2026 ജനുവരി 26, തിങ്കളാഴ്‌ച

ഭൂമികുലുക്കത്തിനായി കാത്തിരിക്കുന്ന മോണ്ടിനെഗ്രോയിലെ തോക്കുകൾ

ആനക്കോട്ടിലെ മരപ്പാലത്തിന് മുകളിൽ സന്ധ്യാസമയം. ചാത്തൻസ് തന്റെ പട്ടണം പൊടിപ്പാട്ട തുറന്ന് ഒരു ടോമഹാക് മൂക്കിലേക്ക് വലിച്ചു കയറ്റിയ ശേഷം അർദ്ധനീലിമ നേത്രാവതി ഭാവേ പയ്യനെ നോക്കി ഒന്നു കണ്ണിറുക്കി. പട്ടണം പൊടിയുടെ ആ ഒരു കിക്ക് തലയ്ക്കു പിടിച്ചപ്പോൾ ചാത്തന്റെ കണ്ണുകൾ ഒന്ന് തിളങ്ങി. ദൂരെ പടിഞ്ഞാറൻ ശ്വേതമന്ദിരത്തിലെ വലിയ ടെലിസ്ക്രീനിൽ സ്വർണ്ണത്തലമുടിയുള്ള ആ 'ഓറഞ്ച് തിരുമേനി' കൈകൾ വീശി എന്തൊക്കെയോ അലറുന്നുണ്ട്.

"എന്താ പയ്യൻസ്, കളി കണ്ടാ? പടിഞ്ഞാറൻ ഏമാൻ ആ വെനിസ്വേലൻ ബസ് കണ്ടക്ടറെ അപ്പടി പൊക്കി തറവാടിന്റെ അറയിൽ കെട്ടിയിടുമ്പോൾ അങ്ങ് കിഴക്കേ ഡ്രാഗൺ കാരണവർ പശുത്തൊഴുത്തിന്റെ ആധാരം തപ്പുകയാണ്!"

പയ്യൻസ് തന്റെ പപ്പയുടെ കിഴവനും കഴുതയും മാറ്റി വെച്ച് പറഞ്ഞു, "കിഴക്കൻ കാരണവരുടെ കാര്യം അതൊരു പഴയ കിസ്സയാണ് ചാത്തൻസ്. അയൽവക്കത്തെ ആ കിമോണോ ഉടുത്ത സമുറായി കുട്ടിച്ചാത്തന്മാർ പണ്ട് മാടമ്പിത്തരത്തിന് തല്ലിപ്പിടിച്ചെടുത്ത ആ പശുത്തൊഴുത്ത്, അംശം അധികാരി കൈഷാക്ക് അടിച്ചുമാറ്റിയതാണ്. തറവാട് നഷ്ടപ്പെട്ട ആ കാരണവർ അപ്പുറത്തെ ദ്വീപ് പറമ്പിലിരുന്ന് ആധാരത്തിന്റെ ഫോട്ടോസ്റ്റാറ്റ് കാണിക്കുന്ന അവസ്ഥയായിരുന്നു അത്! അത് 'ഒരൊറ്റ തറവാടാണെന്നാണ്' ഡ്രാഗൺ കാരണവരുടെ ഭാഷ്യം. ചരിത്രം അവിടുത്തെ കഞ്ഞിപ്പശ പോലെ ഒട്ടിപ്പിടിച്ചു കിടക്കുകയാണ് ചാത്തൻസ്. ഈ 'ഒരൊറ്റ തറവാട്' (One China) എന്ന് പറഞ്ഞാൽ നയതന്ത്രത്തിലെ ഒരു ഒന്നാന്തരം കവിതാസമാഹാരമാണ്! അതായത്, ഒരേ ആധാരത്തിലേക്കു നോക്കി രണ്ട് കാരണവന്മാർക്ക് രണ്ട് കാര്യങ്ങൾ കാണാം. ഒരാൾക്ക് അത് സ്വന്തം പശുത്തൊഴുത്താണെന്ന് തോന്നും, മറ്റെയാൾക്ക് അത് തന്റെ സ്വതന്ത്ര പറമ്പാണെന്നും തോന്നും. രണ്ടും ശരിയാണെന്ന് ഇരുവരും സമ്മതിക്കുകയും ചെയ്യും — പക്ഷേ ഒരു നിബന്ധന മാത്രം, സംഗതി ആരും ഉറക്കെ പറഞ്ഞുപോകരുത്. നമ്മുടെ പഴയ നായർ തറവാടുകളിലെ സംബന്ധം പോലെയാണത്. രാത്രി വന്ന് സംബന്ധം കൂടി തിരിച്ചു പോകുന്ന കാരണവർക്ക് തറവാടിന്റെ മേൽ അധികാരമില്ല, പക്ഷേ അത് തന്റെ തറവാടാണെന്ന് ലോകത്തോട് പറയാം!

പക്ഷേ ഇപ്പോൾ കാര്യങ്ങൾ മാറി. കിഴക്കേ തറവാട്ടിലെ ഡ്രാഗൺ കാരണവർ 'യു' (Yu) രാഗത്തിൽ തന്റെ ഡിസി (Dizi) ഊതുന്നത് ഈ ഇരുട്ടിലെ സംബന്ധം ഇനി നടപ്പില്ല എന്നാണ്! തായ്‌വാൻ പടിക്കൽ നിന്ന് മൂപ്പർ ഈ ചൈനീസ് പല്ലവി പാടുമ്പോൾ പടിഞ്ഞാറൻ ഏമാന്മാർക്ക് അത് വെറുമൊരു ഓടക്കുഴൽ വിളി മാത്രമാണ്. പക്ഷേ, ഈ രാഗം മുറുകിയാൽ പിന്നെ അവിടെ നടക്കുക ബീജിംഗ് ഓപ്പറയായിരിക്കും! മൂപ്പർക്ക് ആ പശുത്തൊഴുത്ത് ആധാരത്തിൽ എഴുതിച്ചേർത്ത് ഒഫീഷ്യൽ തറവാടാക്കി മാറ്റണം. അതോടെ പടിഞ്ഞാറൻ തറവാട്ടിലെ സംബന്ധക്കാരൻ ഏമാൻ വെള്ളം കുടിക്കും! കേരളത്തിലെ പോലെ അവിടെയും ഭൂപരിഷ്കരണം വന്ന സ്ഥിതിക്ക് ഇനി പ്രതിവിപ്ലവത്തിനു നേരമായി 
എന്ന് പുള്ളിക്ക് അറിയാം.

പക്ഷേ ചാത്തൻസ്, പടിഞ്ഞാറൻ തറവാട്ടിലെ ആ ഓറഞ്ച് തിരുമേനി ഇപ്പോൾ ഇറക്കിയിരിക്കുന്ന പുതിയ ഐറ്റം ഡാൻസ് കണ്ടോ? ഈ കുളിരൻ (ICE) ഐറ്റം ഡാൻസുകാർ ഇപ്പോൾ തറവാടിന് ചുറ്റും 'അടി അളന്നു' നടക്കുന്നത് കണ്ടാൽ പഴയ ജർമ്മൻ ചാത്തന്മാരുടെ ആ 'സ സ' (SS) കുട്ടിച്ചാത്തന്മാരെ ഓർമ്മ വരും! ആധാരമില്ലാത്തവനെ പിടിച്ചു കുഴിയിലിട്ട് ഒരു പ്രത്യേക തരം 'സേവനം' നടത്താനാണ് ഏമാൻ ലിസ്റ്റ് കൊടുത്തിരിക്കുന്നത്. അടുക്കളയിൽ ഇരിക്കുന്നവന്റെയും അട്ടം വരിക്കുന്നവന്റെയും ജാതകം കൃത്യമായി ആ ഡിജിറ്റൽ ലിസ്റ്റിലുണ്ട്. സ്വന്തം പറമ്പിൽ പണിയെടുക്കുന്നവന്റെ 'അടിത്തട്ടിലേക്ക്' ഇറങ്ങിച്ചെല്ലുന്ന ഈ പരിപാടി മറ്റേതു തന്നെ, പണ്ട് സ്വസ്തികം കമിഴ്ത്തിവരച്ച് ബങ്കറിൽ ഇരുന്നു വിറച്ച ആ മീശച്ചീളൻ ഉണ്ടാക്കിയ ബ്ലാക്ക് ലിസ്റ്റിന്റെ ഒരു ഡെമോക്രാറ്റിക്‌ പതിപ്പ്!"

