2026 ഏപ്രിൽ 19, ഞായറാഴ്‌ച

ഉദകപ്പോളകളിലെ 'കഥയാത്ര'


ആവർത്തനവിരസതയുടെ പാരമ്യത്താൽ ക്ലാരയും മഴയും ജോൺസൺ മാഷിന്റെ സംഗീതവും വെറും ക്ലീഷേകളായി മുദ്രകുത്തപ്പെട്ട ഒരു കാലത്താണ് നാം ജീവിക്കുന്നത്. മണ്ണാറത്തൊടി ജയകൃഷ്ണനും തൂവാനത്തുമ്പികളും ഇന്ന് കേവലം പ്രണയബിംബങ്ങളല്ല; മറിച്ച്, പുരുഷ കാമനകളുടെ ആഘോഷമെന്നോ പുരുഷാധിപത്യപരമായ നോട്ടമെന്നോ (Male Gaze) മുദ്രകുത്തുന്ന സ്ത്രീപക്ഷ-സൈദ്ധാന്തിക വായനകൾ ഒരുവശത്ത്. ഇതിന് നേർവിപരീതമായി, പത്മരാജന്റെ ക്രാഫ്റ്റിലെ ദർശനങ്ങളെ കാണാതെ അതിനെ വെറും അന്തസാരശൂന്യമായ കാല്പനികതയായും അതിരുകടന്ന വൈകാരികതയായും ആഘോഷിക്കുന്ന മറ്റൊരു പക്ഷം മറുവശത്ത്.

പത്മരാജൻ സിനിമകൾ തങ്ങളുടെ മാത്രം കുത്തകയാണെന്ന് കരുതുന്ന, ആ ഗൃഹാതുരത്വത്തിന്റെ 'ഉദകപ്പോള'കളിൽ ഇന്നും കുരുങ്ങിക്കിടക്കുന്ന 90s കിഡ്‌സുകളും, ഇതിനെയൊക്കെ പുച്ഛത്തോടെ നോക്കിക്കാണുന്ന പക്വമതികളെന്ന് സ്വയം അവകാശപ്പെടുന്ന ഒരു തലമുറയും ചേർന്നൊരുക്കുന്ന വൈരുദ്ധ്യങ്ങളുടെ ധ്വന്ദ്വങ്ങളിലാണ് ആ രചനകളിന്ന്.

തങ്ങൾ മുൻപേ കെട്ടിയുയർത്തിയ വാദമുഖങ്ങളെ സാധൂകരിക്കാനും ആ പ്രതിച്ഛായ നിലനിർത്താനുമുള്ള തത്രപ്പാടുകൾക്കിടയിൽ ഇരുപക്ഷവും പലപ്പോഴും പത്മരാജൻ എന്ന കലാകാരന്റെ ആത്മനൊമ്പരങ്ങളെയും അസ്തിത്വപരമായ അന്വേഷണങ്ങളെയും വിസ്മരിക്കുന്നു എന്ന് തോന്നിയിട്ടുണ്ട്. ഇത്തരം ട്രോൾ മഴകൾക്കും സൈദ്ധാന്തിക വിചാരണകൾക്കും ഇടയിലാണ് നാം 'കഥയാത്ര' കാണുന്നത്. രഞ്ജിത്തിന്റെ 'ആരോ' എന്ന ഷോർട്ട് ഫിലിമിനും ഇതേ ഗതിയായിരുന്നു ഈയടുത്ത്.

യഥാർത്ഥത്തിൽ, ഈ വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമപ്പുറം ഓരോ മഴയുടെ ഇരമ്പലിലും നാം അറിയാതെ തേടിപ്പോകുന്നത് ഒരേ ലഹരിയെയാണ്. പ്രളയാനന്തരം, അഴിഞ്ഞാടിയ മഴയെ 'ക്ലാര' എന്ന് പേരിട്ടു വിളിക്കരുതെന്ന മാന്യദേഹങ്ങളുടെ കർശനമായ വിലക്കുകൾ വായുവിൽ നിൽക്കുമ്പോഴും, വിമർശിക്കുന്നവരും അനുകൂലിക്കുന്നവരുമായ ഇരുപക്ഷവും തങ്ങളുടെ രഹസ്യവായനകളിൽ ഇന്നും ആ ലഹരിയെ ഒളിപ്പിച്ചു കടത്തുന്നുണ്ട്. ചിറകു മുളച്ചാൽ പറക്കുകയല്ലാതെ വേറെ വഴികളില്ലാത്ത ഏതോ വിചിത്രപക്ഷികളുടെ പാട്ടായിരുന്നു അത്.

