2010 ഏപ്രിൽ 9, വെള്ളിയാഴ്‌ച

മേടം

"രാമന്‍ എന്ന പ്രവാസി തൊഴിലാളി പായില്‍ എഴുനേറ്റിരുന്നു. ആവശ്യമായ പാഠഭേദങ്ങളോടെ മംഗള ശ്ലോകങ്ങള്‍ മനസ്സിലുരുവിട്ടു.
പൂനേച്ചി സുപ്രജാ രാമാ
പൂര്‍വ്വാ സന്ദ്യാ പ്രവര്ത്തതേ
ഉത്തിഷ്ഠ നായരധ്വജ
ത്രൈലോക്യം വിപ്ലവം കുരു."
-പ്ര: രാമന്‍സ് - (ഗ്രോ വാസു. സ:ശിവരാമന്‍ എന്നൊക്കെ പറയുമ്പോലെ പ്ര:രാമന്‍സ് എന്നാല്‍ പ്രവാസി രാമന്‍സ് എന്നാകുന്നു)രാമന്‍സ് പായില്‍ എഴുനേറ്റിരുന്നു ചുമരില്‍ നോക്കി.

ഭൂ" തീര്‍ത്ത വട്ടത്തില്‍ നിന്ന് പുറത്ത് ചാടാന്‍ വെമ്പുന്ന മാതൃഭുമി തന്നെ നോക്കി ചിരിക്കുന്നു, ഇടത്ത് മീനം- മേടം, വലത്ത് പൈങ്കുനി ചിത്തിരൈ"നടുവില്‍ ഏപ്രില്‍്. മേടം കണ്ടപ്പോള്‍ രാമന്സിന് അസ്കിത വന്നു. ഏതിന്റെ? ഗൃഹാതുരന്റെ. കണ്ണടച്ച് കുറച്ചു നേരം പത്മാസനത്തിലിരുന്നു.
"ചെമ്പും നീലയും നിറമായ ആകാശത്തിലൂടെ താണ് പറക്കുന്ന മിനിജെറ്റുകള്‍ മാതിരി വിഷുപക്ഷികള്‍ ഊളയിട്ടു പോയി. ഇലക്ട്രിക്‌ ഹോണിന്റെ ശബ്ദത്തില്‍ "കീ" എന്ന് അവ കാലത്തെ വിളിച്ചറിയിച്ചു.കിഴക്കേ വാ, വിത്തും കൈകൊട്ടുംഇന്‍ക്വിലാബ്‌ സിന്ദാബാദ് !" (@#$%#^)
വിഷുപക്ഷിയുടെ താഴെ മലര്‍ന്നടിച്ചു കിടക്കുകയാണ് കടവില്‍ കോള്‍,ആക്കറ്റാന്‍, ഒമ്പതുമുറി, പുത്തന്‍കോള്‍, കരിമ്പാടം എന്നീ നാമധേയങ്ങളില്‍ പാടശേഖരന്മാര്‍. തിളയ്ക്കുന്ന പകലും അതിന്റെ ചൂടില്‍ വാടി സ്ഥബ്ദമായി നില്‍ക്കുന്ന രാത്രിയും. കാററ് എന്നവന്‍ പണി മുടക്കിലും. മറ്റെല്ലാം അണഞ്ഞിട്ടും ആളിക്കത്തുന്ന തീ പോലെ പൂത്തു നില്‍ക്കുന്ന പൂമരങ്ങള്‍.
നാണു: "രാമാ, ഞാന്‍ 'ചാത്തന്‍സ്' എഴുതിയത് ഇത് കട്ടിട്ടാണ് എന്നുകൂടി കാച്ച് നീ. മാറ്റി കുറുക്കിയ സംഗതി മുഷിയില്ല്യാ, തുടര്‍ന്നും കാച്ച് "രാമന്‍: "Thank you Mr.നാണു നായര്‍" (നനുആരെ, ഇത് മറന്നാലും ഞാന്‍ മരിക്കില്ല്യ) , ഞച്ചാല്‍ നമുക്ക് തൊടങ്ങാനര്‍ത്ഥം."
വിഷയം എന്താന്ന് വെച്ചാല്‍ ഏപ്രില്‍ എന്ന മേടം തന്നെ. മേടത്തെ ഓര്‍മ്മകളില്‍നിന്നു ഒന്ന് tune ചെയ്തപ്പോ ചിതറിയ കുറെ ചിത്രങ്ങള്‍.

മുന്‍പ് ഡിസംബറിനെ tune ചെയ്ത മാതിര്യല്ല, സംഗതി സംഭവഭഹുലമാണ് . M.T. സ്റ്റൈലില്‍ കണിക്കൊന്നയുടെ മഞ്ഞ നിറമുള്ള ഏപ്രില്‍. നാണു സ്റ്റൈലില്‍, പഴയ ഈസ്റ്മന്‍ ചിത്രങ്ങളോ, ആല്‍ബത്തിലെ പഴക്കം ചെന്ന ചിത്രങ്ങളോ പോലുള്ള മഞ്ഞച്ചന്‍ മേടം, ദിവാകരേട്ടന്‍ മേടം രാശിയില്‍ വന്നു നിന്ന് സലൂട്ടടിച്ചപ്പോള്‍ പിറന്നു വീണു സൌരമാസത്തിലെ പ്രഥമനായി മേടമാസം.