അപ്പോഴാണ് അന്താരാഷ്ട്ര തറവാടുകളിലെ വക്കാണങ്ങൾ അളന്നു തൂക്കുന്ന മിയർഷീമർ തന്റെ പടികയറി വന്നത്. പയ്യനെ നോക്കി മൂപ്പർ ഗൗരവത്തിൽ പറഞ്ഞു: "ഇതിനെയാണ് ഞങ്ങൾ 'അഫൻസീവ് റിയലിസം' എന്ന് വിളിക്കുന്നത്. അയൽക്കാരന്റെ പറമ്പിൽ ഒരു വലിയ മഴു ഇരിക്കുന്നത് കണ്ടാൽ നമ്മളും കയ്യിൽ ഒരു കുറുവടി എടുത്തു വെക്കും. ശക്തിയുള്ളവൻ ചക്ക വെട്ടും, അതാണ് പ്രകൃതി നിയമം. കിഴക്കേ കാരണവർ കരുത്തനായപ്പോൾ അയാൾ പഴയ സംബന്ധം ഒഫീഷ്യലാക്കാൻ നോക്കുന്നു. പടിഞ്ഞാറൻ ഏമാൻ ദൂരെ നിന്ന് വേലി നീട്ടിയതാണ് ഈ വിനയായത്. ഇതിനെയാണ് 'ട്രാജഡി ഓഫ് ഗ്രേറ്റ് പവർ പൊളിറ്റിക്സ്' എന്ന് പറയുന്നത്!"

വിഷു പക്ഷികൾ മിനിജെറ്റുകൾ മാതിരി ആകാശത്തിലൂടെ പറന്നു പോകുന്ന ഈ വേളയിലാണ്, പാലത്തിന് താഴെയുള്ള ചാരായക്കടയിൽ നിന്ന് അല്പം വിറയലുള്ള ശരീരവും, എപ്പോഴും മൂക്ക് തുടക്കുന്ന സ്വഭാവവുമായി ഒരാൾ പടികൾ കയറി വന്നത്. അതെ, കിഴക്കൻ തറവാട്ടിലെ ഇരുമ്പ് വേലിക്കുള്ളിൽ നിന്ന് നയതന്ത്രപരമായ് മുങ്ങിയെങ്കിലും, പടിഞ്ഞാറൻ പുകയിലയുടെ മണത്തിലും അസ്വസ്ഥനാകുന്ന ആ പഴയ അപകടകാരിയായ ഫിലോസഫർ സീസെക് (Zizek) ആയിരുന്നു അത്.

സീസെക് പയ്യനെ നോക്കി പറഞ്ഞു: "നോക്കൂ പയ്യൻസ്... ആൻഡ് സോ ഓൺ ആൻഡ് സോ ഓൺ... ഈ ഓറഞ്ച് തിരുമേനിയുടെ ആത്മാത്ഥതയെപ്പറ്റി സാൻഡേഴ്സ് പറയുന്നത് കേട്ടില്ലേ? ഇതൊരു ശുദ്ധമായ ഐഡിയോളജിക്കൽ കെണിയാണ്! പഴയ സ്റ്റാലിൻ തന്റെ പ്രസംഗത്തിനിടെ ഒരാൾ തുമ്മിയപ്പോൾ 'ആരാണത്?' എന്ന് ചോദിച്ച കഥ ഓർമ്മയില്ലേ? ആരും മിണ്ടിയില്ല. സ്റ്റാലിൻ ആദ്യത്തെ പത്തു വരിയിലുള്ളവരെ വെടിവെക്കാൻ ഉത്തരവിട്ടു. വീണ്ടും ചോദിച്ചു, എന്നിട്ടും മറുപടിയില്ല. അടുത്ത പത്തു പേരെ കൂടി തീർത്തു. ഒടുവിൽ ഒരാൾ കൈ പൊക്കി പറഞ്ഞു, 'ഞാനാണ് തുമ്മിയത്'. അപ്പോൾ സ്റ്റാലിൻ ചിരിച്ചുകൊണ്ട് പറഞ്ഞു, 'ആരോഗ്യം ശ്രദ്ധിക്കണം സുഹൃത്തേ!'. ഇതാണ് സിൻസിയർ ആത്മാർത്ഥത! ഇങ്ങനെയൊക്കെയാണെങ്കിലും ഇവിടുത്തെ കാര്യങ്ങൾ ഒരു സൈബീരിയൻ കഥ പോലെയാണ് പയ്യാ. സൈബീരിയയിൽ പണിക്ക് പോയ ജർമ്മനിക്കാരൻ സുഹൃത്തുക്കൾക്ക് കത്തെഴുതി: 'നീല മഷിയിൽ എഴുതുന്നത് സത്യവും ചുവന്ന മഷിയിലേത് നുണയുമായിരിക്കും'. ഒരു മാസം കഴിഞ്ഞ് അവന്റെ കത്ത് വന്നു, നീല മഷിയിൽ! അവൻ എഴുതി, 'ഇവിടെ എല്ലാം സുഭിക്ഷമാണ്. കടകളിൽ സാധനങ്ങൾ നിറഞ്ഞിരിക്കുന്നു, വീടുകൾക്ക് നല്ല ചൂടുണ്ട്, സുന്ദരികളായ പെണ്ണുങ്ങളുണ്ട്. ഇവിടെ ആകെയുള്ള ഒരു കുറവ് ചുവന്ന മഷി കിട്ടാനില്ല എന്നതാണ്!'. ഇതാണ് ഓറഞ്ച് ഏമാന്റെ ലോകം. എല്ലാം സത്യമാണെന്ന് നീല മഷിയിൽ എഴുതി വെച്ചിരിക്കുന്നു, പക്ഷേ ചുവന്ന മഷി ആരും കണ്ടുപിടിക്കില്ല!"

പയ്യൻ ചിരിച്ചുകൊണ്ട് സീസെക്കിനെ നോക്കി. "പക്ഷേ ഇതിലും വലിയ കോമഡി ഈ പടിഞ്ഞാറൻ തറവാട്ടിലെ മറ്റു കാരണവന്മാരുടെ ഈ തറവാടിത്തമാണ്."

സീസെക് തുടർന്നു: "ഈ പടിഞ്ഞാറൻ തറവാടിത്തം കണ്ടാൽ എനിക്ക് മോണ്ടിനെഗ്രോയിലെ ആ പഴയ മടിയനെയാണ് ഓർമ്മ വരുന്നത്. അവിടെ ഒരാൾ തന്റെ സുഖം കണ്ടെത്തുന്നത് എങ്ങനെയെന്നറിയാമോ? നിലത്ത് ഒരു കുഴിയുണ്ടാക്കി തന്റെ തോക്ക് അതിൽ ഇറക്കി വെച്ച്, കാഞ്ചിയിൽ വിരൽ പോലും തൊടാതെ ഒരു ഭൂമികുലുക്കത്തിനായി കാത്തിരിക്കും! സ്വന്തമായി ഒന്നും ചെയ്യാതെ പടിഞ്ഞാറൻ തറവാടിത്തത്തിന്റെ അതേ മടിശീലയാണ് ഓറഞ്ച് തിരുമേനി ഇപ്പോൾ പൊളിച്ചടുക്കുന്നത്. ഒന്നും ചെയ്യാതെ ഭൂമികുലുക്കത്തിന് കാത്തിരിക്കുന്നവന്റെ മുന്നിൽ ഏമാൻ തന്നെ ഒരു ഭൂമികുലുക്കമായി മാറിയിരിക്കുന്നു!"

പാലത്തിന്റെ തൂണിൽ ചാരിനിന്ന് ചാരായം കിട്ടാത്ത സങ്കടത്തിൽ ബുക്കോവ്സ്കി പറഞ്ഞു, "കേരളത്തിലെ അർണ്ണോസ് പാതിരി അന്തോണ്യാപ്ല ചാരായം നിരോധിച്ച ആ ഒരു മണ്ടത്തരം കഴിഞ്ഞാൽ പിന്നെ ലോകം കണ്ട ഏറ്റവും വലിയ കോമഡി ഈ 'സിൻസിയർ' ഏകാധിപത്യമാണ്.."

അവരുടെ അടുത്തേക്ക് പൈപ്പും വലിച്ച് ആനക്കോട്ടെ യുക്തിപരമ്പരയിലെ ആറാം തമ്പുരാനായ റസ്സൽ തിരുമേനി നടന്നു വന്നു. റസ്സൽ തിരുമേനി തന്റെ പൈപ്പിലെ പുക ഊതിവിട്ടുകൊണ്ട് പറഞ്ഞു, "യുക്തി മരിച്ച ഈ ലോകത്ത്, ഭ്രാന്തന്മാരാണ് ഏറ്റവും വലിയ സത്യസന്ധർ പയ്യാ. പടിഞ്ഞാറൻ കാരണവർ ആധാരം ലംഘിച്ചു വേലി നീട്ടിയപ്പോൾ, അങ്ങ് വടക്കേ പഴയ കെ.ജി.ബി തറവാട്ടിലെ ആ കടുപ്പക്കാരനായ 'വോഡ്ക' കാരണവർ തന്റെ പറമ്പിന് ചുറ്റും മഞ്ഞുപുതച്ച് മഴുവും പിടിച്ചു നിൽക്കുന്നത് കണ്ടോ? പണ്ട് ഓർവെൽ എഴുതിയ 'യുദ്ധം എന്നാൽ സമാധാനം' എന്ന വാചകം ഈ കാരണവന്മാരെല്ലാം ചേർന്ന് പകുത്തെടുത്തിരിക്കുകയാണ്."

