2020 മേയ് 3, ഞായറാഴ്‌ച

ഒരു ലോക് ഡൗൺ അപാരത

അങ്ങനെ ഒരു കുത്തിയിരിപ്പുകാലം.

അപ്പുറത്തെ ടറസ്സിൻ്റെ മൂലയിൽ ഏകാകിയായ് ഒരു അഞ്ചാം നമ്പർ പന്ത് (ഇപ്പൊ ഫുഡ്ബോളിന് നമ്പറുകൾ ഉണ്ടോ എന്നറിയില്ല, പക്ഷേ ഒരു കാലത്ത് മൂന്നാം നമ്പർ, അഞ്ചാം നമ്പർ എന്നൊക്കെ കേട്ടിരുന്നു). ഓർമക്രമം കീഴ്മേൽ മറഞ്ഞപ്പോൾ രേഖ (മെമ്മറിലേൻ) ഫാസ്റ്റ് റിവേഴ്സിസിൽ നേരെ ചെന്നു തട്ടി നിന്നത് തൊണ്ണൂറുകളുടെ ഒരു (ചായകുടി കഴിഞ്ഞ) വൈകുന്നേരത്ത്. അതായത് വീട്ടിൽ പോയി വേഷം മാറി വന്നാൽ വോളിബോളിൽ  സ്ഥാനം പോകുമെന്ന 'നിലനിൽപ്പീയ' പ്രശ്നം ഉള്ളതിനാൽ, കാക്കി യൂണിഫോമിനുള്ളിൽ കളിക്കാനുള ട്രൗസറിട്ട് പോയി വൈകുന്നേരം 'സൺവിൻ സ്റ്റോർ കോർണറിൽ' വണ്ടിയിറങ്ങി നേരെ കോർട്ടിൽ ക്രാഷ് ലാൻ്റ് ചെയ്തിരുന്ന കാലം എന്നും വ്യാഖ്യാനം. (ബീവറേജസ് മൊത്തം അടവായ ലോക് ഡൗൺ കാലത്തും എങ്ങിനെ ഒപ്പിച്ചെടുക്കുന്നു എന്നിങ്ങനെയുള്ള കുത്തിതിരുപ്പുകളേ,  ''കടക്ക് പുറത്ത്'' ന്ന് 😀)

ഒരു ലോക്ഡൗൺ അപാരത:


മണി നാലരയായി. നെറ്റ് കെട്ടാൻ നേരായില്യേ. ശെന്തായീ ചെക്കന് ഇങ്ങനെ ഉത്തരവാദിത്യമില്യാണ്ടായാ. ശ്രീകുമാറെ ആ ബോളിങ്ങ് എടുക്കടോ.


എന്താ രാമ, ഇങ്ങനെ വൈക്യാ മൂന്ന് ഗെയ്മ്  കളിക്കാൻ പറ്റ്വോ? നിങ്ങക്കൊക്കെ പറഞ്ഞ സമയത്ത് കോർട്ടി വന്നാ എന്താ കൊഴപ്പം.

ഏയ് ചൂടാവല്ലെ ഡോ. ഹേയ്, കാറ്റ് കൊറവാലോ ശ്രീകു. ഇന്നലെ അടിച്ചതല്ലേ.

അയ്ന് ഞാനാ കാറ്റ് കളഞ്ഞെ?

അതല്ല ബോൾ താ, നേരം പോയ്

Mr,ബോംബ്, രഥം ബാബ്വേട്ടൻ്റെ സൈക്കിൾ കടയിലേക്ക് പോട്ടെ.

ഹാ. ഒരിത്തിരി കൂട്ടിയടിച്ചോ, ബാക്ക് നിക്കാ സ്ഥിരം മറ്റോ --നാ, സ്ഥിരം കളി തൊടങ്ങാൻ നേരം നേരെ 'മേനോനായി' വന്ന് നിക്കും. കോർട്ട് വരക്കാനുല്യ, നെറ്റ് കെട്ടാനുല്യ. സാരഥിയേട്ടൻ്റെ ഒരോ സ്മാഷിനും അവൻ്റെ കൈ തറമ്പണം. ഹൗ, പമ്പ് എത്ര അടിച്ചട്ടും കാറ്റ് കേറ്ണില്ലലോ. 'ജവാൻ', 'ജോഹർ' സഹോദരങ്ങൾ ഇല്യാത്തേൻ്റ കൊറവാ. ഇനിപ്പോ സൂചി പഞ്ചറാ?

