2017, ഒക്‌ടോബർ 30, തിങ്കളാഴ്‌ച

വിവാഹപ്പിറ്റേന്ന് റീലോഡഡ്

യൂറോപ്യൻ ഔപചാരികതയുടെ ഡിഫൻസീവ് ഫുഡ്ബോൾ സ്ട്രാറ്റജിയിൽ അടിയുറച്ച് വിശ്വസിക്കുന്നവരായിരുന്നു വരന്റെയും വധുവിന്റെയും പക്ഷക്കാർ. ആയതിനാൽ വിവാഹദിനത്തിന്റെ ഒന്നാം പകുതിയിലും രണ്ടാം പകുതിയിലും ഇരു ഭാഗത്തിനും ഗോളൊന്നും സ്കോർ ചെയ്യാനായില്ല. ടീം ക്യാപ്റ്റൻ വരൻ തോറ്റു കൊടുക്കാത്ത 'സ്ഥാനിയും'. സ്ഥാനി നായർ എന്നാണ് പറയേണ്ടത്, പക്ഷേ ജാതി വാലിന്റെ പൊളിറ്റിക്കൽ കറക്ടനസ്സ് എന്ന' ഉപരിപ്ലവ നിരർ ത്ഥക ബാലേ' നിറഞ്ഞ സദസ്സിൽ ഓടുന്ന ഈ കാലത്ത് കളിയിലെ പത്താം നമ്പ്രൻ അഥവാ നായർ മുറിച്ച 'സ്ഥാനി'.  കളിയുടെ എക്സ്ട്രാ ടൈമിന്റെ വിസിൽ മുഴങ്ങി.

കളിയിൽ ക്ഷണനേരം കൊണ്ട്വ പരിചയപ്പെട്ട എതിർ ടീമംഗങ്ങളെ എക്സ്ട്രാ ടൈമിലെ ഷോട്ട് ഇൻറർവെല്ലിൽ വിശദമായി വീണ്ടും മുട്ടിയശേഷം, ആദ്യദിനം വധു ഗ്രഹത്തിൽ രാത്രി ഭക്ഷണത്തിനായി ഇരിക്കുന്നു. സ്വതേ  മാധവരുടെ മറ്റേ കഥാപാത്രം - പെനാൽട്ടി കിക്ക് കാത്തു നിൽക്കുന്ന ഏകാകിയായ ഗോളി - അടുന്നയാളാണെങ്കിലും, ഇന്നത്തെ ദിനം പത്താം നമ്പറ്രു ഇടാൻ വിധിക്കപ്പെട്ടതിനാൽ 'കൊച്ചു പയ്യനിസം' കയ്യിലുള്ളയാളാന്ന് പറയേണ്ടല്ലോ.

വധൂഗ്രഹത്തിൽ  വരന് ഭക്ഷണം വിളമ്പിക്കൊണ്ട്   മിഡ് ഫീൽഡിൽ കളിക്കുന്ന ഒന്നാം ബന്ധു :"മോനേ, മടിയൊന്നും വേണ്ടാട്ടോ, സ്വന്തം വീടാന്ന് കരുതി മോൻ എല്ലാം കഴിക്കണം"
ഇത് കേട്ട് ഷോട്ട്പാസായി കിട്ടിയ അവസരം മുതലെടുത്ത് മിഡ് ഫോർവേഡ് രണ്ടാം ബന്ധു : "ഹായ്, എന്തൂട്ടായീ പറേണേ, സ്വന്തം വീട് പോല്യാ, സ്വന്തം വീടെന്യല്ലേ ഇത് ?"

ഭക്ഷണം ഒരോന്നും വിശദമായി രുചിച്ച് നോക്കി, ഇനിയുള്ള അവസരം തന്റേതെന്ന് തിരിച്ചറിഞ്ഞ് വരൻ പയ്യ് എതിർ മുഖത്ത് നിന്ന് '' സ്വന്തം വീടാച്ചാൽ ഈ വെച്ചേക്കണതൊക്കെ ഇപ്പൊ പറമ്പിലാ"

റഫറിയുടെ നീണ്ട വിസിൽ. ചുവപ്പുകാർഡിനായോ, കളിയവസാ നിച്ചതിന്റെയോ?☺

(ഇതിന്റെ  പ്രാഗ്രൂപം വാമൊഴിയായ് പകർന്നു തന്നയാൾ 'വിവാഹപ്പിറ്റേന്ന്' എന്ന കഥ വായിച്ചിരിക്കാൻ ഒരു സാധ്യതയും കാണുന്നില്ല)

2017, ഓഗസ്റ്റ് 30, ബുധനാഴ്‌ച

എന്റെമ്മേടെ


തായ്: "മോനെ, എണീക്കടാ, സ്കൂളില്ല്യേ ഇന്ന്,  ഇപ്പൊ തന്നെ വൈകി "

മഞ്ഞ കാർഡിനും ചുമപ്പിനുമിടയിലെ മകനുള്ള സമയമായ 5 മിനിട്ട് സൈലൻസ്

"എണീക്കാനല്ലടാ നിന്നോട് പറഞ്ഞെ......... "

കണ്ണ് തുറക്കാതെ, സുഷുപ്തിയിൽപത്മാസനത്തിലെ രാംദേവായി  കുലുങ്ങിക്കൊണ്ട് മോൻ   (Alarm അടിച്ചപ്പോൾ ഉണർന്ന്, ' അടുത്ത ബെല്ലോടുകൂടി ഉർവ്വശി തിയറ്റേഴ്സിന്റെ നാടകം' ഭാവേന മത്തായിച്ചൻ ലൈനിൽ ) "എന്റമ്മേടെ ജിമ്മിക്കി കമ്മൽ, എന്റപ്പൻ കട്ടോണ്ട് പോയേ...... "

അസ്ഥപ്രജ്ഞയായ തായയും, ഞെട്ടിയുണർന്ന് തന്റെ പൂർവ്വാശ്രമത്തിൽ തിയ്യറ്ററിൽ വിസിലിടിക്കണ താതനും.

