2025 മേയ് 4, ഞായറാഴ്‌ച
2025 ഏപ്രിൽ 20, ഞായറാഴ്‌ച
ഉത്തരം
"ഇരുൾ വീണൊരിടവഴിയിലെവിടെവെച്ചാരെന്റെ
ചെറുകൈവിളക്കുമെടുത്തെറിഞ്ഞു" - സെലീന
ഇംഗ്ലീഷ് സാഹിത്യകാരി ഡാഫ്നെ ഡു മോറിയറിന്റെ നോ മോട്ടീവ് എന്ന ചെറുകഥയെ ആസ്പദമാക്കി എംടി വാസുദേവൻ നായർ തിരക്കഥയെഴുതി പവിത്രൻ സംവിധാനം ചെയ്ത 'ഉത്തരം'(1989). വളരെ ചെറു പ്രായത്തിൽ കണ്ട ഈ ചിത്രം ആദ്യ കാഴ്ചയിൽ തന്ന അനുഭവം വിടാതെ പിൻതുടരുന്നതായിരുന്നു. പിന്നീട്, പലപ്പോഴായി ടിവിയിൽ വരുമ്പോഴൊക്കെ ഈ ചിത്രം കാണാറുണ്ട്. ഈയടുത്ത് എന്റെ സ്കൂൾ സഹപാഠിയായ റോഷനുമായുള്ള പതിവായ വാരാന്ത്യ സംഭാഷണങ്ങളിൽ ഈ ചിത്രം വീണ്ടും വന്നത് ഒരു വട്ടം കൂടി 'ഉത്തരം' കാണാനിടയാക്കി. ആദ്യ കാഴ്ചയിലേതിനേക്കാൾ പതിന്മടങ്ങു പ്രഹരശക്തി ആ ചിത്രം സംവേദനശക്തിയായി ആവാഹിച്ചിട്ടുണ്ടെന്നു തോന്നുന്നു. അല്ല , പതീറ്റാണ്ടുകൾക്കു ശേഷം മറ്റൊരാളായ നാമാണല്ലോ കാണുന്നത് ("ഓരോ പതീറ്റാണ്ടു കഴിയുമ്പോഴും നിങ്ങൾ മറ്റൊരാളാകും "- ഹനീഫ് ഖുറേഷി- ബ്രിട്ടീഷ് എഴുത്തുകാരൻ).
തിരക്കഥ (എംടി), സംവിധാനം (പവിത്രൻ), ഛായാഗ്രഹണം (രാമചന്ദ്രബാബു), അഭിനേതാക്കൾ, ഇതിലൊക്കെ കൊതിപ്പിക്കുന്ന താരപ്രഭ, ഈ ചേരുവകളുടെയൊക്കെ അതിമനോഹരമായ കൃത്യവിധാനത്തിന്റെ പിൻബലത്തിൽ മലയാളത്തിൽ ഇറങ്ങിയ ഏറ്റവും കൗതുകകരമായ അന്വേഷണാത്മക സസ്പെൻസ് ത്രില്ലറുകളിലൊന്നായ ഈ ചിത്രം പക്ഷെ വളരെ ന്യൂനമൂല്യം കല്പിക്കപ്പെട്ട , ആഘോഷിക്കപ്പെടാതെ പോയ ഒരു ചിത്രമായി തോന്നിയിട്ടുണ്ട്. ഈയടുത്തു സോഷ്യൽ മീഡിയയിലൂടെയും മറ്റുമുള്ള പരിചയപ്പെടുത്തലുകളിലൂടെ ഈ ചത്രം വീണ്ടും ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും.