നീയടിച്ചേ, മണി അഞ്ചായി. ആ ശശ്യേട്ടൻ ഇപ്പൊ കാറ് സൈഡാക്കിണ്ടാകും. തെറി തൊടങ്ങ്യാ പിന്നെ മഹാ മോശാ.

വോളി കോർട്ടിലെത്തുമ്പോ മുന്നെ കൂട്ടി സ്ഥാനം പിടിച്ച് ഫ്രൻ്റ് സെൻററായി വടക്കുംനാഥൻ ചന്ദ്രശേഖരൻ, വലത്കുട്ടൻകുളങ്ങര രാമദാസ്, ഇടത് മംഗലാംകുന്ന് ഗണപതി, ബാക്ക് സെൻ്റർ തെച്ചിക്കോട്ട്കാവ്, സെർവ് കോങ്ങാട് കുട്ടിശങ്കരൻ. ബാക്ക് കോർണർ കാലി. ഈരാറ്റുപേട്ട അയ്യപ്പൻ കാണിയായും- മദപ്പാട് കാലായോണ്ട് ഡോക്ടർ റെസ്റ്റ് പറഞ്ഞേക്കാത്രേ.

വടക്കുംനാഥൻ ചന്ദ്രശേഖരൻ തെക്ക്ന്ന് വരുണോള്ളോ. അപ്പൊ ഒരു സീറ്റും പോയ  മട്ടാ

ഒളരിക്കര കാളിദാസൻ അഞ്ചരക്ക്  നാലാം കാലത്തിലേ എങ്ങൂ. കാലിൻ്റെ കൊഴ തെറ്റിരിക്യാ.

നന്തിലത് അർജ്ജുനന് പണി ഇന്ന് ദൂര്യാ, എത്താൻ വൈകും. അപ്പോൾ മി.സന്തോഷ് ആദ്യ ഗെയ്മിൽ ക്രമപട്ടിക പ്രകാരം ഞാൻ ഇറങ്ങുക, രണ്ടാമത്തേതിൽ നിങ്ങൾ. വരൂ കോർട്ട് വരക്കാം. ആ കശുമാവിൻ്റെ കൊമ്പ് ചാഞ്ഞ് നിക്കണോടത്തക്ക് കേറ്റി വരക്കണ്ട ട്ടാ. പൂവ് മൊത്തം കൊഴിയും, കശുവണ്ടി ലേലം ഇക്കൊല്ലം മമളല്ലേ. ആ കാശോണ്ട് നെറ്റ് മാറ്റാനുള്ളതാ.

അപ്പുറത്തെ ടറസ്സിൽ പന്തിനുടമ എട്ടു വയസ്സൻ പയ്യൻസും വെയ്റ്റിങ്ങ് ഫോർ വിസിൽ. ബാക്കിയൊക്കെ  വായനക്കാരന് പൂരിപ്പിക്കാൻ....



2020 മാർച്ച് 9, തിങ്കളാഴ്‌ച

ഓർമ്മയുണ്ടോ?

ഓർമ്മയുണ്ടോ?

പണ്ടൊരിക്കൽ എന്റെ മേശയ്ക്കരികിലിരുന്ന്,

ഒരു സിഗരറ്റ് പാക്കറ്റിൽ നീ വരച്ച ആ കുഞ്ഞു ചെടി...

വന്ന് നോക്ക്,

അതിലൊരു പൂ വിടർന്നിരിക്കുന്നു!"

याद है एक दिन...

मेरे मेज़ पे बैठे-बैठे,

सिगरेट की डिबिया पर तुमने

छोटे से एक पौधे का एक स्केच बनाया था...

​आकर देखो,

उस पौधे पर फूल आया है!