അപ്പൊ തുടങ്ങാ മക്കളെ

"എന്റമ്മേടെ ജിമ്മിക്കി കമ്മൽ, എന്റപ്പൻ കട്ടോണ്ട് പോയേ...... "

2017, ജൂൺ 7, ബുധനാഴ്‌ച

ഒരു "ജാതിക്കുമമി" ' സ്റ്റാ

എന്നോട് "അവൻ " (1911):

" ജ്ഞാനം കൊണ്ടല്ലാതെ ബ്രാഹ്മണത്വം
മാനവന്മാർക്കു ലഭിക്കയില്ല,
ജ്ഞാനിക്കു ജാതിയും തീണ്ടലുമില്ലല്ലോ
ആനന്ദമേയുള്ളൂ യോഗപ്പെണ്ണേ!- ബ്രഹ്മ -
ദ്ധ്യാനം തന്നേയുള്ളൂ ജ്ഞാപ്പെണ്ണേ !"

അവനോട് "ഞാൻ "( 2017):

ജാതിയില്ലെനിക്ക് ജാതിയില്ല!
ചേർക്കില്ലൊരിക്കലും ജാതിവാലും
എന്നുടെ നാമം 'ജാതവേദൻ'
നാലാംവരിയാണേൽ കയ്യിലില്ല (തോഴീ )

എന്നോട് "അവൻ " :

"ഇക്കാണും ലോകങ്ങളീശ്വരന്റെ
മക്കളാണെല്ലാമൊരു ജാതി
നീക്കി നിറുത്താമോ സമസൃഷ്ടിയെ ?ദൈവം
നോക്കിയിരിപ്പില്ലേ? യോഗപ്പെണ്ണേ!- തീണ്ടൽ
ധിക്കാരമല്ലയോ ? ജ്ഞാനപ്പെണ്ണേ! "

അവനോട് "ഞാൻ ":

ജാതിവാൽ ചേർക്കില്ല മക്കളിലും
ജാതിക്കോളത്തിൽ ഞാൻ 'വെട്ടും - കുത്തും'
മൂത്തോന്റെ പേര് 'വിഷ്ണുദത്തൻ'
ഇളയവൾ പേര് 'ദേവസേന'

എന്നോട് "അവൻ " :

"മലയാള രാജ്യത്തെ ഹിന്തുക്കളിൽ
പലയാളുകളുമുണ്ടിസ്സാധുക്കളെ
വിലയാളുകളാക്കി വഴിയിൽ നടക്കുമ്പോൾ
വിലക്കിയകറ്റുന്നു യോഗപ്പെണ്ണേ! - എന്തു
കൊലക്കുടുക്കാണിതു ജ്ഞാനപ്പെണ്ണേ! "

അവരോട് ഞങ്ങൾ:

പായുന്ന 'കുമ്മിക്ക്' ഒരുമുഴം മുന്നെയീ
നവയുഗ 'പഞ്ചകം' എൻ വഹയായ്
വരൂ, രാമനീ ഏറ്റു പാടൂ (വൃത്തമൊപ്പിച്ചില്ലെങ്കിലും മുഷിയില്യ)
" കപട ലോകത്തിലെന്നുടെ കാപട്യം
സകലരും കണ്മതാണെൻ പരാജയം"
ഭേഷ് !!!

അവൻ പൂർവ്വസൂരിയോട്:

പൊറുക്കുക (കവി)തിലകനെ
കേ പി കറുപ്പനെ
നവയുഗ 'ബ്രാഹ്മണർ' പേരില്ലാത്തോർ
പുറംമേനിയിലവൻ സമാജ്വാദി
ഉള്ളിന്റെയുള്ളിലോ അസ്സൽ ജന്മി
നീ തന്ന ജ്ഞാനത്താൽ ഞാനവനെയറിയുന്നു

അറിഞ്ഞുതന്നെയാണ് നൂറ്റാണ്ട് പിന്നിട്ട 'കവിതിലകൻ' പണ്ഡിറ്റ് കെ പി കറുപ്പന്റ "ജാതിക്കുമ്മി" എന്ന ചരിത്രപ്രസിദ്ധമായ സൃഷ്ടിയിലെ വരികൾ ഉദ്ധരിച്ച്  ഇങ്ങിനെയൊരു വികലസൃഷ്ടി. പരസ്പര സഹായ  പൊറംചൊറിയൽ സഹകരണ സംഘം _ പ്രിവിലേജ്ഡ് / എലീറ്റ്  വിഭാഗം ഇമേജ് ബിൽഡിംഗിനായി പടച്ചുവിടുന്ന ഉപരിപ്ലവ-അസംബന്ധങ്ങൾ നിത്യ വ്യവഹാരങ്ങളിൽ പെരുകുമ്പോൾ , അവയുടെ ആവർത്തനങ്ങൾ അവിതർക്കിതമായി പൊതുബോധത്തിൽ ലയിക്കുമ്പോൾ, അവയിലെ ഉപരിപ്ലവത ചോദ്യം ചെയ്യപ്പെടാതെ പ്രതിഷ്ഠ നേടുമ്പോൾ, അസംബന്ധ നാടകങ്ങളായി ഇങ്ങിനെയും ചില 'ചവറുകൾ'.

കൂട്ടുകാരന്റെ കയ്യിലിരിക്കുന്ന പുസ്തകം ഏതെന്ന് വാങ്ങി നോക്കി, തലക്കെട്ട് " ഒരു 'ജാതി' കുമ്മിസ്റ്റാ" എന്നും പറഞ്ഞ് , പുച്ഛച്ചിരിയാൽ 'പണ്ഡിറ്റ് കറുപ്പൻ' എന്ന് ഒന്ന് നീട്ടി വായിച്ച് ", അതിലൊരു വിരുദ്ധോക്തിയില്ലേ " എന്ന് നിഷ്കളങ്കമായി 'സ്ഥതിസമത്വവാദി ' സംശയിക്കുന്നയീ  'സംഘി' കാലത്ത് സമത്വവാദിക്കുള്ളിലെ 'സംഘി'ബോധം വലിച്ച് പുറത്തിടേണ്ടതല്ലേ?