കൊയ്ത്തിന്‌ പണിക്കാരെ സ്വരൂപിക്കാന്‍ ഓടി നടക്കുന്ന ഇടനിലക്കാര്‍.
ചാണകം കൊണ്ട് മെഴുകി വൃത്തിയാക്കിയ കളങ്ങളില്‍, കൊയ്തെടുത്ത കറ്റകള്‍ വെക്കാനൊരിടം തേടി നടക്കുന്നവര്‍.
നെല്ല് മൂട്ടാനുള്ള ചാക്കിനായി പരക്കം പായുന്നവര്‍, ഇവരെ നോക്കി ആടി തീര്‍്ന്ന നാടകത്തിലെ നായകനെ പോലെ വറ്റി വരണ്ടു വിണ്ടു നില്‍ക്കുന്ന ചാലുകള്‍ .
നെല്ലും വൈക്കോലും വേനല്‍മഴയ്ക്ക് മുന്‍പേ അവരവരുടെ വീട്ടിലെത്തിക്കാന്‍ നെട്ടോട്ടമോടുന്ന കൂട്ടം. കാലിലടിച്ച ലാടവും, കഴുത്തില്‍ കെട്ടിയ മണിയും, വണ്ടിയുടെ മരച്ചക്രത്തില്‍ കെട്ടിയ ഇരുമ്പുപട്ടയും കൊണ്ട് വെട്ടുവഴിയില്‍ ചെമ്പട താളം തീര്‍ത്ത് ഇതിനൊക്കെ സംഗീത സംവിധായകനായി നീങ്ങുന്ന കാളവണ്ടി, അവ ടാറിടാത്ത വഴികളില്‍ നിന്നും ഉയര്‍ത്തുന്ന ചെമ്മണ്‍ പൊടിയുടെ പുകമറ. പുറകെ വരുന്ന ഉണങ്ങിയ വൈക്കോലിന്റെ മണം. വണ്ടിയുടെ ഡ്രൈവന്റെ സ്ഥാനത്തായി കട്ടിയുള്ള കോട്ടന്‍ ഷര്ട്ടിട്ടു ചന്തുമാന്‍.
ഇതിനിടയില്‍ മാനം നോക്കി "ഇപ്രാവശ്യം (ഭരണി)വേല വെള്ളത്തിലെന്നെ" എന്നും പറഞ്ഞു നടക്കുന്ന വെട്ടൂരാന്‍ മാര്‍(Veteran). വേലയ്ക്കു മുന്‍പേ ഒഴിക്കേണ്ട പൂരപ്പറമ്പിലെ പാറപ്പുറം എന്ന deadline'നുമായി, മുളവടിയുമായി മല്ലിടുന്ന വൈക്കോല്‍ ഉണക്കുന്നവര്‍. പാറപ്പുറത്തെ ചൂട് വൈക്കോലില്‍ തീര്‍ക്കുന്ന ഗന്ധം. രാത്രി എരിപൊരി കൊള്ളുന്ന പുഴുക്കത്തില്‍, ഉമ്മറത്തെ വിളക്കിന്റെ അരണ്ട വെളിച്ചത്തിലിരുന്നു മുറ്റത്തെ മാവിലേക്ക്‌ നോക്കി "ഒരെല അനങ്ങുണ്ടോന് നോക്ക്യേ?"എന്ന് പറയുന്ന അച്ചമ്മമാര്‍.ഇവരുടെ വിളി കേട്ടിട്ടെന്ന പോലെ പുഴുക്കത്തില്‍ നിന്ന് ശാപമോചനമായി കിട്ടുന്ന ചാറ്റല്‍മഴ. മഴ ഉതിര്‍ക്കുന്ന പുതുമണ്ണിന്‍ ഗന്ധം. പിറ്റേ ദിവസം ONV യുടെ ഭൂമിക്കൊരു ചരമഗീതം പാടി സുഗുണേട്ടന്റെ വീടിന്റെ പിന്നിലൂടെ ഉദിച്ചുയരുന്ന ദിവാകര്‍ എന്ന സൂര്യേട്ടന്‍.
എല്ലാം കഴിഞ്ഞു പടിഞ്ഞാട്ടു പോകാന്‍ യാത്രയാകുന്ന നാല് മണി സൂര്യന്‍, സൂര്യന് സാക്ഷിയായി ആര്യന്പാടം. മധ്യവേനല്‍ അവധിയില്‍ പുതിയ കളിയിടങ്ങള്‍ തേടിയുള്ള യാത്രയില്‍ നിധിയായി കിട്ടിയ ആര്യന്പാടം. കൊയ്ത്തു കഴിഞ്ഞ പാറപോലെ ഉണങ്ങി കിടക്കുന്ന സ്ഥലം ഓരോ ദിവസവും പഞ്ഞി പോലെ മാര്ധവമായത് ഫുട്ബോള്‍ കളിയുടെ അനന്തരഫലം. ഓരോ ലോങ്ങ്‌ കിക്കിലും ബോളിനോപ്പം പറന്നുയരുന്ന പൊടിയും അതിന്റെ മണവും- അത് മേടമാസത്തിന്റെ മണം. നാലുമണി സൂര്യനെയും യാത്രയാക്കി ഒറഞ്ഞു നിറത്തിലുള്ള പട്ടീസണിഞ്ഞു പടത്തിന്റെ ഓരത്ത് വാമപ്പു ചെയ്യുന്നവര്‍. പെനാല്‍ടി കിക്ക് ബെലാംടി ആയതും, ലോഡിറക്കിയ ശേഷം യൂണിയന്കാര്‍ നേരെ കളിക്കളത്തിലിറങ്ങി 'പെലെയും', 'ഗുള്ളിറ്റും', 'ഹിഗ്വിറ്റ യും' ആയിരുന്നതും, ശശിയേട്ടന്‍ 'മറഡോണയായി ' തകര്ത്തിരുന്നതും ഈ ആര്യന്പാടത്ത്.
വിഷുവിനു പൊട്ടി തകര്‍ന്ന ഗുണ്ടിന്റെയും, ചീറ്റി പോയ ഓലപ്പടക്കത്തിന്റെയും, കറങ്ങിത്തിരിഞ്ഞ തലച്ചക്രത്തിന്റെയും, ഉയര്‍ന്നു പൊന്തിയ മൂളിയുടെയും, ഇഴഞ്ഞു നീങ്ങുന്ന പാമ്പ് ഗുളികയുടെയും കൂടി മണമുണ്ട് മേടത്തിനു. വിഷുപ്പുലരിയില്‍ കണികാണാനായി വിളിച്ചുണര്‍ത്തുമെന്ന പ്രതീക്ഷയില്‍ കിടക്കുമ്പോള്‍ കണ്ണുകളെ പൊതിയുന്ന കൈകള്‍. അ സ്പര്‍ശം പകരുന്ന രസം മേടമാസത്തിന്റെതായിരുന്നു. കണ്ണ് തുറന്നപ്പോള്‍ കണ്ട കണിയില്‍ ലോകത്തിന്റെ മൊത്തം സൗന്ദര്യവും ഐശ്വര്യവുമായിരുന്നെന്നറിയാന് കാലം ഒരുപാടെടുത്തു. ഈ ഓര്‍മ്മകള്‍ മേടതിന്റെ ഓര്‍മ്മകള്‍. " !@#^$$% 'tune' ചെയ്ത ചാനെലില്‍ സിഗ്നല്‍ പോയിരിക്കുന്നു. രാമന്സ് Back to Reality.

2010 മാർച്ച് 30, ചൊവ്വാഴ്ച

ഇതിഹാസത്തിന്റെ സ്പര്‍ശം - O.V. വിജയന്‍


തസ്രാക്കിലെ മണ്ണില്‍ വളര്‍ന്നു ഖസാക്കെന്ന സാങ്കല്‍പ്പിക ദേശം സൃഷ്ടിച്ചു ഇതിഹാസം തീര്‍ത്ത, "മന്ദാരത്തിന്റെ ഇലകള്‍ ചേര്‍ന്ന് തുന്നിയ പുനര്‍ജനിയുടെ കൂട് വിട്ടു ഞാനിതാ യാത്രയാകുന്നു " എന്ന്‍ പറഞ്ഞു ഭാഷയുടെ മാസ്മരികത മലയാളിക്ക് സമ്മാനിച്ച ആ അതികായന്‍ നമ്മെ വിട്ടു പിരിഞ്ഞിട്ടു ഈ മാര്‍ച്ച്‌ 30 നു അഞ്ചു വര്‍ഷം തികയുന്നു.


"ഖസാക്കിന്റെ ഇതിഹാസം" എന്ന തന്റെ ആദ്യ നോവലിലൂടെ, മലയാള നോവല്‍ ശാഖയെ ഖസാക്കിനു മുന്‍പും ഖസാക്കിനു ശേഷവും എന്ന് രണ്ടായി ഖണ്ടിച്ച O.V. വിജയന്‍ .
ഒരുപാട് വായനക്കാര്‍ അരച്ച് കലക്കി വായിച്ചും, മല്‍സരിച്ച്‌ നിരൂപണങ്ങള്‍ എഴുതിയതും ആയ ഒരു വിഷയമായതിനാല്‍, ഈ പോസ്റ്റ്‌ മറ്റൊരു നിരൂപണമാക്കാന്‍് ആഗ്രഹമില്ല. ഓര്‍മ്മപ്പെടുതുമ്പോള്‍ നിങ്ങളുടെ ബുക്ക്‌ ഷെല്‍ഫില്‍ മയങ്ങി കിടക്കുന്ന ആ ക്ലാസ്സിക്‌ ഗൃഹാതുരതയോടെ ഒന്ന് കൂടി വായിക്കാന്‍ പ്രേരകമാക്കാനുള്ള ഒരു ശ്രമം മാത്രം .

