2026 ഏപ്രിൽ 19, ഞായറാഴ്‌ച

ഉദകപ്പോളകളിലെ 'കഥയാത്ര'


ആവർത്തനവിരസതയുടെ പാരമ്യത്താൽ ക്ലാരയും മഴയും ജോൺസൺ മാഷിന്റെ സംഗീതവും വെറും ക്ലീഷേകളായി മുദ്രകുത്തപ്പെട്ട ഒരു കാലത്താണ് നാം ജീവിക്കുന്നത്. മണ്ണാറത്തൊടി ജയകൃഷ്ണനും തൂവാനത്തുമ്പികളും ഇന്ന് കേവലം പ്രണയബിംബങ്ങളല്ല; മറിച്ച്, പുരുഷ കാമനകളുടെ ആഘോഷമെന്നോ പുരുഷാധിപത്യപരമായ നോട്ടമെന്നോ (Male Gaze) മുദ്രകുത്തുന്ന സ്ത്രീപക്ഷ-സൈദ്ധാന്തിക വായനകൾ ഒരുവശത്ത്. ഇതിന് നേർവിപരീതമായി, പത്മരാജന്റെ ക്രാഫ്റ്റിലെ ദർശനങ്ങളെ കാണാതെ അതിനെ വെറും അന്തസാരശൂന്യമായ കാല്പനികതയായും അതിരുകടന്ന വൈകാരികതയായും ആഘോഷിക്കുന്ന മറ്റൊരു പക്ഷം മറുവശത്ത്.

പത്മരാജൻ സിനിമകൾ തങ്ങളുടെ മാത്രം കുത്തകയാണെന്ന് കരുതുന്ന, ആ ഗൃഹാതുരത്വത്തിന്റെ 'ഉദകപ്പോള'കളിൽ ഇന്നും കുരുങ്ങിക്കിടക്കുന്ന 90s കിഡ്‌സുകളും, ഇതിനെയൊക്കെ പുച്ഛത്തോടെ നോക്കിക്കാണുന്ന പക്വമതികളെന്ന് സ്വയം അവകാശപ്പെടുന്ന ഒരു തലമുറയും ചേർന്നൊരുക്കുന്ന വൈരുദ്ധ്യങ്ങളുടെ ധ്വന്ദ്വങ്ങളിലാണ് ആ രചനകളിന്ന്.

തങ്ങൾ മുൻപേ കെട്ടിയുയർത്തിയ വാദമുഖങ്ങളെ സാധൂകരിക്കാനും ആ പ്രതിച്ഛായ നിലനിർത്താനുമുള്ള തത്രപ്പാടുകൾക്കിടയിൽ ഇരുപക്ഷവും പലപ്പോഴും പത്മരാജൻ എന്ന കലാകാരന്റെ ആത്മനൊമ്പരങ്ങളെയും അസ്തിത്വപരമായ അന്വേഷണങ്ങളെയും വിസ്മരിക്കുന്നു എന്ന് തോന്നിയിട്ടുണ്ട്. ഇത്തരം ട്രോൾ മഴകൾക്കും സൈദ്ധാന്തിക വിചാരണകൾക്കും ഇടയിലാണ് നാം 'കഥയാത്ര' കാണുന്നത്. രഞ്ജിത്തിന്റെ 'ആരോ' എന്ന ഷോർട്ട് ഫിലിമിനും ഇതേ ഗതിയായിരുന്നു ഈയടുത്ത്.

യഥാർത്ഥത്തിൽ, ഈ വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമപ്പുറം ഓരോ മഴയുടെ ഇരമ്പലിലും നാം അറിയാതെ തേടിപ്പോകുന്നത് ഒരേ ലഹരിയെയാണ്. പ്രളയാനന്തരം, അഴിഞ്ഞാടിയ മഴയെ 'ക്ലാര' എന്ന് പേരിട്ടു വിളിക്കരുതെന്ന മാന്യദേഹങ്ങളുടെ കർശനമായ വിലക്കുകൾ വായുവിൽ നിൽക്കുമ്പോഴും, വിമർശിക്കുന്നവരും അനുകൂലിക്കുന്നവരുമായ ഇരുപക്ഷവും തങ്ങളുടെ രഹസ്യവായനകളിൽ ഇന്നും ആ ലഹരിയെ ഒളിപ്പിച്ചു കടത്തുന്നുണ്ട്. ചിറകു മുളച്ചാൽ പറക്കുകയല്ലാതെ വേറെ വഴികളില്ലാത്ത ഏതോ വിചിത്രപക്ഷികളുടെ പാട്ടായിരുന്നു അത്.

