കഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2026 ജൂൺ 20, ശനിയാഴ്‌ച

ദേശങ്ങൾ മാറുന്ന മൂവന്തികൾ, മാറാത്ത വായനയുടെ തുരുത്ത്...

"മൂവന്തിനേരത്തെ ദുഃഖങ്ങളിൽനിന്നൊളിക്കാൻ പറ്റിയ ഒരു ഒളിവിടം എനിക്ക് ഒരിടത്തും ഒരുകാലത്തും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ചുരുക്കം."

— അയ്മനം ജോൺ, "മൂവന്തിനേരത്തെ ദുഃഖങ്ങൾ"

ഴിഞ്ഞ ദിവസം പ്രശസ്ത എഴുത്തുകാരൻ അയ്മനം ജോണിന്റെ "മൂവന്തിനേരത്തെ ദുഃഖങ്ങൾ" മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വായിച്ചപ്പോൾ ഉള്ളിൽ തോന്നിയ തന്മയീഭാവം തികച്ചും അപൂർവ്വമായ ഒരനുഭവമായിരുന്നു. കഥയിലെ... ഈ വരി വായിക്കുമ്പോൾ നമ്മെ ഈ വരികൾ പിന്നോട്ട് വലിക്കും. നമ്മൾ മാത്രം ഉള്ളിൽ ചുമന്നു നടക്കുന്നു എന്ന് കരുതിയ ഏകാന്തതയുടെ ആ അജ്ഞാത ഭാരം, മറ്റൊരാൾ ഇതാ വാക്കുകളിലേക്ക് ആവാഹിച്ചു വെച്ചിരിക്കുന്നു എന്ന തിരിച്ചറിവ്! വായന എന്ന അനുഭവം ഓരോ വായനക്കാരനും തരുന്നത് തികച്ചും വിഭിന്നവും അത്രമേൽ തീവ്രവുമായ ചില പുനർജന്മങ്ങളാണ്. ആരോ മുന്നെ കുറിച്ചത് പോലെ യഥാർത്ഥത്തിൽ, വായന എന്നത് മറ്റൊരു രാജ്യമാണ്; അവിടെ അതിരുകളില്ല, ഭൂപടങ്ങളില്ല. ആ രാജ്യത്തെ പൗരന്മാരായ വായനക്കാരെല്ലാം ഒരേ ഭാഷയിലാണ് അനുഭവങ്ങളെ തൊട്ടറിയുന്നത്.

സുഭാഷ് ചന്ദ്രന്റെ ഈയടുത്ത് കേട്ട ഒരു മനോഹരമായ സംസാരശകലം ഇതിനോട് ചേർത്ത് ഓർത്തുപോവുകയാണ്:

"മനുഷ്യന്റെ ജീവിതം ഒരു മേഘം കണക്ക് നമ്മുടെ ശരീരത്തിന് പുറത്ത് എവിടെയോ സഞ്ചിതമായിട്ട് സ്ഥിതിചെയ്യുന്നുണ്ട്. ആ ജീവിതത്തിന്റെ അനുഭൂതികളെയും അനുഭവങ്ങളെയും അക്ഷരങ്ങളിലേക്ക് ആവാഹിച്ചു വെക്കുവാൻ വേണ്ടി പ്രകൃതി അല്ലെങ്കിൽ കാലം ചില മനുഷ്യരെ നിയോഗിക്കുന്നുണ്ട്. അയാളതെഴുതുമ്പോൾ ഇത് നമ്മുടെയും കഥയാണല്ലോ, ഇത് നമ്മളും അനുഭവിച്ചതാണല്ലോ, ഇത് നമ്മുടെയും മനസ്സിലൂടെ അവ്യക്തമധുരമായിട്ട് മാഞ്ഞുപോയ ജീവിത സന്ദർഭങ്ങളാണല്ലോ എന്ന് വായനക്കാരോരുത്തരും തിരിച്ചറിയുകയാണ് ചെയ്യുന്നത്."

നാട്ടിലായിരുന്നപ്പോൾ പെയ്തിറങ്ങുന്ന സന്ധ്യകൾക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. പകൽ വെളിച്ചം മങ്ങി ഇരുട്ടിലേക്ക് വഴിമാറുന്ന ആ ഒരു സന്ധിരേഖയിൽ ഉള്ളിലേക്ക് ഇരച്ചുകയറുന്ന ഒരു ശൂന്യതയുണ്ട്. പറഞ്ഞറിയിക്കാനാകാത്ത, കാരണങ്ങളൊന്നുമില്ലാത്ത ഒരുതരം വിങ്ങൽ. നാട്ടിലെ പരിചിതവും സുരക്ഷിതവുമായ ആ അന്തരീക്ഷത്തിൽ ഇരുന്ന് അനുഭവിച്ച അതേ സായാഹ്നനൊമ്പരം പിന്നീട് നാടുവിട്ടപ്പോഴും പിന്തുടർന്നു.