ചിത്രത്തിന്റെ മന്ദഗതിയിലുള്ള ആഖ്യാന രീതി, സെലീനയുടെ (സുപർണ്ണ) ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകൾ പ്രേക്ഷകന് പിൻതുടരാനും അവളുടെ ഭൂതകാലത്തിലേക്കും ആത്മഹത്യയുടെ കാരണങ്ങളിലേക്കും വൈകാരികമായി പ്രേക്ഷകനെ കൂട്ടികൊണ്ടു പോകുന്ന രീതിയിലാണ് എംടിയും പവിത്രനും നെയ്തെടുത്തിരിക്കുന്നത്. ഈ ചിത്രത്തിന്റെ നിർവഹണത്തിലെ എംടി പവിത്രൻ ക്രാഫ്റ്റ്! അത് തന്നെയാണ് സെലീനയുടെ ആവർത്തിച്ചുള്ള "ആരാണ് നീ" എന്ന ചോദ്യത്തിന് 'ഉത്തരമായി' ഇമ്മാനുവൽ ആന്റണി എന്ന് ആക്രി പെറുക്കാൻ വന്ന കുട്ടി പറഞ്ഞശേഷം വെടിയൊച്ച കേൾക്കുമ്പോൾ പ്രേക്ഷകനിൽ അവശേഷിക്കുന്ന മൗനത്തിന്റെ വിസ്ഫോടനവും. 'മറവി അനുഗ്രഹമായി' അർദ്ധവിരാമത്തിൽ ജീവിച്ചിരുന്ന സെലീനക്ക് ഇമ്മാനുവലിലൂടെ കിട്ടിയ ഉത്തരം!
ജീവിതത്തിന്റെ പൂർണ്ണവിരാമത്തിലേക്കു നയിച്ച ഉത്തരം!
ഈ ചിത്രത്തിലെ ക്രാഫ്റ്റ് പറയുമ്പോൾ എടുത്ത് പറയേണ്ട മറ്റൊന്നാണ്, എംടി എന്ന എഴുത്തുകാരൻ എഴുത്തിനെയും എഴുത്തുകാരെയും ശക്തമായി സെലീനയിലൂടെ അവതരിക്കുന്ന നിമിഷങ്ങൾ. വരികൾക്കിടയിലെ മൗനം കൊണ്ട് പ്രേക്ഷനെ ഭ്രമിപ്പിക്കുന്ന സംവേദനത്തിൻ്റെ അനുഭവതലങ്ങൾ. കവയത്രി നന്ദിതയെ അനുസ്മരിപ്പിക്കുന്ന രീതിയിൽ തന്റെ തൂലികയിൽ പരകായപ്രവേശം ചെയ്യിച്ചെഴുതുന്ന നിമിഷങ്ങൾ.
സെലീനയുടെ കഥാപാത്രസൃഷ്ടിയുടെ പുരോഗതി തന്നെ എംടി, ബാലു (മമ്മുട്ടി) എന്ന തന്റെ കഥാപാത്രത്തിന്റെ സെലീനയുമായുള്ള സാഹിത്യ സംഭാഷണങ്ങളിലൂടെ മനോഹരമായി വികസിപ്പിക്കുന്നതു കാണാം ഓരോഘട്ടത്തിലും. തുടക്കത്തിൽ തന്നെ അതിനൊരു ഉദാഹരണം സെലീന തന്നെ അവളുടെ സൃഷ്ടികളെ ബാലുവിനുള്ള കത്തിലൂടെ പരിചയപ്പെടുത്തുന്ന രംഗം "സക്കറിയയെ അനുകരിച്ചുകൊണ്ട് പറഞ്ഞാൽ ഒരു നസ്രാണി വീട്ടമ്മയുടെ അലസയാമങ്ങൾ എന്നോ മറ്റോ പേരിട്ടാലോ എന്നാദ്യം ആലോചിച്ചു", പിന്നീട് സെലീനയുടെ സുഹൃത്ത് ശ്യാമള (പാർവ്വതി) പറയുന്ന ഹോസ്റ്റൽ വിശേഷങ്ങൾ, ഊട്ടിയിലെ തടാകത്തിലേക്ക് നോക്കി "ഇതിൽ ബോട്ടിംഗ് അനുവദികരുത്, മേഘങ്ങൾ സൗകര്യമായി ഇടയ്ക്കു മുഖം നോക്കട്ടെ ", "അൽപ്പായുസ്സുകളായ പകലുകൾ " എന്നീ രംഗങ്ങലൂടെയൊക്കെ കാണാം. ശില ശില്പമായി മാറുന്ന തച്ചൻ്റെ വിരുത്.