യന്ത്രതുല്യമായ തിരക്കുകൾക്കിടയിൽ മനസ്സ് അതിന്റെ വേലിക്കെട്ടുകൾ ഭേദിക്കുന്നത് പ്രിയപ്പെട്ട വാരാന്ത്യങ്ങളിലാകാം. ആ നിശബ്ദമായ പ്രഭാതങ്ങളിൽ നമ്മൾ നമുക്കായി ഒരു 'സ്വന്തം ഇടം' (Our Space) കണ്ടെത്തുന്നു. അത്തരമൊരു നിമിഷത്തിന്റെ ഏകാന്തതയിലാണ്, എവിടെയോ മറന്നുവെച്ച മണ്ണാറത്തൊടിയുടെ ഗന്ധമുള്ള മോഹൻലാലിന്റെ ആത്മഗതം കാതിൽ പതിയുന്നത്. അത് കാലം ഒളിപ്പിച്ചുവെച്ച രണ്ട് ജയകൃഷ്ണന്മാർ—യഥാർത്ഥ ജീവിതത്തിന്റെ ഉടൽചൂടുള്ള ഉണ്ണിമേനോനും വെള്ളിത്തിരയിലെ വിസ്മയമായ മോഹൻലാലും—പരസ്പരം കണ്ടുമുട്ടുന്ന ഒരു അത്യപൂർവ്വ 'കഥയാത്ര'യുടെ വിളംബരമായിരുന്നു.

ഉദകപ്പോളയിലെ ചിറകുകൾ

ജലപ്പരപ്പിലെ കുമിളകൾ പോലെ ക്ഷണികമായ ജീവിതത്തെ ആഴത്തിൽ വരച്ചുകാട്ടിയ 'ഉദകപ്പോള'യിലെ ജയകൃഷ്ണൻ ഒരു പുസ്തകത്താളിലെ വെറുമൊരു നിഴൽരൂപമല്ല. നിഗൂഢതയുടെയും ആത്മസംഘർഷങ്ങളുടെയും ആ പഴയ തീവണ്ടിപ്പാതയിലേക്ക് നമുക്ക് വീണ്ടും നടക്കാം. പത്മരാജന്റെ വിരൽതുമ്പിൽ നിന്നും വീണുടഞ്ഞ ആ യഥാർത്ഥ വരികൾ ഇതാ:

"ആരോ ഒരാൾ അപ്പോഴും ഒപ്പമുണ്ടായിരുന്നു. ആരായിരുന്നു എന്ന് തീർച്ച പറയാൻ പറ്റില്ല. അത് ഞങ്ങളിൽ ആരുമാകാം. ഞങ്ങൾ രണ്ടാളും ഏറെ നേരമായി നടക്കുകയായിരുന്നു; കാൽ കഴയ്ക്കുന്ന നടത്തം. മുകളിൽ, പോകാൻ തിടുക്കപ്പെട്ട ഒരു സൂര്യനും. ലക്ഷ്യം റെയിൽവേ സ്റ്റേഷനായിരുന്നെന്ന് എന്നാണ് ഓർമ്മ. വഴി അതുതന്നെയാണോ എന്നതിനെപ്പറ്റി അപ്പോഴും ഉറപ്പൊന്നുമില്ലായിരുന്നു. ചോദിച്ചു പിടിച്ചുപോകാൻ അങ്ങനെയാരെയും കണ്ടുമുട്ടിയില്ല. ദീർഘനേരത്തെ ഇടവേളയ്ക്ക് ശേഷം ആരെയെങ്കിലും കണ്ടുമുട്ടുമ്പോൾ കൂടെയുള്ള ആൾ ചോദിക്കട്ടെ എന്ന മട്ടിലുള്ള സങ്കോചത്തോടെ ഞങ്ങൾ രണ്ടുപേരും അവസരങ്ങൾ പാഴാക്കി.

