2026 ജൂൺ 20, ശനിയാഴ്‌ച

ദേശങ്ങൾ മാറുന്ന മൂവന്തികൾ, മാറാത്ത വായനയുടെ തുരുത്ത്...

"മൂവന്തിനേരത്തെ ദുഃഖങ്ങളിൽനിന്നൊളിക്കാൻ പറ്റിയ ഒരു ഒളിവിടം എനിക്ക് ഒരിടത്തും ഒരുകാലത്തും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ചുരുക്കം."

— അയ്മനം ജോൺ, "മൂവന്തിനേരത്തെ ദുഃഖങ്ങൾ"

ഴിഞ്ഞ ദിവസം പ്രശസ്ത എഴുത്തുകാരൻ അയ്മനം ജോണിന്റെ "മൂവന്തിനേരത്തെ ദുഃഖങ്ങൾ" മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വായിച്ചപ്പോൾ ഉള്ളിൽ തോന്നിയ തന്മയീഭാവം തികച്ചും അപൂർവ്വമായ ഒരനുഭവമായിരുന്നു. കഥയിലെ... ഈ വരി വായിക്കുമ്പോൾ നമ്മെ ഈ വരികൾ പിന്നോട്ട് വലിക്കും. നമ്മൾ മാത്രം ഉള്ളിൽ ചുമന്നു നടക്കുന്നു എന്ന് കരുതിയ ഏകാന്തതയുടെ ആ അജ്ഞാത ഭാരം, മറ്റൊരാൾ ഇതാ വാക്കുകളിലേക്ക് ആവാഹിച്ചു വെച്ചിരിക്കുന്നു എന്ന തിരിച്ചറിവ്! വായന എന്ന അനുഭവം ഓരോ വായനക്കാരനും തരുന്നത് തികച്ചും വിഭിന്നവും അത്രമേൽ തീവ്രവുമായ ചില പുനർജന്മങ്ങളാണ്. ആരോ മുന്നെ കുറിച്ചത് പോലെ യഥാർത്ഥത്തിൽ, വായന എന്നത് മറ്റൊരു രാജ്യമാണ്; അവിടെ അതിരുകളില്ല, ഭൂപടങ്ങളില്ല. ആ രാജ്യത്തെ പൗരന്മാരായ വായനക്കാരെല്ലാം ഒരേ ഭാഷയിലാണ് അനുഭവങ്ങളെ തൊട്ടറിയുന്നത്.

സുഭാഷ് ചന്ദ്രന്റെ ഈയടുത്ത് കേട്ട ഒരു മനോഹരമായ സംസാരശകലം ഇതിനോട് ചേർത്ത് ഓർത്തുപോവുകയാണ്:

"മനുഷ്യന്റെ ജീവിതം ഒരു മേഘം കണക്ക് നമ്മുടെ ശരീരത്തിന് പുറത്ത് എവിടെയോ സഞ്ചിതമായിട്ട് സ്ഥിതിചെയ്യുന്നുണ്ട്. ആ ജീവിതത്തിന്റെ അനുഭൂതികളെയും അനുഭവങ്ങളെയും അക്ഷരങ്ങളിലേക്ക് ആവാഹിച്ചു വെക്കുവാൻ വേണ്ടി പ്രകൃതി അല്ലെങ്കിൽ കാലം ചില മനുഷ്യരെ നിയോഗിക്കുന്നുണ്ട്. അയാളതെഴുതുമ്പോൾ ഇത് നമ്മുടെയും കഥയാണല്ലോ, ഇത് നമ്മളും അനുഭവിച്ചതാണല്ലോ, ഇത് നമ്മുടെയും മനസ്സിലൂടെ അവ്യക്തമധുരമായിട്ട് മാഞ്ഞുപോയ ജീവിത സന്ദർഭങ്ങളാണല്ലോ എന്ന് വായനക്കാരോരുത്തരും തിരിച്ചറിയുകയാണ് ചെയ്യുന്നത്."

നാട്ടിലായിരുന്നപ്പോൾ പെയ്തിറങ്ങുന്ന സന്ധ്യകൾക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. പകൽ വെളിച്ചം മങ്ങി ഇരുട്ടിലേക്ക് വഴിമാറുന്ന ആ ഒരു സന്ധിരേഖയിൽ ഉള്ളിലേക്ക് ഇരച്ചുകയറുന്ന ഒരു ശൂന്യതയുണ്ട്. പറഞ്ഞറിയിക്കാനാകാത്ത, കാരണങ്ങളൊന്നുമില്ലാത്ത ഒരുതരം വിങ്ങൽ. നാട്ടിലെ പരിചിതവും സുരക്ഷിതവുമായ ആ അന്തരീക്ഷത്തിൽ ഇരുന്ന് അനുഭവിച്ച അതേ സായാഹ്നനൊമ്പരം പിന്നീട് നാടുവിട്ടപ്പോഴും പിന്തുടർന്നു.

മൂവന്തിച്ചുവപ്പും വായനയുടെ തുരുത്തും

അനിവാര്യമായ മാറ്റങ്ങളുടെ ഭാഗമായി ഡൽഹിയുടെ തിരക്കേറിയ തെരുവുകളിലോ, ബംഗ്ലൂരിലെ നീണ്ട ട്രാഫിക്കുകൾക്കിടയിലോ, ഒടുവിൽ പൂനെയുടെ ഇളം കാറ്റിന്റെ തണുപ്പുള്ള സായാഹ്നങ്ങളിലോ ഒക്കെ എത്തിയപ്പോഴും ഈ മൂവന്തികൾക്ക് മാറ്റമൊന്നുമുണ്ടായിരുന്നില്ല. പല നഗരങ്ങളിൽ, പല മനുഷ്യർക്കിടയിൽ ജീവിക്കുമ്പോഴും ചില മൂവന്തിനേരങ്ങളിൽ അനുഭവപ്പെടുന്ന ആ പഴയ ശൂന്യത അതേ ഭാവതീവ്രതയോടെ ഉള്ളിലേക്ക് പെയ്തിറങ്ങാറുണ്ട്. അപ്പോഴൊക്കെ തോന്നിയിട്ടുണ്ട്, ഭൂമിശാസ്ത്രപരമായി നമ്മൾ എത്ര ദൂരേക്ക് മാറിയാലും ആകാശത്തിന്റെ ചുവപ്പിനും അതിലൂടെ പറന്നുപോകുന്ന പക്ഷികൾക്കും ഒരേ ഭാവമാണെന്ന്. നമ്മൾ ഉള്ളിൽ ചുമക്കുന്ന പ്രവാസത്തിന്റെയോ ശൂന്യതകളുടെയോ ഭാരം അതേപടി ആ സന്ധ്യാനേരങ്ങൾ ഹൃദയത്തിലേക്ക് തിരികെ തരും.