പയ്യന്റെ പ്രിയപ്പെട്ട 'പപ്പ' (Hemingway) തന്റെ മൽസ്യബന്ധന വല നന്നാക്കിക്കൊണ്ട് പറഞ്ഞു, "മനുഷ്യനെ തോൽപ്പിക്കാം, പക്ഷേ തകർക്കാൻ കഴിയില്ല പയ്യാ. വടക്കേ തറവാട്ടിലെ ആധാരം ലംഘിച്ചതും പശുത്തൊഴുത്തിന് ചുറ്റും ഡ്രാഗൺ കറങ്ങുന്നതും കണ്ടാൽ എനിക്ക് പഴയ കാളപ്പോരാണ് ഓർമ്മ വരുന്നത്. പക്ഷേ ഇവിടെ കാളകൾക്ക് പകരം കാരണവന്മാരാണ് പരസ്പരം കൊമ്പുകോർക്കുന്നത്."

ചാത്തൻ തന്റെ പട്ടണം പൊടി ഒന്നുകൂടി വലിച്ചുകേറ്റി. ദൂരെ ടെലിസ്ക്രീനിൽ ഓറഞ്ച് തിരുമേനി ആത്മാഭിമാനത്തോടെ ചിരിക്കുന്നു. പശ്ചാത്തലത്തിൽ വോഡ്ക കാരണവരും ഡ്രാഗൺ കാരണവരും താടി തടവുന്നു. ചാത്തൻ പയ്യന്റെ കാതിൽ സ്വകാര്യം പറഞ്ഞു, "പയ്യൻസ്, 1984 എന്നത് ഒരു നോവലല്ല, അതൊരു ജോയിന്റ് ഫാമിലി റിയാലിറ്റി ഷോയാണെന്ന് ലോകം തിരിച്ചറിയുമ്പോഴേക്കും കാരണവന്മാർ തറവാട് ഭാഗം വെച്ചു കഴിഞ്ഞു."

പയ്യൻ തന്റെ ഡയറിയിൽ ഇത്രയും കുറിച്ച് ആകാശത്തേക്ക് വെടിയും വെച്ചു: '"അന്തോണ്യപ്ല ചാരായം നിരോധിച്ചു, ഓറഞ്ച് ഏമാൻ ലോകത്തെയും നിരോധിച്ചു. എല്ലാ പൗരന്മാരും തുല്യരാണ് പയ്യൻസ്, പക്ഷേ ചില കുടിയാന്മാർക്കു  തറവാടിന്റെ അടിയാധാരം കാണിക്കാൻ ഉള്ളതുകൊണ്ട് അവർ മറ്റുള്ളവരേക്കാൾ കൂടുതൽ തുല്യരാണ്! സീസെക് പറഞ്ഞ മോണ്ടിനെഗ്രോ തോക്ക് പോലെയാണ് പടിഞ്ഞാറൻ തറവാട്—സുഖം കിട്ടാൻ അവർ ഇപ്പോഴും ആ ഭൂമികുലുക്കത്തിനായി കാത്തിരിക്കുന്നു!  വടക്കേ വോഡ്ക കാരണവർ മഴു മിനുക്കുമ്പോൾ, പടിഞ്ഞാറൻ ഏമാന്മാർക്ക് ആ പഴയ 'നീലഗുളിക'യുടെ ഒരു സ്ട്രിപ്പും കൂടെ അന്തോണിയാപ്പിള്ള നിരോധിച്ച നാടൻ ബ്രാൻഡും അയച്ചു കൊടുക്കേണ്ടിയിരിക്കുന്നു"

2025 ഓഗസ്റ്റ് 18, തിങ്കളാഴ്‌ച

മനസിന്റെ ഒരു കാര്യേയ്!

ഭാഷ എന്നത് വെറും വാക്കോ വാചകമോ അല്ല, അത് ആ പ്രദേശത്തിന്റെ ഭൂമിശാസ്ത്രവുമായും, കാലാവസ്ഥയുമായും ചരിത്രവുമായുമൊക്കെ ചേർന്നുള്ള ഒരുല്പന്നമാണെന്നു ഒരു സംശയവുമില്ലല്ലോ? വിവർത്തന സാഹിത്യത്തിൻറെ പരാജയവും (പരാദീനതയും) വിജയവും നോക്കിയാൽ ഈ ഒരു ഘടകം കാണാം. വരികൾ ഒരു ഭാഷയിൽ ഉരുവം കൊള്ളുന്നത് മറ്റൊരു ഭാഷയിൽ പദാനുപദമായി വിവർത്തനം ചെയ്താലുള്ള അവസ്ഥ. ആശയം മൊത്തത്തിൽ ഉൾക്കൊണ്ട് മറ്റൊരു ഭാഷയിൽ അവതരിപ്പിച്ചാലും പലതും ചോർന്നു പോയേക്കാം. ചിലത്  രസകരവുമാകാം. ചിലതു മൂലകൃതിയെ അടിസ്ഥാനപ്പെടുത്തിയുള്ള മറ്റൊരു സ്വതന്ത്ര സൃഷ്ടിയുമാകാം - ബാലചന്ദ്രൻ ചുളളിക്കാടിന്റെ വിവർത്തന കവിതകൾ. 

പരീക്ഷണം:

 ഈ മനസിന്റെ ഒരു കാര്യേയ് 

കടലാസ്സ് ചിറകുകൾ മാത്രം പിടിച്ച് അവൻ പറന്നു പോകുന്നു, 

പോകാൻ പാടില്ലാത്തേടത്തിക്കൊക്കെ പഹയൻ പോകും 

പ്രായത്തിന്റെ കുന്തോം കൊടച്ചക്രോം ഓനുണ്ടോ 'മനസ്സിലാവുന്നു'

നാക്കിൽ പതിഞ്ഞ മോഹമായകൾ അവനെ വശീകരിക്കുന്നു, ഹൂയ്...

ഓന് മുന്നും പിന്നുമില്ലന്നേയ് 

വള്ളിപൊട്ടിയ എൻ മനം, ഹൂശ് ....




Kaagaz ke do pankh leke, Uda chala jaaye re

Jahaan nahin jaana tha ye, Wahin chala haye re

Umar ka yeh taana baana, samajh na paaye re

Zubaan pe jo moh maaya, Namak lagaye re

Ke dekhe na bhale na jaane na daayre

Disha hara kemon boka
Monn-ta re..

കോട്ടകളെല്ലാം കീഴടക്കിയിട്ടും, മതിലുകളെല്ലാം തച്ചുടച്ചിട്ടും, 
പ്രേമം ഒരു കുറ്റമെന്നോണം കരുതുന്നു പഹയൻ 

ആങ്ങട്ടോ ഇങ്ങാട്ടോന്നും പറഞ്ഞിങ്ങനെ 

ചാടിക്കളിക്കുന്ന കുട്ടിക്കൂരങ്ങൻ 

ഹൃദയമൊന്നുമല്ല പൊന്നോ 

അടിക്കുമ്പോഴെല്ലാം പാറിപ്പറക്കുന്നൊരു 

അഞ്ചാം നമ്പർ പന്തെന്നെ ..



Fateh kare kile saare, bhed jaaye deewareinPrem koi sendh laage.. 
Sendh laage re laage
Agar magar bari bari,
Jiya ko yoon uchhale,
Jiya nahin gend laage, gend laage re laage

ചന്ദനമെന്നു ധരിച്ച് മണ്ണിനെ  

നെറ്റിയിലലങ്കാരമായ് കുറിയിട്ടിരിക്കുന്നു 

നാക്കിൽ പതിഞ്ഞ മോഹമായകൾ അവനെ വശീകരിക്കുന്നു, ഹൂയ്

ആങ്ങട്ടോ ഇങ്ങാട്ടോന്നും പറഞ്ഞിങ്ങനെ 

ചാടിക്കളിക്കുന്ന കുട്ടിക്കൂരങ്ങൻ തന്നെ ഇഷ്ടോ!



Maati ko ye chandan sa, maathe pe sajaye re

Zubaan pe jo moh maaya, namak lagaye re

Ke dekhe na bhale na jaane na daayre

Disha hara kemon boka
Monn-ta re..

---------------------------------------------------------------------------

ഗാനം: Monta Re  

ചിത്രം : Lootera (2013)

Written by Amitabh Bhattacharya, Composed by Amit Trivedi & Sung by Swanand Kirkire & Amitabh Bhattacharya

2025 ഓഗസ്റ്റ് 10, ഞായറാഴ്‌ച

മുക്തകണ്ഠം വികെഎൻ

മുക്തകണ്ഠം വികെഎൻ - ഞ് ച്ചാൽ , ഒരു വികെഎൻ  ജീവിതാഖ്യായിക! ഓലയിലാക്കിരിക്കുന്നത് നാണ്വാരുടെ സ്വന്തം ചാത്തൻസ്, അല്ലെങ്കിൽ പയ്യന്റെ സ്വന്തം രാമൻസ് (ആരോഹണം) - കെ രാഘുനാഥൻ.