അപ്പോൾ, ഞാനോ അയാളോ ഞങ്ങളിൽ ആരോ ഒരാൾ പറഞ്ഞു: 'നമുക്ക് രണ്ടാൾക്കും ഇപ്പോൾ പെട്ടെന്നങ്ങ് ചിറകുകൾ മുളയ്ക്കുകയാണെന്ന് സങ്കൽപ്പിക്കൂ. ഒട്ടും ക്ഷീണം തട്ടിയിട്ടില്ലാത്ത ചിറകുകൾ. നമ്മൾ പറക്കുമോ?'

'പറക്കും. ചിറകു മുളച്ചുകഴിഞ്ഞാൽ പിന്നെ പറക്കുകയല്ലാതെ വേറെ ഒന്നും ചെയ്യാൻ പറ്റില്ലല്ലോ.'

'പ്രശ്നമല്ല; നമ്മൾ എങ്ങോട്ട് പറന്നുപോകും?'

ആ ചോദ്യം ഞങ്ങൾ രണ്ടുപേരിലും ഒരേസമയം തന്നെ വല്ലാത്തൊരു അനിശ്ചിതാവസ്ഥ സൃഷ്ടിച്ചു. കുറേനേരം ഞങ്ങളൊന്നും മിണ്ടിയില്ല. നടത്തം മാത്രമായിരുന്നു. പിന്നെ ഒരാൾ മറ്റേയാളോട് ചോദിച്ചു: 'ചിറകു വെച്ചാൽ നമ്മൾ റെയിൽവേ സ്റ്റേഷനിലേക്ക് പറക്കുമോ?'

'ഏയ്, ചിറകുള്ളവർക്ക് എന്തിനു തീവണ്ടികൾ? തീവണ്ടി ആപ്പീസുകൾ? നമ്മൾ വേറെ എങ്ങോട്ടെങ്കിലുമൊക്കെ പറന്നുപോയേക്കും.'

ചിറകു മുളച്ച എല്ലാവരും എങ്ങോട്ടെങ്കിലുമൊക്കെ പറന്നു നടന്നുകൊണ്ടേയിരിക്കും. 'അതിന്റെയൊരു ലഹരി അടങ്ങുന്നതുവരെ.'

'അതെ, അതുവരെ മാത്രം.'"

ദൃശ്യങ്ങളിൽ പൂക്കുന്ന മഴവില്ലുകൾ: ശരത്ത് കൃഷ്ണയുടെ സിനിമാറ്റിക് സ്പേസ്

ശരത്ത് കൃഷ്ണ ഈ ഡോക്യു-ഫിക്ഷനിൽ ഒരുക്കിയിരിക്കുന്നത് വെറുമൊരു കൂടിക്കാഴ്ചയുടെ രേഖപ്പെടുത്തലല്ല. മറിച്ച്, കാലം മായ്ച്ചുകളഞ്ഞ പത്മരാജൻ സിനിമകളിലെ ആ 'മിസ്റ്റിക്' അന്തരീക്ഷത്തെ ആധുനിക ദൃശ്യഭാഷയിലേക്ക് പറിച്ചുനടുകയാണ് അദ്ദേഹം ചെയ്തത്.  എവിടെയോ കണ്ടുപരിചയിച്ച, എന്നാൽ പേരുചൊല്ലി വിളിക്കാനാവാത്ത ഒരു പ്രശാന്തമായ ഇടം. അവിടെയാണ് മണ്ണാറത്തൊടിയുടെ ഗന്ധമുള്ള രണ്ട് ജയകൃഷ്ണന്മാർ മുഖാമുഖം ഇരിക്കുന്നത്.