ഒരേ വരികൾ തന്നെയാവും ആയിരം പേർ വായിക്കുന്നത്. എന്നാൽ അത് ഓരോരുത്തരിലും ഉണ്ടാക്കുന്ന ചലനങ്ങൾ വ്യത്യസ്തമാണ്. നാട്ടിലെ തുറന്നിട്ട ജനലരികിലിരുന്ന് അതിലൂടെയുള്ള പറമ്പിന്റെ കാഴ്ചയിൽ, അതിനപ്പുറത്ത് ചക്രവാള സീമയിൽ വാരിവിതറിയ ചുവപ്പു ചായത്തിന്റെ മനോഹാരിതയിലും ശൂന്യതയിലും നാം അനുഭവിച്ച അതേ മൂവന്തിയുടെ ശൂന്യത, വർഷങ്ങൾക്കിപ്പുറം നഗരങ്ങളിലെ തിരക്കുകൾക്കിടയിൽ വെച്ച്... ഈ വരികളിലൂടെ വീണ്ടും നമ്മെ വന്ന് തൊടുമ്പോൾ, അത് വെറുമൊരു വായനയല്ലാതായി മാറുന്നു. അത് കാലത്തെയും ദേശത്തെയും റദ്ദ് ചെയ്തുകൊണ്ട് നമ്മെ നമ്മുടെ തന്നെ ഭൂതകാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന വായനയുടെ ആ മാന്ത്രിക രാജ്യത്തെ ഒരു വിദ്യയാണ്.

വായന ഒരു ഒറ്റത്തുരുത്താണ് എന്ന് പറയുന്നത് അതുകൊണ്ടാണ്. ലോകത്തിന്റെ ഏത് കോണിലായാലും, ചുറ്റും എത്ര വലിയ ആൾക്കൂട്ടമുണ്ടായാലും, ഒരു പുസ്തകത്തിന്റെ താളുകളിലേക്ക് നമ്മൾ ചുരുങ്ങുമ്പോൾ അവിടെ നമ്മൾ പൂർണ്ണമായും സുരക്ഷിതരാണ്. നമ്മുടെ ഏകാന്തതകൾക്ക് കൂട്ടാവാൻ, നമ്മുടെ വ്യഥകൾക്ക് കാതോർക്കാൻ അവിടെ ആരോ നമ്മെ കാത്തിരിപ്പുണ്ടാകും. എഴുത്തുകാരൻ ദൂരെ എവിടെയോ ഇരുന്ന് കോറിയിട്ട വാക്കുകൾ, പ്രവാസത്തിന്റെ ഏതോ ഒരു സന്ധ്യയിൽ നമ്മുടെ നെഞ്ചിലേക്ക് തുളച്ചുകയറുന്നത് വായന തരുന്ന ആത്മീയമായ ആ അനുഭൂതി കൊണ്ടാണ്.

ദേശങ്ങൾ മാറിയാലും, നഗരങ്ങൾ മാറിയാലും, ഉള്ളിലെ ആ മൂവന്തിച്ചുവപ്പ് മാറാതെ സൂക്ഷിക്കുന്ന ഒരു കൂട്ടം മനുഷ്യർ ഇനിയുമുണ്ടെന്ന് അയ്മനം ജോണിന്റെ വരികൾ നമ്മെ ഓർമ്മിപ്പിക്കുന്നു; വായനയുടെ ആ വലിയ രാജ്യത്ത് നമ്മളൊരിക്കലും ഒറ്റയ്ക്കല്ല.

✦ ✦ ✦

2026 മേയ് 5, ചൊവ്വാഴ്ച

പിംപ്രി: വേരറ്റവർ നട്ട ലോകം

 

✦ ✦ ✦

പിംപ്രി: വേരറ്റവർ നട്ട ലോകം

നാട്ടിലേക്കുള്ള യാത്രകൾക്ക് തൊട്ടുമുമ്പ് മനസ്സ് ആദ്യം ഓടിയെത്തുന്നത് പിംപ്രിയിലെ ആ തിരക്കേറിയ തെരുവുകളിലേക്കാണ്. പുണെയിലെ പി.സി.എം.സി (PCMC) മേഖലയുടെ ഹൃദയമിടിപ്പായ പിംപ്രി മാർക്കറ്റ്. പുത്തൻ വസ്ത്രങ്ങളുടെ ഗന്ധവും, വിലപേശലുകളുടെ ആരവങ്ങളും, തിരക്കിന്റെ ഉരസലുകളും നിറഞ്ഞ ഈ ഇടം കേവലം കമ്പോളക്കാഴ്ചകൾക്കപ്പുറം — ശൂന്യതയിൽ നിന്ന് ഒരു ലോകം കെട്ടിപ്പടുത്ത മനുഷ്യരുടെ നിശബ്ദമായ ആത്മവിശ്വാസവും അവരുടെ അതിജീവനത്തിന്റെ അടയാളവാക്യങ്ങളുമാണ്.

പണ്ടെങ്ങോ ഒരു സുഹൃത്തിൽ നിന്ന് ഈ മാർക്കറ്റിന്റെ ഒരു ഹ്രസ്വചരിത്രം കേട്ടതു മുതൽ ഓരോ തവണ അവിടെ എത്തുമ്പോഴും, ആ വലിയ വസ്ത്രക്കടകൾക്കും ഇടുങ്ങിയ ഗലികൾക്കും പിന്നിൽ ഒളിഞ്ഞിരിക്കുന്ന ഒരു കാലത്തെക്കുറിച്ചുള്ള കൗതുകം എന്നെ വേട്ടയാടാറുണ്ട്. ആ അന്വേഷണത്തിനിടയിലാണ് 'ഇന്ത്യൻ എക്സ്പ്രസ്സ്' പത്രത്തിലെ ഒരു പംക്തിയും, 'റൈറ്റേഴ്സ് തിയേറ്ററിലെ' ലേഖനങ്ങളും, ഗോൾഡി ഉത്തമിന്റെ കുറിപ്പുകളും എന്റെ കണ്ണിൽപ്പെടുന്നത്. അതൊരു വലിയ തിരിച്ചറിവായിരുന്നു — ഇന്ന് നാം കാണുന്ന ഈ വർണ്ണാഭമായ കമ്പോളം, ചോരയും കണ്ണീരും ഉപ്പും ചേർത്ത് പടുത്തുയർത്തിയ ഒന്നാണെന്ന പൊള്ളുന്ന യാഥാർത്ഥ്യം.

അർദ്ധരാത്രിയിലെ അഭയാർത്ഥികൾ: സെക്കൻഡുകൾ എണ്ണി കാത്തിരുന്നവർ

വിഭജനകാലത്ത് അതിർത്തി കടക്കുന്ന അഭയാർത്ഥികൾ നിറഞ്ഞ തീവണ്ടി (1947). കടപ്പാട്: Margaret Bourke-White / The LIFE Picture Collection / Getty Images.