- Gulzar's 'Nazm' -

2019 ഫെബ്രുവരി 23, ശനിയാഴ്‌ച

Moodtapes

ഇന്നൊരു പുത്യേ കഥ വേണംട്ടാ അച്ഛാ
പുത്യേ കഥാന്ന് പറയുമ്പോ.... ഇപ്പൊ ശര്യാക്കാം സുലൈമാനെ ആ കുഞ്ഞേ സ്പാനറിങ്ങ് ട് ത്തേ..
സുലൈമാന് മനസ്സാം റോഡ് റോളർ റിവേഴ്സ് ഗിയറിലിട്ട് ഒരു രണ്ടു കൊല്ലം പുറകെ പോയി അങ്കമാലിലെ ഒരു ബാർബർ ഷാപ്പില് ഡസൻ ബ്രേക്കിട്ട് തൊട്ടു തൊട്ടില്ലാന് മട്ടിൽ നിർത്തീട്ട്.
ഹമ്മിങ്ങായ് "ദോ, ദോ നൈന "
 https://youtu.be/WFHURuf_R3s
അവടെ ബാർബർ ചുറ്റും കൂടിയിരിക്കണ കൂട്ടത്തോട്.
'' എടാ മോനെ സയ്ക്കില്യടാ. അവടാ കാർന്നോരും പെൺകുട്ടീം തനിച്ചേളോ. അപ്പേണ് അവർട ഗുണ്ടായിസം. നാട്ടാര് തെണ്ടീള് നോക്കീ ന്നേളോ........ അവൻ ചെന്ന് ട്ട ചോയ്ക്കാ ആ പെണ്ണിനോട്, എന്റെ കീപ്പായിരിക്കാൻ പറ്റോന്ന്. അങ്ങനെ ആരേലും ചോയ്ക്കോക്കോ?
പിന്നെ ആ നേരം ആരാന്നോ ചെന്ന് മമടെ ഇന്ദുചൂടന് ഫോൺ ചെയ്തു.
മൂപ്പരാൾടെ ജീപ്പില്, ജും ജും ജും....."

ഇടക്ക് കേറി വന്ന രസം കൊല്ലി അപ്പൊ " പത്ത് പയ്നനഞ്ച് കൊല്ലം മുന്നെ വന്ന നരസിംഹന്റെ കഥ, അത് കേട്ടോണ്ടിരിക്കാൻ കൊറേ നാറ്യോളും "






സീൻ ബ്രേക്ക്. വീണ്ടും വർത്തമാനകാലം.
അപ്പൊ നെനക്ക് ഇന്ന് പുതിയ കഥ അല്ലേ മകനേ. ശര്യാക്കാം

ഒരുത്തീല് ഒരു ആമിന താത്തക്ക് ഒരു മൊഞ്ചുള്ള ഒരു മോള്ണ്ടാർന്നു

മൊഞ്ച് ന്ന് പറഞ്ഞാ എന്താച്ഛാ?

മൊഞ്ച് ച്ചാ ഭംഗി

ആ അപ്പൊ പറഞ്ഞത് ആമിനേടെ മോള് , ബാപ്പാടെ പുന്നാര കൊച്ച് - 'ബിയാത്തു'.
അപ്പൊ ഈ ഭംഗീന്ന് പറഞ്ഞാ കൊറച്ചു സം മുന്നെ കണ്ട ''മിഴിയിൽ നിന്ന്  മിഴിയിലൂടെ....'' പാടണ ചേച്ചീടെ പോല്യാവൂലെ അച്ഛാ?

പിന്നെ അല്ലേ, കരിമീൻ പിടക്കണ കണ്ണാണ് ഓൾടെ. കവിത തുടിക്കണ കണ്ണാണ്.. ....
അവള് ഇങ്ങനെ കറുത്ത മുടിയൊക്കെ കോതി മിനുക്കി കല്യാണം എന്നാ ന്ന് നോക്കി നടക്കാ,

(എന്റെ കല്യാണം എപ്പഴാ അച്ഛാ എന്ന ചിര പുരാതന ക്ലീഷേ വരേണ്ടതാ പക്ഷേ ഇവിടെയില്ല)

അങ്ങനെ കല്യാണം കഴിക്കാൻ ഒരുത്തൻ വന്നു. ഓളെ ചെറുപ്പത്തിലേ ഇഷ്ടള്ള സുബൈറ്..

