2017 ഫെബ്രുവരി 10, വെള്ളിയാഴ്‌ച

- 'നിയോ ലിബറൽ വിപ്ലവം' തോക്കിൻ കുഴലിലൂടെയല്ല'

' വെറ്ററൻ' സഖാവ് ഗോപാൽദാസ് വർഷാവധിക്കു നാട്ടിൽ വന്നിരിക്കുന്നു. ജനിച്ചതേ ഇടതുപക്ഷ ഹൃദയവുമായി രാമദാസന്റെ മകനായി. പാർട്ടി പിളർന്നപ്പോൾ ഏതു ഭാഗത്ത് നിൽക്കണം എന്ന് ഒരു സന്ദേഹവുമില്ലായിരുന്നു അച്ഛൻ രാമദാസന്. മകന് പേരിടുന്നതിലും ഒട്ടും സംശയമുണ്ടായില്ല. ഗോപാലൻ എന്ന് തന്നെയിട്ടുകളഞ്ഞു സഹയാത്രികനായ അച്ഛൻ. ഒന്നാം ക്ലാസ്സിൽ ചേർക്കുമ്പോൾ മകന്റെ പേരിനൊപ്പം ' നായർ' ചേർക്കാനുള്ള ഭാര്യയുടെ നിർബന്ധം ഒരു പുച്ഛച്ചിരിയിൽ ഒതുക്കി -ഭാര്യേ, യൂ ടൂ നാച്ചുറൽ പ്രോലിറ്ററിയേറ്റ് ( പുവർ ഇല്ലിറ്ററേറ്റ് ) എന്ന് വിവക്ഷ.

മകൻ ഗോപു വളർന്നപ്പോൾ 'വിപ്ലവം' പോരാന്ന് തോന്നി. പേരൊന്നു മിനുക്കി. അച്ഛന്റെ പേരിന്റെ ഒരു ഭാഗവും ചേർത്ത് അങ്ങിനെ ഗോപാലൻ 'ഗോപാൽദാസ്' ആയി തൃശ്ശൂർ കേരളവർമ്മ കോളേജിൽ ചേർന്നു പഠിച്ച് പാസ്സായി. 'കൂത്തുപറമ്പും', 'പരിയാരവും' ഒക്കെയായി ക്ലാസ്സിൽ കേറാൻ സമയമില്ലാതിരുന്നിട്ടും പരീക്ഷാഫലം  വന്നപ്പോൾ ഒന്നാമനായി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ അല്ലെ? 
കാൽപ്പനിക കലാലയം സമ്മാനിച്ച താടിയും വടിച്ച് 'ജോലി തെണ്ടൽ' തുടങ്ങിയ നേരത്താണ് പാർട്ടിയിൽ വരുന്ന വലതു വ്യതിയാനങ്ങൾ ശ്രദ്ധയിൽപ്പെടുന്നത്. പകൽ കൊടുങ്ങല്ലൂരിൽ പ്രസംഗം കേൾക്കൽ, മാസികയിലെ വിമർശനാത്മക ലേഖനങ്ങൾ, ഉച്ചക്ക് "സന്ദേശ" സിനിമകൾ ഇതായി ദിനചര്യ.
"ശത്രുക്കളില്ലാതെ മരിക്കുന്നവന്‍ ഒന്നും ചെയ്തിട്ടില്ല എന്നാണ് അര്‍ത്ഥം" എന്നത് ശിരസ്സാ വഹിച്ച് ശത്രുത ഇനി കേന്ദ്രത്തിൽ ഇരുന്നു കൊണ്ടു തന്നെയെന്നും പറഞ്ഞ് ഡൽഹിയിലേക്ക് കുടിയേറിക്കളഞ്ഞു "ദാസ്". അപ്പോഴേക്കും മൻമോഹൻ തുറന്നു കഴിഞ്ഞിരുന്നു ഇന്ത്യാ ഗേറ്റ് മുഴുവനായി. സ്ഥലജലവിഭ്രാന്തിയാൽ അവസാനം അയാൾ കർഷകഗ്രാമമായ 'ഗുഡ്ഗാവിൽ' കുടിയേറി, പ്രതികാര ദാഹിയായി സ്വകാര്യ മേഖലയ്ക്ക് തന്നെ തന്റെ സേവനം വാഗ്ദാനം ചെയ്തു. അവിടേയും ' മോഹൻ ലാലായി' എന്ന് പറയേണ്ടതില്ലല്ലോ.

പറഞ്ഞു വന്നത് ദാസ് ലീവിൽ വന്നിരിക്കുന്നു. അതുകൊണ്ടു തന്നെ ജൂൺ മാസമായിട്ടും അന്ന് മഴയുമുണ്ട്. പത്രമെടുത്ത് ഓടിച്ചു. ഇന്നത്തെ ദിവസം? പറഞ്ഞു പുച്ഛിക്കാൻ ഒരു മലയാള സിനിമ തന്നെ കാണാം.

