ഗുൽസാർ: അപ്രതീക്ഷിതമായി പെയ്യുന്ന കവിത
ചിലപ്പോൾ അങ്ങനെയാണ്... യാതൊരു പശ്ചാത്തലവുമില്ലാതെ, ബന്ധങ്ങളില്ലാത്ത ചിന്തകൾക്കിടയിലേക്ക് ഗുൽസാർ അപ്രതീക്ഷിതമായി കടന്നുവരും. വേനൽച്ചൂടിൽ പെട്ടെന്നൊരിക്കൽ വീശുന്ന മന്ദമാരുതനെപ്പോലെ, ഉപബോധമനസ്സിന്റെ ഏതോ കോണിൽ ഒളിഞ്ഞിരുന്ന ഒരു കവിത പെട്ടെന്ന് ഉണരും.
എം.ടി.യുടെ 'ഒരു ചെറുപുഞ്ചിരി' എന്ന സിനിമയിൽ, ഒടുവിൽ ഉണ്ണികൃഷ്ണന്റെ കഥാപാത്രം തന്റെ പഴയ സഹപ്രവർത്തകനെ വീട്ടിലേക്ക് ഹൃദ്യമായി സ്വീകരിക്കുന്ന ഒരു രംഗമുണ്ട്. കാലങ്ങൾക്കിപ്പുറമുള്ള ആ കൂട്ടിമുട്ടലിൽ എത്രമാത്രം സന്തോഷമാണോ നിറഞ്ഞുനിൽക്കുന്നത്, അത്രമേൽ പ്രിയപ്പെട്ട ഒരു അതിഥിയെയെന്നപോലെ ഈ വരികളെയും സന്തോഷത്തോടെയല്ലാതെ സ്വീകരിക്കാനാവില്ല.
ദൃശ്യങ്ങൾക്കപ്പുറമുള്ള നിശബ്ദതയെയും, സ്പർശനങ്ങൾക്ക് വഴങ്ങാത്ത ഓർമ്മകളെയും ഒരു മാന്ത്രികനെപ്പോലെ അദ്ദേഹം നമ്മുടെ മുന്നിൽ അനാവരണം ചെയ്യുന്നു. ഒരു നിമിത്തവുമില്ലാതെ, പെട്ടെന്നൊരു നിമിഷം തേടിയെത്തിയ ഗുൽസാറിന്റെ ആ വരികൾ!!!
"Ek purānā ḳhat kholā anjāne meñ
ḳhushbū jaise log mile afsāne meñ"
അവിചാരിതമായി ഒരു പഴയ കത്ത് തുറന്നപ്പോൾ, സുഗന്ധം പോലെയുള്ള ചില മനുഷ്യരെ ആ കഥയിൽ ഞാൻ വീണ്ടും കണ്ടുമുട്ടി.
നമ്മുടെ കഥകളിൽ സുഗന്ധം പോലെ ചില മനുഷ്യർ വന്നു പോകാറുണ്ട്. വർഷങ്ങൾക്കിപ്പുറം ഒരു പഴയ താൾ മറിച്ചു നോക്കുമ്പോൾ, ആ വരികളിൽ അവർ ഇന്നും ജീവിക്കുന്നു എന്ന് നാം തിരിച്ചറിയുന്നു. ഗുൽസാറിന്റെ ഈ വരികൾ അത്തരമൊരു ഓർമ്മപ്പെടുത്തലാണ്.
"Der se gūñjte haiñ sannāTe
jaise ham ko pukārtā hai koī"
നിശബ്ദതകൾ ഏറെനേരം പ്രതിധ്വനിക്കുന്നുണ്ട്... ആരോ നമ്മെ ദൂരെനിന്നും വിളിക്കുന്നതുപോലെ.
ശൂന്യതയ്ക്ക് ഒരു ശബ്ദമുണ്ടെന്ന് ഗുൽസാർ നമുക്ക് പറഞ്ഞുതരുന്നു. നാം തിരക്കുകൾക്കിടയിൽ തനിച്ചാകുമ്പോൾ ആ നിശബ്ദത നമ്മോട് സംവദിച്ചു തുടങ്ങും. അത് ഒരുപക്ഷേ നമ്മുടെ തന്നെ ഉള്ളിലെ വിചാരങ്ങളോ, അതോ നമ്മൾ ഉപേക്ഷിച്ചുപോന്ന പഴയ കാലമോ ആകാം. ഈ ശൂന്യതയെ ഭയപ്പെടാതെ അതിനെ കേൾക്കാൻ പഠിക്കുകയാണ് വേണ്ടത്.
ഗുൽസാർ ചോദിക്കുന്നത് പോലെ:
"Rooh dekhi hai kabhi?
Jism 100 baar jale tab bhi wahi mitti ka dheela;
Rooh ek baar jalegi to wo kundan hogi"
കണ്ണുകൾ കൊണ്ട് കാണാൻ കഴിയാത്ത ആഴങ്ങളെ തൊടാൻ, ഓരോ വായനയിലും പുതിയ അർത്ഥങ്ങൾ നൽകുന്ന ഗുൽസാറിന്റെ അടുത്ത വരവിനായി....