സഹപയ്യന്മാരെ, വികെഎൻ സൃഷ്ടികളിലെ ചൂഡാരത്നങ്ങളേ, സ്ഥാനം തെറ്റിച്ച ഭാഷാ പ്രയോഗങ്ങളെ, വിവർത്തനങ്ങളേ ഇതിലേ വന്നാലും, ഈ പുത്തിരിക്കണ്ടം മൈതാനിയിൽ നിരന്നു നിന്ന് (വിവാഹപ്പിറ്റേന്ന്) നമുക്കൊരു റൂട്ട്മാർച്ച് നടത്താം.

ഈ പുസ്തകം വായിക്കാത്തവർക്കും വികെഎൻ സൃഷ്ടികൾ ഒട്ടുമിക്കതും വായിച്ചതുമായ സഹപയ്യന്സിനു പുസ്തകത്തിന്റെ അവതരണ വാക്യം കേൾക്കുമ്പോൾ (ഒരു വികെഎൻ  ജീവിതാഖ്യായിക) ഓർമ്മവരിക മറ്റൊരു വികെഎൻ ഉദ്ധരണിയെ അനുസ്മരിപ്പിക്കുന്ന പ്രയോഗമാണ് - 'വിരുദ്ധോക്തിയുടെ (Oxymoron) തിരുവാതിരക്കളി'- "ദേവിക്കെന്തിനാ ഇലക്‌ട്രിസിറ്റി" എന്ന മറ്റൊരു പയ്യനായ ദേവമാതാ ബസ്സോണർ ബാബുവിന്റെ (തൂവാനത്തുമ്പികൾ) ശിലാലിഖിതം പശ്ചാത്തല സംഗീതമായും, എട്ടു കട്ടയിൽ (ചിത്രം ചലിച്ചപ്പോൾ വിവാഹപ്പിറ്റേന്ന് താണ്ടിയ സ്വപുത്രൻ അപ്പുണ്ണിയും അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ കയറിയ ദത്തുപുത്രൻ സക്കറിയയും 'മുക്തകണ്ഠം' ഒന്ന് വായിച്ചിരുന്നെങ്കിലെന്മനം)

സംഭവം വായിച്ചു തീരുമ്പോൾ നമുക്ക് മുന്നിൽ നിൽക്കുന്നത് മനുഷ്യരൂപം പൂണ്ടതും വിശ്വരൂപം പൂണ്ടതുമായ പയ്യനും പയ്യന്റെ സൃഷ്ടാവും തിരിഞ്ഞും മറിഞ്ഞും വേഷം കെട്ടി തകർത്താടുന്ന ഒരു കല്യാണ സൗഗന്ധികമാണ്. ഒപ്പം രസനകളായി പയ്യന്റെ ഭൂതഗണങ്ങളും! 

Statutory warning for Political correctness (പരിമിത പരിക്കുകളാൽ നന്മമരം കെട്ടിയാടൽ): പയ്യൻ എന്നത് ഒരു 'ജൻഡർ ന്യൂട്രൽ' പദമാകുന്നു.

'അശ്വമേധം' എന്ന വിപരീതസമസ്യയിലൂടെ പ്രശസ്തനായ ജി എസ് പ്രദീപ് തന്റെയൊരു വിചിത്ര വായനാനുഭവത്തെ പറ്റി ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. ഷെർലക് ഹോംസ് അവസാനത്തെ അധ്യായത്തിൽ നിന്ന് തുടങ്ങി തിരികെ വായിച്ച ഒരു അനുഭവം. അദ്ദേഹത്തിന്റെ വിപരീതസമസ്യയിലെ ഡിഡക്ടിവ് അനാലിസിസിന്റെ രസനകളായ വായനകളെ പറ്റി പറയുമ്പോഴാണെന്നു തോന്നുന്നു. കെ രഘുനാഥന്റെ മുക്തകണ്ഠം വികെഎൻ എന്ന പുസ്തകം വായിച്ചു തുടങ്ങിയപ്പോൾ ആദ്യം ഓർമ്മയിൽ വന്നത് ഇതാണ്. ചട്ടക്കൂടിൽ ഒതുങ്ങാത്ത ഏതൊരു വികെഎൻ സൃഷ്ടികളെയും പോലെ, മുക്തകണ്ഠം വികെഎൻ  തുടങ്ങുന്നതും വികെഎന്നിന്റെ മരണത്തിൽ നിന്നും അനുബന്ധ സംഭവങ്ങളിൽ നിന്നുമാണ്. അവിടെ നിന്ന് പുരോഗമിച്ച് കാലഗണനക്രമത്തിൽ പുറകിലോട്ടു സഞ്ചരിച്ച് മുന്നോട്ടു നീങ്ങി പിന്നെ പലപ്പോഴും പുറകിലോട്ടു സഞ്ചരിച്ച്‌ ഒരു യാത്ര. 'ഒരു കിണ്ടി വെള്ളത്തിൽ പോലും കഴുത്തോളമിറങ്ങി ഭൂത ഭാവി വർത്തമാനങ്ങളിൽ നീരാടാൻ കഴിയുന്ന വികെഎൻ ഭാഷയുടെ' അതേ രചനാ പാടവത്തോടെ തന്നെ ഈ പുസ്‌തകവും തന്റെ സഹപയ്യൻസ് ('വികെഎൻ എന്നത് ഒരു മാനസികാവസ്ഥയുടെ പേരാകുന്നു'!) ആവാഹിക്കണമെന്ന ബോധ്യമുള്ളതു പോലെ. കയ്യെഴുത്തുപ്രതി വായിച്ചശേഷം അപ്പോൾ ഭാഷാപോഷിണി എഡിറ്റർ ആയിരുന്ന കെ സി നാരായണൻ ചോദിച്ച 'ഇത് ഫിക്ഷൻ ആണോ" എന്ന ചോദ്യം സാക്ഷ്യം! ഈ സൃഷ്ടിയെ സാമ്പ്രദായിക ജീവചരിത്രങ്ങളിൽ നിന്ന് വേറിട്ടതാക്കുന്നതും അതു തന്നെ

പല മുൻധാരണകളെയും പോലെ, വികെഎൻ എന്ന വ്യക്തിപ്രഭാവം തന്റെ ഒട്ടു മിക്ക കൃതികളിലും, പയ്യനായും, ചാത്തൻസായും വായനക്കാരെ വിശ്വസിപ്പിച്ചിരുന്ന വികെഎൻ എന്ന എഴുത്തുകാരന്റെ ഉള്ളിലേക്കിറങ്ങി ചെന്ന് വായനക്കാരന് വടക്കേ കൂട്ടാല നാരായണന്കുട്ടിയെ അനാവരണം ചെയ്യുന്നൊരു ഗംഭീര - എഴുത്തുകാരൻ തന്നെ മുഖവുരയിൽ പറയുന്നതായ "ഉൾനാട്ടു ഗ്രാമങ്ങളിലൂടെ അജ്ഞാതരായ മനുഷ്യരെ കണ്ട് ഗ്രാമ്യമായ മൊഴികൾ കേട്ടലഞ്ഞ നാരായണൻകുട്ടി, വികെഎൻ എന്ന എഴുത്തുകാരനായത് എങ്ങനെ എന്ന അന്വേഷണമാണ് മുക്തകണ്ഠം വികെഎൻ" എന്നത് അച്ചട്ടാണെന്ന് അനുഭവപ്പെടുന്ന - കൃതി

വായിച്ചു കഴിയുമ്പോൾ കളിമൺ പശിമയിൽ വികെഎൻ വായനയിലൂടെ നാം സ്വയം സൃഷ്ടിച്ചെടുത്ത ഒരു വികെഎൻ ശിൽപ്പം തട്ടിയുടച്ചു മറ്റൊരു ഗംഭീര ശില്പമായി വടക്കേ കൂട്ടാല നാരായണൻകുട്ടി നിൽക്കുന്ന അതിമനോഹരമായ ശില്പഭംഗി - അതാണ് മുക്തകണ്ഠം വികെഎൻ എന്ന വായനാനുഭം. ഈ വരി എഴുതുമ്പോൾ പോലും പയ്യൻ പണ്ട് തേക്കിൻകാട്  മൈതാനിയിൽ രാത്രി കിടന്ന് ആകാശത്തെ വർണ്ണിക്കുമ്പോൾ ഇട്ടൂപ്പ് പറഞ്ഞതാണ് ഉള്ളിലെ വികെഎൻ 'ബാധ' ഓർമ്മിപ്പിക്കുന്നത് - " ജെമ്മണ്ടങ്ങേ ഇവറ്റോള് ആകാശംന്നാങ്ങട്  പറയില്ല്യട" (ഏകദേശ രൂപം). വികെഎൻ സൃഷ്ടികളുമായി ബന്ധപ്പെട്ട ഏതൊരു സംഭവം എഴുതുമ്പോളും ഭാഷയിൽ ഉടക്കി നിൽക്കുന്ന, എഴുതിത്തുടങ്ങുമ്പോൾ തന്നെ അന്തം വിട്ടു കുന്തം പോകുന്ന, എഴുതുന്നയാൾ  നേരിടുന്ന ബ്ലോക്ക് അഥവാ "രാമായണം വായിച്ചോണ്ടിരിക്കുമ്പോൾ നോനും രാമനാണെന്നു തോന്നി" ശ്രീലങ്കൻ എയർലൈൻസ് പിടിച്ചാലുള്ള  അവസ്ഥ - വികെഎന്നെ ഭാഷയിലാക്കാൻ മറ്റൊരാൾ ശ്രമിച്ചാലുണ്ടാകുന്ന ശീഘ്രസ്ഖലനം എന്ന് പറഞ്ഞാലും മുഷിയില്ല്യ. പക്ഷെ ഈ ജീവിതാഖ്യായിക അതിനെയും മറികടക്കുന്നു എന്ന് അടിവരയിട്ടു പറയാം. 