മോഹൻലാലിനെ വെച്ച് പുറത്തൊരു ലൊക്കേഷനിൽ ഷൂട്ട് ചെയ്യാനുള്ള പ്രായോഗികമായ തടസ്സങ്ങൾ നമുക്കറിയാം. എങ്കിലും, ഈ സംഭാഷണം നടക്കുന്നത് തൃശ്ശൂരിലെ ആ പഴയ 'തൂവാനത്തുമ്പികൾ' വിരിഞ്ഞ മണ്ണിലായിരുന്നെങ്കിൽ എന്ന് നമ്മൾ കൊതിച്ചുപോകും. ബിനി ടൂറിസ്റ്റ് ഹോമിന് മുന്നിലെ ആ തൃശ്ശൂർ റൗണ്ടിലോ, റെയിൽവേ സ്റ്റേഷനിലെ പഴയ പ്ലാറ്റ്‌ഫോമിലോ, ക്ലാരയോടൊപ്പം ജയകൃഷ്ണൻ നടന്ന ആ ഇടവഴികളിലോ വെച്ച് അവർ കണ്ടുമുട്ടിയിരുന്നെങ്കിൽ ആ ദൃശ്യങ്ങൾക്ക് കുറച്ചുകൂടി ഉടൽചൂടുണ്ടാകുമായിരുന്നു. എങ്കിലും, ശരത്ത് ഒരുക്കിയ ഈ ഏകാന്തമായ ഇടം ആ പഴയ ഓർമ്മകളിലേക്കുള്ള ഒരു പാലമായി മാറുന്നുണ്ട്.

രക്തത്തിൽ കലർന്ന അക്ഷരങ്ങൾ: എൻ. മോഹനനും ഉണ്ണിമേനോനും

സംഭാഷണത്തിനിടയിൽ തൃശ്ശൂർ കേരളവർമ്മ കോളേജിലെ ആ പഴയ കാലത്തിലേക്ക് ഉണ്ണിമേനോൻ നടന്നുകയറുന്നുണ്ട്. അന്ന് പ്രണയിനിയുടെ നിഴലുകൾ തേടി നടന്നപ്പോൾ ഹൃദയത്തോട് ചേർത്തുപിടിച്ചിരുന്ന വരികൾ എൻ. മോഹനന്റേതായിരുന്നു. "ഇതൊക്കെ ബ്ലഡിലുള്ളതാണ്" എന്ന് അദ്ദേഹം പറയുമ്പോൾ, ആ വാക്കുകളുടെ മൂർച്ച കുറഞ്ഞിട്ടില്ലെന്ന് നമുക്ക് മനസ്സിലാക്കാം. ഉണ്ണിമേനോന്റെ ശബ്ദത്തിൽ ആ വരികൾ ഒഴുകിയെത്തുമ്പോൾ അത് വെറുമൊരു വായനയല്ല, മറിച്ച് നഷ്ടപ്പെട്ടുപോയ വസന്തങ്ങളോള്ള ഒരു ആത്മഭാഷണമായി മാറുന്നു:

"നിശ്ചലങ്ങളായ നിശാവേളകളിൽ അവളുടെ കത്തും മാറോട് അടുക്കിപ്പിടിച്ചുകൊണ്ട് ഞാൻ ആകാശത്തേക്ക് നോക്കി മലർന്നു കിടന്നിരുന്നു. ആകാശമൈതാനത്തിന്റെ കോണിൽ ഒരു ചന്ദ്രക്കലയും നക്ഷത്രദേവതയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. കവി പറഞ്ഞ വാക്കുകൾ ഞാൻ പെട്ടെന്ന് ഓർത്തുപോയി...