1947 ഓഗസ്റ്റ് 14-ന് അർദ്ധരാത്രിയിൽ ഇന്ത്യ സ്വതന്ത്രമായപ്പോൾ സിന്ധിലെ ഹിന്ദുക്കൾക്ക് അത് ആഘോഷമായിരുന്നില്ല, മറിച്ച് ഒരു മഹാപ്രളയത്തിന്റെ തുടക്കമായിരുന്നു. സിന്ധി സമൂഹത്തിന്റെ ചരിത്രരേഖകൾ സംരക്ഷിക്കുന്ന 'സിന്ധിഷാൻ' (Sindhishaan) എന്ന ആർക്കൈവ് വ്യക്തമാക്കുന്നത് പ്രകാരം, പലരും അക്ഷരാർത്ഥത്തിൽ സെക്കൻഡുകൾ എണ്ണി ആ രാത്രികൾ തള്ളിനീക്കി . വിഭജനത്തോടെ ഏകദേശം 1.4 കോടി മനുഷ്യരാണ് അതിർത്തികൾ മുറിച്ചുകടന്നത്; സിന്ധിൽ മാത്രം ഉണ്ടായിരുന്ന 14 ലക്ഷം ഹിന്ദുക്കളിൽ 12 ലക്ഷത്തിലധികം പേരും വേരുകൾ പിഴുതെറിയപ്പെട്ട് ഇന്ത്യയിലേക്ക് അഭയം തേടി. ഏകദേശം 10 ലക്ഷത്തോളം മനുഷ്യർ കലാപങ്ങളിൽ കൊല്ലപ്പെട്ടതായാണ് ചരിത്രകാരന്മാർ കണക്കാക്കുന്നത്. ലക്ഷക്കണക്കിന് സ്ത്രീകളും കുട്ടികളും അക്രമങ്ങൾക്കിരയാവുകയും കാണാതാവുകയും ചെയ്തു. ഈ മഹാദുരന്തത്തെ ഉൾക്കൊള്ളാൻ രാജ്യത്തിൻ്റെ പല ഭാഗങ്ങളിൽ സജ്ജമാക്കിയ കേന്ദ്രങ്ങളിൽ ഉൾപ്പെട്ടതായിരുന്നു വിഭജനത്തിനുശേഷം മുംബൈയിലെ ഉല്ലാസ്നഗറും പുണെയിലെ പിംപ്രിയും. ഇന്ത്യയിൽ ഏകദേശം 160-ഓളം അഭയാർത്ഥി ക്യാമ്പുകൾ സർക്കാർ തലത്തിൽ സജ്ജീകരിച്ചിരുന്നു. പ്രധാനമായും പഞ്ചാബ്, പശ്ചിമ ബംഗാൾ, ഡൽഹി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് ഇവ കേന്ദ്രീകരിച്ചിരുന്നത്. 1947 ഡിസംബറോടെ മുംബൈയിൽ മാത്രം 1,33,000 അഭയാർത്ഥികൾ എത്തിയിരുന്നു; കല്യാണിലെ പഴയ സൈനിക ക്യാമ്പുകൾ അങ്ങനെ പുതിയൊരു ജനതയുടെ വാസസ്ഥലമായി മാറി.

"അതിർത്തി കടന്നുവന്ന ആ തീവണ്ടികൾ നിശബ്ദമായിരുന്നു. അവയിൽ നിന്ന് പുറത്തുവന്നത് ജീവനുള്ള മനുഷ്യരായിരുന്നില്ല, മറിച്ച് മരിച്ചവരുടെ നിലവിളികളായിരുന്നു. ഒരു നാട് മുഴുവൻ ശ്മശാനമായി മാറിയതിന്റെ സാക്ഷ്യപത്രങ്ങളായിരുന്നു ആ 'ബ്ലഡ് ട്രെയിനുകൾ'."

— കുശ്വന്ത് സിംഗ്, Train to Pakistan

വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച ജീവിതം

സിന്ധിൽ നിന്ന് ഇന്ത്യയിലേക്കുള്ള പാലായനം ഒട്ടും സുരക്ഷിതമായിരുന്നില്ല. വസ്ത്രങ്ങൾക്കുള്ളിൽ സ്വർണ്ണനാണയങ്ങൾ തുന്നിച്ചേർത്തും, സുന്ദരികളായ പെൺകുട്ടികളുടെ മുഖത്ത് കരിവാരിത്തേച്ചും അവർ അതിക്രമങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. "വിഭജനം എന്നത് വെറുമൊരു ഭൂപടം വരയ്ക്കലായിരുന്നില്ല; അത് അയൽക്കാരനെ ശത്രുവാക്കിയും, സ്നേഹത്തെ വെറുപ്പാക്കിയും മാറ്റിയ ഒരു കാലമായിരുന്നു" എന്ന് കുശ്വന്ത് സിംഗ് എഴുതിയത് ആ പാലായനത്തിന്റെ ഓരോ നിമിഷത്തിലും പ്രതിഫലിക്കുന്നു. അമൃതാ പ്രീതം തന്റെ പ്രശസ്തമായ കവിതയിൽ വാരിസ് ഷായോട് ചോദിക്കുന്നത് പിംപ്രിയിലെ ഓരോ സ്ത്രീയുടെയും ഉള്ളിലെ കരച്ചിലായിരുന്നു:

അമൃതാ പ്രീതം — അജ് ആഖ്ഖാം വാരിസ് ഷാ നൂ

"ഇന്ന് ഞാൻ ചോദിക്കുന്നത് കല്ലറകളിൽ ഉറങ്ങുന്ന വാരിസ് ഷായോടാണ്,
പ്രേമത്തിന്റെ പുസ്തകത്തിലെ അടുത്ത താൾ നീ ഒന്ന് തുറക്കൂ...
പണ്ട് പഞ്ചാബിലെ ഒരു മകൾ കരഞ്ഞപ്പോൾ നീ ഒരു ഇതിഹാസം രചിച്ചു,
ഇന്ന് ലക്ഷക്കണക്കിന് പെൺമക്കൾ കരയുന്നു,
വാരിസ് ഷാ, നിന്നോട് സംസാരിക്കാൻ..."

പിംപ്രിയിലെ പട്ടാള ബാരക്കുകൾ: പൂജ്യത്തിൽ നിന്നുള്ള തുടക്കം

മുംബൈയിലെ ഡോക്കുകളിൽ വന്നിറങ്ങിയ അവർക്ക് അഭയം നൽകിയത് പിംപ്രിയിലെ ഉപേക്ഷിക്കപ്പെട്ട പഴയ മിലിട്ടറി ബാരക്കുകളായിരുന്നു. "സ്വന്തം മണ്ണിൽ നിന്ന് പിഴുതെറിയപ്പെട്ടവർക്ക് പിന്നീട് ലോകത്തെവിടെയും വേരുകളുണ്ടാകില്ല; അവർ ചുമക്കുന്നത് ഭാണ്ഡക്കെട്ടുകളല്ല, മറിച്ച് ഒരിക്കലും മടങ്ങാൻ കഴിയാത്ത തങ്ങളുടെ വീടുകളുടെ ഓർമ്മകളാണ്" എന്ന് കുശ്വന്ത് സിംഗ് എഴുതി. പക്ഷേ ആ തകർച്ചയിലും അവർ തളർന്നില്ല. കൈയ്യിൽ ഒന്നുമില്ലാതിരുന്ന പുരുഷന്മാർ ചെറിയ സാധനങ്ങൾ വിൽക്കാൻ തുടങ്ങി; സ്ത്രീകൾ ബാരക്കുകളിലിരുന്ന് പപ്പടങ്ങളും തുന്നൽ ജോലികളും ചെയ്തു; ബാരക്കുകളുടെ ജനലുകൾ അവർ കടകളാക്കി മാറ്റി. അങ്ങനെയാണ് 'പിംപ്രി ക്യാമ്പ്' എന്ന ഇന്നത്തെ കമ്പോളത്തിന്റെ വിത്തുപാകുന്നത്.