കുളിച്ച് മുണ്ടെടുത്ത് ഖാദി ഹൈബ്രിഡിലുള്ള ഹാഫ് ജുബ്ബയെടുത്തിട്ടു, കറുത്ത കട്ടി കണ്ണട ഫിറ്റ് ചെയ്തു. കണ്ണാടിയിൽ നോക്കി. സവർണ്ണഭാവം ഒട്ടുമില്ല. രൂപം, ഭാവം എല്ലാം പൊളിറ്റിക്കലി കറ കറ കറക്ട്. കാറെടുത്ത് വടക്കോട്ട് വെച്ചടിച്ചു. വഴിയിൽ സുന്നത്ത് ചെയ്ത 'അടാട്ട് കുന്ന്' അവനെ നോക്കി ഇളിച്ചു കാണിക്കുന്നു. കാറിലെ എ.സി ഒന്നു കുറച്ച് നെടുവീർപ്പിട്ടു.ബസ് സ്റ്റോപ്പിൽ ക്ലാസ് മേറ്റ് അയ്യപ്പൻ. 
കാർ ബ്രേക്കിട്ട് ഗോപാൽ:ഇന്ന് പണീല്യേ
എവട്രാ, മഴ്യല്ലേ
ന്നാ വാ, പടത്തിന് പൂവാ
എവടെ തൃശൂർക്കാ
ഔ, എവട്യാന്നറിഞ്ഞാലാ കേറുള്ളോ, വാടാ മ്മടെ പൊഴയ്ക്കപ്പാടത്തും തൊടങ്ങീട്ടില്ല ഒരെണ്ണം.
പോണ വഴിക്ക് ഒന്ന് മിനുങ്ങി, സുന്നത്തിന്റെ തിരുശേഷിപ്പ് മലർന്നടിച്ചു കിടക്കുന്ന കൊയ്യാപ്പാടത്ത് കെട്ടിപ്പൊക്കിയ  മൾട്ടിപ്ലക്സിലെ സുഖശീതളിമയിൽ അയ്യപ്പനും ഗോപാൽ ദാസും 'കമ്മട്ടിപ്പാടം' കാണാൻ. 'പുകയില', 'ശ്വാസകോശം' എന്നിങ്ങനെ ചടങ്ങുകൾ പുരോഗമിച്ചു.

സിനിമ നായകന്റെ മർമ്മരത്താൽ തുടങ്ങി പുരോഗമിക്കുന്നു. ദാസിലെ നിരൂപകൻ ഉണരുന്നു. ഇടതോ, വലതോ ചായ്വ്?, ഇരയോ വേട്ടക്കാരനോ?
ബിംബങ്ങൾ മനസ്സിലിങ്ങനെ മിന്നി മറയുമ്പോൾ ഗാനം ഒഴുകിയെത്തി- "ഇക്കാണും മാമലയൊന്നും, 
നമ്മുടേതല്ലെൻ മകനേ........."
നായകനല്ലാതെ നായകനായ സുന്ദരൻ ദുൽഖർ, കൃഷ്ണൻ 'നായരായി' തിമിർക്കുന്നു. 'ഗംഗ'യായി വിനായകൻ. ഗംഗ, ജയിൽ മോചിതനായ കൃഷ്ണനോട് - " നീ ഞങ്ങൾക്കിടയിലെ സുന്ദരനല്ലെടാ ....."
ഗോപാൽ ദാസ് അയ്യപ്പന് നേരെ മന്ദഹാസം. പുളകിതനായ അയ്യപ്പൻ ചുണ്ടത്ത് വിരൽ വച്ചൊരു വിസിൽ.

രാജീവ്, നീ മിടുക്കനാടോ (ഗോപാൽ ദാസിന്റെ ആത്മഗതം). ഇനിയൊന്നും ആലോചിക്കാനില്ല, പിടിക്കേണ്ട പക്ഷം കൃത്യം. 'നോ മോർ റൂം ഫോർ പുച്ഛം'

സിനിമ തീർന്നു. മാസങ്ങൾക്കു മുന്നേ 'കാവൽക്കാരന്റെ' മരണച്ചോര വീണ കവാടത്തിലൂടെ കാറിൽ പുറത്തേക്ക് കടക്കുമ്പോൾ പുറത്ത് 'പാരിക്കാട്' കോളനിയിലെ 'പിള്ളേർ' ശിങ്കാരി മേളം തകർക്കുന്നു. 
അയ്യപ്പൻ ഗോപാൽ ദാസിനോട് " എറങ്ങണാ "
"വേണ്ട്രാ, ഉച്ചക്ക് ഉണ്ണാൻ വീട്ടിലെത്തണം"
"എന്തൂട്ടാ പടം ലേ"
"പിന്നല്ല, മ്മടെ കത്യല്ലടാ, നിന്നെ ഞാൻ ഈ സ്റ്റോപ്പിലെർക്കാം എനിക്ക് ടൗണിൽ ഒരാളെ കാണാനുണ്ട് "
"ഹം......."
(താൻ പഠിച്ച കലാലയത്തിലെ നന്മ മരങ്ങൾക്കൊപ്പം സെൽഫിയുക്കൽ ഇവനോട് പറയുന്നതെങ്ങിനെ ?)