അതുപോലെ മലയാളി കവയത്രിയെ, എഴുത്തുകാരെ ഇവിടുത്തെ അന്നത്തെ വായനാസമൂഹം അവഗണിക്കുന്ന(തുഞ്ചൻപറമ്പു കെട്ടിപ്പടുത്ത) എംടിയൻ രോഷവും കാണാം ബാലുവിൻ്റെ ശ്യാമളയുമായുള്ള ഈ സംഭാഷണത്തിൽ - "ഒരു ചെറിയ പ്രദേശത്ത് ചെറിയ ഭാഷയിൽ എഴുതി എന്നൊരു കുഴപ്പം മാത്രമേ ഉള്ളു . സിൽവിയ പ്ലാത്ത് അമേരിക്കയിൽ ജനിച്ചു ഇംഗ്ലീഷിൽ എഴുതി. അതുകൊണ്ടു ആത്മഹത്യ ചെയ്തപ്പോൾ ഭാഷ്യങ്ങളെഴുതാൻ ഇവിടുത്തെ പ്രൊഫസ്സർമാരടക്കം നൂറുപേരുണ്ടായി" (സിൽവിയ പ്ലാത്ത് എന്ന കാവയത്രിയുടെ പേര് കേൾക്കുന്നത് അന്നാദ്യമായി തന്നെ).
പുനർവായനയില് കണ്ട മറ്റൊരു മനോഹാരിതയാണ് ഉത്തരത്തിലെ സൗഹൃദങ്ങൾ - ബാലുവും സെലീനയും, ബാലുവും മാത്യുവും( സുകുമാരൻ), സെലീനയും ശ്യാമളയും, ശ്യാമളയും ബാലുവും ....
മുന്നേ കുറിച്ച സുഹൃത്ത് റോഷനുമായി ഉണ്ടായ വാരാന്ത്യ സംഭാഷണവും അതിലെ ഈ സിനിമയുടെ പരാമർശവും അവന്റെ പുനർവീക്ഷണത്തിലെ അനുഭവങ്ങളും എല്ലാം ചേർന്നുണ്ടായ ഈ പോസ്റ്റ്, ഇതെങ്ങിനെ അവസാനിപ്പിക്കുമെന്നോർത്തു കുഴയുന്ന എനിക്ക് എംടി തന്ന കച്ചിത്തുരുമ്പിൽ കേറിപ്പിടിച്ച് സംഗ്രഹിമിപ്പിച്ചാൽ - ചിത്രത്തിലുടനീളം ആരായിരുന്നു സെലീന എന്ന് പിന്തുടർന്നിരുന്ന നാം, പിന്നീടത് വികസിച്ച് എന്തിനവൾ ജീവിതം ഇങ്ങനെ അവസാനിപ്പിച്ചു എന്നതിനുത്തരം ബാലു ശ്യാമളയോട് വെളിപ്പെടുത്തുന്ന എംടി മാജിക് "കവി ഉപാസിച്ച ഇരുട്ട് മറവിയായിരുന്നു " - അതിൽ എല്ലാമുണ്ട് !
2025 ജനുവരി 17, വെള്ളിയാഴ്‌ച
Meiyazhagan
മുഴച്ചു നിൽക്കുന്ന ലാളിത്യം വാരി വിതറാതെ, അധികം 'നന്മമര' മുദ്രാവാക്യ പ്രഘോഷങ്ങളില്ലാതെ -സംവിധായകന്റെ തന്നെ പ്രഥമ ചിത്രത്തിൽ ചിലപ്പോഴെങ്കിലും തോന്നിയത്- എന്നാൽ ഇതിന്റെയൊക്കെ സമികൃതാഹാരം തന്നെയാണ് തന്റെ രാവണൻ കോട്ടയെന്ന് മനോഹരമായി പ്രഖ്യാപിച്ചിരിക്കുന്നു സി പ്രേംകുമാർ തന്റെ രണ്ടാമത്തെ ചിത്രത്തിലൂടെ. പൂര്ണ്ണാര്ത്ഥത്തിൽ ഒരു പ്രേംകുമാർ ചിത്രം. ചില സൃഷ്ടികളെ മനോഹരം എന്ന് പറഞ്ഞാൽ അത് ഭാഷയുടെ പരിമിതിയാകും . 'കാലവും', 'മഞ്ഞും' 'വാരണാസിയും' അനുഭവിച്ച മലയാളിക്ക്, 'അയൽവാസി' 2024'ൽ തന്ന ദൃശ്യാനുഭവം - മെയ്യഴകൻ !