അറിവിലൂടെയുള്ള ഉയർത്തെഴുന്നേൽപ്പ്

അഭയാർത്ഥി ക്യാമ്പുകളിൽ തന്നെ താൽക്കാലിക വിദ്യാലയങ്ങൾ ഉയർന്നുവന്നു. സിന്ധിൽ അധ്യാപകരായിരുന്നവർ — വിഭജനത്തോടെ അഭയാർത്ഥികളായി മാറേണ്ടി വന്നവർ — തന്നെ തങ്ങളുടെ സഹോദരങ്ങൾക്കായി ആ ചുമതല ഏറ്റെടുത്തു. മരത്തണലുകളിലും ബാരക്കുകളുടെ ഇടുങ്ങിയ മൂലകളിലും ഇരുന്ന് ഒരു തലമുറ അറിവ് നേടി. "പകൽ ജോലി, രാത്രി പഠനം" എന്നതായിരുന്നു അവരുടെ രീതി. വിക്ടർ ഫ്രാങ്ക്ൾ 'Man's Search for Meaning'-ൽ എഴുതിയതുപോലെ, ഏത് സാഹചര്യത്തിലും തന്റെ മനോഭാവം എന്തായിരിക്കണം എന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം — ആ ഒരൊറ്റ സ്വാതന്ത്ര്യമാണ് ഈ ജനതയെ നിലനിർത്തിയത്. ഈ കഠിനമായ അച്ചടക്കമാണ് പിൽക്കാലത്ത് പിംപ്രിയെ മഹാരാഷ്ട്രയിലെ ശ്രദ്ധേയമായ വ്യാപാര കേന്ദ്രങ്ങളിലൊന്നായി വളർത്തിയത്.

പിംപ്രി ഇന്ന്: ഒരു വാണിജ്യ ഹബ്ബ്

ഇന്നത്തെ തിരക്കേറിയ പിംപ്രി മാർക്കറ്റ്: അതിജീവനത്തിന്റെ പുതിയ മുഖം. ചിത്രം കടപ്പാട്: Wikimedia Commons/Creative Commons

1950-കളിലും 60-കളിലും പുണെയിലെ വ്യാവസായിക വിപ്ലവം പിംപ്രി മാർക്കറ്റിന്റെ വളർച്ചയ്ക്ക് ആക്കം കൂട്ടി. ഇന്ന് വസ്ത്രങ്ങൾ മാത്രമല്ല, ഇലക്ട്രോണിക്സ്, അടുക്കള ഉപകരണങ്ങൾ എന്നിവയുടെയെല്ലാം പശ്ചിമ മഹാരാഷ്ട്രയിലെ പ്രധാന വിപണിയായി പിംപ്രി പരിണമിച്ചു കഴിഞ്ഞു.

ഇനി പിംപ്രിയിലൂടെ നടക്കുമ്പോൾ,  വെറും വിലപേശലുകളുടെ ബഹളങ്ങൾക്കപ്പുറം പൂജ്യത്തിൽ നിന്ന് പ്രപഞ്ചം സൃഷ്ടിച്ച ഒരു ജനതയുടെ അതിജീവനത്തിന്റെ സ്മാരകമായിരിക്കും മനസ്സിൽ തെളിയുന്നത്. നഷ്ടപ്പെട്ട വീടിനെക്കുറിച്ചുള്ള ദുഃഖമല്ല, പടുത്തുയർത്തിയ പുതിയ ലോകത്തെക്കുറിച്ചുള്ള അഭിമാനമാണ് പിംപ്രിയുടെ ഓരോ ഗലികളിലും ഇന്ന് മുഴങ്ങുന്നത്.

പണ്ട് അവർ നെയ്തത് കീറിപ്പറിഞ്ഞ ജീവിതമായിരുന്നെങ്കിൽ,
ഇന്ന് അവർ വിൽക്കുന്നത് ലോകം അസൂയയോടെ നോക്കുന്ന
വർണ്ണാഭമായ സ്വപ്നങ്ങളാണ്.

  


2026 ഏപ്രിൽ 19, ഞായറാഴ്‌ച

ഉദകപ്പോളകളിലെ 'കഥയാത്ര'


ആവർത്തനവിരസതയുടെ പാരമ്യത്താൽ ക്ലാരയും മഴയും ജോൺസൺ മാഷിന്റെ സംഗീതവും വെറും ക്ലീഷേകളായി മുദ്രകുത്തപ്പെട്ട ഒരു കാലത്താണ് നാം ജീവിക്കുന്നത്. മണ്ണാറത്തൊടി ജയകൃഷ്ണനും തൂവാനത്തുമ്പികളും ഇന്ന് കേവലം പ്രണയബിംബങ്ങളല്ല; മറിച്ച്, പുരുഷ കാമനകളുടെ ആഘോഷമെന്നോ പുരുഷാധിപത്യപരമായ നോട്ടമെന്നോ (Male Gaze) മുദ്രകുത്തുന്ന സ്ത്രീപക്ഷ-സൈദ്ധാന്തിക വായനകൾ ഒരുവശത്ത്. ഇതിന് നേർവിപരീതമായി, പത്മരാജന്റെ ക്രാഫ്റ്റിലെ ദർശനങ്ങളെ കാണാതെ അതിനെ വെറും അന്തസാരശൂന്യമായ കാല്പനികതയായും അതിരുകടന്ന വൈകാരികതയായും ആഘോഷിക്കുന്ന മറ്റൊരു പക്ഷം മറുവശത്ത്.

പത്മരാജൻ സിനിമകൾ തങ്ങളുടെ മാത്രം കുത്തകയാണെന്ന് കരുതുന്ന, ആ ഗൃഹാതുരത്വത്തിന്റെ 'ഉദകപ്പോള'കളിൽ ഇന്നും കുരുങ്ങിക്കിടക്കുന്ന 90s കിഡ്‌സുകളും, ഇതിനെയൊക്കെ പുച്ഛത്തോടെ നോക്കിക്കാണുന്ന പക്വമതികളെന്ന് സ്വയം അവകാശപ്പെടുന്ന ഒരു തലമുറയും ചേർന്നൊരുക്കുന്ന വൈരുദ്ധ്യങ്ങളുടെ ധ്വന്ദ്വങ്ങളിലാണ് ആ രചനകളിന്ന്.

തങ്ങൾ മുൻപേ കെട്ടിയുയർത്തിയ വാദമുഖങ്ങളെ സാധൂകരിക്കാനും ആ പ്രതിച്ഛായ നിലനിർത്താനുമുള്ള തത്രപ്പാടുകൾക്കിടയിൽ ഇരുപക്ഷവും പലപ്പോഴും പത്മരാജൻ എന്ന കലാകാരന്റെ ആത്മനൊമ്പരങ്ങളെയും അസ്തിത്വപരമായ അന്വേഷണങ്ങളെയും വിസ്മരിക്കുന്നു എന്ന് തോന്നിയിട്ടുണ്ട്. ഇത്തരം ട്രോൾ മഴകൾക്കും സൈദ്ധാന്തിക വിചാരണകൾക്കും ഇടയിലാണ് നാം 'കഥയാത്ര' കാണുന്നത്. രഞ്ജിത്തിന്റെ 'ആരോ' എന്ന ഷോർട്ട് ഫിലിമിനും ഇതേ ഗതിയായിരുന്നു ഈയടുത്ത്.