എല്ലാം തീർത്ത് വീട്ടിൽ കേറുമ്പോൾ തന്റെ നാല് വയസ്സുകാരൻ മകൻ ടിവിയിൽ കലാഭവൻ മണിയുടെ പാട്ടിനൊപ്പം പാടി തിമിർക്കുന്നു.
" അച്ഛൻ മോന് ഇതിലും നല്ലത് കേൾപ്പിക്കാം ട്ടോ "
യൂ ട്യൂബ് എടുത്ത് ടിവിയിൽ കണക്ട് ചെയ്ത് "ഇക്കാണും മാമലയും ", "കറുകറേ കാർമുഖിലുമൊക്കെ " സ്ട്രീമിലിട്ടു കൊടുത്ത് ചാര് കസേരയിലേക്ക്. 

ഭാര്യയോട് : "നേരെത്രായി, ചോറെടുക്ക് "

'ഇക്കാണും മാമലയൊന്നും നിങ്ങടെ തല്ലെൻ മകനേ.'

2013 ഡിസംബർ 10, ചൊവ്വാഴ്ച

കോരന് കഞ്ഞി സ്റ്റിൽ ഇൻ കുമ്പിൾ ?

ആപ്പീസിലെ കാപ്പികുടി സംവാദങ്ങൾ നമ്മുടെ ചായക്കട, മുടിവെട്ടുകട സംവാദങ്ങളുടെ നാഗരിക രൂപംതന്നെ. ഒബാമ മുതൽ 'ഓന്ത് വർക്കി' വരെ സ്ഥലകാലഭേധമന്ന്യേ വിഷയമാകുന്ന ഈ നവയുഗ(പ്രായോഗിക) സ്ഥിതിസമത്വവാദി സംഘിൽ അന്തര് സംസ്ഥാന പ്രാതിനിധ്യം ഉള്ളതിനാൽ ഈയടുത്ത് നടന്ന നാലു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങളും ഒരേ തീവ്രതയോടെ, കഴുത്തിൽ കോർപ്പറേറ്റ് Name Plate ചങ്ങല അണിഞ്ഞ സമത്വവാദികൾ വിശകലനം ചെയ്യുന്നതും സ്വാഭാവികം. (അവസാനത്തെസ്വാഭാവികം നെടുമുടിവേണു, തേന്മാവിൻ കൊമ്പത്തിൽ പറഞ്ഞ ആ സംഗതി വരുത്തിവായിക്കേണ്ടതാകുന്നു ).. അതിൽ മധ്യപ്രദേശുകാരൻ ഇട്ടു തന്ന ഒരു തുമ്പ് ഭാവന കേറി വികസിച്ചപ്പോൾ:



'പല്ലിയുടെ ഒരു പാടവം നോക്കണേ ! രാത്രി ഇരുട്ടിന്റെ മറവിൽ വലിയ വലിയ കീടങ്ങളെ കൊന്നു തിന്നുരസിക്കുന്നു. നേരം പുലർന്നാൽ അവന്റെ കസർത്തുകൾ മറയ്ക്കാൻ ചുമരിലെ ഏതെങ്കിലും ഗാന്ധിയുടെയോ നെഹ്രുവിന്റെയോ ചിത്രത്തിനുപിന്നിൽ കേറി അവൻ ഒളിക്കും. ഇത്തവണ വീട്ടുടമ അവനെ 'ചൂലെടുത്ത്' കയ്യോടെ വലിച്ചെറിഞ്ഞു.ചെന്ന് വീണ കുപ്പത്തൊട്ടിയിൽ കിടന്നു ചിരിക്കുമ്പോഴും അവന്റെ കവിളിലെ നുണക്കുഴി മാഞ്ഞില്ല..ചൂല് വിടര്ന്നു പീലി വിടർത്തിയപ്പോൾ തെളിഞ്ഞത് 'ജയപ്രകാശാ'മോ ? കാത്തിരുന്നു കാണാം...'

കോർപ്പറേറ്റ്ന ചായക്കട ഇന്നത്തേക്ക് പൂട്ടാൻ നേരായീന്നു പരസ്പര ധാരണയോടെ ഉപസംഹാരം. നവയുഗ സ്ഥിതിസമത്വവാദികൾ അനുസരണയോടെ രണ്ടായി പിരിഞ്ഞ് ഒരു കൂട്ടം ബെഞ്ചിലേയ്ക്കും ശേഷിച്ചവർ മൂത്രമൊഴിച്ചു ചെയ്തു തീര്ക്കാനുള്ള കോടെഴുത്തിലെക്കും.. അപ്പോഴും മൂത്രപ്പുരയിൽനിന്ന് ക്യൂബ മുകുന്ദന്റെ 'ഇൻക്വിലാബ് സിന്ദാബാദ്' വിളി പൊട്ടക്കിണറ്റിലെ പ്രതിധ്വനിയുടെ പശ്ചാത്തലത്തിൽ കേട്ടിരുന്നത്രേ ..