യന്ത്രതുല്യമായ തിരക്കുകൾക്കിടയിൽ മനസ്സ് അതിന്റെ വേലിക്കെട്ടുകൾ ഭേദിക്കുന്നത് പ്രിയപ്പെട്ട വാരാന്ത്യങ്ങളിലാകാം. ആ നിശബ്ദമായ പ്രഭാതങ്ങളിൽ നമ്മൾ നമുക്കായി ഒരു 'സ്വന്തം ഇടം' (Our Space) കണ്ടെത്തുന്നു. അത്തരമൊരു നിമിഷത്തിന്റെ ഏകാന്തതയിലാണ്, എവിടെയോ മറന്നുവെച്ച മണ്ണാറത്തൊടിയുടെ ഗന്ധമുള്ള മോഹൻലാലിന്റെ ആത്മഗതം കാതിൽ പതിയുന്നത്. അത് കാലം ഒളിപ്പിച്ചുവെച്ച രണ്ട് ജയകൃഷ്ണന്മാർ—യഥാർത്ഥ ജീവിതത്തിന്റെ ഉടൽചൂടുള്ള ഉണ്ണിമേനോനും വെള്ളിത്തിരയിലെ വിസ്മയമായ മോഹൻലാലും—പരസ്പരം കണ്ടുമുട്ടുന്ന ഒരു അത്യപൂർവ്വ 'കഥയാത്ര'യുടെ വിളംബരമായിരുന്നു.

ഉദകപ്പോളയിലെ ചിറകുകൾ

ജലപ്പരപ്പിലെ കുമിളകൾ പോലെ ക്ഷണികമായ ജീവിതത്തെ ആഴത്തിൽ വരച്ചുകാട്ടിയ 'ഉദകപ്പോള'യിലെ ജയകൃഷ്ണൻ ഒരു പുസ്തകത്താളിലെ വെറുമൊരു നിഴൽരൂപമല്ല. നിഗൂഢതയുടെയും ആത്മസംഘർഷങ്ങളുടെയും ആ പഴയ തീവണ്ടിപ്പാതയിലേക്ക് നമുക്ക് വീണ്ടും നടക്കാം. പത്മരാജന്റെ വിരൽതുമ്പിൽ നിന്നും വീണുടഞ്ഞ ആ യഥാർത്ഥ വരികൾ ഇതാ:

"ആരോ ഒരാൾ അപ്പോഴും ഒപ്പമുണ്ടായിരുന്നു. ആരായിരുന്നു എന്ന് തീർച്ച പറയാൻ പറ്റില്ല. അത് ഞങ്ങളിൽ ആരുമാകാം. ഞങ്ങൾ രണ്ടാളും ഏറെ നേരമായി നടക്കുകയായിരുന്നു; കാൽ കഴയ്ക്കുന്ന നടത്തം. മുകളിൽ, പോകാൻ തിടുക്കപ്പെട്ട ഒരു സൂര്യനും. ലക്ഷ്യം റെയിൽവേ സ്റ്റേഷനായിരുന്നെന്ന് എന്നാണ് ഓർമ്മ. വഴി അതുതന്നെയാണോ എന്നതിനെപ്പറ്റി അപ്പോഴും ഉറപ്പൊന്നുമില്ലായിരുന്നു. ചോദിച്ചു പിടിച്ചുപോകാൻ അങ്ങനെയാരെയും കണ്ടുമുട്ടിയില്ല. ദീർഘനേരത്തെ ഇടവേളയ്ക്ക് ശേഷം ആരെയെങ്കിലും കണ്ടുമുട്ടുമ്പോൾ കൂടെയുള്ള ആൾ ചോദിക്കട്ടെ എന്ന മട്ടിലുള്ള സങ്കോചത്തോടെ ഞങ്ങൾ രണ്ടുപേരും അവസരങ്ങൾ പാഴാക്കി.

അപ്പോൾ, ഞാനോ അയാളോ ഞങ്ങളിൽ ആരോ ഒരാൾ പറഞ്ഞു: 'നമുക്ക് രണ്ടാൾക്കും ഇപ്പോൾ പെട്ടെന്നങ്ങ് ചിറകുകൾ മുളയ്ക്കുകയാണെന്ന് സങ്കൽപ്പിക്കൂ. ഒട്ടും ക്ഷീണം തട്ടിയിട്ടില്ലാത്ത ചിറകുകൾ. നമ്മൾ പറക്കുമോ?'

'പറക്കും. ചിറകു മുളച്ചുകഴിഞ്ഞാൽ പിന്നെ പറക്കുകയല്ലാതെ വേറെ ഒന്നും ചെയ്യാൻ പറ്റില്ലല്ലോ.'

'പ്രശ്നമല്ല; നമ്മൾ എങ്ങോട്ട് പറന്നുപോകും?'

ആ ചോദ്യം ഞങ്ങൾ രണ്ടുപേരിലും ഒരേസമയം തന്നെ വല്ലാത്തൊരു അനിശ്ചിതാവസ്ഥ സൃഷ്ടിച്ചു. കുറേനേരം ഞങ്ങളൊന്നും മിണ്ടിയില്ല. നടത്തം മാത്രമായിരുന്നു. പിന്നെ ഒരാൾ മറ്റേയാളോട് ചോദിച്ചു: 'ചിറകു വെച്ചാൽ നമ്മൾ റെയിൽവേ സ്റ്റേഷനിലേക്ക് പറക്കുമോ?'

'ഏയ്, ചിറകുള്ളവർക്ക് എന്തിനു തീവണ്ടികൾ? തീവണ്ടി ആപ്പീസുകൾ? നമ്മൾ വേറെ എങ്ങോട്ടെങ്കിലുമൊക്കെ പറന്നുപോയേക്കും.'

ചിറകു മുളച്ച എല്ലാവരും എങ്ങോട്ടെങ്കിലുമൊക്കെ പറന്നു നടന്നുകൊണ്ടേയിരിക്കും. 'അതിന്റെയൊരു ലഹരി അടങ്ങുന്നതുവരെ.'