കൊല്ലം നൂറിൽക്കൂടുതലായി ജാതി വ്യത്യാസത്തിന്റെ നിരർത്ഥകതയെ നിശിതമായി സാഹിത്യ രൂപേണ വിമർശിച്ചെഴുതിയ 'ജാതിക്കുമ്മി'യെഴുതിയിട്ട്. ഇന്നും 'എന്റെ മകനെ പള്ളിക്കൂടത്തിൽ ചേർക്കുമ്പോൾ ജാതിയില്ല' എന്ന് ജാതിക്കോളത്തിൽ എഴുതുന്നത് ഉദാരതയിൽ കലർന്ന വാർത്തയാണ് നമുക്ക്. അതും, ഇത്തരം പ്രവർത്തിയുടെ ഉറവിടങ്ങൾ സംവരണത്തിന്റെ ആനുകൂല്യത്തിന്  ജാതിയുടെ രേഖപ്പെടുത്തൽ ആവശ്യമില്ലാത്ത പ്രിവിലേജ് ക്ലാസ്സിൽ നിന്ന്. പുലയൻ - ഇനിയിപ്പൊ അധികാര ശ്രേണിയിലെ തന്നെയായാലും- "എനിക്ക് ജാതിയില്ല " എന്ന് പറഞ്ഞാൽ, അതെങ്ങനെ വാർത്തയാകും? വാർത്തയായാൽ തന്നെ, ഇത്തരം വാർത്തകൾ സംവരണത്തിന് വേണ്ടി, ജാതി കോളത്തിൽ എഴുതിക്കൊണ്ട് തന്നെ ഇന്നും പൊരുതുന്ന കീഴ്ജാതിക്കാരനെ എങ്ങിനെ സഹായിക്കും? അപ്പോൾ ഇവർ പറഞ്ഞത് , ഞങ്ങൾ സവർണ്ണർ 'ജാതിയില്ല' എന്ന് എഴുതി ഞങ്ങളുടെ സവർണ്ണ ഉദാരത പ്രകടിപ്പിക്കും, നിങ്ങൾ " എന്താലേ "ന്ന് ആശ്ചര്യപ്പെടുവിൻ എന്ന്. (അറിഞ്ഞോ അറിയാതെയോ?)

നാട്ടിൽ ഹരിജൻ കോളനിയിൽ കല്യാണമോ സദ്യയോ ഉണ്ടായാൽ "നായരുട്ടി ന്നാലും ഉണ്ണാൻ വന്നൂലോ!!" ന്ന്. ഉള്ളിൽ പുളകിതനായി, പുറമേക്ക് വിനയാന്വിതനായി ' നായരുട്ടി'.  ഓ, പന്തിഭോജനത്തിന്റെയും നൂറാം വാർഷികമാണല്ലോലേ ഇത്? പറഞ്ഞ് വന്നത് , നവോത്ഥാനിച്ച് നവോത്ഥാനിച്ച്,  എവിടെ നിന്ന് നാം എവിടെ വരെയെത്തിയെന്ന തിരിഞ്ഞു നോട്ടം.

ചരിത്ര പുരുഷൻ കെ.പി കറുപ്പന്റ അടയാളപ്പെടുത്തൽ എത്രമാത്രം എന്ന് ഇന്നിൽ നിന്ന് ഇന്നലെകളിലൂടെ നോക്കിയാൽ വ്യക്തമാകും. 'ജാതിക്കുമ്മി ' പോലുള്ള സൃഷ്ടികൾ ചരിത്രത്തിന്റെ ഇരുട്ടറകളിൽ പൊടിപിടിച്ച് കിടക്കുമ്പോൾ ഏതെങ്കിലും വഴി ഈ കുടിയിൽ എത്തുന്നവർക്കായി ഏതാനും ചരിത്ര വസ്തുതകൾ -വിക്കിയിലില്ലാത്തത് - പല ലേഖനങ്ങളിലായി വായിച്ചതിൽ പ്രസക്തമെന്ന് എനിക്ക് തോന്നിയ ഏതാനും വിവരങ്ങൾ താഴെ പകർത്തുന്നു. എല്ലാം അറിയുന്ന 'ജഗന്നാഥർ' പൊറുക്കുക (സ്മൈലി)

'ഞാനും നീയും ഒരേ ചൈതന്യംതന്നെ' എന്ന അദ്വൈതസിദ്ധാന്തം ഭാരതത്തിലെമ്പാടും പ്രചരിപ്പിച്ചു കൊണ്ടു നടന്ന ആചാര്യ ശങ്കരൻ, ഒരിക്കൽ കാശിയിൽ വച്ച് ഒരു ചണ്ഡാളനോട് വഴിമാറാൻ പറഞ്ഞുവത്രേ. ആചാര്യരെ പരീക്ഷിക്കുവാൻ പറയന്റെ വേഷത്തിൽ വന്ന സാക്ഷാൽ ശങ്കരൻ അദ്ദേഹത്തോട് ചോദിച്ചു: "എല്ലാവരും ഒരേ ചൈതന്യം എന്ന നിലയിൽ തുല്യരായിരിക്കേ ആർ ആരിൽ നിന്ന് മാറണമെന്നാണ് അങ്ങ് ഉദ്ദേശിക്കുന്നത്?". ഇതിനുള്ള ഉത്തരമത്രേ 'മനീഷാപഞ്ചകം'. ശ്രീ ശങ്കരാചാര്യരുടെ 'മനീഷാപഞ്ചകം' എന്ന ലഘുകാവ്യമാണ് ജാതികുമ്മിയുടെ മൂലം.
ശങ്കരസ്മൃദിയിലെ പന്ത്രണ്ടാം അദ്ധ്യായത്തിലെ ഒരു അനാചാരത്തെ എഴുതി ചേർത്തിരിക്കുന്നത് ഇവിടെ കൂട്ടിച്ചേർക്കുന്നു. ശ്ലോകം എന്ന് ഭാഷ്യം.
"ശൂദ്രാദിസ്സർശനേ സ്നാനം
കുര്യശ്ശുദ്ധിമ ദീപ്സിവ:
അന്ത്യ ജാനാം സന്നികർഷേ
ചാപി മജ്ജനമാചരേൽ
ഈ മട്ടിൽ പോകുന്നു അതിലെ വിധികൾ. എഡി ഏഴാം നൂറ്റാണ്ടുവരെ വർണ്ണ വ്യത്യാസമില്ലാതെ ഇവിടെ നിലനിന്നിരുന്ന ബുദ്ധമതത്തെ തുരുത്തി ഇവിടെ ബ്രഹ്മണ്യം അതിന്റെ ആധിപത്യം സ്ഥാപിച്ചതിന്റെ രാഷ്ട്രീയപശ്ചാത്തലം പിടികിട്ടിക്കാണും.