(Label ചോദ്യരൂപത്തിൽ : കോരന് കഞ്ഞി സ്റ്റിൽ ഇൻ കുമ്പിൾ ? )

2013 സെപ്റ്റംബർ 18, ബുധനാഴ്‌ച

ശിഖണ്ഡിയുടെ ആത്മഭാഷണം.

നമോ : നാരായണനെ നരൻ നമിച്ചിരുന്ന(ക്കുന്ന) പദം ഇപ്പോൾ നാരായണനെയോ ഭാസ്മാസുരനെയോ നമിക്കുന്നത് ? ദുഷ്ടരായ അസുരന്മാർ സുരന്മാരും പിന്നീട് കോമാളികളുമാകുന്ന ചരിത്രം ഇവിടെയും ആവര്ത്തിക്കും. ചരിത്രത്തിന്റെ വിരസവും ക്രൂരവുമായ അനുസരതത്വം!!
കളി തുടർന്നുകൊണ്ടേയിരിക്കണം, കാരണം അന്ന് വിജയിയായ രാമനെ അയോദ്ധ്യയിലേക്ക് വരവേറ്റ ശിഖണ്ഡി സമൂഹം ഇന്നും അതേപടി അവിടെ തന്നെ നില്ക്കുന്നു. അയോദ്ധ്യയെന്ന അതേ വിളനിലത്തിൽ പണ്ടിട്ട വിഷ വിത്ത് വീണ്ടും മുളപ്പിച്ച് , വിതക്കുന്നവർ കൊയ്യാൻ കാത്തു തയ്യാറായും .. 'പൊട്ടനാലോ ദുഷ്ടനാലോ' ബലാല്‍ക്കാരം ചെയ്യപ്പെടേണ്ട്നതെന്ന് കാത്ത് നിസ്സഹായരായ ശിഖണ്ഡികളും


("പതിനാലു വർഷങ്ങൾക്കുശേഷം വിജയിയായ രാമൻ പരിവാരസമേതം അയോദ്ധ്യയിലേക്ക് വരികയായിരുന്നു .അതിർത്തിയിൽ കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി, പരവശരായി ഏതാനും ആളുകള് നില്ക്കുന്നു.. എന്താണ് നിങ്ങളിവിടെ, ഇങ്ങനെ ക്ഷീണിതരായി, ഇങ്ങനെ മുഷിഞ്ഞ് ? രാമൻ അവരോടു ചോദിച്ചു.

അവർ മറുപടിയായി ഇങ്ങനെ പറഞ്ഞു : 'രാമാ അങ്ങയെ യാത്രയയക്കാൻ പതിനാലു വര്ഷങ്ങള്ക്ക് മുൻപ് അയോദ്ധ്യയിൽ നിന്ന് വന്നവരായിരുന്നു ഞങ്ങൾ. ഞങ്ങളിലെ പുരഷന്മാരോട് അങ്ങ് തിരികെപ്പോയ്ക്കൊള്ളാൻ പറഞ്ഞു. ഞങ്ങളിലെ സ്ത്രീകളോട് അങ്ങ് തിരികെപ്പോയ്ക്കൊള്ളാൻ പറഞ്ഞു. രാമാ ശിഖണ്ഡിയായ ഞങ്ങളോട് അങ്ങ് യാതൊന്നും പറഞ്ഞില്ല . ഞങ്ങൾ ഇക്കാലമത്രയും ഇവിടെ കാത്തു നില്ക്കുന്നു. '
ഭരണത്താൽ, നീതിയാൽ, പുരോഗതിയാൽ അഭിസംബോധന ചെയ്യാപ്പെടാത്തവർ ലോകത്തെങ്ങും അതിരുകളിൽ ആരംഭകാലത്തെ ജീർണ്ണിച്ച ഉടുപുടവകളുമായി കാത്തു നിൽക്കുന്നു.." തത്സമയം - കൽപ്പറ്റ)

2012 ഡിസംബർ 23, ഞായറാഴ്‌ച

NEW GENERATION ബുജി + സംസ്കാരികന്‍ ലുക്ക്‌

രാമന്‍ : ടോ പയ്യന്‍, ഞാന്‍ വല്ല്യ ദു:ഖത്തിലാ

പയ്യന്‍സ്: അതെന്താടാ നീ KPAC നടകത്തിലാ ഇപ്പൊ?

രാമന്‍ : പയ്യന്‍, തമാശക്ക് ഞാന്‍ ഈ പോസ്റ്റിന്റെ അവസാനം ചിരിക്കുന്നതാകുന്നു .. ഇപ്പൊ  ഇത് കേള്‍ക്കുക. അതായത്  കാശല്ല വിഷയം . അതെല്ലാ തെണ്ട്യോള്‍ക്കും ഉണ്ട്  ഇപ്പൊ.