ന്നട്ട്

കല്യാണ ദെവസായി

ന്നട്ട്

രാത്രി ലാ കല്യാണേയ് അന്നൊക്കെ

ന്നട്ട്, ന്നട്ട്

മൊല്ലാക്ക വന്ന് കൈ പിടിച്ച് കൊടുക്കും അവർക്കൊക്കെ അങ്ങന്യാ ചടങ്ങ്..
ന്നട്ട്
ഹാ, ആ നേരായപ്പോ പെട്രോ മാക്സങ്ങട് പൊട്യാ തെർച്ച് ആകെ ഇരുട്ട്
ന്നട്ട്
ന്നട്ടെന്താ, ആ കല്യാണങ്ങട് മൊടങ്ങി
(അപൂർണ്ണതയുടെ വിഷമത്തിലും പ്രതീക്ഷയിലും ' മോൺസ്റ്റർ ' ഉറക്കത്തിൽ ക്ക്.
https://www.youtube.com/watch?v=jhvnw_2ESyc&feature=youtu.be

പ്രവാസി ഫാദർ തിരിച്ച് പാട്ട് യൂട്യൂബിൽ ഇട്ട് പാറപ്പുറത്തെ കള്ളുകുടി സംഘത്തിൽ അതിൽ പാട്ടിൽ കേമനായിരുന്ന സുനി പാടണതും മറ്റുള്ളവർ ചുറ്റും കൂടി കൈകൊട്ടുന്നതും  ഒർത്ത് ..
ഫ്രേമിൽ വലത് മൂലയിൽ ആമ്പലം കാവിലെ ആലിൽ ഇരുന്ന് കാക്ക തൂറിയത് പറഞ്ഞുണ്ടാക്കിയ പ്രത്യേക ഫോണ്ടിൽ " മദ്യപാനം ആരോഗ്യത്തിന് ഹാനികരം."

പോസ്റ്റ് സ്ക്രിക്രിപ്റ്റ്: കഥകൾ ജനിക്കുന്നത് കേൾവിക്കാരന് വേണ്ടി മാത്രമത്രേ, അവക്ക് അവനെ രസിപ്പിക്കാനുള്ള ഒറ്റ "സന്ദേശം " മാത്രം. അല്ലാതെ ഒരു സന്ദേശവും ആവശല്യാന്ന് (കുത്ത്, കുത്ത്, കുത്ത്

2017 ഒക്‌ടോബർ 30, തിങ്കളാഴ്‌ച

വിവാഹപ്പിറ്റേന്ന് റീലോഡഡ്

യൂറോപ്യൻ ഔപചാരികതയുടെ ഡിഫൻസീവ് ഫുഡ്ബോൾ സ്ട്രാറ്റജിയിൽ അടിയുറച്ച് വിശ്വസിക്കുന്നവരായിരുന്നു വരന്റെയും വധുവിന്റെയും പക്ഷക്കാർ. ആയതിനാൽ വിവാഹദിനത്തിന്റെ ഒന്നാം പകുതിയിലും രണ്ടാം പകുതിയിലും ഇരു ഭാഗത്തിനും ഗോളൊന്നും സ്കോർ ചെയ്യാനായില്ല. ടീം ക്യാപ്റ്റൻ വരൻ തോറ്റു കൊടുക്കാത്ത 'സ്ഥാനിയും'. സ്ഥാനി നായർ എന്നാണ് പറയേണ്ടത്, പക്ഷേ ജാതി വാലിന്റെ പൊളിറ്റിക്കൽ കറക്ടനസ്സ് എന്ന' ഉപരിപ്ലവ നിരർ ത്ഥക ബാലേ' നിറഞ്ഞ സദസ്സിൽ ഓടുന്ന ഈ കാലത്ത് കളിയിലെ പത്താം നമ്പ്രൻ അഥവാ നായർ മുറിച്ച 'സ്ഥാനി'.  കളിയുടെ എക്സ്ട്രാ ടൈമിന്റെ വിസിൽ മുഴങ്ങി.

കളിയിൽ ക്ഷണനേരം കൊണ്ട്വ പരിചയപ്പെട്ട എതിർ ടീമംഗങ്ങളെ എക്സ്ട്രാ ടൈമിലെ ഷോട്ട് ഇൻറർവെല്ലിൽ വിശദമായി വീണ്ടും മുട്ടിയശേഷം, ആദ്യദിനം വധു ഗ്രഹത്തിൽ രാത്രി ഭക്ഷണത്തിനായി ഇരിക്കുന്നു. സ്വതേ  മാധവരുടെ മറ്റേ കഥാപാത്രം - പെനാൽട്ടി കിക്ക് കാത്തു നിൽക്കുന്ന ഏകാകിയായ ഗോളി - അടുന്നയാളാണെങ്കിലും, ഇന്നത്തെ ദിനം പത്താം നമ്പറ്രു ഇടാൻ വിധിക്കപ്പെട്ടതിനാൽ 'കൊച്ചു പയ്യനിസം' കയ്യിലുള്ളയാളാന്ന് പറയേണ്ടല്ലോ.