കൊല്ലവർഷം 1078 നടുത്ത കാലഘട്ടത്തിൽ കെ.പി.കറുപ്പൻ കൊടുങ്ങല്ലൂർ കോവിലകത്തെ പഠനത്തിനു വേണ്ടി  കോവിലകത്തിനടുത്തുള്ള ആനാപ്പുഴയിൽ താമസ്സിക്കുകയായിരുന്നു. കൊടുങ്ങല്ലൂരിനും 'പൊയ്യ' എന്ന ഗ്രാമത്തിനുമിടയിലെ കൊച്ചുഗ്രാമം - ആനാപ്പുഴ. അക്കാലത്ത് (1080) ശ്രീ ശങ്കരാചാര്യരുടെ  'മനീഷാപഞ്ചകം' സ്വാനുഭവങ്ങൾ കൂട്ടിച്ചേർത്തു കവി സോദ്ദേശ്യമായി വിവർത്തനം ചെയ്തിട്ടുള്ളതാണ് ജാതിക്കുമ്മി. 'അമ്മാനക്കുമമി' എന്ന നാടോടി വൃത്തത്തമാണ് സ്വീകരിച്ചത്. അക്കാലം മുതൽ ആനപ്പുഴയിലും സമീപപ്രദേശങ്ങളിലുമുള്ള തന്റെ സതീർത്ഥ്യരും മറ്റു സ്നേഹിതന്മാരും കൃതി ഹൃദിസ്ഥമാക്കിയിരുന്നു. അച്ചടി പുസ്തക രൂപത്തിൽ പുറത്ത് വന്നത് 1087 ൽ.

മലയാള സാഹിത്യത്തിൽ ഇത്തരം ഒരു പ്രസ്ഥാനം ഇതിനു മുമ്പ് ഉണ്ടായിട്ടുണ്ടെങ്കിൽ അതു കുഞ്ചൻ നമ്പ്യാരുടെ തുള്ളൽക്കഥകൾ മാത്രമാണ്. അമ്പലവാസിയായ നമ്പ്യാർ പുരാണ കഥാ വ്യാജേന തന്റെ പരിചയത്തിൽപ്പെട്ട ബ്രാഹ്മണർ തുടങ്ങി നായന്മാർ വരെയുള്ള സവർണ്ണ സമുദായങ്ങളുടെ ചില ദുർനടപടികളെ പരിഹാസപൂർവ്വം വെളിച്ചത്തു വിളിച്ചോതി വർണ്ണാശ്രമധർമ്മത്തിനൊത്തു ജീവിക്കുവാൻ അവയിൽ പ്രേരിപ്പിച്ചിരുന്നു. കറുപ്പനാകട്ടെ, കുറച്ചു കൂടി വിശാലമായൊരു അന്തരീക്ഷത്തിലേക്ക് കടന്ന്, ജാതി സോപാനത്തിന്റെ ഏറ്റവും മുകൾതട്ടിലുള്ള ബ്രാഹ്മണർ തൊട്ട് അതിന്റെ ഏറ്റവും അടിത്തട്ടിലുള്ള പുലയർ പറയർ വരെയുള്ള മനുഷ്യ ജാതിയുടെ വൈകൃതജീവിതത്തെ മനീഷാപഞ്ചക വ്യാഖ്യാനം എന്ന വ്യാജേന സോപഹാസം വെളിപ്പെടുത്തി യഥാർത്ഥത്തിൽ സംഭവിക്കേണ്ട സർവസമുദായ മൈത്രിക്കും ഉൽക്കർഷത്തിനുമായി തന്റെ തൂലികയെ വ്യാപരിപ്പിച്ചിരിക്കുന്നു.

മനുഷ്യാവകാശവാദം മുഴക്കുന്ന ജാതിക്കുമ്മി അവശരും അവർണ്ണരുമായ വമ്പിച്ച ഒരു ജനവിഭാഗത്തിന്റെ മാഗ്നാകാർട്ടാ തന്നെയായിരുന്നു.

( കൂടുതൽ വായനക്കായി ജാതിക്കുമ്മി - ജന്മശതാബ്ദിപ്പതിപ്പ്, കേരള സാഹിത്യ അക്കാദമി )

2017, ജൂൺ 4, ഞായറാഴ്‌ച

അന്തോണ്യാപ്ല

വടക്ക്, അടാട്ട് കുന്നിൽ നിന്ന് കുത്തിയൊലിച്ച് വരുന്ന മഴവെള്ളത്തിന്റെ  വാഹകനായ ചാലിന് കുറുകെ, വായനശാലക്ക് മുന്നിൽ സ്ഥാപിച്ചിട്ടുള്ള കോൺക്രീറ്റ് സ്ലാബിൽ നിന്ന്കൊണ്ട് , എൺപത് പിന്നിട്ട അന്തോണ്യാപ്ല ബീഡി ആഞ്ഞ് വലിക്കുന്നു. ആത്മാവിനുള്ള പൊക! ഇക്കൊല്ലം മേടത്തിലെ കൊയ്ത്തിൽ തരക്കേടില്ലാത്ത 'വെളവ് 'കിട്ടിയതിന്റെ ചാരിതാർത്ഥ്യം തൊലി ചുളിഞ്ഞ 'ചിറി'യുടെ ഒരു പാതിയിലും, എടവം പാതി പിന്നിട്ടിട്ടും 'എടവപ്പാതി'യാവാത്തതിലുള്ള നീരസം മറുപാതിയിലും ഫിറ്റ് ചെയ്ത് 'മോണോലിസ' ശില്പമായാണ് നിൽപ്പ്.