ഇതിലെ മറ്റൊരു രസകരമായ വിവരണമാണ് ഓരോ വികെഎൻ വായനക്കാരനും പലപ്പോഴും മനഃപാഠമാക്കിയ വിവർത്തന രസങ്ങളും, പ്രയോഗങ്ങളും അതിന്റെ ചരിത്രപരമായപരിണാമദശയും. പറഞ്ഞു പതിഞ്ഞൊരു വിഷയമായതിനാൽ ക്ലീഷേ ആകാനുള്ള എല്ലാ സാധ്യതകളുമുള്ള ഈ ഭാഗം പക്ഷേ ഇത്ര മനോഹരമായി അവതരിപ്പിച്ച ഈ നിരീക്ഷണ രീതി ഏതൊരു സഹപയ്യന്മാർക്കുമുള്ള അസ്സൽ സദ്യ തന്നെ. എഴുത്ത്‌കൃഷിയിൽ നാണ്വാര് എങ്ങിനെ വിത്തെറിഞ്ഞു  നൂറുമേനി കൊയ്ത്തു എന്നതിന്റെ ആഖ്യായിക (അധ്യായം - തർജ്ജമകൾ ചൂഡാരത്നങ്ങൾ). യുവാർ ഡിസ്ഗ്രേസ് (നീയൊരു അപമാനമാണ് ) എന്ന പദാനുപദ വിവർത്തങ്ങളിൽ തുടങ്ങി ഇട്ടൂപ്പിൽ കുടിയേറി - ഡേ എക്സ്പെൻസസ് അമേരിക്ക കോർണർ (അമേരിക്കയിൽ നിത്യച്ചെലവിന് എന്ത് ചെയ്യും)- പുരോഗമിച്ചു മൂലത്തെ ആശ്രയിച്ചു സ്ഥലജല പ്രമാണമുണ്ടാക്കി കൂത്താടി വിദൂരമായ മറ്റൊരര്ഥത്തെ പ്രക്ഷേപണം ചെയ്യുന്ന- You can spring a leak anywhere  anytime you want (മേലാസകലം കരയാൻ നങ്ങേമ്മയ്ക്കു നിമിഷാർധം മതി അല്ലെ) - ഘട്ടത്തിലേക്കുള്ള വിവർത്തന യാത്രാവിവരണം. 

അതുപോലെ "ഒഴിവാക്കപ്പെടുന്നവൻ ഒതേനനാവുമെന്നു" പറയുമെന്ന, "കണ്ണീർ പുറത്ത് വരാതിരിക്കാൻ പയ്യൻ ചിരിച്ച" സാമ്പ്രദായിക പയ്യനിൽ നിന്ന് വേറിട്ടു നിൽക്കുന്ന പ്രയോഗങ്ങൾ, അവയുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങൾ.   

അതുപോലെ തന്നെ ഏതൊരു വികെഎൻ വായനക്കാരനും വികെഎന്നെ ചുറ്റിപ്പറ്റി സൃഷ്ടിച്ചെടുത്ത മിത്തുകൾക്കു പുറകിലെ രസകരമായ യാഥാർഥ്യങ്ങളും, പലസമയങ്ങളിലായി മിത്തുകൾ വളർന്നു പന്തലിച്ചതിന്റെയും ചരിത്രം. കൽപ്പറ്റ മാഷ് ഒരു പ്രസംഗത്തിൽ പറഞ്ഞതു കടമെടുത്ത്  "അതേതൊരു വായനക്കാരന്റെയും അവകാശമായി കരുതാം".

ഇനിയും ഈ പുസ്തകത്തെ 'അതുപോലെകളാൽ' വിവരിക്കുമ്പോൾ, യോഗം പിരിച്ചു വിടാറായി എന്ന അനൗൺസ്‌മെന്റ്. തിരുവില്വാമലയിൽ നടന്ന ഒരു സാംസ്കാരിക സമ്മേളനത്തിലെ 'വാക്കുകളില്ലാത്ത ഒരു മറുപടി പ്രസംഗം' സ്മരിച്ചുകൊണ്ട് ഉപസംഹരിക്കുന്നു. "വികെഎൻ സൂക്ഷ്മമായി പറഞ്ഞാൽ ഒരു ഭാഷയാണ്; താൻ നിർമ്മിച്ച സവിശേമായിട്ടുള്ള ഒരു ഭാഷ " കൽപ്പറ്റ നാരായണൻ. ആ ഭാഷയിൽ മുങ്ങിക്കുളിച്ചവർക്കുള്ള ആണ്ടുബലിയാണ് ഈ പുസ്തകം.  

രഘുസാറെ നന്ദീണ്ട്!

തിരുവില്വാമലയിൽ അലൗദിൻ ഖിൽജി വന്നു വികെഎന്നിന്റെ നാടാണെന്നറിഞ്ഞപ്പോൾ എൻ്റെള്ളോന്നും പറഞ്ഞോടിയതിന്റെ, കവിയുടെ കാൽപ്പാടുകൾ പതിഞ്ഞതിന്റെ, ഐവർമഠം ശ്മശാനത്തിലെ ഹരിശ്ചന്ദ്രനെ (രമേശ് കോരപ്പത്ത്) തേടിയതിന്റെ ഏതാനും ചരിത്ര രേഖകളും താഴെ ചേർക്കുന്നു.

ഖിൽജി പോലും പേര് കേട്ടപ്പോൾ വിരണ്ടോടിയ ആ സ്ഥാനം 


 VKN എന്ന ഇംഗ്ലീഷ് എഴുത്തിനു കാരണമായ ഗേറ്റ് (stating the obvious എന്ന പദ്യമല്ല സുഹൃത്തുക്കളേ, പാഠഭാഗം വായിക്കുവിൻ, സ്റ്റഡി ക്ലാസ് അറ്റൻഡ് ചെയ്യുവിൻ)
പുസ്തകത്തിലെ പലസ്ഥലങ്ങളിലും പരാമർശിക്കുന്ന പ്രശസ്തമായ ആ പാത 


വികെഎന്നിന്റെ സ്വന്തം 'അസുരവാണി'


Accessories 

 അക്കരെ കുഞ്ചൻ ഇക്കരെ വന്നപ്പോൾ 

സിംഹാസൻ 

2025 ജൂലൈ 6, ഞായറാഴ്‌ച

ഒരു യുദ്ധക്കൊതിയൻ സമാധാനപ്രിയന് യുദ്ധം വിവരിച്ചുകൊടുക്കുന്നു

പുസ്തകങ്ങൾ പൊടിതട്ടി വെക്കുന്നതിനിടയിലാണ്, അന്നെന്തോ കൗതുകം കൊണ്ട് സൂക്ഷിച്ചു വച്ചിരുന്ന 2003 ജനുവരി-മാർച്ച് ലക്കം 'പച്ചക്കുതിര' ശ്രദ്ധയിൽ പെട്ടത്. എന്തെങ്കിലും കാണും അന്നത് സൂക്ഷിക്കാൻ എന്ന ചിന്തയിൽ മറിച്ചു നോക്കുന്നതിനിടയിൽ ശ്രദ്ധയിൽ പെട്ടതാണ് താഴെ പറയുന്ന പരിഭാഷ.