വധൂഗ്രഹത്തിൽ  വരന് ഭക്ഷണം വിളമ്പിക്കൊണ്ട്   മിഡ് ഫീൽഡിൽ കളിക്കുന്ന ഒന്നാം ബന്ധു :"മോനേ, മടിയൊന്നും വേണ്ടാട്ടോ, സ്വന്തം വീടാന്ന് കരുതി മോൻ എല്ലാം കഴിക്കണം"
ഇത് കേട്ട് ഷോട്ട്പാസായി കിട്ടിയ അവസരം മുതലെടുത്ത് മിഡ് ഫോർവേഡ് രണ്ടാം ബന്ധു : "ഹായ്, എന്തൂട്ടായീ പറേണേ, സ്വന്തം വീട് പോല്യാ, സ്വന്തം വീടെന്യല്ലേ ഇത് ?"

ഭക്ഷണം ഒരോന്നും വിശദമായി രുചിച്ച് നോക്കി, ഇനിയുള്ള അവസരം തന്റേതെന്ന് തിരിച്ചറിഞ്ഞ് വരൻ പയ്യ് എതിർ മുഖത്ത് നിന്ന് '' സ്വന്തം വീടാച്ചാൽ ഈ വെച്ചേക്കണതൊക്കെ ഇപ്പൊ പറമ്പിലാ"

റഫറിയുടെ നീണ്ട വിസിൽ. ചുവപ്പുകാർഡിനായോ, കളിയവസാ നിച്ചതിന്റെയോ?☺

(ഇതിന്റെ  പ്രാഗ്രൂപം വാമൊഴിയായ് പകർന്നു തന്നയാൾ 'വിവാഹപ്പിറ്റേന്ന്' എന്ന കഥ വായിച്ചിരിക്കാൻ ഒരു സാധ്യതയും കാണുന്നില്ല)

2017 ഓഗസ്റ്റ് 30, ബുധനാഴ്‌ച

എന്റെമ്മേടെ


തായ്: "മോനെ, എണീക്കടാ, സ്കൂളില്ല്യേ ഇന്ന്,  ഇപ്പൊ തന്നെ വൈകി "

മഞ്ഞ കാർഡിനും ചുമപ്പിനുമിടയിലെ മകനുള്ള സമയമായ 5 മിനിട്ട് സൈലൻസ്

"എണീക്കാനല്ലടാ നിന്നോട് പറഞ്ഞെ......... "

കണ്ണ് തുറക്കാതെ, സുഷുപ്തിയിൽപത്മാസനത്തിലെ രാംദേവായി  കുലുങ്ങിക്കൊണ്ട് മോൻ   (Alarm അടിച്ചപ്പോൾ ഉണർന്ന്, ' അടുത്ത ബെല്ലോടുകൂടി ഉർവ്വശി തിയറ്റേഴ്സിന്റെ നാടകം' ഭാവേന മത്തായിച്ചൻ ലൈനിൽ ) "എന്റമ്മേടെ ജിമ്മിക്കി കമ്മൽ, എന്റപ്പൻ കട്ടോണ്ട് പോയേ...... "

അസ്ഥപ്രജ്ഞയായ തായയും, ഞെട്ടിയുണർന്ന് തന്റെ പൂർവ്വാശ്രമത്തിൽ തിയ്യറ്ററിൽ വിസിലിടിക്കണ താതനും.

അപ്പൊ തുടങ്ങാ മക്കളെ

"എന്റമ്മേടെ ജിമ്മിക്കി കമ്മൽ, എന്റപ്പൻ കട്ടോണ്ട് പോയേ...... "

Not able to read?

This Blog is in Malayalam. Click below logo and download the Font to your Fonts folder. Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Pune/ Adat, Maharashtra/Thrissur, India
'കണ്ണീർ പുറത്തു വരാതിരിക്കാൻ പയ്യൻ ചിരിച്ചു'

ബ്ലോഗ് ആര്‍ക്കൈവ്