പാത്രസൃഷ്ടിക്കുവേണ്ടി അന്തോണ്യാപ്ലയെക്കുറിച്ച് പറയാണെങ്കിൽ ഒരുപാടുണ്ട്. പക്ഷേ  'നരൻ' സിനിമ നാലാംവട്ടവും ടിവിയിൽ കാണേണ്ടതിനാലും പഞ്ഞക്കാലമായതിനാലും ചുരുക്കുന്നു. ഒരേകദേശ രൂപം കിട്ടാൻ ഉതകുന്ന ഏറ്റവും ചെറിയ ഉപമ, കൊട്ടാരക്കര ശ്രീധരൻ നായർ തകർത്തഭിനയിച്ച "അരനാഴികനേരം" സിനിമ കണ്ടവർക്കോ, 'പാറപ്പുറത്ത്' അക്ഷരങ്ങളാൽ തീർത്ത ശില്പമായ 'കുഞ്ഞേനച്ചനെ' അനുഭവിച്ചവർക്കോ അന്തോണ്യാപ്ലയുടെ അനാട്ടമി വിവരിക്കേണ്ടതില്ല. അഗ്രഹമുണ്ടായിട്ടും ഇത് രണ്ടിനും ഭാഗ്യം സിദ്ധിക്കാത്തവരോട് - "കാണുവിൻ, അനുഭവിക്കിൻ, ഊർധ്വന് മുന്നെയെങ്കിലും"

വാക്കുപഞ്ഞക്കാലമായതിനാൽ, വായ്പ്പയെടുക്കുന്നു മൂലസൃഷ്ടിയിൽ നിന്ന്.

// ദീനാമ്മ: " അപ്പച്ചനു വല്യ മറവിയാ. ഇപ്പം പറേന്നതു പിന്നോർക്കത്തില്ല "
കുഞ്ഞേനച്ചൻ: "പോകാൻ നേരമാകുമ്പഴ് അങ്ങനാ "
"എവിടെ പോകാൻ?"
"ഇവിടത്തൊക്കെ കഴിഞ്ഞല്ലോ. സന്ധ്യയാകാറായി. ഇനി ഏറിയാൽ അരനാഴികനേരം"
"പിന്നെ, ആ കണക്കൊക്കെ അപ്പച്ചന്റെ കൈയിലല്ലേ ഇരിക്കുന്നത് "
" കണക്കറിയാം പെണ്ണേ! മോശയെപ്പോലെ ഞാൻ യെരീഹോവിനെതിരേയുളള നെബോ പർവതത്തിലേക്ക് കയറുകയാണ്. അതിന്റെ ഉയരത്തിൽ അവസാനം. യഹോവ മോശെയോട് പറഞ്ഞതെന്താണ്? നിന്റെ സഹോദരനായ അഹരോൻ ഹോർപർവ്വതത്തിൽവെച്ചു മരിച്ച് തന്റെ ജനത്തോട് ചേർന്നതുപോലെ, നീ കയറുന്ന പർവതത്തിൽവച്ചു നീയും മരിച്ച് നിന്റെ ജനത്തോടു ചേരും " //