പയ്യന്‍സ് : രാമാ, കാര്യം cliche ആകുന്നു, നീ Pranjiettan' ഉം പഠിക്കുന്നു. രഞ്ജിത്തിന്റെ ആ പടത്തിന് ശേഷം ആ മാര്‍ക്കറ്റ്‌ down ആണ് ..അതുകൊണ്ട്  മാറ്റിപ്പിടിക്ക്.

രാമന്‍ : അതല്ലഡേയ്,  ഒരു ഇമേജ് വേണം, എല്ലാം കലര്‍ന്ന ഒരു fusion ഇമേജ് ..

പയ്യന്‍സ് :  അതാണ്‌ കാര്യം, Fusion , നീയെന്നെ നോക്ക്. ചുമ്മാ  കാശുണ്ടാക്കി കാര്യല്ല. ഏത് , ആ, ഇപ്പൊ demand New Generation, അതില്‍ കേറിപ്പിടിക്കണം .

രാമന്‍ : NEW GENERATION എന്ന് പറയുമ്പോള്‍ അനുപ് മേനോന്‍, ആഷിക്ക്  അബു ടീം അല്ലെ?

പയ്യന്‍സ് :  അതല്ലടാ തെണ്ടി, അവര് വല്ല്യേ ടീമോള്. ഞാന്‍ പറേണത് മ്മടെ local കാര്യം. ആ അപ്പൊ അതാ പറഞ്ഞു വരണെ, ഞാന്‍ പറെണ പോല്ല്യങ്ങനെ ചെയ്യാ.
ആദ്യം വേണ്ടത്  ഒരു നല്ല കണ്ണട വാങ്ങാ, Librarian glass. ഒറ്റ നോട്ടത്തില്‍ ഒരു ബുജി + Newgen ലുക്ക്‌ വേണം. ഇത് fusion ന്റെ കാലം , പണ്ടത്തെ പോലെ ഒരു ജുബ്ബയും താടിയും ആയാല്‍ ഒരാള്‍ തിരിഞ്ഞു നോക്കില്ല .. താടി ആകാം പക്ഷെ trim ചെയ്തു നിര്‍ത്തണം (French ആയാലും മുഷിയില്ല്യ ). നാട്ടില്‍ വരുമ്പോള്‍ വസ്ത്രം, അതിലും വേണം Fusion , ഖാദി മിക്സ്‌, short ജുബ്ബ, കാവി മുണ്ട് . സംവിധായകന്‍ രഞ്ജിത്ത് TV യില് interview നു വരുമ്പോള്‍ ഇടുന്ന type സാധനായാലും മതി.

പിന്നെ വേണ്ടത്  കുറച്ചു സാഹിത്യം , അത് കയ്യിലില്ലെങ്കില്‍ കാണാപാഠം പഠിക്കണം. പേരായാലും മതി, Bibhutibhushan, Orhan pamuk , ആനന്ദ്‌ , വിജയന്‍, മാര്‍ക്കേസ് , യോസ,  വിസ്കിമാര്‍ മൊത്തം, കാമു, ബെന്‍ ഒക്രി, മാക്രി കൂക്രി അങ്ങിനെ അങ്ങിനെ. ഇടക്കൊക്കെ ഒരു 'ഹൈക്കു' കവിതയും ആവാം. നീളവും കുറവ് പരിണതഫലമോ അപാരം !!!

'വിധ്വംസക വാങ്മയത്താല്‍ ' petty പണക്കാരെ ഇരുത്തണം .


രാമന്‍ : അത് ഞാനേറ്റു , പിന്നെ നീയെന്നെ അങ്ങനെ കൊച്ചാക്കല്ലെടാ .. ഒരു വെടിക്കുള്ള സാഹിത്ത്യൊക്കെ എനിക്കുണ്ട്. പണ്ട് കോളേജില്‍ പഠിക്കുമ്പോള്‍ വായിച്ച MT സാധനങ്ങളൊക്കെ  കാണാപാഠാ ..