"കേൾക്കുന്നുണ്ടോ എന്നുടെ ഒച്ച " എന്ന് മന്ദസ്വരത്തിലെങ്കിലും മൊഴിയണമെങ്കിൽ സൗഹൃദ വലയത്തിലെ മറ്റാരെങ്കിലും ശക്തമായി കുലുക്കേണ്ടി വരുന്ന ചില സവിശേഷവ്യക്തിത്വങ്ങൾ നമ്മുടെയൊക്കെ സൗഹൃദ വലയങ്ങളിൽ കാണും. അത്തരമൊരു വ്യക്തിത്വമായി അനുഭവപ്പെട്ടു അരുൾമൊഴിയും, അരുൾമൊഴിയെ അവതരിപ്പിച്ച അരവിന്ദ് സ്വാമിയും അരുൾമൊഴിക്കു ജന്മം നൽകിയ പ്രേംകുമാറും. കന്നിചിത്രമായ '96' ഇറങ്ങി ആറുവര്ഷങ്ങള്ക്കു ശേഷം തന്റെ തന്നെ നോവലിന് ചലച്ചിത്ര ഭാഷ്യം കൊടുക്കാൻ എടുത്ത ആ ഇടവേളയിൽ തന്നെയുണ്ട് പ്രേംകുമാർ എന്ന മനുഷ്യന്റെ സൃഷ്ടിയും സൃഷ്ടാവും തമ്മിലുള്ള ഇഴപിരിയിലന്റെ ആഖ്യാന രഹസ്യം . 'റോജക്കും' 'ബോംബെ'യ്ക്കും ശേഷം അവിടെയിവിടെയായി മിന്നി മാഞ്ഞിരുന്ന അരവിന്ദ് സ്വാമി എന്ന നടന്റെ, അരുൾ മൊഴിയെ അടിമുടി ആവാഹിച്ചുള്ള പൂണ്ടു വിളയാടൽ - മെയ്യഴകൻ .
കഥാപാത്രഘടനയിൽ (character design ) തന്നെ - മുന്നേ പറഞ്ഞ ആ പിടിച്ചുകുലുക്കലിന് - മെയ്യഴകൻ ആയി കാർത്തിക്കു പൊലിപ്പിക്കാനുണ്ടായിരുന്നു. സ്വഭാവ സവിശേഷതയാൽ അരുൾ മൊഴിയുടെ 180 ഡിഗ്രി വിപരീത ദിശയിലുള്ള കഥാപാത്രമായി കാർത്തി മനോഹരമാക്കി എന്ന് തന്നെ പറയാം . 'ക്ലിഷേ ' യിലേക്ക് വഴുതി വീഴുമായിരുന്ന പലയിടങ്ങളിലും കാർത്തി രക്ഷപ്പെടുത്തി എന്ന് തന്നെ പറയേണ്ടി വരും. സൗഹൃദത്തിൽ മാത്രം സാധ്യമാകുന്ന കൊടുക്കൽ വാങ്ങലുകൾ മനോഹരമാക്കി ചെയ്ത 'കോംബോ', "ഒരു കഥ സൊല്ലട്ടുമാ" എന്ന വിജയ് സേതുപതിയുടെ ആ പ്രസിദ്ധ സ്റ്റെമെന്റ്റ് മറ്റൊരു രൂപത്തിൽ പൂരിപ്പിച്ചു ഇവിടെ മെയ്യഴകനിലൂടെ അക്ഷരാർത്ഥത്തിൽ .