യഥാർത്ഥത്തിൽ, ഈ വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമപ്പുറം ഓരോ മഴയുടെ ഇരമ്പലിലും നാം അറിയാതെ തേടിപ്പോകുന്നത് ഒരേ ലഹരിയെയാണ്. പ്രളയാനന്തരം, അഴിഞ്ഞാടിയ മഴയെ 'ക്ലാര' എന്ന് പേരിട്ടു വിളിക്കരുതെന്ന മാന്യദേഹങ്ങളുടെ കർശനമായ വിലക്കുകൾ വായുവിൽ നിൽക്കുമ്പോഴും, വിമർശിക്കുന്നവരും അനുകൂലിക്കുന്നവരുമായ ഇരുപക്ഷവും തങ്ങളുടെ രഹസ്യവായനകളിൽ ഇന്നും ആ ലഹരിയെ ഒളിപ്പിച്ചു കടത്തുന്നുണ്ട്. ചിറകു മുളച്ചാൽ പറക്കുകയല്ലാതെ വേറെ വഴികളില്ലാത്ത ഏതോ വിചിത്രപക്ഷികളുടെ പാട്ടായിരുന്നു അത്.

യന്ത്രതുല്യമായ തിരക്കുകൾക്കിടയിൽ മനസ്സ് അതിന്റെ വേലിക്കെട്ടുകൾ ഭേദിക്കുന്നത് പ്രിയപ്പെട്ട വാരാന്ത്യങ്ങളിലാകാം. ആ നിശബ്ദമായ പ്രഭാതങ്ങളിൽ നമ്മൾ നമുക്കായി ഒരു 'സ്വന്തം ഇടം' (Our Space) കണ്ടെത്തുന്നു. അത്തരമൊരു നിമിഷത്തിന്റെ ഏകാന്തതയിലാണ്, എവിടെയോ മറന്നുവെച്ച മണ്ണാറത്തൊടിയുടെ ഗന്ധമുള്ള മോഹൻലാലിന്റെ ആത്മഗതം കാതിൽ പതിയുന്നത്. അത് കാലം ഒളിപ്പിച്ചുവെച്ച രണ്ട് ജയകൃഷ്ണന്മാർ—യഥാർത്ഥ ജീവിതത്തിന്റെ ഉടൽചൂടുള്ള ഉണ്ണിമേനോനും വെള്ളിത്തിരയിലെ വിസ്മയമായ മോഹൻലാലും—പരസ്പരം കണ്ടുമുട്ടുന്ന ഒരു അത്യപൂർവ്വ 'കഥയാത്ര'യുടെ വിളംബരമായിരുന്നു.

ഉദകപ്പോളയിലെ ചിറകുകൾ

ജലപ്പരപ്പിലെ കുമിളകൾ പോലെ ക്ഷണികമായ ജീവിതത്തെ ആഴത്തിൽ വരച്ചുകാട്ടിയ 'ഉദകപ്പോള'യിലെ ജയകൃഷ്ണൻ ഒരു പുസ്തകത്താളിലെ വെറുമൊരു നിഴൽരൂപമല്ല. നിഗൂഢതയുടെയും ആത്മസംഘർഷങ്ങളുടെയും ആ പഴയ തീവണ്ടിപ്പാതയിലേക്ക് നമുക്ക് വീണ്ടും നടക്കാം. പത്മരാജന്റെ വിരൽതുമ്പിൽ നിന്നും വീണുടഞ്ഞ ആ യഥാർത്ഥ വരികൾ ഇതാ:

"ആരോ ഒരാൾ അപ്പോഴും ഒപ്പമുണ്ടായിരുന്നു. ആരായിരുന്നു എന്ന് തീർച്ച പറയാൻ പറ്റില്ല. അത് ഞങ്ങളിൽ ആരുമാകാം. ഞങ്ങൾ രണ്ടാളും ഏറെ നേരമായി നടക്കുകയായിരുന്നു; കാൽ കഴയ്ക്കുന്ന നടത്തം. മുകളിൽ, പോകാൻ തിടുക്കപ്പെട്ട ഒരു സൂര്യനും. ലക്ഷ്യം റെയിൽവേ സ്റ്റേഷനായിരുന്നെന്ന് എന്നാണ് ഓർമ്മ. വഴി അതുതന്നെയാണോ എന്നതിനെപ്പറ്റി അപ്പോഴും ഉറപ്പൊന്നുമില്ലായിരുന്നു. ചോദിച്ചു പിടിച്ചുപോകാൻ അങ്ങനെയാരെയും കണ്ടുമുട്ടിയില്ല. ദീർഘനേരത്തെ ഇടവേളയ്ക്ക് ശേഷം ആരെയെങ്കിലും കണ്ടുമുട്ടുമ്പോൾ കൂടെയുള്ള ആൾ ചോദിക്കട്ടെ എന്ന മട്ടിലുള്ള സങ്കോചത്തോടെ ഞങ്ങൾ രണ്ടുപേരും അവസരങ്ങൾ പാഴാക്കി.

അപ്പോൾ, ഞാനോ അയാളോ ഞങ്ങളിൽ ആരോ ഒരാൾ പറഞ്ഞു: 'നമുക്ക് രണ്ടാൾക്കും ഇപ്പോൾ പെട്ടെന്നങ്ങ് ചിറകുകൾ മുളയ്ക്കുകയാണെന്ന് സങ്കൽപ്പിക്കൂ. ഒട്ടും ക്ഷീണം തട്ടിയിട്ടില്ലാത്ത ചിറകുകൾ. നമ്മൾ പറക്കുമോ?'

'പറക്കും. ചിറകു മുളച്ചുകഴിഞ്ഞാൽ പിന്നെ പറക്കുകയല്ലാതെ വേറെ ഒന്നും ചെയ്യാൻ പറ്റില്ലല്ലോ.'

'പ്രശ്നമല്ല; നമ്മൾ എങ്ങോട്ട് പറന്നുപോകും?'

ആ ചോദ്യം ഞങ്ങൾ രണ്ടുപേരിലും ഒരേസമയം തന്നെ വല്ലാത്തൊരു അനിശ്ചിതാവസ്ഥ സൃഷ്ടിച്ചു. കുറേനേരം ഞങ്ങളൊന്നും മിണ്ടിയില്ല. നടത്തം മാത്രമായിരുന്നു. പിന്നെ ഒരാൾ മറ്റേയാളോട് ചോദിച്ചു: 'ചിറകു വെച്ചാൽ നമ്മൾ റെയിൽവേ സ്റ്റേഷനിലേക്ക് പറക്കുമോ?'

'ഏയ്, ചിറകുള്ളവർക്ക് എന്തിനു തീവണ്ടികൾ? തീവണ്ടി ആപ്പീസുകൾ? നമ്മൾ വേറെ എങ്ങോട്ടെങ്കിലുമൊക്കെ പറന്നുപോയേക്കും.'

ചിറകു മുളച്ച എല്ലാവരും എങ്ങോട്ടെങ്കിലുമൊക്കെ പറന്നു നടന്നുകൊണ്ടേയിരിക്കും. 'അതിന്റെയൊരു ലഹരി അടങ്ങുന്നതുവരെ.'

'അതെ, അതുവരെ മാത്രം.'"

ദൃശ്യങ്ങളിൽ പൂക്കുന്ന മഴവില്ലുകൾ: ശരത്ത് കൃഷ്ണയുടെ സിനിമാറ്റിക് സ്പേസ്

ശരത്ത് കൃഷ്ണ ഈ ഡോക്യു-ഫിക്ഷനിൽ ഒരുക്കിയിരിക്കുന്നത് വെറുമൊരു കൂടിക്കാഴ്ചയുടെ രേഖപ്പെടുത്തലല്ല. മറിച്ച്, കാലം മായ്ച്ചുകളഞ്ഞ പത്മരാജൻ സിനിമകളിലെ ആ 'മിസ്റ്റിക്' അന്തരീക്ഷത്തെ ആധുനിക ദൃശ്യഭാഷയിലേക്ക് പറിച്ചുനടുകയാണ് അദ്ദേഹം ചെയ്തത്.  എവിടെയോ കണ്ടുപരിചയിച്ച, എന്നാൽ പേരുചൊല്ലി വിളിക്കാനാവാത്ത ഒരു പ്രശാന്തമായ ഇടം. അവിടെയാണ് മണ്ണാറത്തൊടിയുടെ ഗന്ധമുള്ള രണ്ട് ജയകൃഷ്ണന്മാർ മുഖാമുഖം ഇരിക്കുന്നത്.