മൂവന്തിച്ചുവപ്പും വായനയുടെ തുരുത്തും

അനിവാര്യമായ മാറ്റങ്ങളുടെ ഭാഗമായി ഡൽഹിയുടെ തിരക്കേറിയ തെരുവുകളിലോ, ബംഗ്ലൂരിലെ നീണ്ട ട്രാഫിക്കുകൾക്കിടയിലോ, ഒടുവിൽ പൂനെയുടെ ഇളം കാറ്റിന്റെ തണുപ്പുള്ള സായാഹ്നങ്ങളിലോ ഒക്കെ എത്തിയപ്പോഴും ഈ മൂവന്തികൾക്ക് മാറ്റമൊന്നുമുണ്ടായിരുന്നില്ല. പല നഗരങ്ങളിൽ, പല മനുഷ്യർക്കിടയിൽ ജീവിക്കുമ്പോഴും ചില മൂവന്തിനേരങ്ങളിൽ അനുഭവപ്പെടുന്ന ആ പഴയ ശൂന്യത അതേ ഭാവതീവ്രതയോടെ ഉള്ളിലേക്ക് പെയ്തിറങ്ങാറുണ്ട്. അപ്പോഴൊക്കെ തോന്നിയിട്ടുണ്ട്, ഭൂമിശാസ്ത്രപരമായി നമ്മൾ എത്ര ദൂരേക്ക് മാറിയാലും ആകാശത്തിന്റെ ചുവപ്പിനും അതിലൂടെ പറന്നുപോകുന്ന പക്ഷികൾക്കും ഒരേ ഭാവമാണെന്ന്. നമ്മൾ ഉള്ളിൽ ചുമക്കുന്ന പ്രവാസത്തിന്റെയോ ശൂന്യതകളുടെയോ ഭാരം അതേപടി ആ സന്ധ്യാനേരങ്ങൾ ഹൃദയത്തിലേക്ക് തിരികെ തരും.

ഒരേ വരികൾ തന്നെയാവും ആയിരം പേർ വായിക്കുന്നത്. എന്നാൽ അത് ഓരോരുത്തരിലും ഉണ്ടാക്കുന്ന ചലനങ്ങൾ വ്യത്യസ്തമാണ്. നാട്ടിലെ തുറന്നിട്ട ജനലരികിലിരുന്ന് അതിലൂടെയുള്ള പറമ്പിന്റെ കാഴ്ചയിൽ, അതിനപ്പുറത്ത് ചക്രവാള സീമയിൽ വാരിവിതറിയ ചുവപ്പു ചായത്തിന്റെ മനോഹാരിതയിലും ശൂന്യതയിലും നാം അനുഭവിച്ച അതേ മൂവന്തിയുടെ ശൂന്യത, വർഷങ്ങൾക്കിപ്പുറം നഗരങ്ങളിലെ തിരക്കുകൾക്കിടയിൽ വെച്ച്... ഈ വരികളിലൂടെ വീണ്ടും നമ്മെ വന്ന് തൊടുമ്പോൾ, അത് വെറുമൊരു വായനയല്ലാതായി മാറുന്നു. അത് കാലത്തെയും ദേശത്തെയും റദ്ദ് ചെയ്തുകൊണ്ട് നമ്മെ നമ്മുടെ തന്നെ ഭൂതകാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന വായനയുടെ ആ മാന്ത്രിക രാജ്യത്തെ ഒരു വിദ്യയാണ്.

വായന ഒരു ഒറ്റത്തുരുത്താണ് എന്ന് പറയുന്നത് അതുകൊണ്ടാണ്. ലോകത്തിന്റെ ഏത് കോണിലായാലും, ചുറ്റും എത്ര വലിയ ആൾക്കൂട്ടമുണ്ടായാലും, ഒരു പുസ്തകത്തിന്റെ താളുകളിലേക്ക് നമ്മൾ ചുരുങ്ങുമ്പോൾ അവിടെ നമ്മൾ പൂർണ്ണമായും സുരക്ഷിതരാണ്. നമ്മുടെ ഏകാന്തതകൾക്ക് കൂട്ടാവാൻ, നമ്മുടെ വ്യഥകൾക്ക് കാതോർക്കാൻ അവിടെ ആരോ നമ്മെ കാത്തിരിപ്പുണ്ടാകും. എഴുത്തുകാരൻ ദൂരെ എവിടെയോ ഇരുന്ന് കോറിയിട്ട വാക്കുകൾ, പ്രവാസത്തിന്റെ ഏതോ ഒരു സന്ധ്യയിൽ നമ്മുടെ നെഞ്ചിലേക്ക് തുളച്ചുകയറുന്നത് വായന തരുന്ന ആത്മീയമായ ആ അനുഭൂതി കൊണ്ടാണ്.

ദേശങ്ങൾ മാറിയാലും, നഗരങ്ങൾ മാറിയാലും, ഉള്ളിലെ ആ മൂവന്തിച്ചുവപ്പ് മാറാതെ സൂക്ഷിക്കുന്ന ഒരു കൂട്ടം മനുഷ്യർ ഇനിയുമുണ്ടെന്ന് അയ്മനം ജോണിന്റെ വരികൾ നമ്മെ ഓർമ്മിപ്പിക്കുന്നു; വായനയുടെ ആ വലിയ രാജ്യത്ത് നമ്മളൊരിക്കലും ഒറ്റയ്ക്കല്ല.