ചിത്രത്തിന്റെ തുടക്കത്തിൽ പ്രേക്ഷകനൊരുപക്ഷെ ഇഴച്ചിൽ തോന്നിയെങ്കിൽ (എനിക്ക് തോന്നി ) അത് തന്നെയാണ് മുന്നേ പറഞ്ഞ നാം അകപ്പെട്ട ചുഴി. ഒഴിവാക്കാവുന്ന/ ഒഴിവാക്കാൻ പറ്റാത്ത ഓട്ടപ്പാച്ചിലുകളുടെ ചുഴി. അവിടെ നഷ്ടപ്പെടുന്ന , അല്ല സമരസപ്പെടുന്ന, മറുപുറത്തിന്റെ ആസ്വാദനതലം . ഈ ചിത്രന്റെ ആസ്വാദനതലത്തിന്റെ അനുഭൂതിയുടെ ആകെത്തുകയിൽ ആ ഇഴച്ചിൽ അനുഭവം കൂടി ചേർന്നതാണ് (Intentional) എന്ന് തോന്നുന്നു. മേളത്തിൽ തുടക്കത്തിലേ ഓരോ കാലങ്ങളും കൊട്ടി തീർക്കുന്നത് ആസ്വദിച്ചാൽ മാത്രം മേളം ആസ്വാദനതലത്തിൽ നിങ്ങള്ക്ക് അനുഭൂതി തരുന്നുന്നള്ളു എന്ന തത്വം തന്നെ ഇവിടെയും.
എടുത്ത് പറയേണ്ട മറ്റൊന്ന് , ഈ ചിത്രത്തിലെയും (96 ഇലെ തൃഷ) നായിക (എന്ന് പറയാവുന്ന ) കഥാപാത്രം തന്നെ . അരുളിന്റെ സ്വഭാവ സവിശേഷതയുടെ ആവിഷ്കാരം ഹേമയിലൂടെ മാത്രമേ പൂര്ണമാകുന്നുള്ളു ,അതെ സമയം ഹേമ ഫോണിലൂടെ അരുൾമൊഴിയോട് "നാട്ടിൽ പോയപ്പോഴേക്കും നാട്ടു ഭാഷയിലേക്ക് വന്നല്ലോ " എന്നൊക്കെയുള്ള രംഗങ്ങളിൽ കടത്തിയും വെട്ടുന്നു. വ്യക്തമായി കൊത്തിയെടുത്ത വ്യക്തിത്വം സംസാരിക്കുന്ന കഥാപാത്രങ്ങൾ.
ഒരു ക്ലൈമാക്സ് ഇല്ലാതെ, ഒരു ട്വിസ്റ്റും ഇല്ലാതെ, ഇനിയെന്ത് നടക്കും എന്ന് കൃത്യമായി നമുക്കൂഹിക്കാമായിരുന്നിട്ടും നാം ഇരുന്നെങ്കിൽ അത് പറയുന്നത് ആ കാര്യം തന്നെയല്ലേ ? - മനുഷ്യന് പറയാൻ കുറച്ചു കഥകളെ ഉള്ളു എന്നാൽ പറയുന്ന രീതിയിലാണ് കാര്യം!
ചുരുക്കി പറഞ്ഞാൽ ഇതൊരു WEEKEND WATCH'ഇൽ നിങ്ങളെയും കൊണ്ട് തഞ്ചാവൂരിലേക്കും, ആ കാലത്തെ ചുറ്റിപ്പറ്റിയുള്ള ഓർമ്മസ്ഥലികളിലേക്കും ഊളയിടിയിക്കും. അതല്പം കൂടിയെങ്കിൽ , കുറഞ്ഞ പക്ഷം, ഷെയറിട്ടു വാങ്ങിയ 'OCR' അരയിൽ നിന്നെടുത്ത് തുറക്കാൻ നേരം നിലത്ത് വീണു പൊട്ടിയപ്പോൾ ഏതോ പടത്തിൽ ശ്രീനിവാസൻ ചിരിച്ച ആ പ്രസിദ്ധ ചിരി ചിരിച്ച കൂട്ടുകാരനെയെങ്കിലും ഓർക്കും
2021 ജനുവരി 25, തിങ്കളാഴ്‌ച
അവൾ വീണ്ടും വന്നു
ആ വിടവ് നികത്താൻ ഉന്മാദ പരവശനായി മുഖാമുഖ ദർശനത്തിനു പോയപ്പോഴാ കാര്യം പിടി കിട്ട്യേ! ഇത്തവണ പിണക്കത്തിലാ..ഈയിടെയായി ഒരു ഇറ്റലിക്കാരിയായി ലോഹ്യം തുടങ്ങിയത് അവൾക്കത്ര ഇഷ്ടപ്പെട്ടിട്ടില്ല .. തറവാടോക്കെ നശിച്ചെങ്കിലും ഞാനീ നാട്ടിലിങ്ങനെ ഒരു ഗതിയുമില്ലാതെ നടക്കുമ്പോൾ, എന്നെ ആരെങ്കിലും ഒന്ന് തിരിഞ്ഞു നോക്കുണ്ടോ .. അതോ പോട്ടെ നിങ്ങള് ആ വിദേശികളുടെ വായിലും നോക്കി നടന്നോ എന്ന കുട്ടി കുശുമ്പും മറച്ചു വച്ചില്ല.