ആദ്യമായി ഈ നോവല്‍ എന്താണെന്നറിയുന്നത് പത്താം ക്ലാസ്സിലെ പരീക്ഷ കഴിഞ്ഞുള്ള വേനലവധിയില്‍
ഗോപാലേട്ടനുമായി ആല്‍ത്തറയില്‍ സന്ദ്യ സമയത്തെ ഒരു ഒത്തു ചേരലില്‍. വായിക്കുമ്പോള്‍ ഓരോ തവണയും ഓരോ അനുഭവം തരുന്ന ക്ലാസ്സിക്‌. അത്ര മാത്രം പറയാനേ ഞാനാളുളളൂ.

രവിയും, പദ്മയും, മൈമുനയും, നീല ഞരമ്പുകള്‍ തുടിക്കുന്ന കൈതണ്ടയും, ഒത്തുപള്ളിയിലെ അള്ളാപിച്ചാ മൊല്ലാക്കയും, മൊല്ലാക്കയുടെ കാലിലെ വൃണവും, ചെതലി മലയും ഏകാദ്ധ്യാപക വിദ്യാലയവും, ഖസാക്കിലെ ചിലന്തികളും, അപ്പുക്കിളിയും, കുട്ടാടന്‍ പൂശാരിയും, ദൈവപ്പുരയും, കൂമങ്കാവും, പാലക്കാടന്‍ ഭാഷയും, കരിമ്പനക്കൂട്ടങ്ങളും കഥാപാത്രങ്ങളായി നടനമാടിയപ്പോള്‍് മലയാളികള്‍ ഒരു പുതിയ ശൈലിയിലുള്ള നോവല്‍ വായിക്കുക മാത്രമായിരുന്നില്ല. ആസ്തിത്വദുഃഖങ്ങളും, ഉല്‍പത്തിയുടെ ഉറവിടം തേടിയുള്ള യാത്രകളും, അറിവാരഞ്ഞവന്റെ വ്യര്ത്ഥതയും അനുഭവിക്കുകയായിരുന്നു. ആ അനുഭവം തലമുറകളിലൂടെ കൈമാറി കൊണ്ടേയിരിക്കുന്നു.

മലയാള സാഹിത്യത്തിലെ മറ്റു രണ്ടു അതികായന്മാരുടെ കൂടി(VKN, കൃഷ്ണന്‍ നായര്‍) പരാമര്‍ശം കുറിച്ച് , ആ മഹത് കൃതിക്കും വിജയന്‍ എന്ന ഇതിഹാസത്തിനും പ്രണാമം അര്‍പ്പിച്ചു കൊണ്ടു നിര്ത്തുന്നു.

-VKN- " വിജയന്റെ കഥകളും നോവലുകളും വച്ച് ഉപജീവനം നടത്തുന്ന നിരൂപകന്‍മാരുടെ പറ്റവും അവരുടെ എഴുത്തും സമാന്തരമായി വളര്‍ന്നു കൊണ്ടിരിക്കുന്നു. ഇരുപതും ഇരുപത്തിഒന്നും നൂറ്റാണ്ടില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു ജീനിയസ്സായി മലയാള സാഹിത്യത്തിലെ അതികായനായി വിജയന്‍ വളര്‍ന്നു കൊണ്ടിരിക്കുന്നു.വിജയന്‍റെ തന്നെ ഒരു വാചകത്തിനു പാഠഭേദം പറയുകയാണെങ്കില്‍ അവരോഹണമില്ലാതെ ആരോഹണം മാത്രമായി വിജയന്‍റെ സാഹിത്യം മലയാണ്മയക്കു മീതെ ഉദാത്തമായ സമാധി കൊള്ളുകയാണ്. ജീവസ്സുറ്റ ഈ അവസ്ഥ നീണ്ട കാലം നിലനില്‍ക്കട്ടെ! ച്ചാല്‍ നീണ്ടും ചുരുണ്ടും നിബിഡമായും എന്നര്‍ത്ഥം"

- കൃഷ്ണന്‍ നായര്‍. (സാഹിത്യ വാരഫലം)- “ഇനി ഒരു 50 വര്‍ഷം കഴിഞ്ഞാലും ഇപ്പോള്‍ മലയാളത്തിലുള്ള ഏതെങ്കിലും ഒരു നോവല്‍ വായിക്കപ്പെടും എന്ന് ഉറപ്പുണ്ടെങ്കില്‍ അത് ‘ഖസാക്കിന്റെ ഇതിഹാസം’ആയിരിക്കും”

കൂടുതല്‍ വായിക്കാന്‍ താല്പര്യമുള്ളവര്‍ക്കായി ഖസാക്കിന്റെ ഇതിഹാസത്തെക്കുറിച്ച് ഒരു വിശദമായ പഠനം:

1. ആത്മായനങ്ങളുടെ ഖസാക്ക് - (M K Harikumar's full text )

അനുകൂലമായും പ്രതികൂലമായും വന്ന മറ്റ് പോസ്റ്റുകള്‍ :

2. ഒ.വി.വിജയന്‍ : ഇതിഹാസങ്ങളുടെ കളിത്തോഴന്‍
3.
ഡിങ്കന്‍ : ഖസാക്ക് ഒരു ദാര്‍ശനിക പൈങ്കിളിയാണോ..?
4.
ഖസാക്ക് പുനര്‍വിചാരണയും സത്യസന്ധതയും..

5. മുന്‍പേ പറന്ന കിളി

2010 മാർച്ച് 16, ചൊവ്വാഴ്ച

ചെകുത്താന്റെ പണിപ്പുരകള്‍

"An idle mind is the devil's workshop". നമ്മള്‍ എല്ലാവരും കേട്ടിട്ടുള്ള പഴഞ്ചൊല്ല്. ഞാന്‍ ആദ്യമായി ഇത് കേള്‍ക്കുന്നത് English-2 പരീക്ഷക്കായി തായ്യാറെടുക്കുമ്പോളായിരുന്നു. ഇന്ദുലേഖ പോലെയുള്ള കഥകള്‍ പാഠ്യ വിഷയമായതുകൊണ്ടും, Grammer പഠിക്കുന്നതിന്റെ വിരസതയൊന്നും ഇല്ലാത്തതിനാലും, പഠിപ്പിച്ചിരുന്ന ടീച്ചര്‍മാരായ , സിന്ദു ചേച്ചിയും (tuition) , പത്താം ക്ലാസ്സിലെ രമണി ടീച്ചറും ഈ വിഷയം വളരെ രസകരമായി എടുത്തിരുന്നതിനാലും, English -2 ഒരു പഠനവിഷയമായിട്ടേ തോന്നിയിരുന്നില്ല. അതുകൊണ്ട് തന്നെ അന്നത്തെ ഓരോ കഥകളും പഴഞ്ചൊല്ലിനെ വിശദീകരിക്കലും എന്നും ഓര്‍മ്മയില്‍ നില്‍ക്കുന്നതാണ്.