അപ്പൊ, കുഞ്ഞേനാച്ചൻ, അല്ല അടാട്ടെ അന്തോണ്യാപ്ല വായനശാലക്ക് മുന്നിലെ സ്ലാബിൽ നിൽക്കുന്നു. ഇടവത്തിലെ ആകാശം ഒന്നിരുണ്ടിട്ടൊക്കെയുണ്ട്.
വടക്കുനിന്ന് കാറിൽ വന്നിറങ്ങിയ സുമേഷ് തിടുക്കത്തിൽ വായനശാലയിലേക്കുള്ള പോക്കിൽ മാപ്ലയെ ഒന്ന് വിഷ് ചെയ്തു " ഹായ് ആന്തു "
(വന്ന വഴി മറക്കാത്തവൻ)
"നീയാ പേർഷ്യക്കാരൻ രാമൻനായരെ ചെക്കനല്ലേരാ, നീയൊന്ന് കൊഴുത്തൂട്ടാ. എന്തേരാ പണ്യായില്ല്യാലെ നെനക്ക് "
കാറിൽ നിന്നിറങ്ങിയ തന്നോട്, പണിയായില്ലേ എന്ന് ചോദിച്ച മാപ്ലയോടുള്ള നീരസം ഉള്ളിലൊതുക്കി സുമേഷ് മറുപടി കൊടുത്തു.
" ഞാൻപ്പൊ ബാംഗ്ലൂരാ അന്തോണ്യേട്ടാ, ഒരു IT കമ്പനിയിൽ പൊജക്റ്റ് മാനേജരാ, 'എക്സ്റ്റന്റഡ് വീക്കെന്റിൽ' മൂന്നൂസം കിട്ട്യപ്പൊ വന്നതാ"
'ആന്തു' അന്തോണ്യേട്ടനായതിലെ പുഞ്ചിരി ഉള്ളിലൊതുക്കി മാപ്ല: "അയ്ശരി, ഇന്നാളീ പഞ്ചായത്താപ്പീസിലെ എഴുത്ത്കുത്ത് മുഴോൻ ഒരൂസം പൂട്ടിച്ച പരിപാടി. എന്തൂട്രാ മാക്രി കൂക്രിയാ "( ഇവനെക്കൊണ്ട് ഞാൻ എന്നെ 'സെയ്ന്റ് ആന്റണി' എന്ന് വിളിപ്പിക്കും)
"ഹാ, അത് 'വണാ ക്രൈ' , കൊള്ളാലോ അന്തോണ്യാപ്ല, എല്ലാം അറിയ്ണ്ട്"
"പെഴച്ച് പോണ്ട്രാ, ഹാ അപ്പൊ പണ്യായി, എന്ത് കിട്ടൂരാ ശമ്പളം?"
ഇക്കാലത്തിനുതകാത്ത ചോദ്യം സൃഷ്ടിച്ച നീരസം ഒതുക്കി , സുമേഷ് , മാപ്ലക്ക് മറുപടി കൊടുത്തു.
തലമുറകൾ സൃഷ്ടിച്ച ദൂരം മറന്ന് രണ്ടുപേരും കുറച്ച്നേരം നാട്ടുവർത്തമാനവും പറഞ്ഞ് നിന്ന ശേഷം സുമേഷ്: "വാ അന്തോണ്യേട്ടാ മ്മക്ക് വായനശാലയിൽ കേറാം, ഒരു പരിപാടിണ്ട് "
"അതെന്തൂട്ടന്റാ ഞാനറിയാണ്ടെ ഒര് പര്യാടി "
"നാളെ പരിസ്ഥിതി ദിനല്ലെ, ഞങ്ങൾ കുറച്ച് പേര് കൂടി ഒരു സെമിനാർ ഓർഗനൈസ് ചെയ്ത് ണ്ട് "
"അതെന്തൂട്ടാരാ?"
"ഈ മാഷ് മാര് വന്ന് ക്ലാസ്സ് എട്ക്കണ പോലത്തെ ഒരു പരിപാടിന്നേയ്"
"അയ്ശശരി, പണ്ട് സന്ധ്യക്ക് മ്മടെ ഈ കവലേല് നെല്ലിനടിക്കണ 'ഡൈമക്രോൺ' , പെട്ടിപ്പടായി കാണിക്കണ പോലെ "
"അത് വേ, ഇത് റേ, ഇവൻ ജൈവനാ, ഇപ്പൊ ഇതാ ട്രന്റ്, വിഷയം  'ദേശാടനക്കിളികളും പരിസ്ഥിതിയും'. വാ നേരം പോയ്"
രണ്ടു പേരും വായനശാല ഹാളിലെത്തിയപ്പോഴേക്കും സെമിനാർ തുടങ്ങിയിരിക്കുന്നു. FBB ജുബ്ബയിൽ അടക്കം ചെയ്ത വിശിഷ്ടാതിഥി പ്രസംഗിച്ച് കത്തിക്കേറുന്നു. സൈബീരിയയിൽ നിന്ന് ദൂരങ്ങൾ താണ്ടി ഇങ്ങ് ഈ കോൾപ്പടവിൽ എത്തിയിരുന്ന ദേശാടനക്കിളികൾ പരിസ്ഥിതിക്ക് നൽകുന്ന സംഭാവനകളും , ഈയിടെയായുള്ള അവയുടെ അഭാവവും ഒക്കെ വിസ്തരിക്കുന്നതിനിടയിൽ അന്തോ ണ്യാപ്ല സുമേഷിന്റെ ചെവിയിൽ "എന്തൂട്ട ണ്ട്രാ ഈ ദേശാടനക്കിളി?"
"അതീ ദൂരേന്ന് വരുന്ന ഒരു സംഭവാ, കൊക്കൊക്കെ പോലത്തെ ഒരു തരം"
" അയ് ശരി, വെത കഴിഞ്ഞ് എറങ്ങണ മ്മടെ 'എരണ്ടെ'രെ എളേപ്പൻ. അയ്ന്യാ ഇവൻ ഈ വർണ്ണിക്കണെ?"
" പതുക്കെ "
"എന്തൂറ്റ് "
അതും പറഞ്ഞ് സെയ്ന്റ് ആന്റണി ഉയർത്തെഴുന്നേറ്റു. തദനന്തരം ഇപ്രകാരം അരുളി. " അതേയ്, മാഷേ, മാഷ് പറേണതൊക്കെ ശര്യാ, പക്ഷീണ്ടല്ലാ, എരണ്ട എന്റെ കണ്ടത്തില് എറങ്ങ്യാ, നല്ലസ്സല് റവത്തോക്ക് വച്ച്  ചാമ്പും ഞാൻ ഒക്കേറ്റിനീം ".  ഇതും പറഞ്ഞ് ( മിനിജെറ്റായി) മുൻപേ പറന്നിറങ്ങിയ വിഷുപ്പക്ഷിയായി  മാപ്ല സ്ഥലം കല്യാക്കി.
ആകാശത്തേക്ക്  'ഠേേ...' ന്ന് മൂന്ന് തവണ ആചാരവെടിയുതിർത്ത് , "മീറ്റിങ്ങ് പിരിച്ച് വിട്ടിരിക്കുന്നു എന്ന് " പ്രഖ്യാപിച്ച പ്രതീതി! പ്രാസംഗികൻ, ഭൂപണയ ബാങ്കിൽ വച്ച തന്റെ പ്രജ്ഞ വീണ്ടെടുത്ത് പ്രസംഗം ഒരു വിധേന ഉപസംഹരിച്ചു.

ആകാശത്ത് കാലവർഷത്തിന്റെ പെരുമ്പറ കൊട്ടി ഒന്ന് രണ്ട് മിന്നൽ.. കുന്ന് സമതലമാക്കിയയിടത്ത് പണിത തന്റെ സൗധത്തിൽ ചാരുകസേരയിൽ ടി വി ക്ക് മുന്നിലിരിക്കുമ്പോൾ സുമേഷ് ഓർത്തു. നാളത്തെ പരിപാടികൾ? വായനശാലയിലെ കല്യാണ ഹാൾ ഒഴിച്ചുള്ള 'മിച്ചഭൂമിയിൽ' മരം നടൽ, അതിന്റെ പടം എടുക്കൽ, ലൈവ് ആയി അപ്ഡേഡേറ്റ് ചെയ്യൽ, കാർബൺ ഫുട് പ്രിന്റിനെക്കുറിച്ച് അന്തോണ്യാപ്ലയെ ബോധവൽക്കരിച്ച് പാരിസ്ഥിതിക സാക്ഷരനാക്കൽ അങ്ങനെ പിടിപ്പത് പണികൾ. ഉറക്കമില്ലാത്ത രാത്രികൾ. ടിവിയിൽ പടം എം ടിയുടെ 'ഒരു ചെറുപുഞ്ചിരി'. റിമോട്ടെടുത്ത് ചാനൽ മാറ്റി. ലാലേട്ടൻ 'മുള്ളംകൊല്ലി വേലായുധനായി' "മലവെള്ളപ്പാച്ചിലിൽ ഒഴുകി വന്നവനായീ ഞാൻ " .വീണ്ടും മാറ്റി. വീണ്ടും ലാലേട്ടൻ ജഗനായി - "നീ ധാരാവി എന്ന പേര് കേട്ടിട്ടുണ്ടോ...... " . ഇത് മതി.
തന്റെ വീടിന്റെ വടക്കോറത്തുള്ള തൊഴുത്തിലെ, പശുവിന്റെ അന്നത്തെ ധാനവും ചാണക്കുണ്ടിൽ നിക്ഷേപിച്ച് ക്ഷീണിതനായ 'സെയ്ന്റ് ആന്റണി ' ചായ്പ്പിൽ വിശ്രമിക്കുന്നു. റേഡിയോയിൽ 'വയലും വീടും' ഇപ്പോഴുമുണ്ടാവോ? "സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുന്നു "
പാടിയത് അരനാഴികനേരം പിന്നിട്ട കുഞ്ഞേനച്ചനോ, മാപ്ലയോ? ഇനിയിപ്പോ റേഡിയോവിൽ നിന്ന് തന്നെയോ?