✦ ✦ ✦

2012 നവംബർ 20, ചൊവ്വാഴ്ച

വെട്ടും തടയും

കഥാപശ്ചാത്തലം പൊന്നാനി. പൊന്നാനിയിലെ ഒരു അയ്യപ്പന്‍ വിളക്ക് .

മലയാള മാസം വൃശ്ചികം (അതാവാനെ തരമുള്ളൂ). സംഗതി കൊഴുപ്പിക്കാന്‍ കുറച്ചു ആലങ്കാരികന്‍ കേറ്റുന്നു : 'മൂടല്‍ മഞ്ഞിന്റെ മടിത്തട്ടില്‍ സ്വച്ചന്ദമായി വിശ്രമിക്കുന്നു നിലാവ് സുന്ദരി'. ഹൂശ് ...

പാലാഴിമഥനം, ശാസ്‌താവിന്‍െറ ജനനം, ശൂര്‍പകന്‍െറ തപസ്സ്‌, ശൂര്‍പകാസുരവധം, ശൂരപത്മാസുരകഥ, മഹിഷീമര്‍ദനം, പന്തളശ്ശേവുകം, പാണ്ടിശ്ശേവുകം എന്നിങ്ങനെ കഥാഭാഗങ്ങള്‍  കഴിഞ്ഞ് , അവസാന ഇനം  വെട്ടും  തടയ്ക്കും സമയായീന്നു. അയ്യപ്പന്‍ ഒരു വശത്തുന്നു കലാപരിപാടി തുടങ്ങി. കഥയില്‍ വാവര്  തടുക്കാന്‍ വിധിക്കപ്പെട്ട കഥാപാത്രമായതിനാല്‍ തടുത്തുകൊണ്ടേയിരുന്നു. മതസൗഹാര്‍ദ്ദം നിലനിര്‍ത്താന്‍, വാവരു  ഇടക്കൊരു വെട്ടു തിരിച്ചും കൊടുത്തു, എന്ന് വായിച്ചാലും വിരോധല്ല്യ .. 
അയ്യപ്പന് ഒടുക്കത്തെ മൂച്ച്. ആഞ്ഞ് ആഞ്ഞ്  വെട്ട് .. വാവര് ഒടുക്കത്തെ ഓട്ടം. വാവരുടെ ഓട്ടം 'ഇരുട്ട്  പുതപ്പായി മൂടിപ്പുതപ്പിച്ചുറങ്ങുന്ന' അപ്പുറത്തെ തെങ്ങിന്‍ പറമ്പിനെ വരെ ഉണര്‍ത്തി. ഇരുട്ടില്‍ വാവര് വീണ്ടും ഓടി . സഖാവ് അയ്യപ്പന്‍ പിന്നാലെ. (വാശീടെ കാര്യത്തില് മൂപ്പരും ഒട്ടും കുറവല്ലല്ലോ. പുലിയെ വംശനാശം നേരിടുന്ന വന്ന്യജീവിയായി അന്നൊന്നും പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ ; അന്ന് എന്ന് പറഞ്ഞാല്‍ യുഗങ്ങള്‍ക്കും മുന്നേ എന്ന് , പുലി  'Ready to  accelererate' position ഇല്‍ ferrari ആയി നില്‍ക്കുന്ന അഹങ്കാരവും അയ്യപ്പജിക്ക്). ഗാലറിയില്‍ ആരവങ്ങള്‍.. ..
പറമ്പിന്റെ ആരും കാണാത്ത ഒരു മൂലയില്‍ എത്തിയപ്പോള്‍, വവര്‍ജി താന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ 'പോടാ പുല്ലേ' എന്നും പറഞ്ഞ് വലിച്ചെറിഞ്ഞു ,അയ്യപ്പേട്ടന്റെ കഴുത്തിന്‌ കേറിപ്പിടിച്ചു. ഇനി സംഭാഷണം.

വാവര് : " നായിന്റെ മോനെ, നാലാള്  കൂട്യപ്പോ, ഈയ്യങ്ങനെ കേറി ഷൈന്‍ ചെയ്യുല്ലേ. പണ്ട്  കടം വേടിച്ചു തരാത്തേന്റെ ദേഷ്യം യ്യ്  ഇബടെ  തീര്‍ത്താ, പള്ളേല് കത്തി കേറ്റും മ്മള് " 

അയ്യപ്പന്‍:  .,"പിടി വിടു  Mr . വാവര്‍ , ഞാന്‍ മറ്റാരോ രചിച്ച തിരക്കഥയിലെ  വെറും കഥാപാത്രം മാത്രം, ഇതൊക്കെ നാം ആടിയെ തീരു" (വിവര്‍ത്തനം : കാശ് തരുന്നത് കമ്മറ്റിക്കാരാകുന്നു, അവരുടെ വരുമാനം കാണികളുടെ കീശയില്‍ നിന്നാകുന്നു, കാണികളെ രസിപ്പിച്ചേ ഒക്കൂ)