തല്‍ക്കാലം അതൊക്കെ അവടെ നിക്കട്ടെ, നമുക്ക് നമ്മുടെ പഴഞ്ചൊല്ലിലേക്ക് തിരിച്ചു വരാം. മലയാളം വാര്‍ത്ത കാണുന്ന ഏതൊരാള്‍ക്കും ഈ ഒഴിഞ്ഞ മനസ്സിലെ ചെകുത്താന്‍മാരുടെ കളിവിളയാട്ടങ്ങളെ കുറിച്ച് പെട്ടന്ന് പിടികിട്ടും. കേരളത്തില്‍ നടക്കുന്ന വിവാദ നാടകങ്ങള്‍് തന്നെ വിഷയം. വാര്‍ത്തകളില്‍ തൊണ്ണൂറു ശതമാനവും വിവാദങ്ങള്‍ തന്നെ. ഇതൊക്കെ കൊട്ടിഘോഷിക്കാന്‍് ഒരുപാട് പേര്‍ മാധ്യമ, പത്ര ധര്‍മ്മവും ഉദ്ഘോഷിച്ചു കൊണ്ട്. കേള്‍്ക്കാനുംകാണാനും നമ്മളെ പോലുള്ള ഒരുപാട് പ്രേക്ഷകര്‍, ശ്രോധാക്കള്‍. ഓരോ വിവാദങ്ങള്‍ക്കും വളരെ കൃത്യമായ pattern ആണ്. തിരി കൊളുത്താന്‍ ഒരാള്‍, അതിന് എതിരഭിപ്രായമായി മറ്റൊരു genius, ഇവരെ പിന്താങ്ങി ഒരു കൂട്ടം, സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും. ഇവര്‍ക്ക് എല്ലാ വിധ സഹായ സഹകരണങ്ങളും നല്‍കി മാധ്യമ രാജാക്കന്മാര്‍.

ഓരോ വിവാദങ്ങള്‍ക്കും വളരെ കൃത്യമായ Cycle time ഉണ്ട്. വിവാധത്ത്തിനു തിരി കൊളുത്തുന്നവന്റെ ശക്തി പോലെയിരിക്കും അത്. തറ sorry താര രാജാക്കന്മാരും മാഷുമ്മാരും ("തത്ത്വമസി" വായിച്ചില്ലെന്കില്‍് കേരളത്തിലേക്ക് കടക്കാന്‍ പറ്റാത്ത സ്ഥിതിയാണിപ്പോള്‍) തമ്മിലാണെങ്കില്‍ പിന്നെയുള്ള വെടിക്കെട്ട്‌ മിനിമം ഒരു ആറ് മാസം ഉറപ്പാ. മാധ്യമനു TRP ഇനത്തില്‍ കൊയ്ത്തു തന്നെ. (ഒരു വിവാദത്തിനു തിരി കൊളുത്തുമ്പോള്‍ Nambiar മാരും, ലൂക്കാ ചേട്ടനും, സാക്ഷി കുട്ടിയും പാടുന്നുണ്ടാവും "ചാകര ചാകര, പുറക്കാട്ടു കടപ്പുറത്ത് ചാകര" എന്ന്). നാലുകെട്ടില്‍ 50 വര്‍ഷം പൊറുത്തത് കൊണ്ടാടിയാല്‍ ബഷീറിന്റെ ആടിനെ നോക്കിയില്ലെന്നു പറഞ്ഞു വിവാദം,
പരീക്ഷ നടത്തിയാല്‍് വിവാദം, നടത്തിയില്ലെങ്കില്‍ വിവാദം, ഹെല്‍മെറ്റ്‌ നിയമം കൊണ്ട് വന്നാല്‍ കുഴപ്പം, ഇല്ലെങ്കില്‍ വിവാദം, പാട്ടിന്റെ വരി സംഗീതത്തിന് ഒത്തു വന്നില്ലെങ്കില്‍ അതും വിവാദം, നടന്മാര്‍ TV യില്‍ അവധാരകരായാല്‍ വിവാദം, തിലകന്‍ മിണ്ടിയാല്‍ തൃശൂര്‍ പൂരം, മിണ്ടിയില്ലെങ്കില്‍ സുകുമാര പൂരം, ഇതിനിടയില്‍ ലാലുവിനും മറ്റും ഓഷോക്ക് പഠിക്കാന്‍ പോലും നേരമില്ല (പാവം പൊടിപ്പും തൂവലും വച്ച് ഓഷോയെ quote ചെയ്തും മറ്റും ഒരു വിധത്തില്‍ genius actor ആയി വരികയായിരുന്നു, മാഷ്‌ അതും തകര്‍ത്തു). ഇതിനിടയില്‍ മുഖ്യന്റെ പിണറായി പ്രേമവും, ടി. പദ്മനാഭനും, വയനാടും, മൂന്നാറും, അതിഥി താരങ്ങളായി വന്നു പോകുന്നു. ആകെ കൂടി പറഞ്ഞാല്‍ ഒരു വിവാദ ഫാക്ടറി ആണ്‌ കേരളം.

ഇതെല്ലാം എവിടെ നിന്നുണ്ടാകുന്നു എന്ന് ആലോചിച്ചാല്‍ നമ്മള്‍ സാധാരണ ജനത്തിനു കിട്ടുന്ന കാരണങ്ങള്‍ വളരെ ലളിതം. നമ്മുടെ പഴഞ്ചൊല്ല് - ഒഴിഞ്ഞ മനസ്സുകള്‍ . ഇവര്‍ക്കൊക്കെ എന്തെങ്കിലും പണി കോടുക്കൂ കൂട്ടരേ. സാധാരണ ജനങ്ങള്‍ എങ്ങിനെയെങ്കിലും പിഴച്ചു പോകട്ടെ.

എല്ലാം അറിയുന്നവരായ വിവാദ നായകന്മാര്‍ക്ക് അടിക്കുറിപ്പായി VKN എഴുതിയ ചാത്തന്സിലെ രണ്ടു വരികള്‍. (ഇതൊന്നും കാണാന്‍ നീയില്ലാതെ പോയല്ലോ പയ്യന്‍സേ)
-ഗുരുവായൂരപ്പനെ തൊഴാനായി അടിച്ചു മൂളി എത്തുന്ന ഭക്തനോട്‌ ശ്രീകോവിലില്‍ നിന്ന് ഇറങ്ങി വന്നു ഗുരുവായൂരപ്പന്‍ " ഒരു വാക്ക് പറഞ്ഞിരുന്നെങ്കില്‍ അങ്ങോട്ട്‌ വരുമായിരുന്നല്ലോ. ഇത്ര വിഷമിക്കണോ? " -