മോഹൻലാലിനെ വെച്ച് പുറത്തൊരു ലൊക്കേഷനിൽ ഷൂട്ട് ചെയ്യാനുള്ള പ്രായോഗികമായ തടസ്സങ്ങൾ നമുക്കറിയാം. എങ്കിലും, ഈ സംഭാഷണം നടക്കുന്നത് തൃശ്ശൂരിലെ ആ പഴയ 'തൂവാനത്തുമ്പികൾ' വിരിഞ്ഞ മണ്ണിലായിരുന്നെങ്കിൽ എന്ന് നമ്മൾ കൊതിച്ചുപോകും. ബിനി ടൂറിസ്റ്റ് ഹോമിന് മുന്നിലെ ആ തൃശ്ശൂർ റൗണ്ടിലോ, റെയിൽവേ സ്റ്റേഷനിലെ പഴയ പ്ലാറ്റ്‌ഫോമിലോ, ക്ലാരയോടൊപ്പം ജയകൃഷ്ണൻ നടന്ന ആ ഇടവഴികളിലോ വെച്ച് അവർ കണ്ടുമുട്ടിയിരുന്നെങ്കിൽ ആ ദൃശ്യങ്ങൾക്ക് കുറച്ചുകൂടി ഉടൽചൂടുണ്ടാകുമായിരുന്നു. എങ്കിലും, ശരത്ത് ഒരുക്കിയ ഈ ഏകാന്തമായ ഇടം ആ പഴയ ഓർമ്മകളിലേക്കുള്ള ഒരു പാലമായി മാറുന്നുണ്ട്.

രക്തത്തിൽ കലർന്ന അക്ഷരങ്ങൾ: എൻ. മോഹനനും ഉണ്ണിമേനോനും

സംഭാഷണത്തിനിടയിൽ തൃശ്ശൂർ കേരളവർമ്മ കോളേജിലെ ആ പഴയ കാലത്തിലേക്ക് ഉണ്ണിമേനോൻ നടന്നുകയറുന്നുണ്ട്. അന്ന് പ്രണയിനിയുടെ നിഴലുകൾ തേടി നടന്നപ്പോൾ ഹൃദയത്തോട് ചേർത്തുപിടിച്ചിരുന്ന വരികൾ എൻ. മോഹനന്റേതായിരുന്നു. "ഇതൊക്കെ ബ്ലഡിലുള്ളതാണ്" എന്ന് അദ്ദേഹം പറയുമ്പോൾ, ആ വാക്കുകളുടെ മൂർച്ച കുറഞ്ഞിട്ടില്ലെന്ന് നമുക്ക് മനസ്സിലാക്കാം. ഉണ്ണിമേനോന്റെ ശബ്ദത്തിൽ ആ വരികൾ ഒഴുകിയെത്തുമ്പോൾ അത് വെറുമൊരു വായനയല്ല, മറിച്ച് നഷ്ടപ്പെട്ടുപോയ വസന്തങ്ങളോള്ള ഒരു ആത്മഭാഷണമായി മാറുന്നു:

"നിശ്ചലങ്ങളായ നിശാവേളകളിൽ അവളുടെ കത്തും മാറോട് അടുക്കിപ്പിടിച്ചുകൊണ്ട് ഞാൻ ആകാശത്തേക്ക് നോക്കി മലർന്നു കിടന്നിരുന്നു. ആകാശമൈതാനത്തിന്റെ കോണിൽ ഒരു ചന്ദ്രക്കലയും നക്ഷത്രദേവതയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. കവി പറഞ്ഞ വാക്കുകൾ ഞാൻ പെട്ടെന്ന് ഓർത്തുപോയി...

ആ ചന്ദ്രനും നക്ഷത്രവും പ്രേമത്തിലാണ്, തീർച്ച. പ്രേമത്തോടൊപ്പം ഇന്നും ദുഃഖമുണ്ടാകുന്നു. നോക്കൂ, ആ ചന്ദ്രക്കല വിളറി വിളറി വരികയാണ്. ഇനി അവനെ കാണാൻ അവിടെ ഓടിയെത്തുന്ന ഈ നക്ഷത്രകന്യക അവന്റെ ശൂന്യമായ സിംഹാസനം കണ്ട് വിതുമ്പി കരഞ്ഞു നിൽക്കും. അവനോ ക്ഷയിച്ചു ക്ഷയിച്ചു മറഞ്ഞു മാഞ്ഞിരിക്കും.
പ്രേമനിർഭരമായ ഒരു ഹൃദയത്തിന് മാത്രം അറിയാവുന്ന വേദനയോടെ മന്ദമായി ഞാൻ ആശ്വസിപ്പിക്കട്ടെ... വിണ്ണിന്റെ പൈതലേ, മണ്ണിന്റെ മകനായ ഞാൻ നിന്നോട് സഹതപിക്കുന്നു. എന്നാൽ ആകാശത്ത് വീണ്ടും പൗർണ്ണമി ഉദിക്കും. നീലമിഴികളിൽ നീർപ്പൊളുങ്കുമായി ആതിരത്താരം കാത്തുനിൽക്കുകയും ചെയ്തേക്കാം. പക്ഷേ ഭൂമിയിൽ മാത്രം പൊയ്പോയ വസന്തങ്ങൾ ഒരിക്കലും തിരിച്ചെത്തുന്നില്ല. കൊഴിഞ്ഞുപോയ പൂവുകൾ വീണ്ടും വിരിയുന്നുമില്ല."