പിടി ഒന്നുടെ മുറുക്കി വാവര് : "ഹമുക്കെ, യ്യ്  പൂരപ്പറമ്പിലെ 'ബാലെ' കളിക്ക്യാ, ഈ തെങ്ങിന്‍ പറമ്പീല്  പട്ടിക്കാട്ടം  ഇണ്ട്ന്നു അനക്ക്  മുന്നേ അറിയൂലടാ ... ഇന്നട്ടാ എന്നെ എടോം വാലോം ല്ല്യാണ്ട് ഓടിച്ചേ"

അയ്യപ്പന്‍:  :,: "ഇല്ല ഒരു തെറ്റ് ആര്‍ക്കും പറ്റും, പിടി വിട്. അടങ്ങാത്ത ആരവങ്ങള്‍ ഉണ്ടായാല്‍ ഏതു മറഡോണയാ ഗോളടിക്കാണ്ടിരിക്ക്യ , ഇനി ഉണ്ടാവില്ല ,പിടി വിടു "

കാഥാന്ത്യം രണ്ടു പേരും വെളിച്ചത്തില്‍ വന്നപ്പോള്‍ ഉറ്റ മിത്രങ്ങളായ കാഴ്ച, ആന്നത്തെ കാണികള്‍ കണ്ടു. അവരുടെ കാതുകള്‍ "അയ്യപപാ  ചങ്ങാതി വളോണ്ട് വെട്ടല്ലേ, വാളോണ്ട് വെട്ട്യാലോ , ..." എന്ന കവിതാ ശകലം, ഉടുക്കിന്റെ താളാത്മകമായ പശ്ചാത്തലസംഗീതത്തില്‍  ശ്രവിച്ചു ... 

'വെട്ടും തടയും' സമാപ്തം .

2009 ഒക്‌ടോബർ 25, ഞായറാഴ്‌ച

"മിനി" എന്ന നഷ്ട സ്വപ്നം

മിനി, ഇന്നു നിന്നെ ഈ അവസ്ഥയില്‍ കണ്ടപ്പോള്‍ ഞാന്‍ അറിയാതെ വിതുമ്പി പോയി. ഞാന്‍ മാത്രമല്ല, നല്ലകാലത്ത് നിന്റെ പുറകെ കൂടിയിരുന്ന എല്ലാവരുടെയും അവസ്ഥ ഇതുതന്നെയായിരിക്കും. "കാവടിയാട്ടം" ആടിത്തകര്‍ക്കുന്നത് കാണാന്‍ വരുമ്പോള്‍ ഞങ്ങള്‍ വിചാരിച്ചില്ല അത് നിന്നെ കാണാനുള്ള അവസാനത്തെ വരവാണെന്ന്. "നാഥാ നീവരും കാലൊച്ച കേള്‍ക്കുവാന്‍ കാതോര്‍്ത്തു ഞാനിരിപ്പൂ" എന്ന് നീ പാടുമ്പോള്‍ ദൂരെ നിന്നു തന്നെ ഞങ്ങളുടെ ഹൃദയമിടിപ്പ് കൂടിയിരുന്നത് നീയറിഞ്ഞിരുന്നോ? ആഴ്ച്ചയിലോരിക്കലുള്ള ആ കൂടിക്കാഴ്ചകള്‍ , അതിന്റെ മാധുര്യം അവിസ്മരണീയമാണ് കുട്ടി,അവിസ്മരണീയമാണ്. ശനിയാഴ്ച രാത്രി നിന്നെ കാണാനുള്ള ഒരുക്കങ്ങള്‍ വെള്ളിയാഴ്ച്ച അതിരാവിലെ തന്നെ തുടങ്ങിയിരുന്നു.

"ഒരു commercial break"- വായനക്കാരാ(കാരി) തെറ്റിധരിക്കാതിരിക്കന്‍് വേണ്ടി പറയട്ടെ, മിനി എന്റെ കാമുകിയോ മറ്റോ അല്ല. അടാട്ടിനടുത്ത് ചിറ്റിലപ്പിളളി മൂലയില്‍ നീണ്ടു നിവര്‍ന്നു നിന്നിരുന്ന സിനിമ കൊട്ടക, അതായിരുന്നുചിറ്റിലപ്പിളളിമിനി .കാലത്തിന്റെ കുത്തൊഴുക്കില്‍ പിടിച്ചു നില്‍ക്കാനാവാതെ തളര്‍ന്നു വീണ സുന്ദരി.

ശനിയാഴ്ചയിലെ second show കാണാനുള്ള പോക്ക് ഉത്സവമായിരുന്നു ഞങ്ങള്‍ക്ക്. പാലക്കാട് ജോലിചെയ്തിരുന്ന സഖാവ് ജോലി കഴിഞ്ഞു വരുന്ന ബസ്സില്‍ ആ സഖാവിനെയും പോക്കിയിട്ടായിരുന്നു സിനിമക്കുപോക്ക്.