2010 മാർച്ച് 11, വ്യാഴാഴ്‌ച

ഗോപാലേട്ടനും കൂട്ടര്‍ക്കും അവാര്‍ഡ്‌

അടാട്ടുകാര്‍ക്കും മലയാളികള്‍ക്കും ഏറെ അഭിമാനമായി, ഈ വര്‍ഷത്തെ Mahindra Excellence in Theatre Arts അവാര്‍ഡുകള്‍, ഗോപാലേട്ടന്‍ അഭിനയിച്ച "Spinal cord" എന്ന നാടകത്തിനു കിട്ടി. നാടകത്തിന് താഴെ പറയുന്ന അവാര്‍ഡുകള്‍ കൂടി ഉണ്ട്.
Gabriel García Márquez, ന്‍റെ "Chronicle of a Death Foretold" എന്ന നോവെല്ല ആസ്പദമാക്കി Deepan Sivaraman സംവിധാനം ചെയ്ത നാടകമാണ് അവാര്‍ഡുകള്‍ വാരിക്കൂട്ടിയത്. അവാര്‍ഡുകള്‍ താഴെ കൊടുക്കുന്നു.
The Complete List of Awardees for Spinal cord from META 2010
Category: BEST LEAD ACTOR – MALE -Gopalan.K (Spinal Cord) & Happy Ranajit (Roop Aroop)
Category: BEST LIGHTING DESIGN -Jose Koshy (Spinal Cord)
Category: BEST STAGE DESIGN -
Deepan Sivaraman (Spinal Cord)
Category: BEST CHOREOGRAPHY -
Deepan Sivaraman (Spinal Cord)
Category: BEST SUPPORTING ACTOR – Male-James Elia (Spinal Cord)
Category: BEST DIRECTOR -Bidyawati Phukan (Guti Phulor Gamusa) &
Deepan Sivaraman (Spinal Cord)
Category: BEST PRODUCTION -Spinal Cord (Oxygen Theatre Company)
ഡല്‍ഹിയിലെ താജ് ഹോട്ടലില്‍ വച്ചായിരുന്നു അവാര്‍ഡ്‌ ദാന ചടങ്ങ് . അഖിലേന്ത്യാ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച 233 entry കളിള്‍ നിന്നായിരുന്നു വിജയികളെ തിരഞ്ഞെടുത്തത്. നാടകത്തെ കുറിച്ച് John elliot എന്ന Journalist പറഞ്ഞിരിക്കുന്നത് ഇവിടെ വായിക്കാം.
ഗോപാലേട്ടനും കൂട്ടര്‍ക്കും എല്ലാവരുടെയും അഭിവാദ്യങ്ങള്‍.

2010 ഫെബ്രുവരി 22, തിങ്കളാഴ്‌ച

നെല്ലിയാമ്പതി- ഒരു യാത്രാ വിവരണം.

അഷ്ടദിക്പാലകന്‍മാര്‍ക്കായി 8 JDF സമര്‍പ്പിച്ചുകൊണ്ട് , വടക്കുംനാഥന്റെ തിരുമുറ്റത്ത്‌ നിന്ന് , നെല്ലി ദേവതയുടെ ദേശമായ, നെല്ലികുളത്തിലെ പൊതിയായ (പൊതി എന്നാല്‍ തറ എന്നാണ് ഉത്തര പാലക്കാടന്‍ ഭാഷയില്‍ ) നെല്ലിയാമ്പതിയിലേക്ക് ഞങ്ങള്‍ തുടങ്ങി ആ യാത്ര; മധുരമായ ഓര്‍മ്മകളുടെ നിധികുംഭങ്ങള്‍ പിറവിയെടുത്ത യാത്ര. കൂടെയുണ്ടായിരുന്നു ഞങ്ങളുടെ തള്ള - ആമ്പലംകാവിലമ്മ, മക്കളുടെ രക്ഷക്കായി. കഥകള്‍ ഒരുപാട് പിറവിയെടുത്തു, കേള്‍വിക്കാര്‍ ഏറെയുണ്ടായ് !!!
സൌഹൃദത്തിന്റെ പുതിയ ഭാവങ്ങള്‍് കുറിച്ച, ഓര്‍മ്മകള്‍ പിന്നിലേക്കോടിയ ആ യാത്ര. മക്കള്‍ നടത്തിയ ആ യാത്രയുടെ ഒരു വിവരണ ശ്രമം.

തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു യാത്രയുടെ ഒരുക്കങ്ങള്‍. ഒരു കൂട്ടുകാരന്റെ കല്യാണവുമായ് ബന്ധപ്പെട്ട് ഒരു കൂട്ടം സുഹൃത്തുക്കള്‍ ഒത്തു ചേരുന്നു. മാസങ്ങളായി ഇ-മെയിലിലൂടെ നടക്കുന്ന അവരുടെ ചര്ച്ചകള്‍് പ്രാവര്‍ത്തികമാകുന്നു. അങ്ങിനെയാണ് ഈ യാത്ര നടക്കൂന്നത്. അതിരാവിലെ എട്ടു മണിക്ക് തുടങ്ങാന്‍ തീരുമാനിച്ചെങ്കിലും പത്തു മണിക്കേ Tempo traveller നു ചുറ്റും ഭക്ത ജനങ്ങള്‍ എത്തിയുള്ളൂ. ഇയ്യാനി സുനി എന്ന നാട്ടില്‍ തന്നെ കാര്‍ ഓടിച്ചിരുന്ന രസികന്‍ ഒരാളായിരുന്നു സാരഥിയായി; നീലകണ്ടന് മാത്രമല്ലല്ലൊ ഡ്രൈവനെ സാരഥി എന്ന് വിളിക്കാന്‍ അവകാശം. തൃശൂര്‍ കഴിഞ്ഞു അഷ്ടദിക്പാലകന്‍മാര്‍ക്കായി സമര്‍പ്പിച്ച ദ്രവ്യം ഉള്ളില്‍ ചെന്നപ്പോള്‍ എല്ലാവരും അക്ഷരാര്‍ത്ഥത്തില്‍ മംഗലശ്ശേരി നീലകണ്ടന്മാരായി എന്നത് വേറെ കാര്യം. കണ്ടത്തില്‍ ദ്രാവകം നീലയോ ചുമപ്പോ എന്നത് ചോദ്യം.

പതിനാറോളം പേര്‍ വരുന്ന യാത്ര അവിസ്മരണീയമാക്കിയത്, പോയ ആള്‍ക്കാരുടെ ഒത്തൊരുമ തന്നെയാണ്. ഒരുപാട് പേര്‍ വേറെയും വരുമെന്ന് പറഞ്ഞെങ്കിലും, പലരുടെയും ജോലി സംബന്ധമായ തിരക്കിനാല്‍ നാട്ടില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും കൂടാന്‍ കഴിയാതെ പോയി. അവര്‍ കൂടെ വന്നിരുന്നെങ്കില്‍ ഒന്ന് കൂടെ രസകരമായേനെ.
അടാട്ട് നിന്നും യാത്ര തിരിച്ച വണ്ടി തൃശൂര്‍ ഷൊര്ണൂര് റോട്ടില്‍ എത്തിയപ്പോള്‍, Vigilance ഓഫീസിലേക്ക് ഒരു സൈഡ് വലി വന്നു. അവിടെ ജോലി ചെയ്യുന്ന സുരേഷിനെ (ഞങ്ങളുടെ മൂപ്പന്‍) പൊക്കാന്‍. പക്ഷെ "തൃശൂര്‍ നഗരത്തിന്റെ ക്രമസമാധാനം നോക്കാന്‍ ആര്‍?" എന്ന മൂപ്പന്റെ ചോദ്യത്തിന് മുന്‍പില്‍ കൂട്ടം പകച്ചു നിന്നു. അങ്ങിനെ ആ ശ്രമം വിഫലമായി. ആ ദേഷ്യത്തിന് കാടന്‍ എന്ന ഞങ്ങളുടെ K.K മേനോന്‍ (K.K മേനോന്‍ ബസ്സുമായി യാതൊരു ബന്ധവുമില്ല്യട്ടോ, അവനും പേരിന്ടെ അറ്റത്ത് ഒരു മേനോന്‍് വേണമെന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ കാട്ടറബി കാട്ടം മേനോന്‍ എന്ന പേര്‍ K.K മേനോന്‍ ആക്കി ഫിറ്റ്‌ ചെയ്തു കൊടുത്തതാണ്) പഴക്കടയില്‍ നിന്നും ഒരു കുല പഴവുമായി വണ്ടിയില്‍ കയറി. വണ്ടി വടക്കുംനാഥനെ ചുറ്റി കറങ്ങുമ്പോള്‍ പഴക്കുലയുമായി താണ്ഡവമാടി ആമ്പലങ്കാവിന്റെ മക്കള്‍.
അടുത്ത ശ്രമം പാണ്ടി എന്ന സുഹൃത്തിനെ പൊക്കുക എന്നതായി. പുറകില്‍നിന്ന് , JDF എന്തിയ കവികള്‍ കുചേല, കേകാ വൃത്തങ്ങളില്‍ ഓതി- "വിടെട വണ്ടി മദിരാശിയിലേക്ക് "(മാന്നാര്‍ മത്തായി സിനിമയിലെ sequence ഓര്‍ക്കുക). മദിരാശിയില്‍ ജോലി ചെയ്യുന്ന പാണ്ടി നാല് ദിവസത്തെ ലീവില്‍ വന്നിട്ടുണ്ട് എന്ന് പറഞ്ഞു ഫലിപ്പിച്ച ശേഷമാണ് പിന്നെ വണ്ടി ഒരടി മുന്നോട്ടു നീങ്ങിയത്.