പയ്യന്‍ : ഇതന്ന്യാ നെന്റെ പ്രശ്നനം. ടാ തെണ്ടി, ഈ MT ഒക്കെ ആര്‍ക്കാ ഇഷ്ടാവാത്തെ. ഞാന്‍ പത്തു തവണയാ 'രണ്ടാമൂഴം' വായിച്ചേ, ഇപ്പോഴും വായിക്കുന്നു .പക്ഷെ പരസ്യായി പറയില്ല്യാ . ഏതു .. മ്മടെ മറ്റേ ലുക്ക്‌ ഇല്ല്യേ,  'Newgen ബുജി പണക്കാരന്‍ സംസ്കാരികന്‍' അവിയല് ലുക്ക്‌, അതിനത്‌ കോട്ടം വരുത്തും ..
"വനവാസക്കാലത്ത് ആരുടെ ഊഴമാന്നു നോക്കിയില്ല ", "ഭിക്ഷ ദ്രൗപതിയാണെന്നറിഞ്ഞിട്ടു തന്നെയാണ് മന്ദാ, ഞാന്‍ പറഞ്ഞത് പങ്കിടാന്‍. .., അമ്മ അകത്തേക്ക് പോയപ്പോള്‍ ഞാന്‍ ദു:ഖിച്ചു, അമ്മയുടെ മുന്നില്‍ ദുര്ബ്ബലനായി നില്‍ക്കേണ്ടി വന്നതിലുള്ള ദുഃഖം. പിന്നെ അറിയാതെ അടക്കിപ്പിടിച്ച ഒരു ചിരി പൊട്ടി"  എന്നിങ്ങനീള്ള 'രണ്ടാമൂഴം' വരികളില്‍ ഞാന്‍ ഇപ്പോഴും കുടുങ്ങിക്കെടക്കാ .. ഇന്നാലും മിണ്ടി പോകില്ല .. "MT യോ? ഹും പ്രേം നസീര്‍ എന്ന നടന്റെ സ്ത്രൈണ ശരീരത്തില്‍ ഒതുങ്ങുന്ന സ്വത്വല്ലേ അങ്ങേരുടെ സൃഷ്ടികള്‍ക്കുള്ളൂ " എന്നൊക്കെ കാച്ചണം. മനസ്സിലായോ. എത്രയൊക്കെ ഇഷ്ടായാലും വനപ്രസ്ഥാദി മഞ്ഞിന്‍ അസുരവിത്ത് രസായനം സമ്മതിച്ചു കൊടുക്കരുത്. അപ്പൊ ആള്‍ക്കാര് ഒന്ന് നോക്കും.
ലീവില്‍ നാട്ടില്‍ വരുമ്പോള്‍ സാഹിത്യ Academy യില്‍ പോകാ , അവടെ നില്‍ക്കുന്ന foto എടുക്കാ , ഇന്നട്ടത് FB യില്‍ ഇടാ .. FB കാര്യം പിന്നെ. അതില്‍ കുറച്ചു ശ്രദ്ധിക്കാനുണ്ട്.

രാമന്‍ : അപ്പൊ സാഹിത്യം ok , ഇനി?

പയ്യന്‍ : ഇനി വേണ്ടത് സാഹിത്യന്റെ അനിയച്ചാര്‍ സംസ്കാരികന്‍ . ആദ്യം charity യില്‍ കേറി പിടിക്കണം, അതായത്  വെറും charity പോര. അവശ കലാകാരന്മാരെ സഹായിക്ക്യ, അവശ ചിത്രകാരന്മാരുടെ മോഡേണ്‍ art എന്ന ചവറു, വന്‍ വിലക്ക് വാങ്ങി അതും സഹായം എന്ന് പറഞ്ഞു നടക്കാ ഇതൊക്കെയാണ് കളികള്‍. , അല്ലാണ്ട് അമ്പലത്തിലെ പൂരത്തിന് ആന , വെടിക്കെട്ട്‌, പൂരപ്പന്തല്‍ ഇത്യാദി കണ്‍ട്രി പരിപാടികള്‍ sponsor ചെയത് കൂട്യാല്‍ നിന്റെ കാര്യം പോക്കാ . അതും ആയിക്കോ പക്ഷെ മേല്‍പ്പറഞ്ഞ അവശരെ സഹായിച്ച് സമയവും പണവും മിച്ച്ചമുണ്ട്ങ്കില്‍ മാത്രം.

രാമന്‍ : പയ്യന്‍, നീയാളൊരു പുലി തന്ന്യാട്ട , ഒരു മലയാളി അല്ലായിരുന്നെങ്കില്‍ നിന്നെ ഞാന്‍ എന്നേ അംഗീകരിച്ചെനെ. ഇനി അടുത്തത് എന്താന്നു കൂടി പോരട്ടെ

പയ്യന്‍ : ഇനിയുള്ളത് സിനിമ. സിനമയെ പറ്റി അഭിപ്രായം പറയുമ്പോള്‍ വളരെ ശ്രദ്ധിക്കണം. എത്രയൊക്കെ നന്നായാലും ലാല്‍ജോസ്‌ , കമല്‍ , സത്യന്‍ അന്തിക്കാട്‌, പ്രിയദര്‍ശന്‍,  ഇവന്മാരുടെ സൃഷ്ടികള്‍ സംസാരത്തില്‍ വരികയെ പാടില്ല. സിനിമയുടെ കാര്യം വന്നാല്‍ ഇനി പറയുന്ന പേരുകള്‍ മാത്രം പരാമര്‍ശിക്ക്യ. എഴുതി എടുത്തോ വേണങ്കി .  Kieslowski, Polanski, ഇങ്ങനീള്ള വിസ്കി കള്‍, fellini,ബര്‍ഗ്മാന്‍, Godard, kim ki duk, കുറസോവ, അലന്‍ റെനെ, Majid Majidi ഇങ്ങനീള്ള വിദേശികള്‍, അടൂര്‍, ജോണ്‍ അബ്രഹാം, അരവിന്ദന്‍ ഇങ്ങനീള്ള സ്വദേശികള്‍ ..