സിനിമയുടെ പോസ്റ്റര്‍ ഉണ്ണിമാന്റെ പെട്ടിക്കടയുടെ മുമ്പിലായിടുന്നു ഒട്ടിച്ച്ചിരുന്നത്. അതിന്റെ വകയായിഉണ്ണിമാന് ഫ്രീപാസ്സും ഉണ്ടായിരുന്നു. ആ ഫ്രീ പാസ്‌ അടിച്ചു മാറ്റാന്‍ ഉണ്നിമാനോട് അടാട്ടുകാര്‍ക്ക്എന്തെന്നില്ലാത്ത ബഹുമാനമായിരുന്നു. സിനിമ മാറുന്ന വെള്ളിയാഴ്ചകളില്‍, അതിരാവിലെ തന്നെ പുതിയസിനിമയുടെ പോസ്റ്റര്‍ ഒട്ടിക്കാന്‍ കൃഷ്ണേട്ടന്റെ ഒരു വരവുണ്ട്. സൈക്കിളിന്റെ കാരിയറില്‍ മൈതപശയുംപോസ്ടറും വെച്ചുകൊട്നുള്ള slow motion'ല്‍് ഉള്ള വരവ്. കടയുടെ മുന്‍പില്‍ ഏതാണ് "പുതിയ പടം" എന്ന് കാണാന്‍ ഒരുപുരുഷാരം തന്നെ കൂടിയിരുന്നു. ഇവരുടെ ആകാംഷ അറിഞ്ഞുകൊട്നു തന്നെ കൃഷ്ണേട്ടന്‍പോസ്റ്റര്‍ ഒട്ടിക്കല്‍് പതുക്കെയാക്കും. പശ തേഛതിനു ശേഷം ഒരു ബീഡിവലി ഒക്കെ കഴിഞ്. ആ അഞ്ചു മിനിട്ട്നേരത്തേക്ക് കൃഷ്ണേട്ടന്‍ ആണ് അടാട്ട് കളക്ടര്‍.
നസീര്‍ ആരോമാലായുമ്, ഷീല കള്ളിച്ചെല്ലമ്മയായും, ശങ്കര്‍ ചോക്ലേറ്റ് ഹീറോ ആയും, മോനിഷ, മേനകഎന്നിവര്‍ ശാലീന സുന്ദരിമാരായും, സില്‍ക്ക് സ്മിത ശ്രിന്കാര നോട്ടം നോക്കിയിരുന്നതും, മമ്മുട്ടി ബേബിശാലിനിയെ എടുത്തു ഡോക്ടര്‍ ആയി നിന്നതും, മോഹന്‍ലാല്‍ മംഗലശ്ശേരി നീലകണ്ടാനായി മീശ പിരിച്ചതുംഉണ്ണിമാന്റെ പെട്ടിക്കടക്ക് മുന്‍പില്‍.

മിനിയുടെ പരിസരത്ത് എത്തുമ്പോള്‍ തന്നെ മണലില്‍ ഇട്ടു കൊണ്ടു കപ്പലണ്ടി വരുക്കുന്നതിന്റെ ഒരു മണംവരും, എല്ലാ സിനിമ കൊട്ടകയുടെയുമ് സ്ഥായി ആയ മണം. അതുപോലെ തന്നെ സൈഡിലെ തട്ടികയില്‍അടിച്ചിട്ടുള്ള crude ഓയിലിന്റെ.

സിനിമ തുടങ്ങാന്‍ വൈകിയാല്‍ ഉള്ള തെറിവിളികള്‍ ശമിപ്പിക്കാനായി സ്ലൈഡ്കള്‍ രംഗപ്രവേശം ചെയ്യും. "ദയവായി സീറ്റില്‍ ചവിട്ടരുട്", "മൂന്നു വയസ്സിനു മേലെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റ്‌ എടുക്കണം", "പുകവലിപാടില്ല" അങ്ങിനെ പോകുന്നു. സ്ലൈഡ് എണ്ണം കൂടുമ്പോള്‍ തെറിവിളിയുടെ നീളവും കൂടിയിരുന്നു. കട കടശബ്ദത്തില്‍ Projector പ്രവര്‍ത്തിച്ച്‌ CBFC സര്‍ട്ടിഫിക്കറ്റ് സ്ക്രീനില്‍ തെളിയുമ്പോള്‍ ആ തെറിവിളികള്‍ ഒരുവേലിയിറക്കം പോലെ കുറഞ്ഞു വരും. സര്‍ട്ടിഫിക്കറ്റ്ന്‍റെ വലത്തേ മൂലയില്‍ ഇംഗ്ലീഷ് അക്ഷരം "A" എന്നെഴുതി വട്ടമിട്ടിട്ടുന്ടെന്കില്‍ അവ പിന്നെ കയ്യടികളായി മാറിയിരുന്നതും ചരിത്രം. സിനിമയുടെ കഥപുരോഗമിക്കുമ്പോള്‍് തന്നെ അടുത്തിരിക്കുന്ന ചില സഖാക്കള്‍ കൂര്‍ക്കം വലി തുടങ്ങിയിരുന്നു. ഇന്നിപ്പോള്‍ദുഫായീലുള്ള ഒരു സഖാവ് ഉള്ളില്‍ കാല് നീട്ടി വച്ചു കിടന്നുറങ്ങാന്‍ പ്രത്യേകം ഇഷ്ടിക വരെ സെറ്റ്ചെയ്തിരുന്നത്രേ.
-INTERMISSION-
.................നിം നിം കപ്പലണ്ടി , കപ്പലണ്ടി, ചായ, കാപ്പി........