അപ്പൊ കണ്ടവനെ അപ്പ എന്ന് വിളിക്കുന്ന ഓരോ യൂത്തന്മാര് 'കണ്ടുമുട്ടാനുള്ള ഇടങ്ങളിൽ 'ഏതോ ഒരു പരദേശി ഗിനി മദാമ്മയെ മോഡൽ ആക്കിയതോ പോട്ടെ, നിങ്ങളതു വെള്ളമിറക്കി നോക്കിയിരിക്കാലെ എന്ന്..
(https://www.thehindu.com/life-and-style/lamborghinis-promotional-campaign-showcases-a-slice-of-kerala-culture/article33609786.ece)
ഏതോ ഒരു ഗിനിയല്ല തങ്കം, ദേവന്റെ ശിരസും ആനയുടെ ശരീരവുമുള്ള ലംബോദരരുടെ പിന്മുറക്കാരി വല്യേ റോമ തറവാട്ടുകാരിയാ, ആകാരവടിവിൽ ഇവളും ഒട്ടും ...(ഇല്ല മുഴുമിപ്പിച്ചില്ല )...ഒരു നോട്ടം, അത്ര മാത്രം, അത്രയേ ഉണ്ടായുള്ളു എന്നൊക്കെ പറഞ്ഞു നോക്കി .. ങേ ഹേ ....
കണ്ടോ കണ്ടോ നാക്കു പെഴക്കില്യ . യൗവ്വനത്തിലെ സെക്കൻഡ്ഷോ പടത്തിന് , ആശുപത്രിയിലേക്ക് , റെയിൽവേ സ്റ്റേഷനിലേക്ക് ,നാട്ടിലേക്കുള്ള ആദ്യ വരവിൽ നിങ്ങളെ സ്വീകരിക്കാൻ ഒക്കെ ഈ ഞാനേ ഉണ്ടായിരുന്നുള്ളു എന്ന മുനവെച്ച അമ്പ് ഹൃദയത്തിലാ തറച്ചേ
നീയിങ്ങു വന്നേ മുത്തേ എന്നും പറഞ്ഞു ഒന്ന് ഫ്രെയിം സെറ്റ് ചെയ്തപ്പോ ഒരു അര മനസ്സോടെ അവൾ നിന്ന് തന്നു .. എന്നാലും പിണക്കം മുഴുവൻ മാറീട്ടില്ലാ
2020 സെപ്റ്റംബർ 2, ബുധനാഴ്‌ച
രാത്രി
"പൂക്കൾ അതിന്റെ വിരിയലിനെ
നാളേയ്ക്കു മാറ്റിവച്ചേനെ
രാത്രിയിൽ കവിതയില്ലായിരുന്നെങ്കിൽ " - വീരാൻകുട്ടി
Not able to read?
എന്നെക്കുറിച്ച്
- Raman
- Pune/ Adat, Maharashtra/Thrissur, India
- 'കണ്ണീർ പുറത്തു വരാതിരിക്കാൻ പയ്യൻ ചിരിച്ചു'