രാമന്‍ : ഇവന്മാരുടെ ഒക്കെ സൃഷ്ടികള്‍ ഈ സമയംകൊണ്ട് എങ്ങനെ കാണും , കണ്ടാ തന്നെ ഒരു സംഗതി പിടി കിട്ടില്ല്യാ ..

പയ്യന്‍ : കാണാന്‍ നെനക്ക് വേറെ പണിയോന്നുല്ല്യെ , അതിനല്ലടാ ഗൂഗിള്‍ , വിക്കിപീഡിയ സാധനങ്ങള് .. ഓരോരുത്തന്മാര് ഒരു നോവല്‍ വരെ എഴുതുന്നു 'വിക്കി വിക്കി'..

രാമന്‍ : ഓ അങ്ങനെ. "പഹയാ നീ സുലൈമാനല്ലാട്ടാ ഹനുമാനാ "

പയ്യന്‍ : ഇപ്പൊ നീ പറഞ്ഞത് ലാലന്റെ 'വെള്ളാനകളുടെ നാട്' പടത്തിലെ ഡയലോഗ്. ഇതാദ്യം കളയണം. എന്തെങ്കിലും ഇത് പോലെ quote ചെയ്യുമ്പോള്‍ തന്നെ കുറസോവയുടെ മറ്റേ പടത്തിലെ പോലെ. മറ്റ്യാള്ടെ ഈ പടത്തിലെ പോലെ എന്നൊക്കെ പറഞ്ഞെ quote ചെയ്യാവൂ ..പിടി കിട്ട്യ ?

ഇനി പറയാനുള്ളത് Facebook , അവിടയാണ് മ്മടെ പ്രധാന കളി. അവിടെ എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യരുത് എന്നതിന് പ്രകടമായ ആദര്‍ശമാതൃകകല്‍ ഉണ്ട് . തപ്പിയെടുക്കാ, എന്തൊക്കെ ചെയ്യരുത് എന്നതിന് വിജു v നായരുടെ 'ഹെന്തൊരു സൊഗം !' എന്ന ഈ ലേഖനം വായിക്ക്യ.
ലൈക്‌ ചെയ്യുമ്പോള്‍ കണ്ട അണ്ടനടങ്ങോടന്‍ പോസ്റ്റ്‌ ഒന്നും ലൈക്‌ ചെയ്യല്ലേട്ടാ. പോസ്റ്റുമ്പോള്‍ സാമൂഹ്യന്‍ തന്നെ വേണം. അതായത് സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങള്‍ മാത്രം. അതും ഒന്നൊന്നര സീരിയസ് വിഷയങ്ങള്‍. . ...

FB ഗ്രൂപ്പില്‍ ചേരുമ്പോഴും വളരെ ശ്രദ്ധ വേണം 'ആല്‍ത്തറ' മറ്റേ തറ ഇങ്ങനീള്ള കച്ചറ പരിപാടികളില്‍ ഒരിക്കലും active ആകരുത്. അത് നമ്മുടെ 'പക്വത value' കുറയ്ക്കും. എല്ലാം കണ്ടു നിര്‍വൃതിയടയാ, അഭിപ്രായം ഒരിക്കലുമരുത് . ഏറിയാല്‍ ഒരു like ആകാം. അതും അത്യാവശ്യത്തിനു മാത്രം. കണ്ണിക്കണ്ട ഗൃഹാതുര തെണ്ടികള്‍ അവിടെ പൂശുന്ന സാധനങ്ങള്‍  കണ്ടാല്‍ നിനക്കിഷ്ടം തോന്നും. പ്രവാസിയല്ലെ, സ്വാഭാവികം. ('MT എഴുതിയാല്‍ ബാലിശ്ശ നായര്‍ ഗൃഹാതുരം, Orhan Pamuk എഴുതിയാല്‍ സ്വത്വ ദുഖത്തിന്‍ മഹത്തായ ആവിഷ്ക്കാരം' എന്നതാകുന്നു നമ്മുടെ മുദ്രാവാക്യം ) പക്ഷെ അവയെ like പോലും ചെയ്യരുത്. നിഷ്കരുണം അവഗണിക്ക്യ. ഗ്രൂപ്പില്‍ കേറി കണ്ടാല്‍ 'seen by' എന്ന ഒരു പരിപാടി FB ഇട്ടതു നമ്മെ പോലെ അഹോരാത്രം മറ്റേ ലുക്ക്‌നു വേണ്ടി അധ്വാനിക്കുന്ന Fraud കള്‍ക്കുള്ള പാരയാണ്. എന്നാലും കണ്ടില്ലെന്നു നടിക്കണം. നാട്ടില്‍ വച്ച് ആരെങ്കിലും അഭിപ്രായം ചോദിച്ചാല്‍ "ohh no, Smartfone വഴി Access ചെയ്തകൊണ്ട് അങ്ങിനെ ശ്രദ്ധിക്കാന്‍ പറ്റിയില്ല കുട്ടാ, പിന്നെ ഒഫീസില്‍ ഒടുക്കത്തെ തിരക്കല്ലെ" എന്നേ പറയാവൂ. ഏത് , പിടി കിട്ട്യ ?
FB വഴി മഹാനാകാന്‍ എന്തൊക്കെ ചെയ്യണം എന്ന് വേറെ പല മഹാന്മാരും എഴുതിയിട്ടുണ്ട്. അതൊക്കെ തപ്പിയെടുത്ത് വായിക്ക്യ .