ഇന്റെര്‍വെല്ലിനു ശേഷം വീണ്ടും ഉറക്കത്തിലേക്കു അല്ലെങ്കില്‍ മിനിയുടെ വളര്‍ത്തു പുത്രന്മാരായ മൂട്ടകളുടെ ലാളനത്തിലേക്ക്.

സിനിമ കഴിഞ്ഞു പുറത്തു കടക്കുമ്പോള്‍ കോളാമ്പിയിലൂടെ മിനി ചോദിക്കുന്നുണ്ടാകും- "ഇനിയെന്ന് കാണുംനമ്മള്‍?" . "അടുത്ത ശനി", എന്നും പറഞ്ഞു പുറത്തു കടക്കുമ്പോള്‍ മനസ്സു നിറയെ ചാരിതാര്‍ത്ഥ്യം തേട്ടിവന്നിരുന്നു (ഇന്റെവേല്‍ നു കുടിച്ച കടുപ്പന്‍ സുലൈമാനിയുടെ) . അപ്പോഴും കോളാമ്പിയിലൂടെ നേര്ത്ത ശബ്ദത്തില്‍ ഗാനം കേള്‍ക്കാം...
"അല്ലിയാമ്പല്‍ കടവിലന്നരക്ക് വെള്ളം
അന്ന് നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പു വള്ളം
നമ്മുടെ നെഞ്ഞിലാകെ അനുരാഗ കരിക്കിന്‍ വെള്ളം ......................."



2009 ഒക്‌ടോബർ 7, ബുധനാഴ്‌ച

"ഒരു പ്രവാസിയുടെ ഞായറാഴ്ച "

--SCENE 1--
കീര്‍ര്‍ര്‍ര്‍ര്‍ണീമം..............കേരളത്തിന് പുറത്ത് ഏതോ ഒരു വിദൂര ദേശത്ത് ഏതോ ഒരു വീടിലെ ഏതോ ഒരു നായകന്റെ ഉറക്കത്തെ ഭേദിഛ അലാറം ആണ് ഇപ്പൊ നിങ്ങള്‍ കേട്ടത്.

"ഹൊ , നേരം പുലര്ന്നല്ലോ . വീണ്ടും ഒരു ദിവസം. പതുക്കെ പതുക്കെ പ്രഭാതത്തിന്റെ ചിറകില്‍ നിന്നു പുറത്ത് കടക്കുന്ന നായകന്റെ ശ്രമം ആണ് ഇപ്പൊ ക്യാമറയുടെ ഫോക്കസ്.
ഇന്നു ഞായരാഴ്ച്ചയല്ലേ? . ഇപ്പൊ സമയം ആറരയല്ലേ ആയിട്ടുള്ളൂ. അപ്പൊ അലാറം അടിച്ചത് സ്വപ്നത്തില്‍ ആയിരുന്നു. ദൈവമ്മേ.....ഈ monotonous life സ്വഭാവങ്ങളെ മാത്രമല്ല, ചിന്തകളെ വരെ program ചെയ്തിരിക്കുന്നു. എന്തായാലും ഇതില്‍നിന്ന് ഇനി മോചനമില്ല. അപ്പൊ ഇനി ഒരു കുഞ്ഞി ഉറക്കം കൂട്യാവാം."
പഴയ ഏതോ ഒരു audio C.D. തപ്പിയെടുത്ത് വെച്ചപ്പോള്‍ ഒഴുകി വന്ന ഗാനം കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി. വീണ്ടും ഒരു മയക്കത്തിനു പറ്റിയത് തന്നെ. പുതപ്പിനടിയിലേക്കു ഒറ്റ പോക്കാണ്. ഇന്നൊരു അവധി ദിവസാമാനെന്ന മധുര യാഥാര്ത്യതില്‍് പിന്നെ പാതി മയക്കത്തില്‍ കിടന്നു കൊണ്ട് അടാട്ടേക്കൊരു യാത്രയാ. പാറപ്പുറത്തും, കുളക്കടവിലും നടന്നു സുന്ദര സുരഭില സ്വപ്നത്തില്‍ നിന്നും ഉണര്‍ന്നപ്പോള്‍ ഒഴുകിയിരുന്ന ഗാനം " നീലവാന ചോലയില്‍ നീന്തിവന്ന ചന്ദ്രികേ". കാപ്പിയുമായി വിളിച്ചുണര്‍ത്തിയ സ്ത്രീരൂപം ഭാര്യയായിരുന്നെന്നു തിരിച്ചറിയാന്‍ ഒരു നിമിഷമെടുത്തു.
നായിക : "ഇതെന്താവോ കാലത്തന്നെ ഗാനമേള "
ചോദ്യം തകര്‍ത്തു. ക്ലബ്ബിന്റെ വാര്‍ഷികത്തിന് ഗാനമേളക്ക് എത്രയോ തരുണികളുടെ മനം കവര്‍ന്ന ഗാനമാണ് ഇപ്പൊ പാടികൊണ്ടിരിക്കുന്നത് എന്ന് പറയാന്‍ തോന്നി നായകന്. സന്തോഷകരമായ കുടുംബ ജീവിതത്തിനു അച്ചടക്കം വളരെ വളരെ അത്യാവശ്യമാണെന്ന ഇന്നസെന്‍റ് DIALOGUE ഓര്‍മ്മയില്‍ വന്നപ്പോള്‍ വാക്കുകള്‍ തൊണ്ടയില്‍ തന്നെ നിന്നു. "മിഴികളില്‍ കോപമോ വിരഹമോ" ഗായകന്‍ ചോദിക്കുന്നു.ഇതൊന്നുമല്ല, "വേണമെങ്കില്‍ ചായ കുടിച്ച്‌ കപ്പു താട" എന്ന ഭാവമാണ് മുഖത് എന്ന് ഗായകനോട് മറുപടി പറയാന്‍ തോന്നി. മിഴികളില്‍ വിരഹവും അമുട്ടും മെത്താപ്പും ഒക്കെ കവിതയിലല്ലേ മാഷേ, അല്ല ഗായകാ. ----