'അതെ, അതുവരെ മാത്രം.'"

ദൃശ്യങ്ങളിൽ പൂക്കുന്ന മഴവില്ലുകൾ: ശരത്ത് കൃഷ്ണയുടെ സിനിമാറ്റിക് സ്പേസ്

ശരത്ത് കൃഷ്ണ ഈ ഡോക്യു-ഫിക്ഷനിൽ ഒരുക്കിയിരിക്കുന്നത് വെറുമൊരു കൂടിക്കാഴ്ചയുടെ രേഖപ്പെടുത്തലല്ല. മറിച്ച്, കാലം മായ്ച്ചുകളഞ്ഞ പത്മരാജൻ സിനിമകളിലെ ആ 'മിസ്റ്റിക്' അന്തരീക്ഷത്തെ ആധുനിക ദൃശ്യഭാഷയിലേക്ക് പറിച്ചുനടുകയാണ് അദ്ദേഹം ചെയ്തത്.  എവിടെയോ കണ്ടുപരിചയിച്ച, എന്നാൽ പേരുചൊല്ലി വിളിക്കാനാവാത്ത ഒരു പ്രശാന്തമായ ഇടം. അവിടെയാണ് മണ്ണാറത്തൊടിയുടെ ഗന്ധമുള്ള രണ്ട് ജയകൃഷ്ണന്മാർ മുഖാമുഖം ഇരിക്കുന്നത്.

മോഹൻലാലിനെ വെച്ച് പുറത്തൊരു ലൊക്കേഷനിൽ ഷൂട്ട് ചെയ്യാനുള്ള പ്രായോഗികമായ തടസ്സങ്ങൾ നമുക്കറിയാം. എങ്കിലും, ഈ സംഭാഷണം നടക്കുന്നത് തൃശ്ശൂരിലെ ആ പഴയ 'തൂവാനത്തുമ്പികൾ' വിരിഞ്ഞ മണ്ണിലായിരുന്നെങ്കിൽ എന്ന് നമ്മൾ കൊതിച്ചുപോകും. ബിനി ടൂറിസ്റ്റ് ഹോമിന് മുന്നിലെ ആ തൃശ്ശൂർ റൗണ്ടിലോ, റെയിൽവേ സ്റ്റേഷനിലെ പഴയ പ്ലാറ്റ്‌ഫോമിലോ, ക്ലാരയോടൊപ്പം ജയകൃഷ്ണൻ നടന്ന ആ ഇടവഴികളിലോ വെച്ച് അവർ കണ്ടുമുട്ടിയിരുന്നെങ്കിൽ ആ ദൃശ്യങ്ങൾക്ക് കുറച്ചുകൂടി ഉടൽചൂടുണ്ടാകുമായിരുന്നു. എങ്കിലും, ശരത്ത് ഒരുക്കിയ ഈ ഏകാന്തമായ ഇടം ആ പഴയ ഓർമ്മകളിലേക്കുള്ള ഒരു പാലമായി മാറുന്നുണ്ട്.

രക്തത്തിൽ കലർന്ന അക്ഷരങ്ങൾ: എൻ. മോഹനനും ഉണ്ണിമേനോനും

സംഭാഷണത്തിനിടയിൽ തൃശ്ശൂർ കേരളവർമ്മ കോളേജിലെ ആ പഴയ കാലത്തിലേക്ക് ഉണ്ണിമേനോൻ നടന്നുകയറുന്നുണ്ട്. അന്ന് പ്രണയിനിയുടെ നിഴലുകൾ തേടി നടന്നപ്പോൾ ഹൃദയത്തോട് ചേർത്തുപിടിച്ചിരുന്ന വരികൾ എൻ. മോഹനന്റേതായിരുന്നു. "ഇതൊക്കെ ബ്ലഡിലുള്ളതാണ്" എന്ന് അദ്ദേഹം പറയുമ്പോൾ, ആ വാക്കുകളുടെ മൂർച്ച കുറഞ്ഞിട്ടില്ലെന്ന് നമുക്ക് മനസ്സിലാക്കാം. ഉണ്ണിമേനോന്റെ ശബ്ദത്തിൽ ആ വരികൾ ഒഴുകിയെത്തുമ്പോൾ അത് വെറുമൊരു വായനയല്ല, മറിച്ച് നഷ്ടപ്പെട്ടുപോയ വസന്തങ്ങളോള്ള ഒരു ആത്മഭാഷണമായി മാറുന്നു:

"നിശ്ചലങ്ങളായ നിശാവേളകളിൽ അവളുടെ കത്തും മാറോട് അടുക്കിപ്പിടിച്ചുകൊണ്ട് ഞാൻ ആകാശത്തേക്ക് നോക്കി മലർന്നു കിടന്നിരുന്നു. ആകാശമൈതാനത്തിന്റെ കോണിൽ ഒരു ചന്ദ്രക്കലയും നക്ഷത്രദേവതയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. കവി പറഞ്ഞ വാക്കുകൾ ഞാൻ പെട്ടെന്ന് ഓർത്തുപോയി...