രാമന്‍ : ചുരുക്കിപ്പറഞ്ഞാല്‍ ഇതൊക്കെ ചെയ്‌താല്‍ നീ മുന്നേ പറഞ്ഞ ആ ലുക്ക്‌ വരും എന്ന്?

പയ്യന്‍ : അത് നിന്റെ കയ്യിലിരിപ്പ് പോലെ , ഇതൊക്കെ ഇത്ര മാത്രം പറയാനേ പറ്റു , 'ചൂണ്ട കൊടുക്കണം മീന്‍ പിടിക്കാന്‍ പഠിപ്പിക്കരുത്' എന്നതാകുന്നു നമ്മുടെ ശ്രേണിയിലെ പിതൃക്കള്‍   പറഞ്ഞിട്ടുള്ളത്. ഇനിയുള്ള അങ്കം നീ തനിച്ച് .. ഈ പോസ്റ്റിനു ഇപ്പൊ തന്നെ ആവശ്യത്തിലധികം നീളം കൂടുതലാ. നിര്‍ത്തുന്നു.

രാമന്‍ : ഹി ഹി ഹി.. ഈ ചിരി നീ മേല്‍പ്പറഞ്ഞ തമാശക്കും, ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാരസ്മരണയായും, Kieslowski പണ്ട് ഒരു സിനിമയില്‍ കാണിച്ചപോലെ ഈ പോസ്റ്റ്‌ അവസാനിപ്പിക്കാനും!!!

"കപടലോകത്തിലെന്നുടെ കാപട്യം 
സകലരും കാണ്മതാണെന്‍ പരാജയം "- കുഞ്ഞുണ്ണി മാഷ്‌ - 

-ശുഭം-

2012 ഡിസംബർ 20, വ്യാഴാഴ്‌ച

Mammotty The Best Actor

മരണ മണി മുഴങ്ങുന്ന, മനുഷ്യനെ ബോറടിയുടെ അറ്റം വരെ കാണിച്ച 'സരോജ് കുമാര്‍' മാരുടെ (പ്രേക്ഷക) കൃഷ്ണ മണികള്‍ക്ക് വേണ്ടിയുള്ള  നെറ്റൊട്ടത്തിന്റെ മറ്റൊരു ദൃഷ്ടാന്തം.. 'Mammotty The Best Actor' - അടിയിലെ മണ്ണോലിച്ചു പോകുന്നതറിയാതെ 'താപ്പാന ' കളിക്കുമ്പോള്‍ , സഹാനടന്മാരും സംവിധായകരും ചേര്‍ന്ന പരസ്പര സഹായ സഹകരണ യന്ജം എന്ന ഈ (മറ്റൊരു) ബോറന്‍ പരിപാടി ഇനിയും SEASON കള്‍ ഉണ്ടാകും. നിലനില്പ്പാണല്ലോ വിഷയം.നടന്റെ പേര് വേണ്ട മാധവേട്ടന്‍ നിര്‍ബന്ധിച്ച് പരവശനാക്കിയതിനാലാണ് എന്ന് പറഞ്ഞു അദ്ധേഹത്തിന്റെ തന്നെ 'Pranjiettan' നെ അങ്ങേരു വീണ്ടും വേദിയില്‍ അവതരിപ്പിക്കുന്നു. 'സുരാജ്'  മാരുടെ അസ്സഹനീയമായ തമാശ, 'നമ്പീശന്റ' നൃത്തം ഇങ്ങനെയുള്ള സ്ഥിരം കസര്‍ത്തുകള്‍ , ഒപ്പം ഭാവി നടനെ നടിയെ വാര്‍ത്തെടുക്കാ എന്ന "ധര്‍മ്മസ്ഥാപന പ്രവര്‍ത്തനവും". 'വിള നനയ്ക്കുമ്പോള്‍ ചീരയും നനയുന്നു' എന്നാ ആശ്വാസം. അങ്ങിനെയെങ്കിലും ഏതെങ്കിലും ഒരു കലാകാരന് ഈ താര സിംഹാസനത്തിനു താഴെ എവിടെയെങ്കിലും ഇവരെ കയ്യടിച്ചു വളര്‍ത്തി ഇനിയും താരങ്ങളാക്കി നിര്‍ത്താനുള്ള മറ്റൊരു അവസരം..

Not able to read?

This Blog is in Malayalam. Click below logo and download the Font to your Fonts folder. Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Pune/ Adat, Maharashtra/Thrissur, India
'കണ്ണീർ പുറത്തു വരാതിരിക്കാൻ പയ്യൻ ചിരിച്ചു'

ബ്ലോഗ് ആര്‍ക്കൈവ്