--SCENE 2--
പ്രവാസിയായ നായകന്‍ ഒരു ഞായറാഴ്ച്ചയെ വരവേല്‍ക്കുന്നു, എല്ലാവിധ അലസതയോടും കൂടി. നാട്ടിലായിരുന്നപ്പോള്‍് എല്ലാം ഞായര്‍. അതിന്റെ ഒരംശമെങ്കിലും ഇന്നു തിരിച്ചു പിടിച്ചേ പറ്റൂ. വാശിയില്‍ നോക്കിയാനില്‍ ഒരറ്റത്ത് നിന്നും സുഹൃത്തുക്കള്‍ക്ക് അങ്ങട് കുത്തി തുടങ്ങി.

"HELOOOOOOO. എന്ത്? അമ്പലംകാവില്‍ കൊടിമരം എത്യാ,ഇത്ര പെട്ടന്നോ.....പൂരം ഇപ്രാവശ്യം ഏപ്രില്‍ ലോ അതോ മേയിലോ, ആരാവോ പഞ്ചവാദ്യം .....കോഴിചാതന്‍ എന്ത് പറയുന്നു. .... കൊണ്ട്രു പോയില്ലേ ..പട്ടാളത്തില്‍ നിന്നുപിരിച്ചു വിട്ടോ ..മണി, പാണ്ടി, രഘു ഒക്കെ നാട്ടിലുന്ടെന്നോ, എന്റമ്മേ........രാമന്‍ വരുണ്ടോ ഇപ്പൊ എങ്ങാനും .....LOUD SPEAKER കണ്ടോ, നല്ലതാണോ ? ........നാട്ടില്‍ മഴാന്നോ?........................."
ഫോണ്‍ വെച്ച് തിരിച്ച് ബാല്‍ക്കണി നില്‍ക്കുന്ന നായകന്‍. മുഖത്തെ ഭാവം ഗൃഹാതുരത.
---CAMERA IN LONG FOCUS---
സമയം ഒരു പത്തു പത്തരായിക്കാണുO.
നായകന്‍ നായികയോട് : "ഇന്നെന്താ break fast "
നായിക നായകനോട്: " വേഗം വന്ന് ചപ്പാത്തിക്ക് മാവ് കുഴക്കു മനുഷ്യാ"