ആ ചന്ദ്രനും നക്ഷത്രവും പ്രേമത്തിലാണ്, തീർച്ച. പ്രേമത്തോടൊപ്പം ഇന്നും ദുഃഖമുണ്ടാകുന്നു. നോക്കൂ, ആ ചന്ദ്രക്കല വിളറി വിളറി വരികയാണ്. ഇനി അവനെ കാണാൻ അവിടെ ഓടിയെത്തുന്ന ഈ നക്ഷത്രകന്യക അവന്റെ ശൂന്യമായ സിംഹാസനം കണ്ട് വിതുമ്പി കരഞ്ഞു നിൽക്കും. അവനോ ക്ഷയിച്ചു ക്ഷയിച്ചു മറഞ്ഞു മാഞ്ഞിരിക്കും.
പ്രേമനിർഭരമായ ഒരു ഹൃദയത്തിന് മാത്രം അറിയാവുന്ന വേദനയോടെ മന്ദമായി ഞാൻ ആശ്വസിപ്പിക്കട്ടെ... വിണ്ണിന്റെ പൈതലേ, മണ്ണിന്റെ മകനായ ഞാൻ നിന്നോട് സഹതപിക്കുന്നു. എന്നാൽ ആകാശത്ത് വീണ്ടും പൗർണ്ണമി ഉദിക്കും. നീലമിഴികളിൽ നീർപ്പൊളുങ്കുമായി ആതിരത്താരം കാത്തുനിൽക്കുകയും ചെയ്തേക്കാം. പക്ഷേ ഭൂമിയിൽ മാത്രം പൊയ്പോയ വസന്തങ്ങൾ ഒരിക്കലും തിരിച്ചെത്തുന്നില്ല. കൊഴിഞ്ഞുപോയ പൂവുകൾ വീണ്ടും വിരിയുന്നുമില്ല."

ഉടൽചൂടുള്ള ഒരോർമ്മ: ചിറകൊച്ചകൾ ബാക്കിയാകുമ്പോൾ 

'കഥയാത്ര'യുടെ ഒടുവിൽ, താൻ വെള്ളിത്തിരയിൽ അനശ്വരമാക്കിയ ആ രൂപത്തിന്റെ യഥാർത്ഥ ഉടൽചൂടിലേക്ക് മോഹൻലാൽ തന്റെ കൈകൾ ചേർക്കുന്നുണ്ട്. കാലം നരവീഴ്ത്തിയ മുടിയിഴകളിലും ചുളിവുകൾ വീണ ആ കൈകളിലും തൊടുമ്പോൾ ലാൽ പറയുന്നത്, താൻ ഉണ്ണിമേനോന്റെ ഉള്ളിലെ ജയകൃഷ്ണന്റെ ചിറകൊച്ച കേട്ടു എന്നാണ്. ആ നിമിഷം ക്യാമറക്കണ്ണുകൾ ഒപ്പിയെടുക്കുന്നത് വെറുമൊരു ദൃശ്യമല്ല; മറിച്ച് പതിറ്റാണ്ടുകൾക്ക് മുൻപ് തൃശ്ശൂരിലെ തെരുവുകളിൽ പത്മരാജൻ കണ്ടുമുട്ടിയ ആ വന്യമായ ലഹരിയുടെ പുനർജനിയാണ്.
വാരാന്ത്യത്തിലെ ഈ 'സ്വന്തം ഇടത്തിൽ' നിന്ന് തിരികെ തിരക്കുകളിലേക്ക് മടങ്ങുമ്പോൾ മനസ്സിൽ ഒരു പെയ്ത്തൊഴിഞ്ഞ മഴയുടെ തണുപ്പ് ബാക്കിയുണ്ടാകും. നമ്മെ തേടിയെത്തുന്ന പ്രിയപ്പെട്ട നിഴലുകളായി! പത്മരാജൻ എഴുതിയതുപോലെ, ആ ലഹരി അടങ്ങുന്നതുവരെ നമുക്കും ആ പഴയ പാതകളിലൂടെ ഇനിയും നടക്കാം. ചിറകുള്ളവർക്ക് തീവണ്ടി ആപ്പീസുകൾ ആവശ്യമില്ലല്ലോ... അവർ എങ്ങോട്ടെങ്കിലുമൊക്കെ പറന്നുപോയിക്കൊണ്ടിരിക്കും.

2026 ഏപ്രിൽ 11, ശനിയാഴ്‌ച

മുന്നറിയിപ്പില്ലാത്ത അതിഥി

✦ ✦ ✦

ഗുൽസാർ: അപ്രതീക്ഷിതമായി പെയ്യുന്ന കവിത

ചിലപ്പോൾ അങ്ങനെയാണ്... യാതൊരു പശ്ചാത്തലവുമില്ലാതെ, ബന്ധങ്ങളില്ലാത്ത ചിന്തകൾക്കിടയിലേക്ക് ഗുൽസാർ അപ്രതീക്ഷിതമായി കടന്നുവരും. വേനൽച്ചൂടിൽ പെട്ടെന്നൊരിക്കൽ വീശുന്ന മന്ദമാരുതനെപ്പോലെ, ഉപബോധമനസ്സിന്റെ ഏതോ കോണിൽ ഒളിഞ്ഞിരുന്ന ഒരു കവിത പെട്ടെന്ന് ഉണരും.