2017, ഫെബ്രുവരി 10, വെള്ളിയാഴ്‌ച

- 'നിയോ ലിബറൽ വിപ്ലവം' തോക്കിൻ കുഴലിലൂടെയല്ല'

' വെറ്ററൻ' സഖാവ് ഗോപാൽദാസ് വർഷാവധിക്കു നാട്ടിൽ വന്നിരിക്കുന്നു. ജനിച്ചതേ ഇടതുപക്ഷ ഹൃദയവുമായി രാമദാസന്റെ മകനായി. പാർട്ടി പിളർന്നപ്പോൾ ഏതു ഭാഗത്ത് നിൽക്കണം എന്ന് ഒരു സന്ദേഹവുമില്ലായിരുന്നു അച്ഛൻ രാമദാസന്. മകന് പേരിടുന്നതിലും ഒട്ടും സംശയമുണ്ടായില്ല. ഗോപാലൻ എന്ന് തന്നെയിട്ടുകളഞ്ഞു സഹയാത്രികനായ അച്ഛൻ. ഒന്നാം ക്ലാസ്സിൽ ചേർക്കുമ്പോൾ മകന്റെ പേരിനൊപ്പം ' നായർ' ചേർക്കാനുള്ള ഭാര്യയുടെ നിർബന്ധം ഒരു പുച്ഛച്ചിരിയിൽ ഒതുക്കി -ഭാര്യേ, യൂ ടൂ നാച്ചുറൽ പ്രോലിറ്ററിയേറ്റ് ( പുവർ ഇല്ലിറ്ററേറ്റ് ) എന്ന് വിവക്ഷ.

മകൻ ഗോപു വളർന്നപ്പോൾ 'വിപ്ലവം' പോരാന്ന് തോന്നി. പേരൊന്നു മിനുക്കി. അച്ഛന്റെ പേരിന്റെ ഒരു ഭാഗവും ചേർത്ത് അങ്ങിനെ ഗോപാലൻ 'ഗോപാൽദാസ്' ആയി തൃശ്ശൂർ കേരളവർമ്മ കോളേജിൽ ചേർന്നു പഠിച്ച് പാസ്സായി. 'കൂത്തുപറമ്പും', 'പരിയാരവും' ഒക്കെയായി ക്ലാസ്സിൽ കേറാൻ സമയമില്ലാതിരുന്നിട്ടും പരീക്ഷാഫലം  വന്നപ്പോൾ ഒന്നാമനായി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ അല്ലെ? 
കാൽപ്പനിക കലാലയം സമ്മാനിച്ച താടിയും വടിച്ച് 'ജോലി തെണ്ടൽ' തുടങ്ങിയ നേരത്താണ് പാർട്ടിയിൽ വരുന്ന വലതു വ്യതിയാനങ്ങൾ ശ്രദ്ധയിൽപ്പെടുന്നത്. പകൽ കൊടുങ്ങല്ലൂരിൽ പ്രസംഗം കേൾക്കൽ, മാസികയിലെ വിമർശനാത്മക ലേഖനങ്ങൾ, ഉച്ചക്ക് "സന്ദേശ" സിനിമകൾ ഇതായി ദിനചര്യ.
"ശത്രുക്കളില്ലാതെ മരിക്കുന്നവന്‍ ഒന്നും ചെയ്തിട്ടില്ല എന്നാണ് അര്‍ത്ഥം" എന്നത് ശിരസ്സാ വഹിച്ച് ശത്രുത ഇനി കേന്ദ്രത്തിൽ ഇരുന്നു കൊണ്ടു തന്നെയെന്നും പറഞ്ഞ് ഡൽഹിയിലേക്ക് കുടിയേറിക്കളഞ്ഞു "ദാസ്". അപ്പോഴേക്കും മൻമോഹൻ തുറന്നു കഴിഞ്ഞിരുന്നു ഇന്ത്യാ ഗേറ്റ് മുഴുവനായി. സ്ഥലജലവിഭ്രാന്തിയാൽ അവസാനം അയാൾ കർഷകഗ്രാമമായ 'ഗുഡ്ഗാവിൽ' കുടിയേറി, പ്രതികാര ദാഹിയായി സ്വകാര്യ മേഖലയ്ക്ക് തന്നെ തന്റെ സേവനം വാഗ്ദാനം ചെയ്തു. അവിടേയും ' മോഹൻ ലാലായി' എന്ന് പറയേണ്ടതില്ലല്ലോ.

പറഞ്ഞു വന്നത് ദാസ് ലീവിൽ വന്നിരിക്കുന്നു. അതുകൊണ്ടു തന്നെ ജൂൺ മാസമായിട്ടും അന്ന് മഴയുമുണ്ട്. പത്രമെടുത്ത് ഓടിച്ചു. ഇന്നത്തെ ദിവസം? പറഞ്ഞു പുച്ഛിക്കാൻ ഒരു മലയാള സിനിമ തന്നെ കാണാം.