2025ന്റെ ആഗോള രാഷ്ട്രീയ പശ്ചാത്തലത്തിൽ, 2003-ൽ എഴുതപ്പെട്ട ഈ വരികൾ ഇപ്പോൾ വീണ്ടും വായിക്കുമ്പോൾ, 'ആദ്യം ദുരന്തമായും പിന്നെ പ്രഹസനമായും' ആവർത്തിച്ചുകൊണ്ടിരിക്കുന്ന ചരിത്രം നമ്മെ നോക്കി കൊഞ്ഞനം കൊത്തുന്ന കാഴ്ച കാണാം. ബ്ലാക്ക് ഹ്യൂമറിന്റെ ഒരു നിശബ്ദ താളംപോലെ! 
----------------------------------------------------------------------------------------------------------------------
ഉത്ഭവം അജ്ഞാതം, ഇൻ്റർനെറ്റിൽ നിന്ന് , 
പരിഭാഷ: കെ.സച്ചിദാനന്ദൻ

സമാധാനപ്രിയൻ: നമ്മൾ ഇറാക്ക് ആക്രമിക്കുന്നത് എന്തിനാണെന്നാണു പറഞ്ഞത്?


യുദ്ധക്കൊതിയൻ: നാം ഇറാക്കിനെ ആക്രമിക്കുന്നത് അത് സെക്യൂരിറ്റി കൗൺസിലിൻ്റെ 1441-ാം പ്രമേയം ലംഘിക്കുന്നതുകൊണ്ടാണ്. സെക്യൂരിറ്റി കൗൺസിൽ പ്രമേയങ്ങൾ ലംഘിക്കാൻ ഒരു രാജ്യത്തെയും അനുവദിച്ചുകൂടാ.


സമാധാനപ്രിയൻ: പക്ഷേ, ഞാൻ കരുതിയത് ഇസ്രായേലുൾപ്പെടെ നമ്മുടെ പല സഖ്യകക്ഷികളും ഇറാക്കിനെക്കാളേറെ സെക്യൂരിറ്റി കൗൺസിൽ പ്രമേയങ്ങൾ ലംഘിച്ചിട്ടുണ്ടെന്നാണ്.


യുദ്ധക്കൊതിയൻ: ഐക്യരാഷ്ട്രസഭാ പ്രമേയങ്ങളുടെ കാര്യം മാത്രമല്ലിത്. ഇറാക്കിന് കൂട്ടക്കൊലയ്ക്കുള്ള ആയുധങ്ങൾ ഉണ്ടാകാമെന്നതാണ്. ഒരു തോക്കു പൊട്ടിയതിൻ്റെ ആദ്യത്തെ അടയാളം ന്യൂയോർക്കിനു മുകളിൽ കൂണുപോലുള്ള ഒരു മേഘമായിക്കൂടെന്നില്ല.


സമാധാനപ്രിയൻ: കൂൺമേഘമോ? ആയുധപരിശോധകർ പറഞ്ഞത് ഇറാക്കിന് ആണവായുധങ്ങളേ ഇല്ലെന്നാണല്ലോ-അതാണു ഞാൻ ധരിച്ചത്.


യുദ്ധക്കൊതിയൻ: അതുശരി, പക്ഷേ, പ്രശ്‌നം രാസായുധങ്ങളും ജൈവായുധങ്ങളുമാണ്.


സമാധാനപ്രിയൻ: നമ്മളെയോ സഖ്യകക്ഷികളെയോ അത്തരം ആയുധങ്ങൾകൊണ്ടാക്രമിക്കാൻ ഇറാക്കിന് ദീർഘ ദൂരമിസൈലുകൾ ഇല്ലെന്നാണ് ഞാൻ കരുതിയത്.


യുദ്ധക്കൊതിയൻ: ഇറാക്ക് നേരിട്ടു നമ്മെ ആക്രമിക്കുന്നതല്ല അപകടം.


സമാധാനപ്രിയൻ: രാസായുധങ്ങളും ജൈവായുധങ്ങളും ഏതു രാജ്യവും വിറ്റെന്നുവരുമല്ലോ. എൺപതുകളിൽ നമ്മൾ തന്നെ ഇറാക്കിന് കുറെയധികം വിറ്റില്ലേ?


യുദ്ധക്കൊതിയൻ: അത് പഴയകഥ. സദ്ദാംഹുസൈൻ ഒരു ദുഷ്‌ടനാണെന്ന് ഓർക്കണം. എൺപതുകളുടെ തുടക്കം മുതലേ സ്വന്തം ജനങ്ങളെ അടിച്ചമർത്തുന്നതിൽ അയാൾ റെക്കോർഡ് സ്ഥാപിച്ചിട്ടുണ്ട്. ശത്രുക്കളെ അയാൾ പുകച്ചു കൊല്ലുന്നു. അയാൾ അധികാരക്കൊതിയനും, ഭ്രാന്തനും, കൊലപാതകിയുമാണെന്ന് ആരും സമ്മതിക്കും.


സമാധാനപിയൻ: അപ്പോൾ നമ്മൾ അധികാരക്കൊതിയനും, ഭ്രാന്തനും, കൊലപാതകിയുമായ ഒരാൾക്ക് രാസായുധങ്ങളും ജൈവായുധങ്ങളും വിറ്റുവെന്നോ?


യുദ്ധക്കൊതിയൻ: നമ്മൾ എന്തു വിറ്റുവെന്നതല്ല പ്രശ്ന‌ം. സദ്ദാം എന്തുചെയ്തു എന്നതാണ്. കുവൈറ്റിൽ മുൻകൂട്ടി തന്നെ ആദ്യത്തെ ആക്രമണം നടത്തിയത് അയാളാണ്.


സമാധാനപ്രിയൻ: മുൻകൂട്ടിയുള്ള ആദ്യത്തെ ആക്രമണം- ഹൊ, ഹൊ മോശംതന്നെ. പക്ഷേ, ഇറാക്കിലെ നമ്മുടെ സ്ഥാനപതി ഏപ്രിൽ ഗില്ലസ്‌പി, കുവൈറ്റിനുമേലുള്ള ആക്രമണത്തെക്കുറിച്ച് മുൻകൂട്ടി അറിയുക മാത്രമല്ല അതിനു പച്ചക്കൊടി കാട്ടുകയും ചെയ്തിരുന്നില്ലേ?


യുദ്ധക്കൊതിയൻ: നമുക്ക് ഇപ്പോഴത്തെ കാര്യം സംസാരിക്കാം. ഇപ്പോഴത്തെ നിലയിൽ ഇറാക്ക് അൽഖൈദയ്ക്ക് രാസ-ജൈവായുധങ്ങളും വിറ്റുകൂടെന്നില്ല. ഒസാമാ ബിൻലാദൻ തന്നെ ഇറാക്കികളോട് നമുക്കെതിരെ ആത്മഹത്യാസ്ക്വാഡുകളുണ്ടാക്കുവാൻ ആഹ്വാനംചെയ്യുന്ന ഒരു ടേപ്പ് ഇറക്കിയിരുന്നു. അവരുടെ കൂട്ടുകെട്ടിന് വേറെ തെളിവുവേണോ?


സമാധാനപ്രിയൻ: ഒസാമാ ബിൻലാദനോ? അഫ്‌ഗാനിസ്ഥാനെ ആക്രമിച്ചത് അയാളെ കൊല്ലാനല്ലേ?


യുദ്ധക്കൊതിയൻ: ടേപ്പിൽ സംസാരിക്കുന്നത് ഒസാമാ ബിൻലാദനാണോ എന്ന് നൂറുശതമാനവും ഉറപ്പില്ല. പക്ഷേ, ടേപ്പിന്റെ പാഠം ഒന്നുതന്നെ നാം ഇടപെട്ടില്ലെങ്കിൽ ഒസാമയും സദ്ദാമും തമ്മിൽ കൂട്ടുകെട്ടുണ്ടാകാനിടയുണ്ട്.


സമാധാനപ്രിയൻ: ഒസാമാ സദ്ദാമിനെ അവിശ്വാസിയായ ദൈവനിന്ദകൻ എന്നു വിശേഷിപ്പിക്കുന്ന അതേ ടേപ്പിന്റെ കാര്യമാണോ നിങ്ങൾ പറയുന്നത്?


യുദ്ധക്കൊതിയൻ: ടേപ്പിൽമാത്രം കേന്ദ്രീകരിച്ചുകൊണ്ട് നിങ്ങൾ പ്രധാനകാര്യം മറക്കുകയാണ്. പവൽ ഇറാക്കിനെതിരെ ശക്തമായിത്തന്നെ വാദിച്ചിട്ടുണ്ട്.


സമാധാനപ്രിയൻ: ഉവ്വോ?


യുദ്ധക്കൊതിയൻ: ങ്ഹാ, ഇറാക്കിൽ അൽഖൈദയുടെ വിഷ നിർമ്മാണശാലയുടെ സാറ്റലൈറ്റ് ചിത്രങ്ങൾ അദ്ദേഹം കാണിച്ചു.


സമാധാനപ്രിയൻ: പക്ഷേ, കുർദ്ദിഷ് പ്രതിപക്ഷക്കാർ നിയന്ത്രിക്കുന്ന ഇറാക്കിൻ്റെ ഭാഗത്തുള്ള ഒരു വെറും കുടിലാണതെന്ന് പിന്നീടു തെളിഞ്ഞില്ലേ?