എം.ടി.യുടെ 'ഒരു ചെറുപുഞ്ചിരി' എന്ന സിനിമയിൽ, ഒടുവിൽ ഉണ്ണികൃഷ്ണന്റെ കഥാപാത്രം തന്റെ പഴയ സഹപ്രവർത്തകനെ വീട്ടിലേക്ക് ഹൃദ്യമായി സ്വീകരിക്കുന്ന ഒരു രംഗമുണ്ട്. കാലങ്ങൾക്കിപ്പുറമുള്ള ആ കൂട്ടിമുട്ടലിൽ എത്രമാത്രം സന്തോഷമാണോ നിറഞ്ഞുനിൽക്കുന്നത്, അത്രമേൽ പ്രിയപ്പെട്ട ഒരു അതിഥിയെയെന്നപോലെ ഈ വരികളെയും സന്തോഷത്തോടെയല്ലാതെ സ്വീകരിക്കാനാവില്ല.


ദൃശ്യങ്ങൾക്കപ്പുറമുള്ള നിശബ്ദതയെയും, സ്പർശനങ്ങൾക്ക് വഴങ്ങാത്ത ഓർമ്മകളെയും ഒരു മാന്ത്രികനെപ്പോലെ അദ്ദേഹം നമ്മുടെ മുന്നിൽ അനാവരണം ചെയ്യുന്നു. ഒരു നിമിത്തവുമില്ലാതെ, പെട്ടെന്നൊരു നിമിഷം തേടിയെത്തിയ ഗുൽസാറിന്റെ ആ വരികൾ!!!

"Ek purānā ḳhat kholā anjāne meñ
ḳhushbū jaise log mile afsāne meñ"

അവിചാരിതമായി ഒരു പഴയ കത്ത് തുറന്നപ്പോൾ, സുഗന്ധം പോലെയുള്ള ചില മനുഷ്യരെ ആ കഥയിൽ ഞാൻ വീണ്ടും കണ്ടുമുട്ടി.

നമ്മുടെ കഥകളിൽ സുഗന്ധം പോലെ ചില മനുഷ്യർ വന്നു പോകാറുണ്ട്. വർഷങ്ങൾക്കിപ്പുറം ഒരു പഴയ താൾ മറിച്ചു നോക്കുമ്പോൾ, ആ വരികളിൽ അവർ ഇന്നും ജീവിക്കുന്നു എന്ന് നാം തിരിച്ചറിയുന്നു. ഗുൽസാറിന്റെ ഈ വരികൾ അത്തരമൊരു ഓർമ്മപ്പെടുത്തലാണ്.

"Der se gūñjte haiñ sannāTe
jaise ham ko pukārtā hai koī"

നിശബ്ദതകൾ ഏറെനേരം പ്രതിധ്വനിക്കുന്നുണ്ട്... ആരോ നമ്മെ ദൂരെനിന്നും വിളിക്കുന്നതുപോലെ.

ശൂന്യതയ്ക്ക് ഒരു ശബ്ദമുണ്ടെന്ന് ഗുൽസാർ നമുക്ക് പറഞ്ഞുതരുന്നു. നാം തിരക്കുകൾക്കിടയിൽ തനിച്ചാകുമ്പോൾ ആ നിശബ്ദത നമ്മോട് സംവദിച്ചു തുടങ്ങും. അത് ഒരുപക്ഷേ നമ്മുടെ തന്നെ ഉള്ളിലെ വിചാരങ്ങളോ, അതോ നമ്മൾ ഉപേക്ഷിച്ചുപോന്ന പഴയ കാലമോ ആകാം. ഈ ശൂന്യതയെ ഭയപ്പെടാതെ അതിനെ കേൾക്കാൻ പഠിക്കുകയാണ് വേണ്ടത്.

ഗുൽസാർ ചോദിക്കുന്നത് പോലെ:

"Rooh dekhi hai kabhi?
Jism 100 baar jale tab bhi wahi mitti ka dheela;
Rooh ek baar jalegi to wo kundan hogi"

കണ്ണുകൾ കൊണ്ട് കാണാൻ കഴിയാത്ത ആഴങ്ങളെ തൊടാൻ, ഓരോ വായനയിലും പുതിയ അർത്ഥങ്ങൾ നൽകുന്ന ഗുൽസാറിന്റെ അടുത്ത വരവിനായി....

#Gulzar  ·  #UrduPoetry 


2026 ഏപ്രിൽ 3, വെള്ളിയാഴ്‌ച

റബാത്തിലെ വായനക്കാരന്റെ 'മാന്ത്രികക്കോട്ട'

അക്ഷരങ്ങൾ കൊണ്ട് തീർത്ത ഒരാകാശം

റബാത്തിലെ വായനക്കാരന്റെ 'മാന്ത്രികക്കോട്ട'

മൊറോക്കോയിലെ റബാത്ത് നഗരത്തിലെ തിരക്കേറിയ 'മെദിന' തെരുവുകൾക്കിടയിൽ, കാലം ഒരു പഴയ മരക്കസേരയിൽ വായനയ്ക്കായി ഇരിക്കാറുണ്ട്. അവിടെയാണ് മുഹമ്മദ് അബ്ദുൽ അസീസ് എന്ന അക്ഷരങ്ങളുടെ കാവൽക്കാരനെ നമുക്ക് കാണാൻ കഴിയുക. അദ്ദേഹത്തിന്റെ കൊച്ചു കടയായ "ബൗക്വിനിസ്റ്റെ എൽ അസീസി", വെറുമൊരു പുസ്തകശാലയല്ല; അതൊരു സ്വപ്നകൂടാരമാണ്. 1963-ൽ വെറും ഒൻപത് പുസ്തകങ്ങളുമായി തുടങ്ങിയ ആ യാത്ര, ഇന്ന് അയ്യായിരത്തിലധികം ലോകങ്ങൾ ഒളിപ്പിച്ചുവെച്ച ഒരു അക്ഷരക്കോട്ടയായി മാറിയിരിക്കുന്നു.