കുളിച്ച് മുണ്ടെടുത്ത് ഖാദി ഹൈബ്രിഡിലുള്ള ഹാഫ് ജുബ്ബയെടുത്തിട്ടു, കറുത്ത കട്ടി കണ്ണട ഫിറ്റ് ചെയ്തു. കണ്ണാടിയിൽ നോക്കി. സവർണ്ണഭാവം ഒട്ടുമില്ല. രൂപം, ഭാവം എല്ലാം പൊളിറ്റിക്കലി കറ കറ കറക്ട്. കാറെടുത്ത് വടക്കോട്ട് വെച്ചടിച്ചു. വഴിയിൽ സുന്നത്ത് ചെയ്ത 'അടാട്ട് കുന്ന്' അവനെ നോക്കി ഇളിച്ചു കാണിക്കുന്നു. കാറിലെ എ.സി ഒന്നു കുറച്ച് നെടുവീർപ്പിട്ടു.ബസ് സ്റ്റോപ്പിൽ ക്ലാസ് മേറ്റ് അയ്യപ്പൻ. 
കാർ ബ്രേക്കിട്ട് ഗോപാൽ:ഇന്ന് പണീല്യേ
എവട്രാ, മഴ്യല്ലേ
ന്നാ വാ, പടത്തിന് പൂവാ
എവടെ തൃശൂർക്കാ
ഔ, എവട്യാന്നറിഞ്ഞാലാ കേറുള്ളോ, വാടാ മ്മടെ പൊഴയ്ക്കപ്പാടത്തും തൊടങ്ങീട്ടില്ല ഒരെണ്ണം.
പോണ വഴിക്ക് ഒന്ന് മിനുങ്ങി, സുന്നത്തിന്റെ തിരുശേഷിപ്പ് മലർന്നടിച്ചു കിടക്കുന്ന കൊയ്യാപ്പാടത്ത് കെട്ടിപ്പൊക്കിയ  മൾട്ടിപ്ലക്സിലെ സുഖശീതളിമയിൽ അയ്യപ്പനും ഗോപാൽ ദാസും 'കമ്മട്ടിപ്പാടം' കാണാൻ. 'പുകയില', 'ശ്വാസകോശം' എന്നിങ്ങനെ ചടങ്ങുകൾ പുരോഗമിച്ചു.

സിനിമ നായകന്റെ മർമ്മരത്താൽ തുടങ്ങി പുരോഗമിക്കുന്നു. ദാസിലെ നിരൂപകൻ ഉണരുന്നു. ഇടതോ, വലതോ ചായ്വ്?, ഇരയോ വേട്ടക്കാരനോ?
ബിംബങ്ങൾ മനസ്സിലിങ്ങനെ മിന്നി മറയുമ്പോൾ ഗാനം ഒഴുകിയെത്തി- "ഇക്കാണും മാമലയൊന്നും, 
നമ്മുടേതല്ലെൻ മകനേ........."
നായകനല്ലാതെ നായകനായ സുന്ദരൻ ദുൽഖർ, കൃഷ്ണൻ 'നായരായി' തിമിർക്കുന്നു. 'ഗംഗ'യായി വിനായകൻ. ഗംഗ, ജയിൽ മോചിതനായ കൃഷ്ണനോട് - " നീ ഞങ്ങൾക്കിടയിലെ സുന്ദരനല്ലെടാ ....."
ഗോപാൽ ദാസ് അയ്യപ്പന് നേരെ മന്ദഹാസം. പുളകിതനായ അയ്യപ്പൻ ചുണ്ടത്ത് വിരൽ വച്ചൊരു വിസിൽ.

രാജീവ്, നീ മിടുക്കനാടോ (ഗോപാൽ ദാസിന്റെ ആത്മഗതം). ഇനിയൊന്നും ആലോചിക്കാനില്ല, പിടിക്കേണ്ട പക്ഷം കൃത്യം. 'നോ മോർ റൂം ഫോർ പുച്ഛം'

സിനിമ തീർന്നു. മാസങ്ങൾക്കു മുന്നേ 'കാവൽക്കാരന്റെ' മരണച്ചോര വീണ കവാടത്തിലൂടെ കാറിൽ പുറത്തേക്ക് കടക്കുമ്പോൾ പുറത്ത് 'പാരിക്കാട്' കോളനിയിലെ 'പിള്ളേർ' ശിങ്കാരി മേളം തകർക്കുന്നു. 
അയ്യപ്പൻ ഗോപാൽ ദാസിനോട് " എറങ്ങണാ "
"വേണ്ട്രാ, ഉച്ചക്ക് ഉണ്ണാൻ വീട്ടിലെത്തണം"
"എന്തൂട്ടാ പടം ലേ"
"പിന്നല്ല, മ്മടെ കത്യല്ലടാ, നിന്നെ ഞാൻ ഈ സ്റ്റോപ്പിലെർക്കാം എനിക്ക് ടൗണിൽ ഒരാളെ കാണാനുണ്ട് "
"ഹം......."
(താൻ പഠിച്ച കലാലയത്തിലെ നന്മ മരങ്ങൾക്കൊപ്പം സെൽഫിയുക്കൽ ഇവനോട് പറയുന്നതെങ്ങിനെ ?)

എല്ലാം തീർത്ത് വീട്ടിൽ കേറുമ്പോൾ തന്റെ നാല് വയസ്സുകാരൻ മകൻ ടിവിയിൽ കലാഭവൻ മണിയുടെ പാട്ടിനൊപ്പം പാടി തിമിർക്കുന്നു.
" അച്ഛൻ മോന് ഇതിലും നല്ലത് കേൾപ്പിക്കാം ട്ടോ "
യൂ ട്യൂബ് എടുത്ത് ടിവിയിൽ കണക്ട് ചെയ്ത് "ഇക്കാണും മാമലയും ", "കറുകറേ കാർമുഖിലുമൊക്കെ " സ്ട്രീമിലിട്ടു കൊടുത്ത് ചാര് കസേരയിലേക്ക്. 

ഭാര്യയോട് : "നേരെത്രായി, ചോറെടുക്ക് "

'ഇക്കാണും മാമലയൊന്നും നിങ്ങടെ തല്ലെൻ മകനേ.'

Not able to read?

This Blog is in Malayalam. Click below logo and download the Font to your Fonts folder. Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Pune/ Adat, Maharashtra/Thrissur, India
Anginey prathyekichu parayaanonnumilla.

ബ്ലോഗ് ആര്‍ക്കൈവ്