അങ്ങിനെ വണ്ടി എത്തി നിന്നു കോലഴിയില്‍, പാണ്ടിയെയും പൊക്കി നേരെ accelerator അഹങ്കാരത്തോടെ എന്ജിനോട് ഓതി "ഓടെടാ........" വണ്ടി എത്തി നിന്നത് വാണിയംപാറയില്‍. അവിടത്തെ ചെറിയ ഒരു നിര്ത്തലിനു ശേഷം പിന്നെ സ്ക്രീനില്‍ തെളിഞ്ഞത് പോത്തുണ്ടി ഡാം ആയിരുന്നു. പോകുന്ന വഴി അതിമനോഹരമായിരുന്നു. പാലക്കാടന്‍ പാടശേഖരങ്ങളുടെ സൌന്ദര്യം അതിമനോഹരം തന്നെ. ഒരു P.കുഞ്ഞിരാമന്‍ നായര്‍ സ്റ്റൈലില്‍ - "പച്ചപ്പിന്റെ മാറില്‍ പൂണൂലിട്ട തോട് ", "ചളിപ്പാടത്തു താരങ്ങള്‍ പിടിത്താള് പെറുക്കവേ; അലക്കിത്തേച്ച കുപ്പയമിട്ടുലാത്തുന്ന വെണ്മുകില്‍." എന്നൊക്കെ കാച്ചാം.



പോത്തുണ്ടി ഡാം- പ്രകൃതി അതിന്റെ സൌന്ദര്യം ഒരു പിശുക്കും കാണിക്കാതെ പ്രദര്ശിപ്പിച്ചു നില്‍ക്കുന സ്ഥലം. സൂര്യന്‍ തലക്കുമീടെ നിന്ന് വരവേല്‍ക്കുമ്പോള്‍ ഡാമിലെ ജലം കണ്ണാടിയായി. ഡാമിന്റെ അടിവാരത്തെ പൂന്തോട്ടവും, അതിനു മുന്‍പിലെ മരവും, ഡാമിലെ വെള്ളത്തില്‍ കണ്ണാടി നോക്കി ചിരിക്കുന്ന സൂര്യമാനും ആയിരുന്നു ഞങ്ങളെ വരവേറ്റത് . നെല്ലിയാമ്പതിയിലേക്കുള്ള യാത്രയിലെ ഈ ഇടത്താവളത്തില്‍ എത്തിയപ്പോഴേക്കും ഓരോരുത്തരും തേന്‍ നുകര്‍ന്ന് മത്തുപിടിച്ച പൂമ്പാററകളായി പാറി നടന്നു. ഡാം പരിസരത്തേക്കു കയറുവാനായി പൂന്തോട്ടത്തിലൂടെ ചവിട്ടു പടികള്‍ ഉണ്ട്. ഇവ കണ്ടപ്പോള്‍ ഞങ്ങള്‍ക്കിടയിലെ പ്രവീണ്‍ എന്ന പൂമ്പാറ്റ, കാളിദാസന് പോലും വര്‍ണ്ണിക്കാന്‍ വെല്ലുവിളി ഉയര്‍ത്തികൊണ്ട്, "മേഘങ്ങളേ കീഴടങ്ങുവിന്‍" എന്ന് ചൊല്ലി ഒരു പറക്കല്‍ നടത്തി. പടികള്‍ കയറിയപ്പോഴേക്കും തളര്‍ന്നെങ്കിലും, ഉടയാടകള്‍ അഴിഞ്ഞു പോയ പാഞ്ചാലനായി അവന്‍ പൊരുതി, ആ രണഭൂവില്‍. മുകളിലെത്തി കൈകള്‍ മേലോട്ട് ഉയര്‍ത്തി പിടിച്ചു നില്‍ക്കുന്ന പ്രവിയുടെ താങ്ങായി നില്‍ക്കുന്ന ഞങ്ങളുടെ പട്ടാളം എന്ന രാമചന്ദ്രന്‍ നായര്‍ വീണ്ടും അദ്ധേഹത്തിന് ദൌത്യത്തോടുള്ള അര്‍പ്പണബോധം പ്രകടിപ്പിച്ചു അവിടെ. മുകളില്‍ ചുറ്റി കറങ്ങി താഴേക്കുള്ള യാത്രയില്‍ പാണ്ടിയെ എടുത്തു ഓടിയ പട്ടാളത്തിന്റെ പ്രകടനവും ഇവിടെ മറക്കാന്‍ പറ്റില്ല.
അവിടെ നിന്ന് നേരെ നെല്ലിയാമ്പതിയില്‍ എത്തിയപ്പോഴേക്കും ഉച്ചയൂണിനുള്ള സമയമായിരുന്നു. താമസിക്കാനും അവിടെ തന്നെ സൌകര്യം ഉണ്ടായിരുന്നു. എല്ലാവരും ഉച്ചഭക്ഷണത്തിനായി മേശക്കു മുന്‍പില്‍ നിരന്നു നില്‍ക്കുന്ന കാഴ്ച ഒരു തീറ്റ മത്സരത്തിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു. അതിനിടയില്‍ പട്ടാളത്തിന്റെ Discipline, Discipline എന്ന ആക്രോശങ്ങള്‍, വെടിക്കെട്ട്‌ കഴിഞ്ഞു പൊട്ടാത്ത പടക്കങ്ങള്‍ ചീറ്റുന്ന പോലെ കേള്‍ക്കുന്നുണ്ടായിരുന്നു.