അസീസിന്റെ ജീവിതം വായനയേക്കാൾ വലിയൊരു അതിജീവനത്തിന്റെ കാവ്യമാണ്. ആറാം വയസ്സിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട ആ കുട്ടി വളർന്നത് കടലിന്റെ തിരമാലകൾക്കൊപ്പമായിരുന്നു. ഒരു നേരത്തെ ഭക്ഷണത്തിനായി മീൻപിടിക്കാൻ പോയിരുന്ന ബാല്യത്തിൽ, തനിക്ക് നഷ്ടപ്പെട്ട അറിവിനോടുള്ള മധുരപ്രതികാരമായാണ് അദ്ദേഹം ഈ പുസ്തകശാല പടുത്തുയർത്തിയത്.

"പട്ടിണിയോട് ഞാൻ ചെയ്ത ഏറ്റവും വലിയ ലഹളയായിരുന്നു ഈ അക്ഷരങ്ങൾ."

— മുഹമ്മദ് അബ്ദുൽ അസീസ്

ഭാഷകൾ, ലോകങ്ങൾ, സ്വപ്നങ്ങൾ

ഔപചാരിക വിദ്യാഭ്യാസം ലഭിച്ചില്ലെങ്കിലും, വായനയിലൂടെ അദ്ദേഹം ഒരു വിജ്ഞാനകോശമായി മാറി. വിക്ടർ ഹ്യൂഗോയുടെ 'പാവങ്ങൾ' (Les Misérables)-ലെ സാമൂഹിക പോരാട്ടങ്ങൾ വായിക്കുമ്പോൾ സ്വന്തം ജീവിതത്തിന്റെ തീക്ഷ്ണത അദ്ദേഹം തിരിച്ചറിയുന്നു. സെർവാന്റീസിന്റെ വിഖ്യാത കൃതിയായ 'ഡോൺ കിഹോത്തെ' (Don Quixote)-യിലെ സ്വപ്നസഞ്ചാരിയായ നായകനെപ്പോലെ, ഈ ലോകത്തിന്റെ ബഹളങ്ങൾക്കിടയിൽ ഇരുന്ന് ഭാവനയുടെ കുതിരപ്പുറത്ത് ഏറി ലോകം ചുറ്റുന്നു. അറബിക്, ഫ്രഞ്ച്, ഇംഗ്ലീഷ്, സ്പാനിഷ് — ഈ ഭാഷകൾ അദ്ദേഹത്തിന്റെ നാവിലൂടെ അറിവിന്റെ പുതിയ അരുവികളായി ഒഴുകുന്നു.

ഒരു ദാർശനികന്റെ മറുപടി

ഒരിക്കൽ ഒരാൾ കൗതുകത്തോടെ ചോദിച്ചു: "അസീസേ, കടയ്ക്ക് പുറത്ത് ഇങ്ങനെ സുരക്ഷയൊന്നുമില്ലാതെ പുസ്തകങ്ങൾ വെച്ചാൽ ആരെങ്കിലും മോഷ്ടിക്കില്ലേ?" അറിവിന്റെ ആഴം തൊട്ടറിഞ്ഞ ആ ദാർശനികൻ നൽകിയ മറുപടി ഏതൊരു കവിതയേക്കാളും മനോഹരമായിരുന്നു:

"വായിക്കാത്ത ഒരാൾ ഒരിക്കലും പുസ്തകം മോഷ്ടിക്കില്ല,
വായിക്കുന്നവൻ ഒരിക്കലും കള്ളനാവുകയുമില്ല!"

ഒരു പൂച്ചക്കുട്ടിയും ഒരു കസേരയും

ഇന്ന് നമ്മൾ ഡിജിറ്റൽ ലോകത്തിന്റെ തിരക്കുകളിൽ അകപ്പെടുമ്പോൾ, റബാത്തിലെ ആ ഇടുങ്ങിയ തെരുവിൽ അസീസ് പുസ്തകതാളുകളിലൂടെ നന്മയുടെ സുഗന്ധം പരത്തുകയാണ്. കൂട്ടിന് ഒരു പൂച്ചക്കുട്ടിയും ആ പഴയ മരക്കസേരയും മാത്രം. പൂച്ചയുടെ നിശബ്ദമായ സാന്നിധ്യത്തിൽ, പുസ്തകങ്ങളുടെ ഗന്ധമുള്ള ആ കൊച്ചു മുറിയിൽ അദ്ദേഹം ഓരോ ദിവസവും പുതിയ ലോകങ്ങൾ കണ്ടെത്തുന്നു. ഓരോ പുസ്തകവും വായിച്ചു തീരുമ്പോൾ താൻ പുതിയൊരു ജീവിതം കൂടി ജീവിച്ചു തീർക്കുകയാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