ഉടൽചൂടുള്ള ഒരോർമ്മ: ചിറകൊച്ചകൾ ബാക്കിയാകുമ്പോൾ 

'കഥയാത്ര'യുടെ ഒടുവിൽ, താൻ വെള്ളിത്തിരയിൽ അനശ്വരമാക്കിയ ആ രൂപത്തിന്റെ യഥാർത്ഥ ഉടൽചൂടിലേക്ക് മോഹൻലാൽ തന്റെ കൈകൾ ചേർക്കുന്നുണ്ട്. കാലം നരവീഴ്ത്തിയ മുടിയിഴകളിലും ചുളിവുകൾ വീണ ആ കൈകളിലും തൊടുമ്പോൾ ലാൽ പറയുന്നത്, താൻ ഉണ്ണിമേനോന്റെ ഉള്ളിലെ ജയകൃഷ്ണന്റെ ചിറകൊച്ച കേട്ടു എന്നാണ്. ആ നിമിഷം ക്യാമറക്കണ്ണുകൾ ഒപ്പിയെടുക്കുന്നത് വെറുമൊരു ദൃശ്യമല്ല; മറിച്ച് പതിറ്റാണ്ടുകൾക്ക് മുൻപ് തൃശ്ശൂരിലെ തെരുവുകളിൽ പത്മരാജൻ കണ്ടുമുട്ടിയ ആ വന്യമായ ലഹരിയുടെ പുനർജനിയാണ്.
വാരാന്ത്യത്തിലെ ഈ 'സ്വന്തം ഇടത്തിൽ' നിന്ന് തിരികെ തിരക്കുകളിലേക്ക് മടങ്ങുമ്പോൾ മനസ്സിൽ ഒരു പെയ്ത്തൊഴിഞ്ഞ മഴയുടെ തണുപ്പ് ബാക്കിയുണ്ടാകും. നമ്മെ തേടിയെത്തുന്ന പ്രിയപ്പെട്ട നിഴലുകളായി! പത്മരാജൻ എഴുതിയതുപോലെ, ആ ലഹരി അടങ്ങുന്നതുവരെ നമുക്കും ആ പഴയ പാതകളിലൂടെ ഇനിയും നടക്കാം. ചിറകുള്ളവർക്ക് തീവണ്ടി ആപ്പീസുകൾ ആവശ്യമില്ലല്ലോ... അവർ എങ്ങോട്ടെങ്കിലുമൊക്കെ പറന്നുപോയിക്കൊണ്ടിരിക്കും.

2026 ഏപ്രിൽ 11, ശനിയാഴ്‌ച

മുന്നറിയിപ്പില്ലാത്ത അതിഥി

✦ ✦ ✦

ഗുൽസാർ: അപ്രതീക്ഷിതമായി പെയ്യുന്ന കവിത

ചിലപ്പോൾ അങ്ങനെയാണ്... യാതൊരു പശ്ചാത്തലവുമില്ലാതെ, ബന്ധങ്ങളില്ലാത്ത ചിന്തകൾക്കിടയിലേക്ക് ഗുൽസാർ അപ്രതീക്ഷിതമായി കടന്നുവരും. വേനൽച്ചൂടിൽ പെട്ടെന്നൊരിക്കൽ വീശുന്ന മന്ദമാരുതനെപ്പോലെ, ഉപബോധമനസ്സിന്റെ ഏതോ കോണിൽ ഒളിഞ്ഞിരുന്ന ഒരു കവിത പെട്ടെന്ന് ഉണരും.

എം.ടി.യുടെ 'ഒരു ചെറുപുഞ്ചിരി' എന്ന സിനിമയിൽ, ഒടുവിൽ ഉണ്ണികൃഷ്ണന്റെ കഥാപാത്രം തന്റെ പഴയ സഹപ്രവർത്തകനെ വീട്ടിലേക്ക് ഹൃദ്യമായി സ്വീകരിക്കുന്ന ഒരു രംഗമുണ്ട്. കാലങ്ങൾക്കിപ്പുറമുള്ള ആ കൂട്ടിമുട്ടലിൽ എത്രമാത്രം സന്തോഷമാണോ നിറഞ്ഞുനിൽക്കുന്നത്, അത്രമേൽ പ്രിയപ്പെട്ട ഒരു അതിഥിയെയെന്നപോലെ ഈ വരികളെയും സന്തോഷത്തോടെയല്ലാതെ സ്വീകരിക്കാനാവില്ല.


ദൃശ്യങ്ങൾക്കപ്പുറമുള്ള നിശബ്ദതയെയും, സ്പർശനങ്ങൾക്ക് വഴങ്ങാത്ത ഓർമ്മകളെയും ഒരു മാന്ത്രികനെപ്പോലെ അദ്ദേഹം നമ്മുടെ മുന്നിൽ അനാവരണം ചെയ്യുന്നു. ഒരു നിമിത്തവുമില്ലാതെ, പെട്ടെന്നൊരു നിമിഷം തേടിയെത്തിയ ഗുൽസാറിന്റെ ആ വരികൾ!!!

"Ek purānā ḳhat kholā anjāne meñ
ḳhushbū jaise log mile afsāne meñ"

അവിചാരിതമായി ഒരു പഴയ കത്ത് തുറന്നപ്പോൾ, സുഗന്ധം പോലെയുള്ള ചില മനുഷ്യരെ ആ കഥയിൽ ഞാൻ വീണ്ടും കണ്ടുമുട്ടി.

നമ്മുടെ കഥകളിൽ സുഗന്ധം പോലെ ചില മനുഷ്യർ വന്നു പോകാറുണ്ട്. വർഷങ്ങൾക്കിപ്പുറം ഒരു പഴയ താൾ മറിച്ചു നോക്കുമ്പോൾ, ആ വരികളിൽ അവർ ഇന്നും ജീവിക്കുന്നു എന്ന് നാം തിരിച്ചറിയുന്നു. ഗുൽസാറിന്റെ ഈ വരികൾ അത്തരമൊരു ഓർമ്മപ്പെടുത്തലാണ്.

"Der se gūñjte haiñ sannāTe
jaise ham ko pukārtā hai koī"

നിശബ്ദതകൾ ഏറെനേരം പ്രതിധ്വനിക്കുന്നുണ്ട്... ആരോ നമ്മെ ദൂരെനിന്നും വിളിക്കുന്നതുപോലെ.

ശൂന്യതയ്ക്ക് ഒരു ശബ്ദമുണ്ടെന്ന് ഗുൽസാർ നമുക്ക് പറഞ്ഞുതരുന്നു. നാം തിരക്കുകൾക്കിടയിൽ തനിച്ചാകുമ്പോൾ ആ നിശബ്ദത നമ്മോട് സംവദിച്ചു തുടങ്ങും. അത് ഒരുപക്ഷേ നമ്മുടെ തന്നെ ഉള്ളിലെ വിചാരങ്ങളോ, അതോ നമ്മൾ ഉപേക്ഷിച്ചുപോന്ന പഴയ കാലമോ ആകാം. ഈ ശൂന്യതയെ ഭയപ്പെടാതെ അതിനെ കേൾക്കാൻ പഠിക്കുകയാണ് വേണ്ടത്.

ഗുൽസാർ ചോദിക്കുന്നത് പോലെ:

"Rooh dekhi hai kabhi?
Jism 100 baar jale tab bhi wahi mitti ka dheela;
Rooh ek baar jalegi to wo kundan hogi"

കണ്ണുകൾ കൊണ്ട് കാണാൻ കഴിയാത്ത ആഴങ്ങളെ തൊടാൻ, ഓരോ വായനയിലും പുതിയ അർത്ഥങ്ങൾ നൽകുന്ന ഗുൽസാറിന്റെ അടുത്ത വരവിനായി....

#Gulzar  ·  #UrduPoetry 


2026 ഏപ്രിൽ 3, വെള്ളിയാഴ്‌ച

റബാത്തിലെ വായനക്കാരന്റെ 'മാന്ത്രികക്കോട്ട'

അക്ഷരങ്ങൾ കൊണ്ട് തീർത്ത ഒരാകാശം

റബാത്തിലെ വായനക്കാരന്റെ 'മാന്ത്രികക്കോട്ട'

മൊറോക്കോയിലെ റബാത്ത് നഗരത്തിലെ തിരക്കേറിയ 'മെദിന' തെരുവുകൾക്കിടയിൽ, കാലം ഒരു പഴയ മരക്കസേരയിൽ വായനയ്ക്കായി ഇരിക്കാറുണ്ട്. അവിടെയാണ് മുഹമ്മദ് അബ്ദുൽ അസീസ് എന്ന അക്ഷരങ്ങളുടെ കാവൽക്കാരനെ നമുക്ക് കാണാൻ കഴിയുക. അദ്ദേഹത്തിന്റെ കൊച്ചു കടയായ "ബൗക്വിനിസ്റ്റെ എൽ അസീസി", വെറുമൊരു പുസ്തകശാലയല്ല; അതൊരു സ്വപ്നകൂടാരമാണ്. 1963-ൽ വെറും ഒൻപത് പുസ്തകങ്ങളുമായി തുടങ്ങിയ ആ യാത്ര, ഇന്ന് അയ്യായിരത്തിലധികം ലോകങ്ങൾ ഒളിപ്പിച്ചുവെച്ച ഒരു അക്ഷരക്കോട്ടയായി മാറിയിരിക്കുന്നു.