യുദ്ധക്കൊതിയൻ: കൂടാതെ ഒരു ബ്രിട്ടീഷ് ഇൻ്റലിജൻസ് റിപ്പോർട്ട്...


സമാധാനപ്രിയൻ: അത് പഴയൊരു ബിരുദ വിദ്യാർത്ഥിയുടെ പേപ്പറിൽനിന്നു പകർത്തിയതാണെന്നു തെളിഞ്ഞില്ലേ?


യുദ്ധക്കൊതിയൻ: മൊബൈൽ ആയുധലബോറട്ടറികളെപ്പറ്റിയുള്ള റിപ്പോർട്ടുകൾ...


സമാധാനപ്രിയൻ: അത് പഴയൊരു ബിരുദ വിദ്യാർത്ഥിയുടെ പേപ്പറിൽനിന്നു പകർത്തിയതാണെന്നു തെളിഞ്ഞില്ലേ?


യുദ്ധക്കൊതിയൻ: മൊബൈൽ ആയുധ ലബോറട്ടറികളെപ്പറ്റിയുള്ള റിപ്പോർട്ടുകൾ...


സമാധാനപ്രിയൻ: അവ വെറുതെ കലാകാരന്മാർ ഭാവനയിൽനിന്നു വരച്ചതല്ലേ?


യുദ്ധക്കൊതിയൻ: ഇറാക്കികൾ ആയുധപരിശോധനകരിൽ നിന്ന് തെളിവുകൾ ഒളിപ്പിച്ചുവയ്ക്കുന്നതും...


സമാധാനപ്രിയൻ: ഹാൻസ് ബ്ലിക്സ‌്‌ എന്ന പ്രധാന പരിശോധകൻ ആയുധമൊന്നും കിട്ടിയില്ലെന്നു പറഞ്ഞല്ലോ-


യുദ്ധക്കൊതിയൻ: അതെ, പക്ഷേ, വേറെ കുറെ കടുത്ത തെളിവുകളുണ്ട്. അത് വെളിപ്പെടുത്തുന്നതു ശരിയല്ല. നമ്മുടെ സുരക്ഷിതത്വം അപകടത്തിലാവും.


സമാധാനപ്രിയൻ: ചുരുക്കിപ്പറഞ്ഞാൽ ഇറാക്കിൽ കൂട്ടക്കൊലയ്ക്കുള്ള ആയുധങ്ങൾ ഉണ്ടെന്നതിന് പൊതുവേ ലഭ്യമായ തെളിവുകളൊന്നുമില്ല അല്ലേ?


യുദ്ധക്കൊതിയൻ: പരിശോധകർ രഹസ്യാന്വേഷകരല്ല. തെളിവു കണ്ടെത്തുന്നത് അവരുടെ പണിയല്ല. നിങ്ങൾക്ക് കാര്യം മനസ്സിലാവുന്നില്ലെന്നു തോന്നുന്നു.


സമാധാനപ്രിയൻ: ഓ, അപ്പോൾ കാര്യം എന്താണ്?


യുദ്ധക്കൊതിയൻ: 1441-ാം പ്രമേയം 'കടുത്ത പ്രത്യാഘാതങ്ങ'ളുണ്ടാകുമെന്ന് താക്കീതു നൽകിയതനുസരിച്ചാണ് ഞങ്ങൾ ഇറാക്ക് ആക്രമിക്കുന്നത്. നാം പ്രവർത്തിച്ചില്ലെങ്കിൽ സെക്യൂരിറ്റികൗൺസിൽ അപ്രസക്തമായ ഒരു ചെറു ഡിബേറ്റിങ് ക്ലബ്ബായി മാറും.


സമാധാനപ്രിയൻ: അപ്പോൾ സെക്യൂരിറ്റി കൗൺസിലിന്റെ റൂളിങ് നടപ്പാക്കലാണോ പ്രധാനലക്ഷ്യം?


യുദ്ധക്കൊതിയൻ: തീർച്ചയായും. റൂളിങ് നമുക്ക് എതിരാകാത്തിടത്തോളം മാത്രം.


സമാധാനപ്രിയൻ: അവർ നമുക്കെതിരെ റൂളിങ് നല്‌കിയാലോ?


യുദ്ധക്കൊതിയൻ: എങ്കിൽ നാം ഇറാക്കിനെ ആക്രമിക്കാൻ തയ്യാറുള്ളവരുടെ ഒരു സഖ്യത്തിന് നേതൃത്വം നല്‌കും.


സമാധാനപ്രിയൻ: തയ്യാറുള്ളവരുടെ സഖ്യമോ? അത് ആരൊ ക്കെയാണ്?


യുദ്ധക്കൊതിയൻ: ബ്രിട്ടൻ, ടർക്കി, ബുൾഗേറിയ, സ്പെയിൻ, ഇറ്റലി - തുടക്കത്തിൽ ഇത്രയും.


സമാധാനപ്രിയൻ: നാം പത്തു ബില്യൻ ഡോളർ കൊടുത്താലേ ടർക്കി സഹായിക്കൂ എന്നു കേട്ടല്ലോ.


യുദ്ധക്കൊതിയൻ: ങാ, ങാ എന്നാലും ഇപ്പോൾ തയ്യാറായിക്കാണും.


യുദ്ധക്കൊതിയൻ: ഇപ്പറഞ്ഞ നാടുകളിലൊക്കെ ജനങ്ങൾ യുദ്ധത്തിനെതിരാണെന്നു കേൾക്കുന്നു.


സമാധാനപ്രിയൻ: ഇപ്പോഴത്തെ ജനഹിതം കാര്യമാക്കേണ്ടാ. ഭൂരിപക്ഷത്തിന്റെ ഇച്ഛപ്രകടിപ്പിക്കുന്നത് തീരുമാനങ്ങളെടുക്കാനുള്ള നേതാക്കളെ തെരഞ്ഞെടുത്തുകൊണ്ടാണ്.


യുദ്ധക്കൊതിയൻ: അപ്പോൾ ഭൂരിപക്ഷം തെരഞ്ഞെടുത്ത നേതാക്കളുടെ അഭിപ്രായങ്ങളാണോ പ്രധാനം?


യുദ്ധക്കൊതിയൻ: തന്നെ,തന്നെ.


സമാധാന പ്രിയൻ: പക്ഷേ, ജോർജ് ബുഷിനെ തെരഞ്ഞെടുത്തത് വോട്ടർമാരല്ലല്ലോ. അയാളെ തെരഞ്ഞെടുത്തത് സുപ്രീം...


യുദ്ധക്കൊതിയൻ: ഞാൻ പറഞ്ഞത് എങ്ങനെ തെരഞ്ഞെടുക്കപ്പെട്ടവരായാലും നാം നമ്മുടെ നേതാക്കളുടെ തീരുമാനത്തെ പിന്തുണയ്ക്കണം എന്നാണ്. നമുക്കു വേണ്ടതെന്തെന്ന് അവർക്കറിയാം. രാജ്യസ്നേഹം എന്നുപറഞ്ഞാൽ ഇതാണ്. അതാണ് ഏറ്റവും അടിയിൽ.


സമാധാനപ്രിയൻ: പ്രസിഡൻ്റിൻ്റെ തീരുമാനങ്ങളെ പിൻതു ണച്ചില്ലെങ്കിൽ നമുക്കു രാജ്യസ്നേഹമില്ലെന്നാണോ?


യുദ്ധക്കൊതിയൻ: എന്നു ഞാൻ പറഞ്ഞില്ലല്ലോ.


സമാധാനപ്രിയൻ: അപ്പോൾ എന്താണാവോ നിങ്ങൾ പറയുന്നത്? നാം ഇറാക്കിനെ അക്രമിക്കുന്നതെ
ന്തിനാണ്?


യുദ്ധക്കൊതിയൻ: ഞാൻ പറഞ്ഞില്ലേ അവരുടെ കൈയിൽ കൂട്ടക്കൊലയ്ക്കുള്ള ആയുധങ്ങളുണ്ട്, അത് നമുക്കും സഖ്യ കക്ഷികൾക്കും ഭീഷണിയാണ്.


സമാധാനപ്രിയൻ: പക്ഷേ, പരിശോധകർക്ക് അത്തരം ഒരായുധവും കിട്ടിയില്ലല്ലോ?


യുദ്ധക്കൊതിയൻ: ഇറാക്ക് അതൊക്കെ ഒളിപ്പിച്ചുവച്ചിരിക്കയാണ്.


സമാധാനപ്രിയൻ: ഓ, നിങ്ങൾക്ക് അതെങ്ങനെ അറിയാം?


യുദ്ധക്കൊതിയൻ: പത്തു വർഷം മുമ്പേ അവർക്ക് ആയുധങ്ങളുണ്ടായിരുന്നു എന്ന് നമുക്കറിയാം, അതിപ്പോഴും കണക്കിൽപ്പെടുത്തിയിട്ടില്ല.