അസീസ് നമുക്ക് അത്ര അപരിചിതനല്ല

സത്യത്തിൽ, അസീസ്  നമുക്ക് അത്ര അപരിചിതനല്ല. തൃശൂർ സ്വപ്ന തിയേറ്ററിന് സമീപത്തെ പഴയ പുസ്തകക്കൂമ്പാരങ്ങൾക്കിടയിലോ, കോഴിക്കോട്ടെ തിരക്കേറിയ തെരുവോരങ്ങളിലെ അക്ഷരക്കൂട്ടങ്ങൾക്കിടയിലോ നിങ്ങൾ ഒരു പുസ്തകം തിരഞ്ഞുപോയിട്ടുണ്ടെങ്കിൽ, അവിടെ അസീസിനെപ്പോലെ ഒരാളെ തീർച്ചയായും കണ്ടുമുട്ടിയിട്ടുണ്ടാകും.

ഇനി എപ്പോഴെങ്കിലും നമ്മുടെ നാട്ടിലെ ഇത്തരം പഴയ പുസ്തകക്കടകൾക്ക് മുന്നിലൂടെ നടന്നുപോകുമ്പോൾ, റബാത്തിലെ ആ അക്ഷരമുത്തശ്ശന്റെ മുഖം നിങ്ങളുടെ മനസ്സിൽ ഒരു പുഞ്ചിരിയോടെ തെളിയും എന്നുറപ്പ്. കാരണം, അറിവിനെ സ്നേഹിക്കുന്നവർക്ക് ലോകത്തിന്റെ ഏത് കോണിലായാലും ഒരേ മുഖമാണ്.

2026 ഫെബ്രുവരി 15, ഞായറാഴ്‌ച

ഹൃദയരാഗങ്ങൾ: നാല് തലമുറകൾ പാടിത്തീർത്ത ആ 'വല്ലാത്തൊരു കഥ'!

'Hum Tere Pyar Mein' എന്ന നിത്യസ്മാരകം

പാട്ടുകളിലൂടെ കഥകൾ പറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു; ഈണങ്ങൾക്കിടയിൽ ഹൃദയം നുറുങ്ങുന്ന നോവും ആത്മസമർപ്പണത്തിന്റെ ആഴവും ഒളിപ്പിച്ചുവെച്ച സുവർണ്ണകാലം. 1963-ൽ പുറത്തിറങ്ങിയ 'Dil Ek Mandir' എന്ന ചിത്രത്തിലെ ഈ ഗാനം ഇന്നും മായാത്ത ഒരു വിങ്ങലായി നമ്മുടെ ഉള്ളിലുണ്ട്.

മരണക്കിടക്കയിൽ ജീവിതത്തോട് മല്ലിടുന്ന ഭർത്താവ് (രാജ് കുമാർ), തന്റെ വേർപാടിന് ശേഷം പ്രിയപ്പെട്ടവൾ തനിച്ചാകരുതെന്ന് കരുതി മറ്റൊരാളെ വിവാഹം കഴിച്ച് സമാധാനമായി ജീവിക്കാൻ ആവശ്യപ്പെടുന്നു. സ്വന്തം ശ്വാസം നിലച്ചാലും പ്രിയപ്പെട്ടവളുടെ ഉള്ളിലെ വെളിച്ചം അണയരുതെന്ന് ആഗ്രഹിച്ച ഒരു മനുഷ്യന്റെ നിസ്സഹായമായ ആ ഹൃദയസമർപ്പണത്തിന് മുന്നിൽ സീത (മീന കുമാരി) പാടുന്ന മറുപടിയാണ് ഈ ഗാനം. "എന്നെ ഇത്ര പെട്ടെന്ന് മറന്നുകളയാൻ നിനക്കെങ്ങനെ പറയാൻ കഴിയുന്നു?" എന്ന പരിഭവവും "നിനക്ക് വേണ്ടി ഞാൻ എന്നെത്തന്നെ ഇല്ലാതാക്കിയിരിക്കുന്നു" എന്ന സത്യവും ആ വരികളിൽ വിങ്ങുന്നു.

ഈ വരികളുടെ യഥാർത്ഥ വശ്യത അവയിലെ ഹിന്ദി പദങ്ങളിലാണ്. പരിഭാഷപ്പെടുത്തുമ്പോൾ അർത്ഥം വ്യക്തമാകുമെങ്കിലും, ആ വാക്കുകൾ ഉള്ളിലുണ്ടാക്കുന്ന ആ ഒരു 'ഫീൽ' വിവർത്തനത്തിൽ പലപ്പോഴും നഷ്ടപ്പെട്ടുപോകുന്നുണ്ട്. ഹിന്ദിയിലെ 'Saara aalam' എന്ന പ്രയോഗത്തിന് നൽകുന്ന ഗാംഭീര്യം മലയാളത്തിലെ 'പ്രപഞ്ചം' എന്ന വാക്കിന് നൽകാൻ കഴിയില്ല. അതുപോലെതന്നെ "Kho baithe" എന്ന പ്രയോഗത്തിന് നൽകാൻ കഴിയുന്ന ആഴം മറ്റൊരു ഭാഷയ്ക്കും കടമെടുക്കാൻ കഴിയാത്തതുമാണ്.

Hum tere pyar mein saara aalam kho baithe, kho baithe...