ആ ചന്ദ്രനും നക്ഷത്രവും പ്രേമത്തിലാണ്, തീർച്ച. പ്രേമത്തോടൊപ്പം ഇന്നും ദുഃഖമുണ്ടാകുന്നു. നോക്കൂ, ആ ചന്ദ്രക്കല വിളറി വിളറി വരികയാണ്. ഇനി അവനെ കാണാൻ അവിടെ ഓടിയെത്തുന്ന ഈ നക്ഷത്രകന്യക അവന്റെ ശൂന്യമായ സിംഹാസനം കണ്ട് വിതുമ്പി കരഞ്ഞു നിൽക്കും. അവനോ ക്ഷയിച്ചു ക്ഷയിച്ചു മറഞ്ഞു മാഞ്ഞിരിക്കും.
പ്രേമനിർഭരമായ ഒരു ഹൃദയത്തിന് മാത്രം അറിയാവുന്ന വേദനയോടെ മന്ദമായി ഞാൻ ആശ്വസിപ്പിക്കട്ടെ... വിണ്ണിന്റെ പൈതലേ, മണ്ണിന്റെ മകനായ ഞാൻ നിന്നോട് സഹതപിക്കുന്നു. എന്നാൽ ആകാശത്ത് വീണ്ടും പൗർണ്ണമി ഉദിക്കും. നീലമിഴികളിൽ നീർപ്പൊളുങ്കുമായി ആതിരത്താരം കാത്തുനിൽക്കുകയും ചെയ്തേക്കാം. പക്ഷേ ഭൂമിയിൽ മാത്രം പൊയ്പോയ വസന്തങ്ങൾ ഒരിക്കലും തിരിച്ചെത്തുന്നില്ല. കൊഴിഞ്ഞുപോയ പൂവുകൾ വീണ്ടും വിരിയുന്നുമില്ല."

ഉടൽചൂടുള്ള ഒരോർമ്മ: ചിറകൊച്ചകൾ ബാക്കിയാകുമ്പോൾ 

'കഥയാത്ര'യുടെ ഒടുവിൽ, താൻ വെള്ളിത്തിരയിൽ അനശ്വരമാക്കിയ ആ രൂപത്തിന്റെ യഥാർത്ഥ ഉടൽചൂടിലേക്ക് മോഹൻലാൽ തന്റെ കൈകൾ ചേർക്കുന്നുണ്ട്. കാലം നരവീഴ്ത്തിയ മുടിയിഴകളിലും ചുളിവുകൾ വീണ ആ കൈകളിലും തൊടുമ്പോൾ ലാൽ പറയുന്നത്, താൻ ഉണ്ണിമേനോന്റെ ഉള്ളിലെ ജയകൃഷ്ണന്റെ ചിറകൊച്ച കേട്ടു എന്നാണ്. ആ നിമിഷം ക്യാമറക്കണ്ണുകൾ ഒപ്പിയെടുക്കുന്നത് വെറുമൊരു ദൃശ്യമല്ല; മറിച്ച് പതിറ്റാണ്ടുകൾക്ക് മുൻപ് തൃശ്ശൂരിലെ തെരുവുകളിൽ പത്മരാജൻ കണ്ടുമുട്ടിയ ആ വന്യമായ ലഹരിയുടെ പുനർജനിയാണ്.
വാരാന്ത്യത്തിലെ ഈ 'സ്വന്തം ഇടത്തിൽ' നിന്ന് തിരികെ തിരക്കുകളിലേക്ക് മടങ്ങുമ്പോൾ മനസ്സിൽ ഒരു പെയ്ത്തൊഴിഞ്ഞ മഴയുടെ തണുപ്പ് ബാക്കിയുണ്ടാകും. നമ്മെ തേടിയെത്തുന്ന പ്രിയപ്പെട്ട നിഴലുകളായി! പത്മരാജൻ എഴുതിയതുപോലെ, ആ ലഹരി അടങ്ങുന്നതുവരെ നമുക്കും ആ പഴയ പാതകളിലൂടെ ഇനിയും നടക്കാം. ചിറകുള്ളവർക്ക് തീവണ്ടി ആപ്പീസുകൾ ആവശ്യമില്ലല്ലോ... അവർ എങ്ങോട്ടെങ്കിലുമൊക്കെ പറന്നുപോയിക്കൊണ്ടിരിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

Not able to read?

This Blog is in Malayalam. Click below logo and download the Font to your Fonts folder. Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Pune/ Adat, Maharashtra/Thrissur, India
'കണ്ണീർ പുറത്തു വരാതിരിക്കാൻ പയ്യൻ ചിരിച്ചു'

ബ്ലോഗ് ആര്‍ക്കൈവ്