സമാധാനപ്രിയൻ: നമ്മൾ അവർക്കു വിറ്റ ആയുധങ്ങളുടെ കാര്യമാണോ?


യുദ്ധക്കൊതിയൻ: അതുതന്നെ.


സമാധാനപ്രിയൻ: പക്ഷേ, പത്തുവർഷംകൊണ്ട് ഈ രാസ-ജൈവ ആയുധങ്ങൾ ഉപയോഗരഹിതമാകുമെന്നാണ് ഞാൻ വിചാരിച്ചത്.


യുദ്ധക്കൊതിയൻ: ചിലതൊന്നും ഇപ്പോഴും ഉപയോഗരഹിതമായിട്ടില്ലെങ്കിലോ?


സമാധാനപ്രിയൻ: ആയുധങ്ങളുണ്ടെന്ന് ചെറിയൊരു സംശയം തോന്നിയാൽ നാം ആക്രമിക്കണമെന്നാണോ?


യുദ്ധക്കൊതിയൻ: തീർച്ചയായും.


സമാധാനപ്രിയൻ: പക്ഷേ, വടക്കൻ കൊറിയയ്ക്ക് ഉപയോഗയോഗ്യമായ ഏറെ രാസ,ജൈവ, ആണവ ആയുധങ്ങളുണ്ടല്ലോ. പടിഞ്ഞാറൻ തീരത്ത് അവയെ എത്തിക്കാനുള്ള ദീർഘദൂരമിസൈലുകളും ഉണ്ട്. എന്നിട്ടും അവർ പരിശോധകരെ പുറത്താക്കി, അമേരിക്കയെ ഒരു തീക്കടലാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നുണ്ടല്ലോ.


യുദ്ധക്കൊതിയൻ: അത് രാജ്യതന്ത്രത്തിന്റെ പ്രശ്നമാണ്.


സമാധാനപ്രിയൻ: എങ്കിൽ ഇറാക്കിലും രാജ്യതന്ത്രം പോരേ, എന്തിനീ ആക്രമണം?


യുദ്ധക്കൊതിയൻ: പറയുന്നതു കേട്ടില്ലേ? പരിശോധന ഇങ്ങനെ അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകാനാവില്ല. അതുകൊണ്ടാണ് ഇറാക്കിനെ നാം ആക്രമിക്കുന്നത്. ഇറാക്ക് പത്തുവർഷമായി നീട്ടിവെയ്ക്കലും നിഷേധവും ചതിയുമായിക്കഴിയുന്നു. പരിശോധനയ്ക്കു നാം കോടിക്കണക്കിനു ഡോളർ ചെലവിട്ടു.


സമാധാനപ്രിയൻ: പക്ഷേ, യുദ്ധത്തിന് അതിൻ്റെ നൂറിരട്ടി ചിലവാവില്ലേ?


യുദ്ധക്കൊതിയൻ: ഉവ്വ്, പക്ഷേ, പ്രശ്‌നം പണമല്ല, സുരക്ഷിതത്വമാണ്.


സമാധാനപ്രിയൻ: പക്ഷേ ഇറാക്കിനെതിരെ മുൻകൂട്ടിയുള്ള
ഒരു യുദ്ധം നമുക്കെതിരെ മുസ്ലിം വികാരം ആളിക്കത്തിക്കില്ലേ, അപ്പോൾ നമ്മുടെ സുരക്ഷിതത്വം കുറയില്ലേ?


യുദ്ധക്കൊതിയൻ: അങ്ങനെ ഉണ്ടായേക്കാം. പക്ഷേ, നമ്മുടെ ജീവിതശൈലി മാറ്റാൻ ഭീകരവാദികളെ അനുവദിച്ചുകൂടാ. അതു ചെയ്താൽ ഭീകരവാദികൾ ജയിച്ചു എന്നാണർത്ഥം.


സമാധാനപ്രിയൻ: അപ്പോൾ ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം, കളർ കോഡുകളുള്ള താക്കീതുകൾ, പാട്രിയട്ട് ആക്റ്റ് ഇവയുടെയൊക്കെ ഉദ്ദേശ്യമെന്താണ്? ഇതൊക്കെ നമ്മുടെ ജീവിതശൈലി മാറ്റില്ലേ?


യുദ്ധക്കൊതിയൻ: ഞാൻ വിചാരിച്ചത് ഇറാക്കിനെക്കുറിച്ച് നിങ്ങൾക്കു ചോദ്യങ്ങളുണ്ടെന്നാണ്.


സമാധാനപ്രിയൻ: ഉവ്വല്ലോ. നാം എന്തിനാണ് ഇറാക്കിനെ ആക്രമിക്കുന്നത്?


യുദ്ധക്കൊതിയൻ: അവസാനമായിപ്പറയുകയാണ്. ലോകം മുഴുവൻ സദ്ദാം ഹുസൈനോട് നിരായുധീകരണം നടത്താനാവശ്യപ്പെട്ടിട്ടും അയാളതു ചെയ്യാത്തതുകൊണ്ടാണ് നാം ഇറാക്കിനെ ആക്രമിക്കുന്നത്. അയാൾ ഫലമനുഭവിച്ചേ തീരു.


സമാധാനപ്രിയൻ: പക്ഷേ, അതുപോലെ ലോകം മുഴുവൻ നമ്മളോടും ചിലത് ആവശ്യപ്പെട്ടിരുന്നില്ലേ? സമാധാനപര മായ ഒരു പരിഹാരം കണ്ടെത്തണമെന്നും മറ്റും? അതു കേൾക്കാൻ നമുക്കും ബാദ്ധ്യതയില്ലേ?


യുദ്ധക്കൊതിയൻ: 'ലോകം' എന്നു പറഞ്ഞാൽ ഞാനുദ്ദേശിച്ചത് ഐക്യരാഷ്ട്രസഭയെന്നാണ്.


സമാധാനപ്രിയൻ: അപ്പോൾ ഐക്യരാഷ്ട്രസഭയെ നാം അനുസരിക്കണം എന്നാണോ?


യുദ്ധക്കൊതിയൻ: "ഐക്യരാഷ്ട്രസഭ' എന്നുവച്ചാൽ സെക്യൂരിറ്റി കൗൺസിൽ.


സമാധാനപ്രിയൻ: അപ്പോൾ നാം സെക്യൂരിറ്റി കൗൺസിൽ പറയുന്നതു കേൾക്കണം, അല്ലേ?


യുദ്ധക്കൊതിയൻ: എന്നുവച്ചാൽ സെക്യൂരിറ്റി കൗൺസിലിന്റെ ഭൂരിപക്ഷം.


സമാധാനപ്രിയൻ: അപ്പോൾ സെക്യൂരിറ്റി കൗൺസിലിന്റെ ഭൂരിപക്ഷത്തെ നാം അനുസരിക്കണമോ?


യുദ്ധക്കൊതിയൻ: ഉം...ഒരു യുക്തിയുമില്ലാത്ത ഒരു വീറ്റോ ചിലപ്പോൾ ഉണ്ടായെന്നുവരും.


സമാധാനപ്രിയൻ: അപ്പോൾ?


യുദ്ധക്കൊതിയൻ: അപ്പോൾ വീറ്റോ അവഗണിക്കാൻ നാം ബാദ്ധ്യസ്ഥരാണ്.


സമാധാനപ്രിയൻ: സെക്യൂരിറ്റി കൗൺസിലിന്റെ ഭൂരിപക്ഷം നമ്മെ പിന്തുണയ്ക്കുന്നില്ലെങ്കിലോ?


യുദ്ധക്കൊതിയൻ: അപ്പോൾ സെക്യൂരിറ്റി കൗൺസിലിനെ അവഗണിക്കാൻ നാം ബാദ്ധ്യസ്ഥരാണ്.


സമാധാനപ്രിയൻ: അത് അസംബന്ധമാണല്ലോ.


യുദ്ധക്കൊതിയൻ: ഇറാക്കിനോട് നിങ്ങൾക്ക് അത്ര പ്രേമമാണെങ്കിൽ അങ്ങോട്ടു പൊയ്ക്കെ‌ാള്ളൂ. അല്ലെങ്കിൽ ഫ്രാൻസിലേക്ക്. ചീസു തിന്നുന്ന, കീഴടങ്ങൽകാരായ മറ്റു കുരങ്ങു കൾക്കൊപ്പം. അവരുടെ വൈനും ചീസും ബോയ്കോട്ടു ചെയ്യാൻ സമയമായി, സംശയമില്ല... സമാധാനപ്രിയൻ: ഞാൻ കീഴടങ്ങുന്നു!

Not able to read?

This Blog is in Malayalam. Click below logo and download the Font to your Fonts folder. Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Pune/ Adat, Maharashtra/Thrissur, India
'കണ്ണീർ പുറത്തു വരാതിരിക്കാൻ പയ്യൻ ചിരിച്ചു'

ബ്ലോഗ് ആര്‍ക്കൈവ്