--FLASH BACK SCENE , CAMERA BACK TO ജന്മനാട്‌-- കാലത്തു തുമ്പപ്പൂ പോലത്തെ ഈഡ്ഡാളിടെ മുന്‍പില്‍ ഇരുന്നു കൊണ്ട് കല്ല്‌ കടിച്ചെന്നും പറഞ്ഞു അമ്മയുമായി വഴക്കുണ്ടാക്കി ഫുഡ്‌ അടിച്ച് വിടുന്ന നായകനന്റെ ബാല്യകാലം.
background score "രണ്ടു നാള് ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍"
--CAMERA zoom BACK TO SCENE ----
നായകന്റെ തലച്ചോറിന്റെ philosophical hemisphere
സട
കുടഞ്ഞെണീട്ടു. രണ്ടു പേരും ഒരുമിച്ചു പാചകം ചെയ്തു കഴിക്കുന്നതിന്റെ സുഖം ഒന്നു വേറെ തന്ന്യാ. . ഭക്ഷണശേഷം ഏഷ്യാനെറ്റ്‌, സൂര്യ, കൈരളി ഇത്യാദികള്‍ പടച്ചു വിടുന്ന capsule വികാരങ്ങളില്‍ മുഴുകി, നീന്തി, തുഴഞ്ഞ്, ഏങ്ങി വലിച്ച് ഉച്ചാക്കി. പുറത്ത് ഭൂമിയെ ബലാത്സംഗം ചെയ്തുകൊണ്ടിരിക്കുന്ന സൂര്യന്‍. (കടപ്പാട് VKN). ഉച്ചയൂണിനു ശേഷം വീട്നും കൈരളി തന്നെ. (വിരഹവും, നൊസ്റ്റാള്‍ജിയ യും ഒക്കെ readymade capsule ആക്കി തരുന്ന T.V.Doctor, നീയില്ലായിരുന്നെങ്കില്‍ ഞാനൊരു മനോരോഗിയായേനെ) അങ്ങിനെ ഇരുന്നു ഒരു മയക്കമായി. ഇപ്പൊ രംഗം നായകന്റെ ഉറക്കം ഒരു theme song കൂടി.
--Camera വീണ്ടും back to അടാട്ട് -- ഉച്ചക്കുറങ്ങുന്നവരെ പരിഹസിച്ചു കൊണ്ടു , സൂര്യനെയും വെല്ലു വിളിച്ചു നടക്കുന്ന നായകനും കൂട്ടരും. നായകന്‍ ഉച്ചയുറക്കത്തില്‍് നിന്നും ഉണര്‍്ന്നു . മുഖത്ത് നാളെ ആപ്പീസില്‍് പോകാനുള്ള മടി എന്ന ഭാവം തളം കെട്ടി കിടക്കുന്നുണ്ടോ എന്നൊരു സംശയം. നായകന്റെ ആത്മഗതം "ഇന്നൊന്നു അമ്പലത്തില്‍ പോകണം. (അരക്ഷിതത്വം ഭക്തിയെ ഉണര്‍ത്തുന്നു എന്ന സുഹൃത്തിന്റെ ആപ്തവാക്യം ഓര്‍മ്മയില്‍ വന്നു) .
--Camera in AYYAPPA TEMPLE --
കേരളം മൊത്തത്തില്‍ അമ്പലത്തില്‍ വന്ന പോലെ തോന്നി തൃശൂര്‍ കാരന്‍ നായകനും നായികക്കും ."ഓ എന്നതാ ... " "ഇങ്ങള്ന്താപ്പ ഈ പരീനെ ...." ഇങ്ങനീള്ള പ്രയോഗങ്ങള്ക്കിടയില് "എന്താ ഗടിമോന്‍ വിശേഷം" എന്ന വിശേഷ സ്വരത്തിനായി പരതി നായകന്റെയും നായികയുടെയും കര്‍ണ്ണങ്ങള്‍. --Background score യേശുദാസിന്റെ ഗംഗാ തീര്‍ത്ഥം --

നായകന്റെ വാമഭാഗം ഗമ്പീരമായി നിന്നു പ്രാര്‍ത്ഥന. "വൈകിയാല്‍ നായരേട്ടന്റെ ചായക്കട അടയ്ക്കും" എന്ന നായകന്റെ പ്രഖ്യാപനം വേണ്ടി വന്നു വാമഭാഗത്തെ പ്രാര്‍ത്ഥനയില്‍ നിന്നും ഉണര്‍ത്താന്‍ . നായകന്റെ ആത്മഗതം" നായരേട്ടന്റെ ചായക്കടയില്ലെന്കില്‍ ഇവിടെ ഒരു അമൃതാനന്ദമയി പിറവിയെടുതെനെ , അമ്മേ ഭാഗ്യം, ഒരു Competition ഒഴിവായി"
ചായക്കടയിലെ ചൂടുള്ള ദോശയുടെ രുചിയില്‍ നായകന്‍ ആലോചിക്ക്യായിരുന്നു. "ഈ എഴുതികൊണ്ടിരിക്കുന്ന കഥയ്ക്ക് എന്ത് പേരിടണം" എന്ന്.
ചിന്തയെ
വ്യാഖ്യാനിച്ചു കൊണ്ടു നായികയുടെ ഉത്തരം: "ഒരു പ്രവാസിയുടെ ഞായറാഴ്ച"
നായകന്‍: അമ്പടി ഭയങ്കരി, നീ SIGMOND FREUD നെ കടത്തി വെട്ടിയിരിക്കുന്നു.

Not able to read?

This Blog is in Malayalam. Click below logo and download the Font to your Fonts folder. Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Pune/ Adat, Maharashtra/Thrissur, India
'കണ്ണീർ പുറത്തു വരാതിരിക്കാൻ പയ്യൻ ചിരിച്ചു'

ബ്ലോഗ് ആര്‍ക്കൈവ്