(നിന്നോടുള്ള പ്രണയത്തിൽ എനിക്ക് ഈ പ്രപഞ്ചത്തെ തന്നെ നഷ്ടമായിരിക്കുന്നു...)

 Tum kehte ho ke aise pyar ko bhool jao, bhool jao...

(ഇത്രമേൽ തീവ്രമായ ഈ സ്നേഹത്തെ വെറുതെ മറന്നുകളയാൻ നിനക്കെങ്ങനെ പറയാൻ കഴിയുന്നു?)

Log marte hain kisi ek par, humne to khud ko maar dala...

(ഒരാൾക്ക് വേണ്ടി മരിക്കാൻ പലർക്കും കഴിഞ്ഞേക്കും, പക്ഷേ നിനക്കുവേണ്ടി ഞാൻ എന്നെത്തന്നെ ഇല്ലാതാക്കിയിരിക്കുന്നു...)


ലതാ മങ്കേഷ്‌കറുടെ ആലാപനവും മീന കുമാരിയുടെ വശ്യമായ അഭിനയവും ഹസ്രത്ത് ജയ്പുരിയുടെ വരികളും ശങ്കർ ജയ്കിഷന്റെ സംഗീതവും ഒത്തുചേരുമ്പോൾ ഇതൊരു കേവലമായ പാട്ടല്ല, മറിച്ച് പ്രണയത്തിന്റെ നിത്യസ്മാരകമായി മാറുന്നു.

നമ്മുടെ അപ്പൂപ്പന്മാർ റേഡിയോയിൽ കേട്ട് വിതുമ്പിയ അതേ ഈണം, ഇന്ന് കൊച്ചുമക്കൾ തങ്ങളുടെ പ്ലേലിസ്റ്റുകളിൽ 'ലോഫൈ' (Lofi) മൂഡിൽ ചേർത്തുപിടിക്കുന്നു. കാലം മാറി, പ്രണയിക്കുന്ന രീതികൾ മാറി, പക്ഷേ പ്രിയപ്പെട്ടവരുടെ സാമീപ്യത്തിനായി കൊതിക്കുന്ന ഹൃദയതാളം ഇന്നും ഒരേ രാഗത്തിലാണ്. പ്രണയം അതിന്റെ ഏറ്റവും ഉദാത്തമായ രൂപത്തിൽ, ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും നൂലിനാൽ കോർത്തുവെച്ച ഒരു അനശ്വരമായ ഓർമ്മച്ചിത്രമാണിത്.

Song Credits

 * Movie: Dil Ek Mandir (1963)

 * Singer: Lata Mangeshkar

 * Music Director: Shankar Jaikishan

 * Lyricist: Hasrat Jaipuri

 * Actors: Meena Kumari, Raaj Kumar, Rajendra Kumar

2026 ഫെബ്രുവരി 12, വ്യാഴാഴ്‌ച

പേര്: എഴുതാത്ത ഒരു കവിത

ഗുൽസാർ സാബ് വീണ്ടും വിസ്മയിപ്പിക്കുന്നു;
ഓരോ തവണ വായിക്കുമ്പോഴും പുതിയൊരു അനുഭവം പകരുന്ന 
ആ വരികൾക്കിടയിൽ, 
വാക്കുകൾക്ക് വഴങ്ങാത്ത
ചില മൗനങ്ങളെ ഒരൊറ്റ പേരിൽ തളച്ചിടാൻ
അദ്ദേഹത്തിനല്ലാതെ മറ്റാർക്ക് കഴിയും?














നെഞ്ചിൽ ഒരു കവിത കുരുങ്ങിക്കിടപ്പുണ്ട്,

വരികളാകട്ടെ ചുണ്ടുകളിൽ തങ്ങിനിൽക്കുന്നു.

ശലഭങ്ങളെപ്പോലെ അവ പാറിനടക്കുകയാണ്,

ഈ കടലാസ്സിൽ ഒന്ന് ചെന്നിരിക്കാൻ അവ കൂട്ടാക്കുന്നില്ല.

​എത്ര നേരമായി ഞാനിവിടെ ഇരിക്കുന്നു;

അക്ഷരങ്ങൾ വഴങ്ങാത്ത ഈ വെള്ളക്കടലാസ്സിൽ

ആ പേര് മാത്രം ഒരു കവിതയായി തെളിയുന്നു.

അതുമാത്രം മതി, ഈ കവിത പൂർണ്ണമാകാൻ;

ഇതിലും മികച്ചൊരു വരി എനിക്ക് ഇനിയെവിടെ തിരയാനാണ്?

नज़्म उलझी हुई है सीने में

मिसरे अटके हुए हैं होठों पर

उड़ते फिरते हैं तितलियों की तरह

लफ़्ज़ कागज़ पे बैठते ही नहीं

​कब से बैठा हूँ मैं जानम

सादे कागज़ पे लिख के नाम तेरा

बस तेरा नाम ही मुकम्मल है

इससे बेहतर भी नज़्म क्या होगी

Poem by: Gulzar

Source: Rekhta / Rajibroy.com



Not able to read?

This Blog is in Malayalam. Click below logo and download the Font to your Fonts folder. Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Pune/ Adat, Maharashtra/Thrissur, India
'കണ്ണീർ പുറത്തു വരാതിരിക്കാൻ പയ്യൻ ചിരിച്ചു'

ബ്ലോഗ് ആര്‍ക്കൈവ്