അടുത്ത പരിപാടി Trekking ആയിരുന്നു. Poabs എസ്റ്റേറ്റ്‌ ലെ തേയില തോട്ടങ്ങല്‍ക്കിടയിലൂടെ ഉള്ള നടപ്പാതയില്‍ വരി വരിയായി നടക്കുമ്പോള്‍ ഓര്‍മ്മ വന്നത് NCC ക്യാമ്പിനു ട്രെക്കിംഗ് നടത്തുന്ന cadet'കളെയാണ് . ലക്‌ഷ്യം സീതാര്‍കുണ്ട് എന്ന സ്ഥലമായിരുന്നു.വനവാസകാലത്ത് രാമനും ലക്ഷ്മണനും സീതയും ഇവിടെ താമസിച്ചിരുന്നു എന്ന് ഐതീഹ്യം. വഴിയിലെ മലനിരകളും അവയെ തഴുകുന്ന മന്തമാരുതനും അവര്‍ണ്ണനീയം!!!
ഈ മനോഹാരിതയില്‍ മതി മയങ്ങി വിക്ടര്‍ എന്ന സുഹൃത്തിന് കാല്‍പ്പനികതയുടെ പിടി വള്ളി പൊട്ടി. ആരും മൊബൈല്‍ എടുക്കരുത് എന്ന അലിഖിത നിയമം അവന് കുറച്ചു നേരത്തേക്ക് മറക്കേണ്ടി വന്നു. പിന്നില്‍ നടന്ന് അവന്‍ ഫോണിലൂടെ മധുരമായ സംഭാഷണം തുടങ്ങി. ഇത് കേട്ടുകൊണ്ട് ട്രെക്കിംഗ് Cadets മുന്‍പിലും. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ഒരു Alfred Hitchcock സിനിമ പോലെ ഒരു നിശബ്ദതയും ഒരു ദീന രോധനവും, അതിനിടയില്‍ "എത്ര പാട്ടുകളായിരുന്നു, എത്ര നമ്ബറുകളായിരുന്നു അതില്‍ എന്നറിയോ നിനക്ക്?" എന്ന വിട്ടു വിട്ട ശബ്ദവും കേള്‍ക്കുന്നുണ്ടായിരുന്നു. മുന്‍പില്‍ നടക്കുന്നവര്‍ അപ്പോള്‍ പറയുന്നുണ്ടായിരുന്നു "ഇത് വിക്ടറിന്റെ ശബ്ദമല്ലേ?". തിരിഞ്ഞു നോക്കിയപ്പോള്‍ കാണുന്നത് പ്രൊഫഷണല്‍ നാടകങ്ങളിലെ നായകനെയും വില്ലനെയും പോലെ മൈക്കിനു മുന്‍പില്‍ നില്‍ക്കുന്ന രഘുവിനെയും വിക്ടറിനെയുമാണ് (background music ആയി വയലിനാല്‍് ഒരു Sorrow tune, എല്ലാ സങ്ങതികളോടും കൂടെ വേണമെന്ന് തോന്നി അപ്പോള്‍). വിക്ടറിന്റെ മൊബൈല്‍ നെല്ലിയാമ്പതിയിലെ കൊക്കയില്‍ ആത്മഹത്യ ചെയ്തിരിക്കുന്നു. അതൊരു ആത്മഹത്യയോ അതോ?സംഗതി എന്താണെന്ന് വച്ചാല്‍, മൊബൈല്‍ ആരും എടുക്കെരുതെന്ന നിയമലംഘനം നടത്തിയതിന്റെ പേരില്‍ മൊബൈല്‍ കൊക്കയിലേക്ക് വലിച്ചെറിയപ്പെട്ടിരിക്കുന്നു. ഇന്നും കൊക്കയിലെ മൊബൈലില്‍ നിന്നുള്ള വിളികള്‍ വിക്ടറിനെ നിദ്രാ വിഹീനനാക്കുന്നുണ്ടത്രേ.
ഈ പ്രകടനത്തിന് ശേഷം ഞങ്ങള്‍ സീതര്‍കുണ്ടിന്റെ ഒരറ്റത്തെത്തി. അവിടെ വച്ച് വാര്യര് എന്ന സുഹൃത്ത്‌ ഒരു പുതിയ വിഷയത്തിന്റെ ചര്‍ച്ചക്കുള്ള സ്ഫുരണം ഇട്ടു കൊടുത്തു. അത് കാലാകാലമായി റാവു, പപ്പടം എന്നീ സുഹൃത്തുക്കള്‍ക്കിടയില്‍ നില നിന്നിരുന്ന സൌന്തര്യപ്പിണക്കം തീര്‍ക്കുക എന്നതായിരുന്നു. അസ്തമയ സൂര്യനെ സാക്ഷിയാക്കി, വിക്ടറിന്റെ രോദനത്തിന്റെ പശ്ചാത്തലത്തില്‍ ആ സന്ധിസംഭാഷണം തുടങ്ങി. മാധ്യസ്ഥം സ്വാഭാവികമായി രഘു പട്ടാളം ജോഡി തന്നെ ഏറ്റെടുത്തു. അങ്ങിനെ സായന്തന സൂര്യനെ യാത്രയാക്കി ഞങ്ങള്‍ താമസ സ്ഥലത്തെത്തി. അവിടെ Camp fire നു ചുറ്റും ഇരുന്നുള്ള ഗാനമേളയായിരുന്നു. 80കളിലെയും 90കളിലെയും അവിസ്മരണീയമായ ഗാനങ്ങള്‍്ക്കായിരുന്നു മേല്‍ക്കോയ്മ. ഏഴു സ്വരങ്ങളും, പറന്നു പറന്നു പറന്നു ചൊല്ലാനും, നീലമല പൂങ്കുയിലെയും, നാഥാ നീവരും കാലൊച്ച കേള്‍ക്കുവാനും, അന്തിക്കടപ്പുറത്ത്‌ ഓരോലക്കുടചൂടിയും അഗ്നിദേവന് മുന്‍പില്‍ അര്‍പ്പിക്കപ്പെട്ടു. ഗാനരചയിതാക്കള്‍ മുതല്‍ സംഗീത സംവിധായകന്മാര്‍ വരെ വളരെ ആധികാരികമായ Announcement ന്‍റെ ഊര്ജജത്തില്‍് വിക്ടറും രഘുവും, പുല്ലുവും, പാണ്ടിയും, ഗാനമേള തകര്‍ത്തു. അതിനിടയിലെ പട്ടാളത്തിനെ കുറ്റം പറച്ചിലും, അതിനെതിരെയുള്ള കൊണ്ദൃവിന്റെ പ്രകടനവും പിന്നെയുള്ള ഒത്തുതീര്‍പ്പുകളും മറക്കാന്‍ പറ്റില്ല. അതിനിടയില്‍ പശു എന്ന ഉണ്ണി കൊണ്ദൃവിന് മറന്നു പോയ ആള്‍ക്കാരെ കുറിച്ച് തെറി വിളിക്കാന്‍ ഓര്‍മിപ്പിക്കുന്നത്‌ ഒരു കാഴ്ചയായിരുന്നു. എല്ലാം കഴിഞ്ഞു ഉറക്കത്തിലേക്കു പോയ പലരെയും വിളിച്ചുണര്‍ത്തി നീയുറങ്ങാ എന്ന് ചോദിച്ചു ഇനി ഉറങ്ങിക്കോ എന്നും പറഞ്ഞു വീണ്ടും കിടത്തി. അതിനു മറുപടിയായി അവര്‍ വൈലോപ്പിള്ളിയെയും തോല്‍പ്പിച്ചുകൊണ്ട് ശുദ്ധ മലയാളത്തില്‍ മറുമൊഴി നല്‍കി(കവിതാ രൂപത്തില്‍, വൃത്തം ഏതെന്നു നിശ്ചയമില്ല്യ). എല്ലാം കഴിഞ്ഞ്, ഏവരെയും കിടത്തി ഉറക്കി പട്ടാളം അണിഞ്ഞ ഷൂസുമായി കിടക്കയില്‍ അണഞ്ഞു. ഇതെന്താനെന്നു ചോദിച്ചപ്പോള്‍ "ഒരു പട്ടാളക്കാരന്‍ ഇപ്പോഴും ALERT ആയിരിക്കണം, ഏതു അക്രമങ്ങളെയും നേരിടാന്‍" എന്നായിരുന്നു മറുപടി. (നെല്ലിയാമ്പതിയില്‍ എന്തക്രമം എന്ന് ആലോചിച്ചു നിന്ന ശ്രോതാക്കളുടെ അന്തരങ്കം - പൊട്ടലും ചീറ്റലും)