അസീസിന്റെ ജീവിതം വായനയേക്കാൾ വലിയൊരു അതിജീവനത്തിന്റെ കാവ്യമാണ്. ആറാം വയസ്സിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട ആ കുട്ടി വളർന്നത് കടലിന്റെ തിരമാലകൾക്കൊപ്പമായിരുന്നു. ഒരു നേരത്തെ ഭക്ഷണത്തിനായി മീൻപിടിക്കാൻ പോയിരുന്ന ബാല്യത്തിൽ, തനിക്ക് നഷ്ടപ്പെട്ട അറിവിനോടുള്ള മധുരപ്രതികാരമായാണ് അദ്ദേഹം ഈ പുസ്തകശാല പടുത്തുയർത്തിയത്.

"പട്ടിണിയോട് ഞാൻ ചെയ്ത ഏറ്റവും വലിയ ലഹളയായിരുന്നു ഈ അക്ഷരങ്ങൾ."

— മുഹമ്മദ് അബ്ദുൽ അസീസ്

ഭാഷകൾ, ലോകങ്ങൾ, സ്വപ്നങ്ങൾ

ഔപചാരിക വിദ്യാഭ്യാസം ലഭിച്ചില്ലെങ്കിലും, വായനയിലൂടെ അദ്ദേഹം ഒരു വിജ്ഞാനകോശമായി മാറി. വിക്ടർ ഹ്യൂഗോയുടെ 'പാവങ്ങൾ' (Les Misérables)-ലെ സാമൂഹിക പോരാട്ടങ്ങൾ വായിക്കുമ്പോൾ സ്വന്തം ജീവിതത്തിന്റെ തീക്ഷ്ണത അദ്ദേഹം തിരിച്ചറിയുന്നു. സെർവാന്റീസിന്റെ വിഖ്യാത കൃതിയായ 'ഡോൺ കിഹോത്തെ' (Don Quixote)-യിലെ സ്വപ്നസഞ്ചാരിയായ നായകനെപ്പോലെ, ഈ ലോകത്തിന്റെ ബഹളങ്ങൾക്കിടയിൽ ഇരുന്ന് ഭാവനയുടെ കുതിരപ്പുറത്ത് ഏറി ലോകം ചുറ്റുന്നു. അറബിക്, ഫ്രഞ്ച്, ഇംഗ്ലീഷ്, സ്പാനിഷ് — ഈ ഭാഷകൾ അദ്ദേഹത്തിന്റെ നാവിലൂടെ അറിവിന്റെ പുതിയ അരുവികളായി ഒഴുകുന്നു.

ഒരു ദാർശനികന്റെ മറുപടി

ഒരിക്കൽ ഒരാൾ കൗതുകത്തോടെ ചോദിച്ചു: "അസീസേ, കടയ്ക്ക് പുറത്ത് ഇങ്ങനെ സുരക്ഷയൊന്നുമില്ലാതെ പുസ്തകങ്ങൾ വെച്ചാൽ ആരെങ്കിലും മോഷ്ടിക്കില്ലേ?" അറിവിന്റെ ആഴം തൊട്ടറിഞ്ഞ ആ ദാർശനികൻ നൽകിയ മറുപടി ഏതൊരു കവിതയേക്കാളും മനോഹരമായിരുന്നു:

"വായിക്കാത്ത ഒരാൾ ഒരിക്കലും പുസ്തകം മോഷ്ടിക്കില്ല,
വായിക്കുന്നവൻ ഒരിക്കലും കള്ളനാവുകയുമില്ല!"

ഒരു പൂച്ചക്കുട്ടിയും ഒരു കസേരയും

ഇന്ന് നമ്മൾ ഡിജിറ്റൽ ലോകത്തിന്റെ തിരക്കുകളിൽ അകപ്പെടുമ്പോൾ, റബാത്തിലെ ആ ഇടുങ്ങിയ തെരുവിൽ അസീസ് പുസ്തകതാളുകളിലൂടെ നന്മയുടെ സുഗന്ധം പരത്തുകയാണ്. കൂട്ടിന് ഒരു പൂച്ചക്കുട്ടിയും ആ പഴയ മരക്കസേരയും മാത്രം. പൂച്ചയുടെ നിശബ്ദമായ സാന്നിധ്യത്തിൽ, പുസ്തകങ്ങളുടെ ഗന്ധമുള്ള ആ കൊച്ചു മുറിയിൽ അദ്ദേഹം ഓരോ ദിവസവും പുതിയ ലോകങ്ങൾ കണ്ടെത്തുന്നു. ഓരോ പുസ്തകവും വായിച്ചു തീരുമ്പോൾ താൻ പുതിയൊരു ജീവിതം കൂടി ജീവിച്ചു തീർക്കുകയാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

അസീസ് നമുക്ക് അത്ര അപരിചിതനല്ല

സത്യത്തിൽ, അസീസ്  നമുക്ക് അത്ര അപരിചിതനല്ല. തൃശൂർ സ്വപ്ന തിയേറ്ററിന് സമീപത്തെ പഴയ പുസ്തകക്കൂമ്പാരങ്ങൾക്കിടയിലോ, കോഴിക്കോട്ടെ തിരക്കേറിയ തെരുവോരങ്ങളിലെ അക്ഷരക്കൂട്ടങ്ങൾക്കിടയിലോ നിങ്ങൾ ഒരു പുസ്തകം തിരഞ്ഞുപോയിട്ടുണ്ടെങ്കിൽ, അവിടെ അസീസിനെപ്പോലെ ഒരാളെ തീർച്ചയായും കണ്ടുമുട്ടിയിട്ടുണ്ടാകും.

ഇനി എപ്പോഴെങ്കിലും നമ്മുടെ നാട്ടിലെ ഇത്തരം പഴയ പുസ്തകക്കടകൾക്ക് മുന്നിലൂടെ നടന്നുപോകുമ്പോൾ, റബാത്തിലെ ആ അക്ഷരമുത്തശ്ശന്റെ മുഖം നിങ്ങളുടെ മനസ്സിൽ ഒരു പുഞ്ചിരിയോടെ തെളിയും എന്നുറപ്പ്. കാരണം, അറിവിനെ സ്നേഹിക്കുന്നവർക്ക് ലോകത്തിന്റെ ഏത് കോണിലായാലും ഒരേ മുഖമാണ്.

Not able to read?

This Blog is in Malayalam. Click below logo and download the Font to your Fonts folder. Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Pune/ Adat, Maharashtra/Thrissur, India
'കണ്ണീർ പുറത്തു വരാതിരിക്കാൻ പയ്യൻ ചിരിച്ചു'

ബ്ലോഗ് ആര്‍ക്കൈവ്