അടുത്ത ദിവസം കാലത്തെഴുനേറ്റ് ഞങ്ങള്‍ ജോഗിംഗ് നടത്തി. വിസ്തൃതമായി കിടക്കുന്ന നെല്ലിയാമ്പതിയിലെ തോട്ടത്തിന്റെ നടുവിലൂടെ. തിരിച്ചു വരുമ്പോള്‍ ഞങ്ങളെയും കാത്തു കൊട്ന്രു നില്പ്പുണ്ടായിരുന്നു. ഒരു ഡ്രില്‍ മാഷുടെ എല്ലാ വിധ ആര്തിയോടും കൂടി. അത് കണ്ടപ്പോള്‍ പലര്‍ക്കും ഓടാന്‍ പോകേണ്ടെന്നു തോന്നി. പിന്നീടങ്ങോട്ട് ദുശ്ശാസനവധം കഥകളിയായിരുന്നു. ഓരോരുത്തര്‍ക്കും അതൊരു ആര്‍മി ക്യാമ്പ്‌ ആക്കി മാറ്റി കോണ്ട്രൂ എന്ന രാമചന്ദ്രന്‍ നായര്‍.
പിന്നെ കുളിയും കഴിഞ്ഞു തിരിച്ചു പോകാന്‍ ബസ്സില്‍ ഇരിക്കുമ്പോള്‍ പലരുടെയും മുഖത്തെ ഭാവം എന്തായിരുന്നെന്നു പറഞ്ഞു ഫലിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്. തിരിച്ചുള്ള യാത്രയില്‍ "ഇയ്യാനി സുനി" എന്ന ഞങ്ങളുടെ ഡ്രൈവന്‍, കണ്ടറിഞ്ഞു തന്നെ "പള്ളി വാള് ഭദ്രവട്ടകം " എന്ന ഗാനം എടുത്തിട്ടു. അതോടെ അടങ്ങിയ കോമരങ്ങള്‍ വീണ്ടും കൊടുങ്ങല്ലൂര്‍ ഭരണിയിലെ കോമരങ്ങളായി മാറി ടെമ്പോ ട്രാവലറിനുള്ളില്‍.

തിരിച്ചു വടക്കുംനാഥന്റെ തിരുമുററത്തെത്തിയപ്പോഴേക്കും ഒരിക്കലും മറക്കാത്ത ഒരുപാട് നിമിഷങ്ങള്‍ സമ്മാനിച്ച ഈ യാത്രയുടെ Flashback ലായിപ്പോയി ഓരോരുത്തരും. അങ്ങിനെ പാവപ്പെട്ടവന്റെ ഊട്ടി യില്‍ പോയി ഓര്‍മ്മകളാല്‍ ഒരുപാട് ധനികരായി ഞങ്ങള്‍ തിരിച്ചെത്തി. വീണ്ടും ഇനിയൊരു യാത്രയുടെ പ്രതീക്ഷകളുമായി......
-------------------------
"പള്ളിവാള് ഭദ്ര വട്ടകം, കയ്യിലേന്തി തമ്പുരാട്ടി
നല്ലച്ചന്റെ തിരുമുന്‍പില്‍ നിന്നും കാളി ഗമിച്ചീടുന്നു
അങ്ങനങ്ങനെ .....
പള്ളിവാള് ഭദ്ര വട്ടകം, കയ്യിലേന്തി തമ്പുരാട്ടി
നല്ലച്ചന്റെ തിരുമുന്‍പില്‍ നിന്നും കാളി ഗമിച്ചീടുന്നു
അങ്ങനങ്ങനെ .....
ഇനിയെല്ലാം മറന്നീടാം, നല്ലച്ചാ ഞാന്‍ ഗമിച്ചീടാം
ചതി പെരുകിയ ദാരികനെ കൊല്ലാന്‍, ചെയ്തു വന്നീടാം
അങ്ങനങ്ങനെ .....
പള്ളിവാള്......
വേതാള വാഹനമേറി, പോകുന്നു തമ്പുരാട്ടീ
ദാരിക പുരി സന്നിധി തന്നില്‍, ചെന്നടുക്കുന്നൂ
അങ്ങനങ്ങനെ .....
പള്ളിവാള്.....
പോരിക പോരിനു വേഗം, അസുരേശാ ദാരികനേ
പരമേശ പുത്രിയകനാകും ഭദ്ര ഞാനെന്നോര്ക്കെടാ
അങ്ങനങ്ങനെ .....
പള്ളിവാള്.....
ചങ്കില്‍് മുഴയില്ലാത്ത പെണ്ണിനോട് പോര്‍ചെയ്യാന്‍
തുനിഞ്ഞിറന്ഗുന്നോനല്ലെടി ദാരികവീരന്‍
അങ്ങനങ്ങനെ .....
പള്ളിവാള്.....

പെണ്ണെന്നു നിനച്ചു നീയും പോരില്‍ നിന്നോഴിഞ്ഞാലും
നിന്‍റെ അന്ത്യമായിയെന്നു നീയുറച്ചോടാ, അങ്ങനെ(2)
എന്റെ പള്ളി വാളിന്‍ മൂര്‍ച്ച ഇന്ന് നീയറിയേണം
നിന്‍റെ ശിരസു നല്ലച്ചനിന്നു കാഴ്ച വെക്കേണം, അങ്ങനെ
പോരിന്നു വന്നൊരു പെണ്ണിനെ കണ്ടിട്ട് പേടിച്ചൊളിക്കുന്നൊ കശ്മലാ നീ
പെണ്ണിന്ടെ കരുത്തൊന്നു കാണേണ്ടേ ദാരികാ പോരിന്നു നീയോന്നിറങ്ങി വാടാ
ആ വാക്ക് കേട്ടൊരു നേരം ഓടിയടുക്കുന്നു ദാരികനും
പിന്നെ പുലിപോലെ ഭദ്രയുമായവന്‍ പോര് തുടങ്ങുന്നു രാപ്പകലായ്
ആ നേരം മേലയം കൊണ്ടമ്മ പള്ളിവാള്‍ വീശുന്നു ശ്രീ കുറുംബാ
ഭദ്രന്റെ അറ്റ ശിരസു അന്നേരം ത്രിക്കയ്യിലേന്തുന്നു തമ്പുരാട്ടീ,(3)
അങ്ങനങ്ങനെ ...
പള്ളിവാള് ഭദ്ര വട്ടകം, കയ്യിലേന്തി തമ്പുരാട്ടി
നല്ലച്ചന്റെ തിരുമുന്‍പില്‍ നിന്നും കാളി ഗമിച്ചീടുന്നു
അങ്ങനങ്ങനെ .....

Not able to read?

This Blog is in Malayalam. Click below logo and download the Font to your Fonts folder. Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Pune/ Adat, Maharashtra/Thrissur, India
'കണ്ണീർ പുറത്തു വരാതിരിക്കാൻ പയ്യൻ ചിരിച്ചു'

ബ്ലോഗ് ആര്‍ക്കൈവ്